Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഖുർആനിൽ പറയുന്ന പരന്ന ഭൂമിയെ വ്യാഖ്യാതാക്കൾ ഉരുട്ടിയെടുക്കുന്നു; സമദാനിമാരും രണ്ടത്താണിമാരും വ്യാഖ്യാനിക്കുന്ന ഏഴ് ആകാശങ്ങൾ പരമാബദ്ധം; ന്യൂജൻ മതപ്രഭാഷകർ പരിണാമം പോലും ഇസ്ലാമികമാണെന്ന് വാദിക്കുന്നു; മുഹമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് അള്ളാഹു; ഇസ്ലാം അവകാശപ്പെടുന്ന ശാസ്ത്രീയതയെ വീണ്ടും പൊളിച്ചടുക്കി സി രവിചന്ദ്രൻ

ഖുർആനിൽ പറയുന്ന പരന്ന ഭൂമിയെ വ്യാഖ്യാതാക്കൾ ഉരുട്ടിയെടുക്കുന്നു; സമദാനിമാരും രണ്ടത്താണിമാരും വ്യാഖ്യാനിക്കുന്ന ഏഴ് ആകാശങ്ങൾ പരമാബദ്ധം; ന്യൂജൻ മതപ്രഭാഷകർ പരിണാമം പോലും ഇസ്ലാമികമാണെന്ന് വാദിക്കുന്നു; മുഹമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് അള്ളാഹു; ഇസ്ലാം അവകാശപ്പെടുന്ന ശാസ്ത്രീയതയെ വീണ്ടും പൊളിച്ചടുക്കി സി രവിചന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ഇസ്ലാം അടക്കമുള്ള സകല മതങ്ങളിലെയും പ്രാമാണിക ഗ്രന്ഥങ്ങൾക്ക് ഒരുകാലത്തിന്റെ അറിവുകൾ മാത്രം ഉള്ളവയാണെന്നും ശാസ്ത്രീയമായ യാതൊരു പിൻബലവും അവയ്ക്കില്ലെന്നും എഴുത്തുകാരനും പ്രഭാഷകനും സ്വതന്ത്രചിന്തകനുമായ സി രവിചന്ദ്രൻ. ശാസ്ത്ര പ്രചാരണ സംഘടനയായ എസ്സൻസ് ഗ്ലോബൽ മലപ്പുറം ഡി.ടി.പി.സി ഹാളിൽ സംഘടിപ്പിച്ച ഏകദിന ശാസ്ത്ര സെമിനാറിൽ സംസാരിക്കയായിരുന്നു അദ്ദേഹം. ഇസ്ലാം അടക്കമുള്ള മതങ്ങൾ അതിനു മുൻപത്തെ മതങ്ങളിൽ നിന്നാണ് പലതും സ്വീകരിച്ചിട്ടുള്ളത്. ഖുർആനിലുള്ള പലതും ബൈബിളിൽ നിന്നും യഹൂദമതഗ്രന്ഥങ്ങളിൽ നിന്നും കോപ്പിപേസ്റ്റ് ചെയതതാണ്. മുഹമ്മദിന്റെ ഫേക്ക് ഐഡി മാത്രമാണ് അള്ളാഹു. അദ്ദേഹത്തിന്റെ വിഭ്രാന്തികളും ആഗ്രഹങ്ങളും ആശങ്കകളുമൊക്കെയാണ് ഖുർആനിലുമുള്ളത്.

മുഹമ്മദ് ഖുർആൻ കണ്ടിട്ടുപോലുമില്ല. മുഹമ്മദിന്റെ കാലത്തിന് വർഷങ്ങൾക്ക് ശേഷമാണ് ഖുആൻ ക്രോഡീകരിച്ചത്. മുഹമ്മദ് മരിച്ച് കഴിഞ്ഞ് 250 വർഷം കഴിഞ്ഞാണ് ബുഖാരി നബി ചര്യകൾ എന്ന് പറഞ്ഞ് ഹദീസുകളൊക്കെ ഉണ്ടാക്കിയത്. ഒരാൾ മരിച്ചിട്ട് 250 വർഷം കഴിഞ്ഞിട്ട് അയാൾ വെള്ളം കുടിക്കുന്നത് ഇങ്ങനെയായിരുന്നു എന്നൊക്കെ എഴുതിയിട്ട് വല്ല കാര്യവുമുണ്ടോ.- സി രവിചന്ദ്രൻ ചോദിച്ചു.

ഒരു ടെംപ്ലേറ്റിലേക്ക് കാര്യങ്ങൾ പറഞ്ഞ് ബാക്കി പറഞ്ഞ് വ്യഖ്യാനിക്കുന്നതാണ് ഖുർആനിന്റെ രീതി. ഉദാഹരണമായി RAMADN എന്ന വാക്കിനെ 'റിമമ്പറിങ്ങ് അള്ളാ മോണിങ്ങ് ആൻഡ് ഡെ ആൻഡ് നൈറ്റ് 'എന്ന് പൂരിപ്പിച്ച് ഫേസ്‌ബുക്കിൽ ചർച്ച നടത്തുന്നത് പതിവാണ്. ഇതുപോലെ എല്ലാറ്റിനെയും എങ്ങനെയും ഒപ്പിച്ചെടുക്കാം. എൻ.ടി എന്നീ രണ്ടക്ഷരങ്ങൾക്ക് സമാനമായ അറബിവാക്കുകൾ ഖുർആനിൽ നിന്ന് കണ്ടെത്തിയാൽ അത് നാനോ ടെക്ക്നോളജിയാണെന്ന് വ്യാഖ്യതാക്കൾ ശരിയാക്കിക്കോളും. ഖുർആനിലെ ശാസ്ത്ര സത്യങ്ങൾ എന്ന് പറയുന്നത് ഉള്ളിതൊലി പോലെ തൊലിച്ചാൽ പിന്നെ ഒന്നും ഉണ്ടാവില്ല.- രവി ചന്ദ്രൻ ചൂണ്ടിക്കാട്ടി.

പരന്ന ഭൂമിയെ ഉരുട്ടിയെടുക്കുന്നു

ഖുർആൻ അടക്കമുള്ള മുഴവൻ മതഗ്രന്ഥങ്ങളും പറയുന്നത് പരന്നഭൂമിയെക്കുറിച്ചാണ്. അന്നത്തെ കാലത്ത് അതേ അറിവുണ്ടായിരുന്നുള്ളൂ. എന്നാൽ ആധുനിക ഇസ്ലാമിസ്റ്റുകൾ അതിനെ ഉരുട്ടിക്കൊണ്ടിരിക്കയാണ്. ഖുർആൻ 79; 30ൽ ഭൂമിക്ക് മുട്ടയുടെ ആകൃതിയാണെന്ന് പറയുന്നുണ്ടെന്ന് വ്യാഖ്യാനിച്ചാണ്, ആയിരത്തിനാനൂറ് കൊല്ലം മുമ്പേ ഭൂമി ഉരുണ്ടതാണെന്ന് കണ്ടെത്തിയെന്ന് ഇവർ പ്രചാരണം അടിക്കുന്നത്. ഒരു വാദത്തിനുവേണ്ടി ഇത് അംഗീകരിച്ചാൽ പോലും ശാസ്ത്രീയമായി ഇത് തെറ്റാണ്. ഭൂമിക്ക് മുട്ടയുടെ ആകൃതിയല്ല. ഒരു പൂർണവൃത്തമാകാൻ മൂന്നൂറിൽ ഒന്ന് മാത്രം ബാക്കിയുള്ള രീതിയിലാണ് ഭൂമിയുടെ ആകൃതി. ഇനി മുട്ടയിൽ തന്നെ ഏത് മുട്ടയാണെന്ന തർക്കം വരാം. കോഴിമുട്ട തൊട്ട് ഒട്ടകപ്പക്ഷിയുടെ മുട്ടവരെയുള്ളതിന് പലതിനും പല ആകൃതിയാണ്. മുട്ടയുടെ എന്ന് അർഥംവരുന്ന അറബിവാക്കല്ല അതെന്നും വിവിധ പണ്ഡിതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഖുർആനിൽ വേറെ പലയിടത്തും തന്നെ മലകളെ ആണിയടിച്ച് ഉറപ്പിച്ചതും എഴ് ആകാശങ്ങളുള്ളതുമൊക്കെ പറയുന്നുണ്ട്. സൂര്യൻ ആകാശത്തെ ചുറ്റിയശേഷം അള്ളാഹുവിനോട് അനുവാദം ചോദിച്ച ശേഷമാണ് വീണ്ടും ഉദിക്കുന്നത് എന്നൊക്കെയാണ് യഥാർഥത്തിൽ ഗ്രന്ഥത്തിൽ പറയുന്നത്. എന്നാൽ ഇവയൊന്നും ആധുനിക യുക്തിക്ക് നിരക്കാത്തതുകൊണ്ട്, ഖുർആൻ രാവും പകലിനെക്കുറിച്ചുമൊക്കെ കൃത്യമായി പറയുന്നുണ്ടന്നും സൂര്യവെളിച്ചവും ചന്ദ്രവെളിച്ചവും തമ്മിലുള്ള വ്യത്യാസം എടുത്തുപറയുന്നുണ്ടെന്നുമൊക്കെ വ്യാഖ്യാതാക്കൾ പറയും. സാമാന്യബുദ്ധിക്ക് നിരക്കുന്ന അനുഭവ യാഥാർഥ്യങ്ങൾ മതം പറഞ്ഞാലും വിശ്വാസിക്ക് അത് അത്ഭുതമാണ്. ഉദാഹരണമായി സൂര്യന്റെ വെളിച്ചത്തിന്റെ ശക്തിയും ചന്ദ്രന്റെ വെളിച്ചത്തിന്റെ ശാന്തതയും ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാൽ ദിയാ, നൂർ എന്നീ രണ്ട് അറബി വാക്കുൾ വ്യാഖ്യാനിച്ച് സൂര്യൻ സ്വയം പ്രകാശിക്കയാണെന്നും ചന്ദ്രന്റേത് പ്രതിഫലന പ്രകാശമാണെന്നും കണ്ടെത്തുകയാണ് ഇവർ ചെയ്യുന്നത്.

സമദാനിമാരും രണ്ടത്താണിമാരും പറയുന്നത്

ഏഴ് ആകാശങ്ങൾ എന്ന് ഖുർആനിൽ പറയുന്നത് അബ്ദുൽ സമദ് സമദാനിയെപ്പോലുള്ളവർ, ട്രോപ്പോസ് ഫിയർ, സ്ട്രോറ്റോസ്ഫിയർ എന്ന് പറഞ്ഞ് വിശദീകരിക്കയാണ്. ഹുസൈൻ രണ്ടത്താണിയെപ്പോലുള്ളവർ നോമ്പുകാലത്ത് എഴുതിവിടുന്ന സാഹിത്യങ്ങളിലും ഇത്തരം തള്ളുകൾ കാണാം. സത്യത്തിൽ ഇവയെല്ലാം പൂർണമായും അശാസ്ത്രീയമാണ്. ഒന്നാം ആകാശം രണ്ടാം ആകാശം എന്നൊന്നും ഇല്ല. ഇനി ട്രോപ്പോസ്ഫിയറിനും സ്ട്രാറ്റോസ്ഫിയറിനും ഇടയ്ക്ക് നിങ്ങൾക്ക് രണ്ടിലുംപെടാത്ത ട്രാൻസിറ്റ് എരിയകൾ കാണാം. ഇനി എത്ര ആകാശമുണ്ട് എന്നത് നിങ്ങൾ എന്തിന്റെ അടിസ്ഥാനത്തിലാണ് വിഭജിക്കുന്നത് എന്നതിനെ അടിസ്ഥാനമായിരിക്കും. താപത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ അഞ്ച് ആകാശങ്ങളാണ് കിട്ടുക. രാസഘടനയുടെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ രണ്ടും, എയ്റോ ഡൈനാമിക്സിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ നാലും ആകാശങ്ങളാണ് കിട്ടുക. മർദത്തിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചാൽ മറ്റൊരു സംഖ്യയാണ് കിട്ടുക. അല്ലാതെ എഴ് ആകാശം എന്നത് രണ്ടാത്താണിമാരും സമദാനിമാരും പറയുന്നപോലെ സ്ഥിരമല്ല.

ഇനി ഈ ആകാശം എന്ന് പറയുന്നതു തന്നെ സത്യത്തിൽ അങ്ങിനെയൊന്നില്ല. ഭൂമിയിൽ നിന്ന് നോക്കുന്ന ഒരാൾക്ക് തോന്നുന്നതാണ് ആകാശം. യഥാർഥത്തിൽ അതുപോലൊന്ന് ഇല്ല. ഗുഹാമനുഷ്യന് പോലും ആകാശത്തേക്ക് നോക്കിയാൽ അതൊരു പന്തൽ പോലെയോ കുട പോലെയൊ ഭൂമിയെ സംരക്ഷിക്കുന്നതായി തോനും. ഇതിൽ എന്താണ് അത്ഭുതം. എന്നാൽ മത ഗ്രന്ഥങ്ങളിൽ അതേക്കുറിച്ച് പറഞ്ഞാലും വിശ്വാസിക്ക് അതിശയമാണ്. സൂര്യൻ കിഴക്ക് ഉദിക്കുന്ന പടിഞ്ഞാറ് അസ്തമിക്കുന്നു എന്നു പറയുന്നതൊക്കെ ശാസ്ത്രീയമല്ല. ഭൂമിയിലെ നാം സൗകര്യത്തിനായി ഉണ്ടാക്കിയതാണ് ദിക്കുകൾ. അല്ലാതെ പ്രപഞ്ചത്തിന് ദിക്കില്ല. ഈ പ്രാഥമിക ശാസ്ത്രബോധം പോലും ഇല്ലാതെ സൂര്യൻ ചളിക്കുണ്ടിൽ മറയുന്നുവെന്നൊക്കെ എഴുതിപ്പിടിപ്പിക്കുകയാണ് മതഗ്രന്ഥങ്ങൾ ചെയ്യുന്നത്.

എല്ലാം ശങ്കരാടി മോഡൽ തെളിവുകൾ

അതുപോലെ ഏഴ് ഭൂമികൾ എന്നപേരിൽ ഗ്രഹങ്ങളെ കുറിച്ച് ഖുർആനിൽ പറയുന്നു എന്ന് പറയുന്ന ബഹളങ്ങളിലും കഥയില്ല. ഇതും മറ്റ് മതഗ്രന്ഥങ്ങളിൽ ഉള്ളതാണ്. മനുഷ്യന് നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ കഴിയുന്നവയെ അവൻ പുസ്തകത്തിലാക്കി. പക്ഷേ ഇതിൽ ഒന്നായ സൂര്യൻ നക്ഷത്രമാണെന്നും ചന്ദ്രൻ ഉപഗ്രഹമാണെന്നും അന്ന് ധാരണയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഖുർആനിലെ ഗോള ശാസ്ത്രം പരമാബദ്ധമാണ്.

എല്ലാറ്റിനെയും ദൈവം ഇണയാക്കി സൃഷ്ടിച്ചിരിക്കുകയാണെന്നത് ബൈബിൾ അടക്കമുള്ള മിക്ക മതഗ്രന്ഥങ്ങളിലുമുള്ളതാണ്. തങ്ങളുടെ പുസ്തകങ്ങളിൽ വലിയ ശാസ്ത്രവിജ്ഞാനം ഉണ്ടെന്ന് കാട്ടാൻ ഇസ്ലാമിക വാദികൾ പ്രചരിപ്പിക്കുന്ന ഈ വിഷയത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. കൗൺഫിഷുകളെപ്പോലുള്ള മൽസ്യങ്ങൾ ആണായി ജനിച്ച് വളരുമ്പോൾ പെണ്ണാവുകയാണ് ചെയ്യുന്നത്. ഒച്ചും കണ്ണില്ലാക്കുരുടിയുമടക്കമുള്ള എത്രയോ ഉദാഹരണങ്ങൾ വേറെയുമുണ്ട്. ഈ ബാക്റ്റീരിയപോലുള്ള സ്വയം വിഭജിക്കുന്ന ജീവികൾക്ക് എന്ത് ലിംഗഭേദമാണുള്ളത്. നട്ടെല്ലിനും വാരിയെല്ലിനുമിടയിൽ നിന്നാണ് ശുക്ളം വരുന്നത് എന്ന് പറയുന്ന ഒരു പുസ്തകത്തിന് എന്ത് ആധികാരികതയും ശാസ്ത്ര ജ്ഞാനവുമാണ് ഉള്ളത്.

സൂര്യൻ സ്വയം ചലിക്കുന്നുവെന്ന് ഖുർആനിലുണ്ട്, മസ്തിഷ്‌ക്ക മരണം ഖുർആൻ പറയുന്നുണ്ട്, തുടങ്ങിയ അവകാശവാദങ്ങളുടെയും സ്ഥിതി സമാനമാണ്. ഉള്ളി തൊലിപൊളിക്കുന്നപോലെ വന്നാൽ അതിൽ യാതൊന്നും ഉണ്ടാവില്ല. എല്ലാ മതങ്ങൾക്കും അതാത് പഞ്ചായത്തിന്റെയോ താലൂക്കിന്റെയൊ അറിവ് മാത്രമാണ് ഉണ്ടായിരുന്നത്. പക്ഷേ അത് അംഗീകരിക്കാതെ അതെല്ലാം ശാസ്ത്രമാണെന്ന് പറയുന്നിടത്താണ് പ്രശ്നം. ശങ്കരാടി ഒരു സിനിമയിൽ കാണിക്കുന്നപോലെ ഇതാണ് ആ രേഖ എന്ന് പറഞ്ഞ് സ്വന്തം കൈരേഖ കാണിക്കുകയാണ് ഇസ്ലാമിന്റെ രീതി. പക്ഷി പറക്കുന്നതെങ്ങനെ, കപ്പൽ ചലിക്കുന്നതെങ്ങനെ തുടങ്ങിയ എന്ത് ചോദ്യം ചോദിച്ചാലും മറുപടി അള്ളാക്കും ദൂതനും അറിയാം എന്നാവും മറുപടി. ഇതല്ല ശാസ്ത്രത്തിന്റെ രീതി. നിരന്തരമായ അന്വേഷണങ്ങളിലൂടെ തെളിവുകളാണ് സയൻസിനെ മുന്നോട്ട് നയിക്കുന്നത്.

അൽ പരിണാമം!

ഇപ്പോൾ ന്യൂജൻ ഇസ്ലാമിസ്റ്റുകൾ പറയുന്നത് തങ്ങൾ ഈ പരിപാടിയൊക്കെ പണ്ടേ തള്ളിയതാണ് എന്നതാണ്. കാരണം കാലം പുരോഗമിക്കുമ്പോൾ അടഞ്ഞ മതധാരണകൊണ്ട് മുന്നേറാൻ കഴിയില്ല. നീണ്ട താടിയും മറ്റുമുള്ള പഴയ മുസ്ലീ മതപ്രാസംഗികരെ ഇപ്പോൾ കാണാൻ കഴിയില്ല. പുതിയ ന്യൂജൻ ഇസ്ലാമിസ്റ്റുകൾ പരിണാമ സിദ്ധാന്തത്തെയും അംഗീകരിക്കുന്നു. അതും ഖുർആനിൽ ഉണ്ടെന്നാണ് അവർ പറയുന്നത്. കാരണം പരിണാമസിദ്ധാന്തത്തെയൊന്നും അംഗീകരിക്കാതെ അധികാലം മുന്നോട്ടുപോവാൻ ആവില്ലെന്ന് അവർക്ക് അറിയാം. പക്ഷേ അപ്പോഴും ശാസ്ത്ര സത്യത്തോടല്ല ഒരു പുസ്തകത്തോടാണ് അവരുടെ യോജിപ്പ്. തങ്ങളുടെ പുസ്തകത്തിൽ ഉള്ളതുകൊണ്ടാണ് അവർ അംഗീകരിക്കുന്നത്.

യഥാർഥത്തിൽ നേരത്തെ പറഞ്ഞപോലെ വാക്കുകൾ ഒപ്പിച്ച് എടുക്കയല്ലാതെ പരിണാമത്തെ കുറിച്ച് ഖുർആന് ഒന്നും അറിയില്ല. പക്ഷേ ഇത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുന്നയാൾക്ക് ഇത് പരിണാമം നന്നായിട്ടറിയാം. അതിനുവേണ്ടി അവർ വാക്കുകൾ ഒപ്പിച്ചെടുക്കയാണ്. അൽ ഇവല്യൂഷൻ എന്നാണ് നവമാധ്യമങ്ങൾ ഇതിനെ ട്രോളുന്നത് - സി രവിചന്ദ്രൻ വ്യക്താമാക്കി.

അതുപോലെ തന്നെ ഖുർആന്റെ ഇംഗ്ലീഷ് തർജജമയിൽ എക്സ്പാൻഡർ എന്ന ഒരുവാക്ക് തിരുകികയറ്റിയാണ്, ചലിക്കുന്ന വികസിക്കുന്ന പ്രപഞ്ചത്തെ ആയരത്തിനാനൂറ് വർഷങ്ങൾക്ക് മുമ്പേ ഞങ്ങൾ പ്രവചിച്ചിരുന്നുവെന്ന് തള്ളുന്നത്. ഈ എക്സപാൻഡർ വരുന്നത് ഭൂമിയെകുറിച്ച് പറയുന്നതാണ്. യഥാർഥത്തിൽ ഭൂമിയല്ല ഗാലക്സികൾ തമ്മിലാണ് അകലുന്നത്. ആ അർഥത്തിൽ ഏത് രീതിയിൽ എടുത്താലും മതത്തിൽ പൊട്ടത്തരങ്ങൾ മാത്രമാണ് ഉള്ളത്.

അതുപോലെ തന്നെ കണികയെന്നോ മറ്റോ സമാനമായ വാക്കുകൾ കിട്ടിയാൽ ഉടൻ തന്നെ ആറ്റം എന്ന് തർജ്ജമ ചെയ്ത് അതും ശാസ്ത്രസത്യമാണെന്ന് വരുത്തുകയാണ്. ഖുർആൻ അടക്കമുള്ള ഗ്രസ്ഥങ്ങൾക്ക് ഭാവനയ്ക്കുള്ള അവാർഡാണ് കൊടുക്കേണ്ടത്. ഒന്നാം ആകാശത്ത് പോയതും അവിടെ നിന്ന് ഏഴാം ആകാശത്ത് എത്തിയതും ഭൂമിയിലുള്ള മുനുഷ്യർക്ക് ദിനേന അള്ളാഹുകൊടുത്ത നിസ്‌ക്കാരത്തിനുള്ള എണ്ണം മുഹമ്മദ് പറഞ്ഞ് അഞ്ചാക്കി ചുരുക്കിയതെല്ലാം കഥകളും ഭാവനകളും മാത്രമായേ എടുക്കാൻ കഴിയൂ.സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.

മിറക്കുള ആറുഭാഗങ്ങളിൽ

മതം അവകാശപ്പെടുന്ന ശാസ്ത്രീയതകളുടെ തനിനിറം വെളിപ്പെടുത്തുന്ന തന്റെ മിറക്കുള എന്ന പ്രഭാഷണ പരമ്പരയിലെ രണ്ടാം ഭാഗമാണ് സി രവിചന്ദ്രൻ മലപ്പുറത്ത് നിർവഹിച്ചത്. ആറുഭാഗങ്ങളായി ചെയ്യാൻ ഉദ്ദേശിക്കുന്ന ഈ പ്രഭാഷണ പരമ്പരയിൽ ഹിന്ദു, ക്രിസ്ത്യൻ മതങ്ങൾ അടക്കമുള്ളവയുടെ അവകാശവാദങ്ങളാണ് ഇനി പരിശോധിക്കയെന്നും അദ്ദേഹം അറിയിച്ചു.

തുടർന്ന് ഇന്ത്യൻ ലെഫ്റ്റ് എന്ന് വിഷയത്തിൽ ചലച്ചിത്ര സംവിധായകനും എഴുത്തുകരനുമായ സജീവൻ അന്തിക്കാടും, 'കുരങ്ങനെന്താ മനുഷ്യനാവാത്തേ' എന്ന വിഷയത്തിൽ ഗവേഷകനും ശാസ്ത്രലേഖകനുമായ ദീലീപ് മമ്പള്ളിലും, 'ജൂഡിറ്റിന്റെ പ്രതികാരം' എന്ന വിഷയത്തിൽ മൃദുൽ ശിവദാസും ക്ലാസ് എടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP