Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എങ്ങും ആവേശത്തിന്റെ ഇടിമുഴക്കം; ലോകമെമ്പാടുനിന്നും ഒഴുകിയെത്തിയതു അനേകായിരം മലയാളികൾ; ചാവറയച്ചനും എവുപ്രാസ്യമ്മയും ഇന്നു വിശുദ്ധരുടെ ഗണത്തിലേക്ക്

എങ്ങും ആവേശത്തിന്റെ ഇടിമുഴക്കം; ലോകമെമ്പാടുനിന്നും ഒഴുകിയെത്തിയതു അനേകായിരം മലയാളികൾ; ചാവറയച്ചനും എവുപ്രാസ്യമ്മയും ഇന്നു വിശുദ്ധരുടെ ഗണത്തിലേക്ക്

ടോമിച്ചൻ കൊഴുവനാൽ

വത്തിക്കാൻ സിറ്റി: ചാവറ കുര്യാക്കോസ് ഏലിയാസച്ചനും എവുപ്രാസ്യമ്മയും ഇന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുമ്പോൾ നേർസാക്ഷികളാകാൻ വത്തിക്കാനിലെത്തിയത് അനേകായിരം മലയാളികൾ. ഭാരത ക്രൈസ്തവ സഭയുടെ ഖ്യാതി ആഗോളതലത്തിലേക്ക് ഉയർത്തുന്ന പുണ്യ ചടങ്ങ് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക ചത്വരത്തിൽ നടക്കും. കർദിനാൾമാരും ബിഷപ്പുമാരും വൈദികരും ഇന്ത്യയിൽനിന്നുള്ള പ്രത്യേകസംഘവും ചടങ്ങിനു സാക്ഷ്യം വഹിക്കാൻ എത്തിയിട്ടുണ്ട്. ഇപ്പോൾ വത്തിക്കാനിൽ മഴ ചാറികൊണ്ടിരിക്കുകയാണ്. മഴ നനഞ്ഞു പതിനായിരങ്ങൾ ചത്വരത്തിനുള്ളിൽ കടക്കാൻ വേണ്ടി ക്യുവിൽ നിൽക്കുകയാണ്. പ്രാദേശികസമയം ഏഴുമണി മുതൽ പ്രവേശനം ആരംഭിച്ചു. =പല മലയാളികളും രാവിലെ അഞ്ചുമണിമുതൽ ക്യുനിന്ന് ചത്വരത്തിനുള്ളിൽ ഇടം പിടിച്ചുകഴിഞ്ഞു.

 

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു മലയാളികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്. വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം നടന്ന ജാഗരണ പ്രാർത്ഥനയിൽ കേരളത്തിൽ നിന്നുള്ള ബിഷപ്പുമാരുൾപ്പെടെ ആയിരക്കണക്കിനു മലയാളികൾ പങ്കെടുത്തു. റോമിലെ സിറോ മലബാർ കമ്മ്യുണിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങുകൾ. വൈകിട്ടു നാലിനു റോമിലെ സാന്താമരിയ മജോരെ ബസിലിക്കയിൽ പൗരസ്ത്യ തിരുസംഘം തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനകൾ. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദിനാൾ മാർ ബസേലിയസ് ക്ലീമീസ് കാതോലിക്ക ബാവ തുടങ്ങിയവർ പങ്കെടുത്തു. മന്ത്രി കെ സി ജോസഫ്, ജോസ് കെ മാണി എംപി, ഒല്ലൂർ എംഎൽഎ വിൻസെന്റ്, മുൻ എംഎൽഎ തോമസ് ചാഴിക്കാടൻ എന്നിവർ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു.

പ്രാദേശിക സമയം രാവിലെ പത്തിനാണ് ഫ്രാൻസിസ് മാർപാപ്പ ചാവറയച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധ പദവിയിലേക്ക് ഉയർത്തുക. കർദിനാൾമാരും ബിഷപ്പുമാരും വൈദികരും സന്യാസിനികളും അൽമായരും ഉൾപ്പടെ പതിനായിരക്കണക്കിന് വിശ്വാസികൾ ചടങ്ങിൽ സംബന്ധിക്കും. ലക്ഷക്കണക്കിന് ജനങ്ങൾ വിവിധ മാദ്ധ്യമങ്ങളിലൂടെ ഈ വിശുദ്ധ നിമിഷത്തിന് തത്സമയം സാക്ഷ്യം വഹിക്കും.

തിരുക്കർമങ്ങളിൽ ചാവറയച്ചന്റെ തിരുശേഷിപ്പ്, നാമകരണ കോടതിയുടെ വൈസ് പോസ്റ്റുലേറ്റർ ഫാ. ജെയിംസ് മഠത്തിക്കണ്ടം അൾത്താരയിലേക്ക് ആനയിക്കും. പുഷ്പങ്ങൾ സംസ്ഥാന സർക്കാർ പ്രതിനിധി മന്ത്രി കെ സി ജോസഫാണ് വഹിക്കുന്നത്. എവുപ്രാസ്യമ്മയുടെ തിരുശേഷിപ്പ് സിഎംസി സുപ്പീരിയർ ജനറൽ മദർസാങ്റ്റ അൾത്താരയിലേക്കു കൊണ്ടുപോകും.

തിരുശേഷിപ്പിനൊപ്പം കത്തിച്ച മെഴുകുതിരി സിഎംസി തൃശൂർ പ്രോവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ഒമറും പുഷ്പങ്ങൾ ഇരിങ്ങാലക്കുട പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ റോസ് മേരിയും വഹിക്കും. മലയാളി ഗായകസംഘം ഗാനങ്ങൾ ആലപിക്കും. ഇന്ത്യയിലെ ഗായകസംഘത്തിൽ മലയാളികളടക്കം 50 പേരുണ്ട്. സിറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലാണ് ഇന്ത്യൻ സഭയിൽനിന്നുള്ള പ്രതിനിധിസംഘം പങ്കെടുക്കുന്നത്. സിറോ മലങ്കരസഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, റാഞ്ചി ആർച്ച് ബിഷപ് കർദിനാൾ ഡോ. ടെലസ്‌ഫോർ ടോപ്പൊ, വരാപ്പുഴ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ, തൃശൂർ അതിരൂപതാ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ചങ്ങനാശേരി അതിരൂപതാ ആർച്ച്ബിഷപ് മാർജോസഫ് പെരുന്തോട്ടം, പാലാ രൂപതാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉൾപ്പെടെയുള്ള സഭാതലവന്മാരും ഒപ്പമുണ്ട്.

ചടങ്ങിനുശേഷം നാളെ ഫ്രാൻസിസ് മാർപാപ്പ ഇന്ത്യൻ സംഘത്തെ കാണും. ഇതു സംബന്ധിച്ച അറിയിപ്പ് ഇന്ത്യൻസംഘത്തിനു ലഭിച്ചിട്ടുണ്ട്. ചാവറയച്ചനും എവുപ്രാസ്യമ്മയ്ക്കുമൊപ്പം വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്ന ആറു പേരുടെയും ചിത്രങ്ങൾ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ അനാവരണം ചെയ്തു.

ചാവറയച്ചന്റെയും എവുപ്രാസ്യമ്മയുടെയും മധ്യസ്ഥതയാൽ രോഗസൗഖ്യം നേടിയതായി വത്തിക്കാൻ സാക്ഷ്യപ്പെടുത്തിയ പാലാ സ്വദേശി മരിയയും കൊടകര സ്വദേശി ജ്യൂവലും വെള്ളിയാഴ്ചതന്നെ വത്തിക്കാനിലെത്തിയിരുന്നു. വേദിയുടെ മുൻനിരയിലാകും ഇവർക്കുള്ള ഇരിപ്പിടം. തീർത്ഥാടകരും ഇറ്റലിക്കാരുമായി ആയിരക്കണക്കിനു മലയാളികൾ ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പ്രതിനിധികളും ചടങ്ങിനെത്തി.

കേരളത്തിൽനിന്നു മന്ത്രിമാരായ പി ജെ ജോസഫ്, കെ സി ജോസഫ്, ജോസ് കെ മാണി എംപി, മുൻ എംഎൽഎ തോമസ് ചാഴിക്കാടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചടങ്ങിൽ പങ്കെടുക്കും. കേന്ദ്രസർക്കാരിന്റെ സംഘത്തെ പി ജെ കുര്യനാണ് നയിക്കുന്നത്. അൽഫോൻസാമ്മയെ 2008ൽ വിശുദ്ധയായി പ്രഖ്യാപിച്ചിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP