Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മദർ തെരേസയ്‌ക്കെതിരെ പോസ്റ്റിട്ട് പുലിവാലു പിടിച്ചപ്പോൾ മദറിനൊപ്പം പ്രവീൺ തൊഗാഡിയയേയും സാധ്വി പ്രാച്ചിയേയും സക്കീർ നായിക്കിനേയും ഗീലാനിയേയും ഉൾപ്പെടുത്തി ജസ്റ്റിസ് കട്ജു; രോഗം വന്നപ്പോൾ അമേരിക്കയ്ക്ക് മദർ ചികിത്സിക്കാൻ പോയതിന്റെ കാരണം ചോദിച്ച് സുപ്രീം കോടതി മുൻ ന്യായാധിപൻ

മദർ തെരേസയ്‌ക്കെതിരെ പോസ്റ്റിട്ട് പുലിവാലു പിടിച്ചപ്പോൾ മദറിനൊപ്പം പ്രവീൺ തൊഗാഡിയയേയും സാധ്വി പ്രാച്ചിയേയും സക്കീർ നായിക്കിനേയും ഗീലാനിയേയും ഉൾപ്പെടുത്തി ജസ്റ്റിസ് കട്ജു; രോഗം വന്നപ്പോൾ അമേരിക്കയ്ക്ക് മദർ ചികിത്സിക്കാൻ പോയതിന്റെ കാരണം ചോദിച്ച് സുപ്രീം കോടതി മുൻ ന്യായാധിപൻ

തിരുവനന്തപുരം: വിശുദ്ധയാക്കപ്പെട്ട മദർതെരേസയുടെ ജീവകാരുണ്യപ്രവർത്തനങ്ങളെ ചോദ്യംചെയ്തും അവരെ മതമൗലികവാദിയും വർഗീയ ഭ്രാന്തുപിടിച്ച തട്ടിപ്പുകാരിയുമായി അവതരിപ്പിച്ചും സുപ്രീംകോടതി മുൻ ജസ്റ്റീസും പ്രസ് കൗൺസിൽ അധ്യക്ഷനുമായ മാർക്കണ്ഡേയ കട്ജു നൽകിയ പോസ്റ്റ് കഴിഞ്ഞദിവസം ഏറെ ചർച്ചയായിരുന്നു.

ഇതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ മദർ തെരേസ മാത്രമല്ല, പ്രവീൺ തൊഗാഡിയയും സക്കീർ നായിക്കും സയീദ് അലി ഷാ ഗീലാനിയും സാധ്വി പ്രാച്ചിയും, ആദിത്യനാഥ് തുടങ്ങിയവരെല്ലാം ഒരേ നാണയത്തിന്റെ വശങ്ങളാണെന്ന് പ്രഖ്യാപിച്ച് കട്ജു വീണ്ടും രംഗത്തെത്തി.

മദർതെരേസയ്‌ക്കെതിരെ താൻ ഉന്നയിച്ച ആരോപണങ്ങൾ ഊട്ടിയുറപ്പിക്കുന്ന പുതിയ പ്രസ്താവനകൾക്കുപുറമെ കേരളത്തിലെ പട്ടിശല്യ വിഷയത്തിൽ മൃഗസ്‌നേഹികളുടെ വക്താക്കളായി അവതരിച്ച പ്രശാന്ത് ഭൂഷണും സിദ്ധാർത്ഥ് ഗാർഗും ഇന്ന് ഹിന്ദു ദിനപത്രത്തിൽ എഴുതിയ ലേഖനത്തെ കട്ജു ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടൊപ്പം തനിക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും സുപ്രീംകോടതി മുൻ ജസ്റ്റീസ് കൂടിയായ കട്ജു നൽകുന്നു.

മദർ തെരേസ പ്രതിലോമകാരിയായ മതമൗലിക വാദിയും വർഗീയ ഭ്രാന്തു ബാധിച്ച തട്ടിപ്പുകാരിയുമാണെന്നും അവരുടെ വിവരക്കേട് മനസ്സിലാക്കാൻ നോബൽ സമ്മാനം വാങ്ങി നടത്തിയ പ്രസംഗം മാത്രം കേട്ടാൽ മതിയെന്നുമെല്ലാം കടുത്ത ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം കട്ജു പോസ്റ്റിട്ടത്. ഇത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ രൂക്ഷമായ വിമർശനങ്ങൾ ഏറ്റുവാങ്ങി. കട്ജു വർഗീയ വാദിയാണെന്ന മട്ടിലും ആരോപണങ്ങളുയർന്നു.

നോബൽ സമ്മാനം വാങ്ങി മദർതെരേസ ഗർഭച്ഛിദ്രത്തെപ്പറ്റി പറഞ്ഞതുമാത്രം കേട്ടാൽത്തന്നെ അവരുടെ വിരക്കേട് മനസ്സിലാകുമെന്നും അവരെ വിശുദ്ധായക്കി ആരാധകർ ഇത്രയ്ക്ക് കോലാഹലമുണ്ടാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും മറ്റും കട്ജു ആരോപിച്ചിരുന്നു. ഓഷോ രജനീഷും മദറിന്റെ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇത്രയും കടുത്തഭാഷയിൽ, വർഗീയവാദിയെന്നും മതമൗലിക വാദിയെന്നും വിളിച്ച് ഇന്ത്യയുടെ ഫ്‌ളോറൻസ് നൈറ്റിംഗേൽ എന്നുതന്നെ വിളിക്കപ്പെട്ട മദർ തെരേസയ്‌ക്കെതിരെ വിമർശനം ഉയരുന്നത് ആദ്യമായായിരുന്നു.

എന്റെ അഭിപ്രായത്തിൽ അവർ പിന്തിരിപ്പനായ, അൽപ വിദ്യാസമ്പന്നയായ, മതഭ്രാന്തുപിടിച്ച മൗലികവാദിയും തട്ടിപ്പുകാരിയുമായിരുന്നു. പ്രതികരണ ശേഷിയില്ലാതെ മിഴിച്ചിരുന്ന ഒരു സദസ്സിന് മുന്നിൽ വച്ച് 'ലോകസമാധാനത്തിന്റെ ഏറ്റവുംവലിയ ഘാതകൻ ഗർഭച്ഛിദ്രമാണ്' എന്നാണ് അവർ പ്രസംഗിച്ചത്. ലോകസമാധാനവും അബോർഷനും തമ്മിൽ എന്താണ് ബന്ധമെന്ന് ചിന്തിച്ച് ആരും അന്തംവിട്ടുപോകും. തന്നെ കാണാൻ വന്ന ചില അമേരിക്കൻ പ്രൊഫസർമാരോട് അവർ പറഞ്ഞത് ഇങ്ങനെയാണ്.

'കൊൽക്കത്തയിൽ മരിച്ചുകൊണ്ടിരിക്കുന്നവർക്കുവേണ്ടി ഞങ്ങൾക്കൊരു വീടുണ്ട്. അവിടെ ഞങ്ങൾ കൊൽക്കത്തയിലെ തെരുവുകളിൽ നിന്ന് കണ്ടെടുത്ത 36,000 പേരെ പാർപ്പിച്ചിരിക്കുന്നു. ആ വലിയ സംഖ്യയിൽ പകുതിയോളം പേർക്കും ലഭിച്ചത് മനോഹരമായ ഒരു മരണമാണ്. അവർ നേരെ ദൈവത്തിന്റെ വീട്ടിലേക്ക് എത്തപ്പെട്ടിരിക്കുന്നു'. വി്ശന്നുവലഞ്ഞ, വീടില്ലാത്ത ജനങ്ങൾക്ക് 'മനോഹരമായ' മരണം കിട്ടിയെന്ന് എങ്ങനെയാണ് അവർ ഗ്രഹിച്ചതെന്നും കട്ജു ചോദിച്ചിരുന്നു.

ഇതിനുപുറമെ മദർ തെരേസയെ വിശുദ്ധയാക്കാൻ തീരുമാനമെടുത്ത അനുഭവ സാക്ഷ്യങ്ങളെയും ചോദ്യംചെയ്ത കട്ജു വ്യാജവും നാണക്കെടുണ്ടാക്കുന്നതുമായ അത്ഭുതങ്ങളാണ് അവരെ വിശുദ്ധയാക്കാൻ വത്തിക്കാൻ കണ്ടെത്തിയതെന്ന രൂക്ഷമായ ആരോപണവും ഉന്നയിച്ചു. മാത്രമല്ല, പാവങ്ങളെ സംരക്ഷിക്കാനെന്ന പേരിൽ അവരിലേക്കെത്തിയ കോടികൾ എങ്ങോട്ടുപോയന്ന ചോദ്യം ഉന്നയിക്കുകയും ചെയ്തു. ഇത്തരം വിമർശനങ്ങൾ ഉയർന്നതോടെ കട്ജുവിന് രൂക്ഷവും അവഹേളനപരവുമായ നിരവധി പ്രതികരണങ്ങളാണ് നേരിടേണ്ടിവന്നത്.

ഈ സാഹചര്യത്തിലാണ് മദർ തെരേസയെപ്പറ്റി പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നതായി വ്യക്തമാക്കിയും തനിക്കെതിരെ മോശം ഭാഷയിൽ വിമർശിക്കുന്നവരെ നിയമപരമായി നേരിടുമെന്ന് മുന്നറിയിപ്പു നൽകിയും മദർ തെരേസക്കൊപ്പം പ്രവീൺ തൊഗാഡിയയുടേയും സക്കീർ നായിക്കിന്റെയും പേരുകൾ ചേർത്തും ഇന്ന് പുതിയ പോസ്റ്റുകൾ നൽകിയിട്ടുള്ളത്. മാത്രമല്ല, തെരേസയുടെ കാര്യത്തിൽ ഉന്നയിച്ച വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നതായ സൂചനകളുമായി അവരുടെ ചികിത്സയെ പരാമർശിച്ച് മറ്റൊരു പോസ്റ്റും കട്ജു നൽകിയിട്ടുണ്ട്.

 

'മദർ' തെരേസ, സക്കീർ നായിക്ക്, സയീദ് അലി ഷാ ഗീലാനി, പ്രവീൺ തൊഗാഡിയ, സാധ്വി പ്രാചി, ആദിത്യനാഥ് തുടങ്ങിയവരെല്ലാം ഒരേ നാണയത്തിന്റെ വ്യത്യസ്ത വശങ്ങളാണ് -- അശാസ്ത്രീയമായ, ജന്മിയുടെ മനസ്സുള്ള, മതമൗലികവാദികളും മതഭ്രാന്തുപിടിച്ച കോമാളികളുമാണിവർ' - എന്നാണ് കഡ്ജുവിന്റെ പുതിയ അഭിപ്രായ പ്രകടനം. മദർ തെരേസയുടെ മനുഷ്യസ്‌നേഹത്തെയും നന്മകളേയും ചൂണ്ടിക്കാട്ടി എതിർപ്പുമായി എത്തുന്നവരോട് കട്ജു നൽകുന്ന മറുപടി ഇങ്ങനെ: 'എനിക്കും കള്ളപ്പണക്കാരുടെ കയ്യിൽ നിന്ന് ഒരുകോടി ഡോളർ വാങ്ങിത്തരൂ... ഞാനും മനുഷ്യരെ സേവിക്കാം'.

 

മദർ തെരേസ കാലിഫോർണിയയിൽ ചികിത്സ തേടിയതിനെ വിമർശിച്ചാണ് മറ്റൊരു പോസ്റ്റ്. അതിൽ ഇങ്ങനെ പറയുന്നു: 'മദർ' തെരേസയെ കാലിഫോർണിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വിശുദ്ധയാക്കപ്പെട്ട അവർക്ക് മുമ്പ് മെഡിക്കൽ സഹായം വേണ്ടിവന്നുവെന്നതിന്റെ തെളിവാണിത്. എന്തുകൊണ്ടാണ് അവർക്ക് സ്വയം ചികിത്സിക്കാനും അസുഖം ഭേദമാക്കാനും കഴിയാതിരുന്നത്? എന്തുകൊണ്ടാണ് അവർക്ക് കാലിഫോർണിയയിൽ ചികിത്സയ്ക്കായി പോകേണ്ടി വന്നത്? അതിന് ഒരുപാട് പണം ചെലവഴിക്കേണ്ടിവന്നിരിക്കും. കൽക്കട്ടയിൽ തന്നെ നിരവധി മികച്ച ആശുപത്രികൾ ഉണ്ടായിരുന്നല്ലോ? എന്തുകൊണ്ട് അവർ അവിടെ ചികിത്സ തേടിയില്ല? ബംഗാൾ സ്വദേശിനിയുടെ ക്യാൻസർബാധ സുഖപ്പെട്ടത് മദർതെരേസയുടെ ദിവ്യാത്ഭുത ഗണത്തിൽ പെടുത്തിയ വത്തിക്കാനെയും മദർ തെരേസയേയും വിമർശിക്കുന്ന രീതിയിൽ കട്ജു ചോദ്യങ്ങളുയർത്തുന്നു.

ഇത്തരത്തിൽ കഴിഞ്ഞദിവസം മദർതെരേസയെ വിശുദ്ധയാക്കിയതിനെ ചോദ്യംചെയ്തും അവരെ വർഗീയവാദിയാക്കിയും നടത്തിയ വിമർശനങ്ങൾ ഉന്നയിച്ചതിന് തന്നെ ഫെയ്‌സ് ബുക്കിൽ അധിക്ഷേപിക്കുന്നവരെ നിയമപരമായി നേരിടുമെന്നും മറ്റൊരു പോസ്റ്റിൽ കട്ജു മുന്നറിയിപ്പ് നൽകുന്നുണ്ട്. മുമ്പെല്ലാം അത്തരത്തിൽ പലരോടും ക്ഷമിച്ചെങ്കിലും ഇനിയതുണ്ടാവില്ലെന്നും അവർ നിയമനടപടി നേരിടേണ്ടിവരുമെന്നുമാണ് കട്ജു പറയുന്നത്. 'അധിക്ഷേപിച്ചോളൂ... എന്നിട്ട് അതിന്റെ പ്രത്യാഘാതങ്ങൾ നേരിട്ടോളൂ..' എന്നാണ് കട്ജുവിന്റെ മുന്നറിയിപ്പ്.

അതേസമയം, പട്ടിസ്‌നേഹം പ്രകടിപ്പിച്ച് പ്രമുഖ അഭിഭാഷകരായ പ്രശാന്ത് ഭൂഷണും സിദ്ധാർഥ ഗാർഗും ദേശീയ ദിനപത്രത്തിൽ എഴുതിയ ലേഖനത്തെയും കട്ജു മറ്റൊരു പോസ്റ്റിൽ വിമർശിക്കുന്നു. മനുഷ്യരുടേയും മൃഗങ്ങളുടേയും കാര്യങ്ങൾ പരിഗണിക്കുമ്പോൾ അതിൽ ഇരുവരും തുല്യത പാലിക്കാത്തതിനെയാണ് കട്ജു ചോദ്യംചെയ്യുന്നത്.

'രാജ്യത്തെ 1.25 ബില്യൺ ജനങ്ങളിൽ 80 ശതമാനവും ദുരിതപൂർണമായ ജീവിതമാണ് നയിക്കുന്നത്. അതീവ ദാരിദ്ര്യവും കനത്ത തൊഴിലില്ലായ്മയും ഏതാണ്ട് മുഴുവനായും ആരോഗ്യരക്ഷയില്ലാത്ത, മികച്ച വിദ്യാഭ്യാസമില്ലാത്ത, പോഷകാഹാരമില്ലാത്ത സ്ഥിതിയിലാണ് അവർ. അങ്ങനെയിരിക്കെ മൃഗങ്ങളെ മനുഷ്യർ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ ഇത്തരമൊരു അഭിപ്രായം പറയുന്ന പ്രശാന്ത് ഭൂഷണും സിദ്ധാർത്ഥ ഗാർഗും അതിൽ സമനില കാട്ടുന്നില്ലെന്ന വിമർശനമാണ് കട്ജു ഉന്നയിക്കുന്നത്. രാജ്യത്ത് പലയിടത്തും പട്ടികളെ കൊന്നൊടുക്കുന്നതിനെ വിമർശിച്ചും മൃഗങ്ങൾക്ക് തുണയാകുന്ന നിയമങ്ങൾ വ്യക്തമാക്കിയും മൃഗങ്ങളോട് സ്‌നേഹം പ്രകടിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുമാണ് ഇരുവരും ഇന്ന് ലേഖനം എഴുതിയിരുന്നത്. മലയാളികളാണ് യഥാർത്ഥ ഇന്ത്യക്കാർ എന്ന് ദിവസങ്ങൾക്കുമുമ്പ് അഭിപ്രായം പ്രകടിപ്പിച്ച് കേരളസ്‌നേഹം പ്രകടിപ്പിച്ചിരുന്ന കട്ജുവിനെ ചൊടിപ്പിച്ചത് കേരളത്തിൽ പട്ടികളെ കൊന്നൊടുക്കരുതെന്ന് പ്രശാന്ത് ഭൂഷണുൾപ്പെടെ മുമ്പ് നടത്തിയ ആഹ്വാനമായിരിക്കുമെന്നാണ് സൂചനകൾ.

മദർ തെരേസയുടെ കാപട്യങ്ങളറിയാം എന്നുപറഞ്ഞ് കട്ജു നൽകിയ യു ട്യൂബ് വീഡിയോ:

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP