Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂനമ്മാവിനെ ഒഴിവാക്കി മാന്നാനത്തെ തീർത്ഥാടന കേന്ദ്രമാക്കാൻ ശ്രമം; ചാവറയച്ചനെ വിശുദ്ധപദവി കോടതി കയറുന്നു; വിശുദ്ധനാക്കി പ്രഖ്യാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൂനമ്മാവിനെ ഒഴിവാക്കി മാന്നാനത്തെ തീർത്ഥാടന കേന്ദ്രമാക്കാൻ ശ്രമം; ചാവറയച്ചനെ വിശുദ്ധപദവി കോടതി കയറുന്നു; വിശുദ്ധനാക്കി  പ്രഖ്യാപിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ വത്തിക്കാനിൽ വിശുദ്ധനായി പ്രഖ്യാപിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കേ വിശുദ്ധ പ്രഖ്യാപനം കോടതി കയറുന്നു. വിശുദ്ധനാക്കി ഉയർത്തുന്ന കേന്ദ്രത്തെ പറ്റിയുള്ള തർക്കങ്ങളാണ് നടപടിക്രമങ്ങളെ കോടതിയുടെ മുമ്പിലേക്ക് വലിച്ചിഴക്കുന്നത്. ചാവറ അച്ചന്റെ കല്ലറ സ്ഥിതി ചെയ്യുന്ന കൂനമ്മാവിനെ ഒഴിവാക്കി മാന്നാനത്തിന് പ്രാധാന്യം നൽകാനുള്ള നീക്കത്തെ തുടർന്ന് ചാവറ അച്ചനെ വിശുദ്ധനാക്കി പ്രഖ്യാപിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി. മാന്നാനം ആശ്രമം കേന്ദ്രമാക്കി പ്രഖ്യാപനം തടയണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ബേസിൽ അട്ടിപ്പേറ്റിയാണ് ഹർജി നൽകിയത്.

എറണാകുളം അതിരൂപതയ്ക്ക് കീഴിലുള്ള കൂനമ്മാവ് സെന്റ് ഫിനോമിനാസ് ദേവാലയം കേന്ദ്രീകരിച്ചാണ് ജീവിതത്തിന്റെ അവസാന വർഷം ചാവറ അച്ചൻ ജീവിച്ചത്. നിലവിലെ പള്ളിയോട് ചേർന്നുള്ള മുറിയിലാണ് അ്‌ദേഹം അന്തരിച്ചത്. പള്ളിയുടെ അൾത്താരയ്ക്ക് മുമ്പിലാണ് മൃതദേഹം സംസ്‌ക്കരിച്ചതും. എന്നാൽ യഥാർത്ഥ കല്ലറ സ്ഥിതി ചെയ്യുന്ന കൂനമ്മാവിനെ അവഗണിച്ച് കോട്ടയം മാന്നാനം ആശ്രമത്തെ അന്തർദേശീയ തീർത്ഥാടനമാക്കി മാറ്റാനുള്ള ശ്രമത്തെയാണ് ഹർജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്. ചാവറയച്ചന്റെ മരണം കഴിഞ്ഞ് 18 വർഷ്ങൾക്ക് ശേഷമാണ് മാന്നനത്തേക്ക് ഭൗതികാവശിഷ്ടങ്ങൽ മാറ്റിയതെന്ന വാദം കോടതിയിൽ തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് കൂനമ്മാവിലെ പള്ളിവികാരിയായ ഫാദർ അന്റണി ചെറിയകടവിൽ അഭിപ്രായപ്പെട്ടത്.

മാന്നാനത്തിന് പ്രാധാന്യം ലഭിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ ഒരുക്കങ്ങൾ. സർവവിജ്ഞാന കോശത്തിൽ മാന്നാനത്തിന് പ്രധാന്യം ലഭിക്കുന്ന വിധത്തിൽ രേഖപ്പെടുത്തിയ വിവരങ്ങൾ നീക്കം ചെയ്യണമെന്ന് 1993ൽ എറണാകുളം മുൻസിഫ് കോടതി ഉത്തരവിട്ടിരുന്നതായും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോടതി വിധി ലംഘിച്ച് ചാവറയച്ചന്റെ ഭൗതികശരീരം മാറ്റിയെന്ന് പുസ്തകമെഴുതിയ എം കെ സാനുവിനെയും എതിർകക്ഷിയാക്കിയിട്ടുണ്ട്. കർദിനാൾ ജോർജ്ജ് ആലഞ്ചേരി, ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ, മാന്നാനം ആശ്രമത്തിലെ റെക്ടർ, ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി എന്നിവരെയും ഹർജിയിൽ എതിർകക്ഷികളാക്കിയിട്ടുണ്ട്. ചാവറയച്ചനെ വിശുദ്ധനാക്കി പ്രഖ്യാപിക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രി അടക്കമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

കേരളത്തിൽ ലത്തീൻ, സുറിയാനി വിഭാഗങ്ങൾ ഉൾപ്പെടെയുള്ള കത്തോലിക്കാരെല്ലാം ഏക ആത്മീയ നേതൃത്വത്തിൻ കീഴിൽ ഏക സമൂഹമായി കഴിഞ്ഞിരുന്ന കാലത്താണ് 1871 ജനുവരി മൂന്നിന് ചാവറയച്ചൻ കൂനമ്മാവ് കൊവേന്തയിൽ മരണമടഞ്ഞത്. അദ്ദേഹത്തിന്റെ മൃതദേഹം സംസ്‌കരിച്ച കൂനമ്മാവ് സെന്റ് ഫിലോമിനാസ് പള്ളി ഇന്ന് ലത്തീൻ വിഭാഗത്തിന്റെ വരാപ്പുഴ അതിരൂപതയുടെ കീഴിലാണ്. എന്നാൽ ചാവറയച്ചന്റെ ഭൗതികദേഹം അടക്കം ചെയ്ത് 18 വർഷത്തിനുശേഷം ഭൗതികാവശിഷ്ടങ്ങൾ അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനകേന്ദ്രങ്ങളിലൊന്നായിരുന്ന മാന്നാനത്തേക്ക് കൊണ്ടുപോയി. അവ അവിടുത്തെ ആശ്രമ ദേവാലയത്തിൽ പ്രത്യേകം തയാറാക്കിയ കല്ലറയിൽ അടക്കം ചെയ്തുവെന്നാണ് ചരിത്രം.

മാന്നാനത്തെ സെന്റ് ജോസഫ്‌സ് ആശ്രമ ദേവാലയം സുറിയാനി സഭയുടേതാണ്. ഇരു സഭകൾക്കും ഒരുപോലെ സ്വീകാര്യനും ചരിത്രപരമായി ആ സഭകളുടെ ഭാഗവുമായ ചാവറയച്ചനെ വിശുദ്ധ നിരയിലേക്ക് സഭ ഉയർത്തുമ്പോൾ കൂനമ്മാവിനാണോ മാന്നാനത്തിനാണോ പ്രാമുഖ്യം കിട്ടുക എന്നതു സംബന്ധിച്ച ചർച്ചകൾ സഭാകേന്ദ്രങ്ങളിൽ നേരത്തെ തുടങ്ങിയെങ്കിലും ഒടുവിൽ മാന്നാനത്തിന് പ്രാധാന്യം ലഭിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.

1957 ൽ ചാവറയച്ചനെ പുണ്യപുരുഷനായി നാമകരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. 1958 ൽ ദൈവദാസൻ എന്ന പദവിയിലേക്കുയർത്തി. 1984 ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ചാവറയച്ചനെ ധന്യനായി പ്രഖ്യാപിച്ചു. പിന്നീട് വിവിധ ഘട്ടങ്ങളിൽ വിശുദ്ധ പദവിക്കായുള്ള തെളിവുശേഖരണ നടപടിക്രമങ്ങൾക്കായി വത്തിക്കാൻ ആധാരമാക്കിയത് മാന്നാനത്തെ കല്ലറയിൽ നിന്ന് ശേഖരിച്ച തിരുശേഷിപ്പുകളാണെന്ന് വാദിക്കുന്നവരുമുണ്ട്.

ചാവറയച്ചനെ സംസ്‌കരിച്ച കൂനമ്മാവ് പള്ളി 1968 ൽ അഗ്‌നിക്കിരയായപ്പോൾ പലതും നഷ്ടപ്പെട്ട കൂട്ടത്തിൽ ചാവറയച്ചനെ സംബന്ധിച്ച നിർണായക രേഖകളും നഷ്ടമായിരുന്നു. നേരത്തെ, മലബാർ വികാരിയാത്തിന്റെ കീഴിലായിരുന്ന കൂനമ്മാവ് പള്ളിയെ തൃശൂർ രൂപതയ്ക്ക് കീഴിലേക്കു മാറ്റുന്നതു സംബന്ധിച്ച് തർക്കം നിലനിന്നിരുന്നതിനാൽ ഒരുവർഷത്തോളം ഈ പള്ളി അടച്ചിട്ട കാലയളവിലാണ് ചാവറയച്ചന്റെ ഭൗതീകാവശിഷ്ടങ്ങൾ മാന്നാനത്തേക്കു കൊണ്ടുപോയതെന്ന വാദമാണ് മറ്റൊരു വാദം. ഇങ്ങനെ തർക്കങ്ങൾ നിലനിൽക്കേ കോടതിയിൽ നൽകിയ ഹർജി വിശുദ്ധപ്രഖ്യാപനത്തിന്റെ ശോഭ കെടുത്തുമോ എന്ന ആശങ്കയാണ് വ്യാപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP