Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവരുടെ കലപില സംസാരത്തിൽ 'അടക്കവും ഒതുക്കവും' തീരെയില്ല; സ്റ്റേജിൽ കയറിയാൽ ചാടിത്തുള്ളിയെന്നിരിക്കും; ഈ വക കാര്യങ്ങളൊന്നും 'ഉത്തമ സ്ത്രീ'യ്ക്ക് ചേർന്നതല്ലല്ലോ...! പണ്ട് ഷാറൂഖ് ഖാൻ റിമി ടോമിയെ എടുത്തുയർത്തിയതും സ്വാഭാവികമായും ശരാശരി മലയാളിക്ക് ദഹിച്ചിട്ടുണ്ടാവില്ല; എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം? വാർപ്പുമാതൃകകളോട് നീതി പുലർത്താതിനാലോ? റിമി ടോമിക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള വൈറലായ കുറിപ്പ്

അവരുടെ കലപില സംസാരത്തിൽ 'അടക്കവും ഒതുക്കവും' തീരെയില്ല; സ്റ്റേജിൽ കയറിയാൽ ചാടിത്തുള്ളിയെന്നിരിക്കും; ഈ വക കാര്യങ്ങളൊന്നും 'ഉത്തമ സ്ത്രീ'യ്ക്ക് ചേർന്നതല്ലല്ലോ...! പണ്ട് ഷാറൂഖ് ഖാൻ റിമി ടോമിയെ എടുത്തുയർത്തിയതും സ്വാഭാവികമായും ശരാശരി മലയാളിക്ക് ദഹിച്ചിട്ടുണ്ടാവില്ല; എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം? വാർപ്പുമാതൃകകളോട് നീതി പുലർത്താതിനാലോ? റിമി ടോമിക്കെതിരായ സൈബർ ആക്രമണങ്ങളെ കുറിച്ചുള്ള വൈറലായ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: മലയാളം ടെലിവിഷൻ ആങ്കറിങ് രംഗത്തും ഗാനമേളയിലും സ്വന്തം നിലയിൽ ഒരു സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് റിമി ടോമി. അവരുടെ പ്രസരിപ്പുള്ള അവതരണ രീതി ഇഷ്ടപ്പെടുന്നവർ ഏറെയുണ്ട്. അതേസമയം തന്നെ ഇക്കാരണങ്ങൾ കൊണ്ട് അവർക്കെതിരെ വാളെടുക്കുന്നവരുമുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് റിമി വിവാഹ മോചിതയാകുന്നു എന്ന വാർത്ത പുറത്തുവന്നത്. എന്നാൽ, ഈ വാർത്തയോടു സൈബർ ലോകത്തെ മലയാളികൾ വളരെ മോശമായ വിധത്തിലാണ് പ്രതികരിച്ചത്.

നീണ്ട 11 വർഷത്തെ ദാമ്പത്യത്തിന് ശേഷം റിമിയും ഭർത്താവ് റോയ്സും വേർപിരിയാൻ പോവുകയാണെന്നും എറണാകുളം കുടുംബകോടതിയിൽ കഴിഞ്ഞ ഏപ്രിൽ 16ന് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചന ഹർജി ഫയൽ ചെയ്തെന്നുമാണ് വാർത്തകൾ പ്രചരിച്ചത്. ഇതോടൊണ് സൈബർ ആക്രമണം നേരിട്ടത്. അങ്ങേയറ്റം അസഭ്യമായ ഭാഷയിൽ റിമിക്കെതിരേ നടക്കുന്ന ആക്രമണങ്ങളോട് പ്രതികരിച്ച് സന്ദീപ് ദാസ് എന്ന യുവാവ് എഴുതിയ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

കുറിപ്പ് വായിക്കാം:

ഗായികയും അവതാരകയുമായ റിമി ടോമി വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് വാർത്ത വന്നിരുന്നു. അങ്ങേയറ്റം തരംതാഴ്ന്ന രീതിയിലാണ് മലയാളികൾ അതിനോട് പ്രതികരിച്ചുകൊണ്ടിരിക്കുന്നത്...!

''ഇത്രയും വർഷം ഇവളെ സഹിച്ച ഭർത്താവിന് ഒരു വലിയ സല്യൂട്ട്....''
''ഇവളെ കല്ലട ബസ്സിൽ കയറ്റി ബാംഗ്ലൂർക്ക് വിടണം...'
'ജീവപര്യന്തം തടവ് കഴിഞ്ഞ് ഭർത്താവ് രക്ഷപ്പെട്ടു....! '

ഇങ്ങനെപോകുന്നു കമന്റുകൾ.ഇതിനുപുറമെ ലൈംഗികച്ചുവയുള്ള വാചകങ്ങളും തെറിവാക്കുകളും വേറെയുമുണ്ട്..

എന്തിനാണ് റിമിയോട് ഇത്ര ദേഷ്യം? പലപ്പോഴും സ്വയം ട്രോൾചെയ്യുന്ന വ്യക്തിയാണ് അവർ. മലയാളിയുടെ ഈഗോയെ മുറിപ്പെടുത്താൻ പോന്ന, 'അഹങ്കാരം' നിറഞ്ഞ പ്രസ്താവനകളൊന്നും റിമിയിൽ നിന്ന് ഉണ്ടാവാറില്ല. പിന്നെ എന്താവും കാരണം? ഒരു പെണ്ണ് എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ സമൂഹം ചില വാർപ്പുമാതൃകകൾ സൃഷ്ടിച്ചുവെച്ചിട്ടുണ്ട്. അതിനോട് ഒരു ശതമാനം പോലും നീതിപുലർത്താത്ത വ്യക്തിയാണ് റിമി. മലയാളികൾക്ക് അവരോട് ഇത്ര കലിപ്പുതോന്നുന്നതിന്റെ കാരണം അതാണ്.

ചിരിക്കുമ്പോൾ വായ പൊത്തിപ്പിടിക്കുന്ന പെൺകുട്ടികളെ കണ്ടിട്ടില്ലേ? സമൂഹം അവരെ അങ്ങനെയാണ് പഠിപ്പിക്കുന്നത്. അടക്കത്തിന്റെയും ഒതുക്കത്തിന്റെയും സ്റ്റഡി ക്ലാസുകളാണ് പെൺകുട്ടികൾക്ക് നിരന്തരം കിട്ടുന്നത്. പെണ്ണിന്റെ ചിരിക്ക് തീർച്ചയായും പരിധികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. ഇതിന് കടകവിരുദ്ധമാണ് റിമി. വേദി ഏതായാലും, മുമ്പിലിരിക്കുന്നത് എത്ര വലിയ സെലിബ്രിറ്റി ആയാലും, അവർ സർവ്വവും മറന്ന് പൊട്ടിച്ചിരിക്കും ! ഈ സ്വഭാവം മാറ്റണമെന്ന ഉപദേശം ഒരുപാട് പേർ റിമിക്ക് നൽകിയിട്ടുണ്ടാവും. പക്ഷേ അവർ മാറിയില്ല.

അവരുടെ കലപില സംസാരത്തിൽ 'അടക്കവും ഒതുക്കവും' തീരെയില്ല.സ്റ്റേജിൽ കയറിയാൽ ചാടിത്തുള്ളിയെന്നിരിക്കും. ഈ വക കാര്യങ്ങളൊന്നും 'ഉത്തമ സ്ത്രീ'യ്ക്ക് ചേർന്നതല്ലല്ലോ...! വിവാഹിതയായ ഒരു സ്ത്രീ മറ്റൊരു പുരുഷന്റെ കൂടെ ബൈക്കിൽ സഞ്ചരിച്ചാൽ അതിൽ അവിഹിതം കണ്ടെത്തുന്ന ഒരു ജനതയാണ് ഇവിടെയുള്ളത്. പണ്ട് ഷാറൂഖ് ഖാൻ റിമി ടോമിയെ എടുത്തുയർത്തിയതൊന്നും സ്വാഭാവികമായും ശരാശരി മലയാളിക്ക് ദഹിച്ചിട്ടുണ്ടാവില്ല.

റിമി ഒരിക്കലും തന്റെ പ്രതിച്ഛായയെക്കുറിച്ച് വേവലാതിപ്പെട്ടിട്ടില്ല.ആളുകൾ എന്തു പറയുമെന്നോർത്ത് ജീവിതത്തിൽ അഭിനയിക്കാൻ ശ്രമിച്ചിട്ടില്ല. വർഷങ്ങളോളം പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടും റിമി തന്റെ 'തലതെറിച്ച' സ്വഭാവം അതേപടി തുടർന്നു.നമുക്ക് പലർക്കും സാധിക്കാത്ത കാര്യമാണത്. ജീവിതം നമുക്കുവേണ്ടിയാവണം. പക്ഷേ പലപ്പോഴും അത് നാട്ടുകാരെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടി മാത്രമാകുന്നു. റിമിയുടെ ശൈലി ചിലർക്ക് അരോചകമായി അനുഭവപ്പെടുന്നുണ്ടാവാം. പക്ഷേ മിക്ക ചാനലുകളിലും അവർ സ്ഥിരം സാന്നിദ്ധ്യമാണ് എന്ന കാര്യം ഓർക്കുക.

സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ചെല്ലാം ആധികാരികമായി അഭിപ്രായം പറയുന്ന ഒരാളൊന്നുമല്ല റിമി. നാട്യങ്ങളില്ലാതെ ഇടപെടുന്നു എന്നുമാത്രമേയുള്ളൂ. ഇവിടത്തെ യാഥാസ്ഥിതികരെ അസ്വസ്ഥരാക്കാൻ അതുതന്നെ ധാരാളം.അപ്പോൾ പിന്നെ പാർവ്വതിയെപ്പോലെ ശക്തമായ നിലപാടുകളുള്ള അഭിനേത്രികൾ ആക്രമിക്കപ്പെടുന്നതിൽ അത്ഭുതമുണ്ടോ!?

എല്ലാ പെൺകുട്ടികളും വാർപ്പ് മാതൃകകളെ തകർത്തെറിഞ്ഞ് സ്വതന്ത്രമായി ഇടപെടാൻ തുടങ്ങിയാൽ എന്താകും സ്ഥിതി? സൈബർ സഹോദരന്മാർക്ക് നിദ്രാവിഹീനരാത്രികളുടെ കാലമായിരിക്കും പിന്നീട് ! വിവാഹമോചനം എന്നത് തീർത്തും വ്യക്തിപരമായ ഒരു സംഭവമാണ്. കല്യാണം എന്ന ഉടമ്പടിയിലേർപ്പെട്ട രണ്ടുപേർ അതിന് വിരാമമിടാൻ നിശ്ചയിക്കുന്നു.പുറത്തുനിന്നുള്ളവർക്ക് അതിൽ ഒരു കാര്യവുമില്ല. വിമർശനമോ പിന്തുണയോ അതിൽ ആവശ്യവുമില്ല.

അതിനുപകരം ഇവിടത്തെ ചില മാധ്യമങ്ങൾ എരിവും പുളിയും ചേർത്ത് വാർത്ത കൊടുക്കുന്നു.ഇക്കിളിപ്പെടുത്തുന്ന തലക്കെട്ടുകൾ നൽകുന്നു. ലൈംഗികദാരിദ്ര്യം പ്രകടമാക്കാൻ ഒരു വേദി അന്വേഷിച്ചുനടക്കുന്ന കുലപുരുഷന്മാരും കുലസ്ത്രീകളും അതിൽ കേറി മേയുന്നു. ശുഭം ! കുടുംബം എന്ന സ്ഥാപനത്തോട് എതിർപ്പൊന്നുമില്ല.പക്ഷേ യോജിച്ചുപോകാനാവില്ലെന്ന് രണ്ടു വ്യക്തികൾക്ക് ബോദ്ധ്യമായാൽ ഒരുമിച്ചുള്ള സഞ്ചാരം അവസാനിപ്പിക്കുന്നത് തന്നെയാണ് ഉചിതം.

പക്ഷേ മലയാളികൾക്ക് ഇതൊന്നും മനസ്സിലാവില്ല.ഡിവോഴ്‌സിന് ഒരുങ്ങുന്നവരെ പരിഹസിച്ച് വീര്യംകെടുത്തും.യോജിപ്പില്ലെങ്കിലും കടിച്ചുതൂങ്ങാൻ നിർദ്ദേശിക്കും. അവസാനം ആത്മഹത്യയും കൊലപാതകവും അരങ്ങേറുമ്പോൾ ''എന്തുകൊണ്ട് ബന്ധം വേർപിരിഞ്ഞില്ല'' എന്ന് നിഷ്‌കളങ്കമായി ചോദിക്കും ! ഈ കപടസദാചാരം വിളമ്പുന്ന ഏർപ്പാട് മലയാളി അവസാനിപ്പിച്ചാൽ ഗാർഹികപീഡനങ്ങൾക്കും അതേത്തുടർന്നുള്ള ദുരന്തങ്ങൾക്കും വലിയതോതിൽ കുറവ് വരുന്നത് കാണാം. ഒരാളുടെ കുടുംബജീവിതം അയാൾക്കുമാത്രം വിട്ടുകൊടുക്കുക.പബ്ലിക് പെർഫോമൻസ് മാത്രം ഓഡിറ്റ് ചെയ്താൽ പോരേ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP