Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

വൈകുന്നേരം ആറരയ്ക്കു ശേഷം മാരാമൺ കൺവെൻഷനിലേക്കു സ്ത്രീകളെ പ്രവേശിപ്പിക്കാത്ത് എന്തുകൊണ്ട്? വിവേചനത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം സഭാധികൃതർ തടഞ്ഞു; വേദിയിൽ മുദ്രാവാക്യം വിളിയും സത്യഗ്രഹവും

വൈകുന്നേരം ആറരയ്ക്കു ശേഷം മാരാമൺ കൺവെൻഷനിലേക്കു സ്ത്രീകളെ പ്രവേശിപ്പിക്കാത്ത് എന്തുകൊണ്ട്? വിവേചനത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം സഭാധികൃതർ തടഞ്ഞു; വേദിയിൽ മുദ്രാവാക്യം വിളിയും സത്യഗ്രഹവും

പത്തനംതിട്ട: പ്രശസ്തമായ മാരാമൺ കൺവെൻഷനിൽ വൈകിട്ട് ആറരയ്ക്കു ശേഷം സ്ത്രീകൾക്കു പ്രവേശനം നിഷേധിക്കുന്ന സംഭവത്തിൽ പ്രതിഷേധം ശക്തം. വിവേചനം നടക്കുന്നതിനെതിരെ പ്രമേയം അവതരിപ്പിക്കാനുള്ള ശ്രമം മാർത്തോമാ സഭാധികൃതർ തടഞ്ഞു. മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ മാനേജിങ് കമ്മിറ്റി യോഗത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.

ഫെബ്രുവരി 12നാണ് ഇത്തവണത്തെ മാരാമൺ കൺവെൻഷൻ ആരംഭിക്കുക. 122-ാം മാരാമൺ കൺവെൻഷനാണ് ഇനി നടക്കാനുള്ളത്. ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന കൺവെൻഷന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായായിരുന്നു ഇന്നലെ യോഗം ചേർന്നത്. എന്നാൽ, യോഗം പ്രതിഷേധത്തിന്റെ വേദി കൂടി ആകുകയായിരുന്നു.

കൺവെൻഷനിൽ വൈകിട്ട് ആറരക്ക് ശേഷം സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. ഇതിൽ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രമേയം കമ്മിറ്റി അംഗമായ ഷിജു അലക്‌സാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ കമ്മിറ്റി അംഗമായ പി.പി.അച്ചൻകുഞ്ഞ്, സുവിശേഷസംഘം മാനേജിങ് കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിക്കാൻ ബൈലോയിൽ വ്യവസ്ഥ ഇല്ല എന്നു പറഞ്ഞു തടയുകയായിരുന്നു. എന്നാൽ, ജനുവരി 5-ാംതിയതി തന്നെ പ്രമേയത്തിന്റെ പകർപ്പു സഹിതം അവതരണാനുമതിക്കുള്ള നോട്ടീസ് ഷിജു സമർപ്പിച്ചിരുന്നു. അതിനു ശേഷം മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ് റെവ.ഡോ.യുയാക്കീം മാർ കൂറിലോസ് എപ്പിസ്‌കോപ്പയെ നേരിൽ കണ്ട് വിശദമായി സംസാരിക്കുകയും ചെയ്തിരുന്നു.

പക്ഷേ, പ്രമേയം അവതരിപ്പിക്കാനുള്ള അനുമതി യോഗം നിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രമേയത്തിന്റെ അവതാരകനായ ഷിജു അലക്‌സ് 'മാരാമൺ കൺവൻഷനിൽ സ്ത്രീവിവേചനം അവസാനിപ്പിക്കുക' എന്നു മുദ്രാവാക്യം വിളിച്ചു വേദിയിൽ സത്യാഗ്രഹം ഇരുന്നു. തുടർന്ന് പ്രസിഡന്റ് വിഷയാവതരണം നടത്താൻ അനുമതി നൽകി. പ്രമേയത്തിനെ വെറും വിഷയാവതരണത്തിൽ ഒതുക്കി മിനിറ്റ്‌സിൽ എഴുതി ചർച്ചക്ക് പോലും വെക്കാതെ വിഷയം അവിടെ അവസാനിപ്പിക്കുകയായിരുന്നു.

കൺവെൻഷന്റെ ആരംഭകാലങ്ങളിൽ ഈ നിയന്ത്രണം നിലനിന്നിരുന്നില്ല. അന്ന് കൺവെൻഷനിൽ സംബന്ധിക്കാൻ കുടുംബത്തോടൊപ്പം എത്തിയ സ്ത്രീക്ക് നേരെ സാമൂഹ്യ വിരുദ്ധരുടെ ആക്രമണമുണ്ടായതിനെ തുടർന്ന് താൽകാലിക പ്രശ്‌നപരിഹാരം എന്ന രീതിയിൽ സ്ത്രീകൾ രാത്രി യോഗങ്ങളിൽ പങ്കെടുക്കേണ്ട എന്ന് സഭ തീരുമാനിക്കുകയായിരുന്നു. ഇതെത്തുടർന്നു പിന്നീടുള്ള വർഷങ്ങളിൽ ഇതൊരു പതിവായി മാറുകയായിരുന്നു. അലിഖിത നിയമമായി പാലിച്ചു പോന്ന ഈ സംവിധാനം ക്രമേണ ആചാരമായി മാറുകയായിരുന്നു. എന്നാൽ, മാരാമൺ കൺവെൻഷനിൽ പങ്കെടുക്കുന്ന ആബാലവയോധികത്തിനും സ്ത്രീകൾ വൈകിട്ട് ആറരക്ക് ശേഷമുള്ള യോഗങ്ങളിൽ എന്തുകൊണ്ട് പങ്കെടുക്കുന്നില്ല എന്നോ, ഇതൊരു ആചാരം തന്നെയാണോ എന്നും അറിയില്ല എന്നതാണു വസ്തുത.

പ്രമേയത്തിന്റെ പൂർണ രൂപം ഇങ്ങനെ:

മാരാമൺ കൺവൻഷന്റെ രാത്രികാലയോഗങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കുന്ന പതിവിന് വിശ്വാസപരമായ യാതൊരടിസ്ഥാനവും ഇല്ലയെന്നും കൺവൻഷന്റെ ആദ്യകാലങ്ങളിൽ ഈ നിഷേധം നിലനിന്നിരുന്നില്ലെന്നും, ചില പ്രത്യേക സംഭവങ്ങളുടെ പേരിൽ ഒരിക്കൽ ഏർപ്പെടുത്തിയ താൽക്കാലിക ക്രമീകരണം പിന്നീട് തിരുത്താനാവാത്ത ആചാരത്തിന്റെ സ്വഭാവം ആർജ്ജിക്കുകയായിരുന്നുവെന്നും, ഇനിയും ഇതു തുടരുന്നത് അനാചാരത്തിലേക്കാണ് നമ്മെ നയിക്കുകയെന്നും മാർത്തോമ്മാ സുവിശേഷപ്രസംഗസംഘത്തിന്റെ രണ്ടായിരത്തിപതിനേഴ് ജനുവരി മാസം ഇരുപത്തെട്ടാം തീയതി ചേർന്നിരിക്കുന്ന ഈ മാനേജിങ് കമ്മിറ്റി വിലയിരുത്തുന്നു.

സ്ത്രീകളുടെ സുരക്ഷിതത്വവും മണൽപ്പുറത്തെ ശിക്ഷണവും ക്രമസമാധാനപാലനവും കണക്കിലെടുത്ത് തികച്ചും പ്രായോഗിക കാരണങ്ങളാൽ മാത്രമാണ് ഇതുവരെ ഈ പതിവ് നിലനിർത്തിയതെന്ന് ഈ യോഗം വ്യക്തമാക്കുകയും, എന്നാൽ പ്രസംഗശ്രവണത്തിനായി മണൽപ്പുറത്തിനു പുറത്ത് ഇരിക്കുന്ന സ്ത്രീകളുടെയും, ദൂരെ ദിക്കുകളിൽനിന്നും കൺവൻഷന് കുടുംബമായി എത്തി ആയതിന്റെ പൂർണ്ണമായ പ്രയോജനം ലഭിക്കുന്നതിനായി വൈകുന്നേരത്തെ യോഗത്തിൽക്കൂടി പങ്കെടുക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെയുമൊക്കെ സുരക്ഷിതത്വവും ബുദ്ധിമുട്ടുകളും നമ്മുടെ ക്രിസ്തീയ ഉത്തരവാദിത്വത്തിൽപ്പെടുന്നതാണെന്നും, ക്രമസമാധാനപാലനത്തിന് ഉന്നതവും അനന്യവുമായ മാതൃക സൃഷ്ടിച്ചിട്ടുള്ള കൺവൻഷൻ മണൽപ്പുറത്ത് സ്ത്രീകൾക്കു കൂടി പ്രവേശനം അനുവദിക്കുന്നതാണ് സ്ത്രീസുരക്ഷിതത്വത്തിനും ക്രമസമാധാന പാലനത്തിനും കൂടുതൽ സഹായകരമാകുക എന്നും മാനേജിങ് കമ്മിറ്റി തിരിച്ചറിയുകയും ചെയ്യുന്നു.

രാപ്പകൽ ഭേദമെന്യേ ലിംഗപരമായ വിവേചനം കൂടാതെയുള്ള സഞ്ചാരസ്വാതന്ത്ര്യവും ഒരു സ്ഥലത്തുനിന്നും ഒഴിച്ചുനിർത്തപ്പെടാതെയിരിക്കുന്നതിന് ഏതു പൗരനുമുള്ള അവകാശവും ഉറപ്പുനൽകുന്ന സമത്വാധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കാനുള്ള ബാദ്ധ്യതയും പ്രസ്തുത മൂല്യങ്ങൾ ക്രിസ്തീയവിശ്വാസത്തോട് ഏറ്റവും ചേർന്നുനിൽക്കുന്നതാണെന്ന വസ്തുതയും കമ്മിറ്റി കണക്കിലെടുക്കുന്നു.

കാലത്തിനു മുന്നോടിയായി സഞ്ചരിച്ച പാരമ്പര്യമാണ് മാർത്തോമ്മാ സഭ എന്നും സൃഷ്ടിക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്തിട്ടുള്ളത്.

ഇക്കാരണങ്ങളാൽ രണ്ടായിരത്തിപതിനേഴാമാണ്ടിലെ മാരാമൺ കൺവൻഷൻ മുതൽ മണൽപ്പുറത്തെ ക്രമീകരണങ്ങൾക്കു വിധേയമായി പൂർണ്ണ സ്വാതന്ത്ര്യത്തോടെ മണൽപ്പുറത്തു പ്രവേശിച്ചു തന്നെ സ്ത്രീകൾക്കു രാത്രിയോഗങ്ങളിൽ പങ്കെടുക്കാവുന്നതാണെന്ന് ഈ മാനേജിങ് കമ്മിറ്റി തീരുമാനിക്കുന്നു.

അവതാരകൻ :ഷിജു അലക്സ്
അനുവാദകൻ: റോയി ഫിലിപ്പ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP