Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായിയുടെ മകൻ ബർമിങ്ഹാമിൽ പഠിച്ചത് ആരുടെ പണംകൊണ്ട്? മകളെ ഐടി കമ്പനി ഉടമയാക്കാൻ ആരാണ് സഹായിച്ചത്? കോടിയേരിയുടെ മക്കൾ വൻ വ്യവസായികളായതെങ്ങനെ? സിപിഐ(എം) നേതാക്കളുടെ സ്വത്തിനെപ്പറ്റി ജേക്കബ് തോമസ് അന്വേഷിക്കുമോ...

പിണറായിയുടെ മകൻ ബർമിങ്ഹാമിൽ പഠിച്ചത് ആരുടെ പണംകൊണ്ട്? മകളെ ഐടി കമ്പനി ഉടമയാക്കാൻ ആരാണ് സഹായിച്ചത്? കോടിയേരിയുടെ മക്കൾ വൻ വ്യവസായികളായതെങ്ങനെ? സിപിഐ(എം) നേതാക്കളുടെ സ്വത്തിനെപ്പറ്റി ജേക്കബ് തോമസ് അന്വേഷിക്കുമോ...

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോടിയേരിയുടെ രണ്ടുമക്കളുടേയും സാമ്പത്തിക സ്രോതസ്സുകളും വൻകിട ബിസിനസ്സുകളും സംബന്ധിച്ച് വിജിലൻസ് ഡിജിപി ജേക്കബ് തോമസ് അന്വേഷണം നടത്തണമെന്നും ഇരുവരും പ്രത്യേകിച്ച് മറ്റൊരു തൊഴിലിലും ഏർപ്പെടാതെതന്നെ വൻകിട ബിസിനസുകളിലേക്ക് പോകുകയായിരുന്നുവെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ.

കോടിയേരിയുടെ ഇളയമകൻ ഒരു മലയാളി വ്യവസായിയുടെ കമ്പനിയിലെ വൈസ് പ്രസിഡന്റ് പോലും ആയിരുന്നു. മൂത്തമകനും വിദേശത്ത് വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തുകഴിഞ്ഞുവെന്ന് പറയുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റിൽ പിണറായിയുടെയും പികെ ശ്രീമതിയുടേയും ഉൾപ്പെടെ നിരവധി സിപിഐ(എം) നേതാക്കളുടെ സമ്പത്തിന്റെ വിവരങ്ങളും അന്വേഷിക്കണമെന്നും മുരളീധരൻ ആവശ്യപ്പെടുന്നു.

പിണറായിയുടെ മകന്റെ പഠനത്തിന് ആവശ്യമായ പണം കണ്ടെത്തിയതിനെപ്പറ്റി അന്വേഷിക്കണമെന്നും കോടിയേരിയുടെ മകൻ വൈസ് പ്രസിഡന്റായിരുന്ന കമ്പനിയുടെ ഉടമസ്ഥതയിൽ ആയിരു്‌നന ഐടി കമ്പനിയുടെ സിഇഓ ആയിരുന്നു പിണറായിയുടെ മകളെന്നും ഇവർ ഇപ്പോൾ സ്വന്തമായി ഐടി കമ്പനി നടത്തുന്നുവെന്ന കാര്യവും അന്വേഷിക്കണമെന്നുമാണ് ആവശ്യം. പികെ ശ്രീമതിയുടെ മകൻ നടത്തുന്ന വൻ ബിസിനസുകളെപ്പറ്റിയും അന്വേഷണം വേണമെന്ന് സുദീർഘമായ പോസ്റ്റിൽ ആവശ്യപ്പെടുന്ന മുരളീധരൻ എളമരം കരീമിന്റെ കോഴ ഇടപാടുകളിലും വിജിലൻസ് പരിശോധന നടത്തണമെന്ന് ചൂണ്ടിക്കാട്ടുന്നു.

ഇതുവരെ അന്വേഷണങ്ങൾ നടക്കാത്ത, നേരത്തെ തന്നെ പരസ്യമായ ഈ രഹസ്യങ്ങളിൽ ജേക്കബ് തോമസിന്റെ ശ്രദ്ധക്ഷണിക്കാൻ ഇത് രേഖാമൂലം സമർപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ് അവസാനിക്കുന്നത്.

മുരളീധരന്റെ പോസ്റ്റിന്റെ പൂർണരൂപം:

സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ സ്വത്തുവിവരങ്ങൾ അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസിന്റെ നടപടിയെ സ്വാഗതം ചെയ്യാനും ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടുത്താനുമാണ് ഈ കത്ത്. ഇപ്പോൾ നടക്കുന്നത് മാത്രമല്ല യു.ഡി.എഫിലെ മറ്റുപല നേതാക്കളുടെ സ്വത്തു വിവരങ്ങൾ സംബന്ധിച്ചും വിജിലൻസ് കാര്യമായ പരിശോധന നടത്തേണ്ടതുണ്ട്. അതുകൊണ്ട് യു.ഡി.എഫിൽ ആരോപണ വിധേയരായ മറ്റു നേതാക്കളുടെ ബിനാമികളിലേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്ന അഭിപ്രായമാണ് എനിക്കുള്ളത്.

താങ്കൾ നടത്തുന്ന വലിയ ശ്രമത്തിന്റെ ഭാഗമായി, സംസ്ഥാനം ഭരിക്കുന്ന പാർട്ടിയായ സിപിഎമ്മിന്റെ നേതാക്കളുടേയും അവരുടെ ബന്ധുക്കളുടേയും സ്വത്തുവിവരങ്ങളെ സംബന്ധിച്ചും അന്വേഷിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സിപിഐ(എം). നേതാക്കളേയും അവരുടെ മക്കളേയും ബന്ധുക്കളേയും കുറിച്ച് മുൻകാലങ്ങളിൽ ഉയർന്നുവന്നിട്ടുള്ള നിരവധിയായ ആരോപണങ്ങൾ താങ്കളുടേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമെന്നു കരുതുന്നു.

ഇതിൽ പ്രധാനം സിപിഐ(എം). സംസ്ഥാന സെക്രട്ടറിയും ഒരു തവണ കേളത്തിലെ ആഭ്യന്തര മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ സാമ്പത്തിക സ്രോതസുകളും വൻകിട ബിസിനസുകളും സംബന്ധിച്ചതാണ്. രാഷ്ട്രീയ നേതാവു മാത്രമായ കോടിയേരിയുടെ രണ്ടു മക്കളും പ്രത്യേകിച്ച് മറ്റൊരു തൊഴിലിലും ഏർപ്പെടാതെതന്നെ പെട്ടെന്ന് വൻകിട ബിസിനസുകളിലേക്ക് പോകുകയായിരുന്നു. ചെറിയ സമയത്തിനുള്ളിലാണ് ഇവർ കോടികൾ മുടക്കി വൻകിട ബിസിനസുകളിലേക്ക് കടന്നത്.

കോടിയേരിയുടെ ഇളയ മകൻ ഒരു മലയാളി വ്യവസായിയുടെ കമ്പനിയിലെ വൈസ് പ്രസിഡന്റ്‌പോലും ആയിരുന്നു. കോടിയേരിയുടെ മൂത്തമകനും വിദേശത്ത് വൻ ബിസിനസ് സാമ്രാജ്യം വളർത്തിയെടുത്തുകഴിഞ്ഞു. ഇത്തരത്തിൽ വൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിലേക്ക് കോടിയേരിയുടെ മക്കളെ എത്തിച്ച സാമ്പത്തിക സ്രോതസ് എന്താണെന്നതിനെക്കുറിച്ച് താങ്കളുടെ അന്വേഷണത്തിൽ ഉൾപ്പെടുത്തുമെന്നു പ്രതീക്ഷിക്കട്ടെ.
അതുപോലെതന്നെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെ മകൻ ബർമിങ്ഹാം സർവകലാശാലയിലാണ് എം.ബി.എ. പൂർത്തിയാക്കിയത്.

ഈ പഠനത്തിനാവശ്യമായ പണം സംബന്ധിച്ച് നിരവധി തവണ വിവാദങ്ങൾ ഉയർന്നിരുന്നല്ലോ. കോടിയേരിയുടെ മകൻ വൈസ് പ്രസിഡന്റായിരുന്ന കമ്പനിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഐ.ടി. കമ്പനിയുടെ മുൻ സിഇഒ. ആയിരുന്നു പിണറായിയുടെ മകൾ. ഇവർ ഇപ്പോൾ സ്വന്തമായി ഐ.ടി. കമ്പനി നടത്തുന്നു എന്ന ആക്ഷേപമുണ്ട്. സിപിഐ(എം). എംപിയായ പി.കെ.ശ്രീമതിയുടെ മകനും വൻ ബിസിനസുകൾ നടത്തുകയാണ്. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കോടിയേരിയുടെ മകനും കഴിഞ്ഞ മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന പി.കെ.ശ്രീമതിയുടെ മകനും ചേർന്ന് ബിനാമി പേരിൽ ഒരു മരുന്നു കമ്പനി നടത്തിയിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

ഈ മരുന്നു കമ്പനി കേരളാ മെഡിക്കൽ സർവീസസ് കോർപ്പറേഷന് വൻതോതിൽ മരുന്നു വിൽക്കുകയുണ്ടായി. എൽ.ഡി.എഫിന്റെ ഭരണം അഞ്ചുവർഷം പൂർത്തിയാക്കിയപ്പോൾ ഈ കമ്പനി അപ്രത്യക്ഷമായി. ഇപ്പോൾ കേരളത്തിലെ വ്യവസായ മന്ത്രിയായ ഇ.പി.ജയരാജന്റെ മകനും വിദേശത്ത് വൻ ബിസിനസ് സംരംഭങ്ങൾ നടത്തുകയാണെന്നും വിവരമുണ്ട്. മുൻ മുഖ്യമന്ത്രിയായ വി എസ്.അച്യുതാനന്ദന്റെ മകന്റെ പേരിൽ അരഡസനോളം കേസുകളുണ്ട്. ഇവയെല്ലാം വളരെ ഗുരുതരവുമാണ്.

കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് ചക്കിട്ടപ്പാറയിൽ ഖനനാനുമതിക്കായി ഒരു സ്വകാര്യ കമ്പനിയിൽനിന്നും വ്യവസായ മന്ത്രിയായിരുന്ന എളമരം കരീം അഞ്ച് കോടി രൂപ കൈക്കൂലി വാങ്ങിയെന്ന്, പണം കൊണ്ടുപോയ എളമരം കരീമിന്റെ കാർ ഡ്രൈവർതന്നെ മാദ്ധ്യമങ്ങളോട് തുറന്നു പറഞ്ഞിരുന്നു. ഇത് കേരളമാകെ ചർച്ച ചെയ്ത വിഷയമായതിനാൽ താങ്കൾ അറിയാതിരിക്കാൻ തരമില്ല. ഇതുമായി ബന്ധപ്പെട്ട് പരാതിയുയരുകയും വിജിലൻസ് അന്വേഷണം നടത്തുകയും ചെയ്തു. പക്ഷേ യു.ഡി.എഫ്. സർക്കാർതന്നെ ഈ അന്വേഷണം അട്ടിമറിച്ചു. ഇതും പരിശോധിക്കപ്പെടേണ്ടതുണ്ട്.

ഇവയിൽ പലതും പരസ്യമായ രഹസ്യമാണെങ്കിലും ഇതുവരെ ഒരു സർക്കാരും ഇക്കാര്യങ്ങൾ അന്വേഷിച്ചിട്ടില്ല. രാഷ്ട്രീയക്കാരിലെ അഴിമതിക്കാരെ കുടക്കാനായി ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന താങ്കൾളുടെ ശ്രദ്ധയിലേക്കാണ് ഇക്കാര്യങ്ങൾ ഞാൻ രേഖാമൂലം സമർപ്പിക്കുന്നത്. ഇവ പരിശോധിക്കാൻ അങ്ങ് തയാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.

വിശ്വസ്തതയോടെ
വി.മുരളീധരൻ

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP