Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നസ്രിയയ്ക്കും കൊടുത്തൂടെ നോബൽ സമ്മാനം! മലാലയ്‌ക്കെതിരെയും ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ മലയാളികളുടെ ആക്രമണം; തലയ്ക്ക് വെടികൊണ്ടെങ്കിൽ പാടെവിടെ എന്ന് ചോദിച്ച് ഫോട്ടോകൾ

നസ്രിയയ്ക്കും കൊടുത്തൂടെ നോബൽ സമ്മാനം! മലാലയ്‌ക്കെതിരെയും ഫേസ്‌ബുക്ക് ഗ്രൂപ്പുകളിൽ മലയാളികളുടെ ആക്രമണം; തലയ്ക്ക് വെടികൊണ്ടെങ്കിൽ പാടെവിടെ എന്ന് ചോദിച്ച് ഫോട്ടോകൾ

തിരുവനന്തപുരം: 17ാം വയസിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ പാക്കിസ്ഥാൻ പെൺകുട്ടി മലാല യൂസഫ് സായിക്ക് നേരെയും മലയാളി സൈബർ ഗുണ്ടകളുടെ ആക്രമണം. താലിബാൻ തീവ്രവാദികളുടെ വെടിയേറ്റാണ് മലാല ആശുപത്രിയിൽ ആയതെന്ന വാദം നേരത്തെ മുതൽ അംഗീകരിക്കാത്ത തീവ്രനിലപാടുള്ള ആളുകളാണ് കൂടുതലായി മലാലയെ ഫേസ്‌ബുക്കിലൂടെ ആക്രമണവുമായി രംഗത്തെത്തിയത്.

പാക്കിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ സ്ത്രീകളുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങിയപ്പോൾ താലിബാൻ തീവ്രവാദികളുടെ വെടിയുണ്ടയേറ്റ് ഗുരുതരാവസ്ഥയിലായ മലാലയെ പിന്നീട് ലണ്ടനിൽ എത്തിച്ചാണ് ചികിത്സിച്ചത്. ലോകം മുഴുവൻ ഒപ്പം നിന്നപ്പോൾ മലാല ജീവിതത്തിലേക്ക് തിരിച്ചുവന്നു. മലാലയുടെ നോബൽ സമ്മാന നേട്ടത്തെ പാക്കിസ്ഥാൻ മാദ്ധ്യമങ്ങൾ പോലും ആഘോഷിച്ചിരുന്നു. മലാലയെ പാക്കിസ്ഥാനിലേക്ക് തിരികെ എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഇതിനിടെയാണ് മലാലയ്‌ക്കെതിരെ മലയാളികൾ സൈബർ ആക്രമണം നടത്തുന്നത്.

ഫേസ്‌ബുക്കിലെ റൈറ്റ് തിങ്കേഴ്‌സ് ഗ്രൂപ്പിലാണ് മലാലയെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റുകൾ കൂടുതൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഓം ശാന്തി ഓശാന എന്ന സിനിമയിലെ അഭിനയത്തിലെ സന്ദേശത്തിന്റെ പേരിൽ നടി നസ്രിയ നസീമിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകിക്കൂടെ എന്നാണ് ചിലർ ചോദിക്കുന്നത്. താലിബാൻ അനുകൂലമായാണ് ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. താലിബാൻകാർ മലാലയെ വെടിവച്ചിട്ടില്ലെന്നാണ് ഇവരുടെ വാദം. ഇങ്ങനെ വെടിവച്ചെങ്കിൽ നെറ്റിയിലെ പാടെവിടെ എന്ന് ചോദിച്ചുകൊണ്ടുള്ള ഫോട്ടോകളും ഗ്രൂപ്പിൽ ഷെയർ ചെയ്തിരിക്കുന്നു. വെടികൊണ്ട് പാടുപോലും ഇല്ലാത്തതിനാൽ വല്ല ക്രീം കമ്പനിക്കാരു പരസ്യത്തിനായി കൊത്തിക്കൊണ്ടു പോകുമെന്നും പരിഹസിക്കുന്നു.

എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ മലാലയ്ക്ക് നോബൽ സമ്മാനം നൽകരുതെന്ന അഭിപ്രായം രേഖപ്പെടുന്നവരും ഏറെയുണ്ട്. മലാലയുടെ നോബൽ ഇസ്ലാംമിക വിരുദ്ധമാണെന്ന അഭിപ്രായം രേഖപ്പെടുന്നവരുടെ എണ്ണവും കുറവല്ല. തീവ്രവാദികൾ മലാലയെ എങ്ങനെ ആക്രമിച്ചു എന്ന് പരിഹസിച്ചുകൊണ്ടുള്ള കാർട്ടൂണുകളും വ്യാപകമായി സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

അതേസമയം മലാലയെ ഫേസ്‌ബുക്കിലൂടെ ആക്രമിക്കുന്നതിനെ എതിർത്തുകൊണ്ടുള്ള പോസ്റ്റുകളും ഫേസ്‌ബുക്കിലൂടെ വ്യാപിക്കുന്നുണ്ട്. സ്വാത് താഴ്‌വരയിൽ പെൺകുട്ടികൾ സ്‌കൂളിൽ പോകുന്നത് വിലക്കിയതിനെതിരെ പോരാടിയ മലാലയെ ആക്രമിക്കുന്നത് കേരളത്തിലെ ഇസ്ലാമിക തീവ്രവാദ ഫണ്ടമെന്റലിസ്റ്റുകളാണെന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സ്വന്തം പെണ്മക്കളെ കേരളത്തിൽ കിട്ടാവുന്ന ഏറ്റവും നല്ല സ്‌കൂളിൽ വിട്ടുന്നവരാണ് മലാലമാർക്കെതിരെ പോസ്റ്റുകളിടുന്നതെന്നും ചിലർ വിമർശിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP