Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്യൂ നിന്നും മടുത്തപ്പോൾ 23000 രൂപ കത്തിച്ചു കളഞ്ഞു, എന്റെ അധ്വാനം ചാരമാക്കിയ മോദിജീ, അങ്ങയെ ജനം താഴെയിറക്കുന്നത് വരെ എന്റെയീ തലയിൽ പാതിമുടിയേ ഉണ്ടാകൂ': കൊല്ലത്തെ ഒരു തട്ടുകടക്കാരന്റെ 'മൻ കി ബാത്ത്' ഇങ്ങനെ

ക്യൂ നിന്നും മടുത്തപ്പോൾ 23000 രൂപ കത്തിച്ചു കളഞ്ഞു, എന്റെ അധ്വാനം ചാരമാക്കിയ മോദിജീ, അങ്ങയെ ജനം താഴെയിറക്കുന്നത് വരെ എന്റെയീ തലയിൽ പാതിമുടിയേ ഉണ്ടാകൂ': കൊല്ലത്തെ ഒരു തട്ടുകടക്കാരന്റെ 'മൻ കി ബാത്ത്' ഇങ്ങനെ

കൊല്ലം: നോട്ട് നിരോധിച്ച് ജനങ്ങളോട് ക്യാഷ്‌ലെസ്സ് ഇടപാട് നടത്താൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഴയ നോട്ടുകൾ മാറാനാകാതെ അടുപ്പിലിട്ട് കത്തിക്കേണ്ടിവന്ന ഒരു ചായക്കടക്കാരന്റെ രോഷ പ്രകടനം. കൊല്ലം കടയ്ക്കൽ സ്വദേശി യഹിയ എന്ന 70കാരനാണ് തലയിലെ മുടിയെടുത്ത് പ്രധാനമന്ത്രിക്കെതെരി പ്രതിഷേധിക്കുന്നത്. തല പകുതിയായി മൊട്ടയടിച്ച ഈ ചായക്കടക്കാരൻ തന്റെ സമ്പാദ്യവും അദ്ധ്വാനവും ചാരമാക്കിയ മോദി അധികാരത്തിൽ നിന്നിറങ്ങുന്നത് വരെ തലയിൽ പാതി മുടി മാത്രമായിരിക്കുമെന്ന് ശപഥം ചെയ്തിരിക്കുകയാണ്.

ഒരു മുൻ ചായവിൽപ്പനക്കാരനോട് ഒരു തട്ടുകടക്കാരന്റെ മൻ കി ബാത്ത് എന്ന തലക്കെട്ടിൽ കേരളാ സർവകലാശാല ചരിത്രാധ്യാപകനായ അഷ്‌റഫ് കടയ്ക്കലാണ് തന്റെ നാട്ടുകാരനായ യഹിയയുടെ വാക്കുകൾ ഫേസ്‌ബുക്കിൽ കുറിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഈ വാക്കുകൾ വൈറലാകുകയും ചെയ്തു. മോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പിൽ അടുപ്പിൽ പുകയൂതി താൻ സമ്പാദിച്ച 23000 രൂപ മാറ്റാനാകാത്തതിന്റെ പ്രയാസം പങ്കുവെക്കുന്നു. സഹകരണ ബാങ്കിൽ മാത്രം അക്കൗണ്ടുള്ള തനിക്ക് അത് നിക്ഷേപിക്കാനാകുന്നില്ലെന്നും ബാങ്കിന് മുന്നിൽ ക്യൂ നിന്ന് തളർന്നുവീണ താൻ മടങ്ങിയെത്തി പണം അടുപ്പിലിട്ട് ചാരമാക്കിയെന്നും യഹിയ പറയുന്നു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:

ഒരു (മുൻ) ചായ വില്പനക്കാരനോട് ഒരു തട്ടുകടക്കാരന്റെ 'മൻ കി ബാത്'

'എന്റെ പേര് യഹിയ സമപ്രായക്കാർ യഹി എന്നും മറ്റുള്ളവർയഹിക്കാക്ക എന്നും വിളിക്കും. വയസ്സ് 70 നടുത്തായി, കൊല്ലം ജില്ലയിലെ കടയ്ക്കൽ മുക്കുന്നം സ്വദേശി, ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്.തെങ്ങു കയറ്റവും പാടത്തെ പണിയും കൊണ്ട് മക്കളെ കെട്ടിച്ചയക്കാനാവാതെ വന്നപ്പോൾ ഉള്ളതെല്ലാം വിറ്റു പെറുക്കി ഗൾഫിൽ പോയി. പഠിപ്പില്ലാത്ത എനിക്ക് അവിടെ വിധിച്ചിരുന്നത് ആടുജീവിതമാണ്. ഗതിപിടിക്കാതെ വന്നപ്പോൾ നാട്ടിലേക്ക് തന്നെ മടങ്ങി.കയ്യിലുള്ള സമ്പാദ്യവും കടയ്ക്കൽ സഹകരണ ബാങ്കിന്റെ വായ്പയുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു.

പുതിയൊരു ജീവിതമാർഗം കണ്ടെത്തിയതാണ് ഈ ആർഎംഎസ് തട്ടുകട. ഇവിടത്തെ വെപ്പും വിളമ്പുമെല്ലാം ഞാനൊറ്റക്കാണ് ചെയ്യുന്നത്; അതുകൊണ്ടു വേഷം നൈറ്റിയാക്കി. വൈകിട്ട് 5 മുതൽ അർദ്ധരാത്രി വരെ രുചിയൂറുന്ന ബീഫും ചിക്കൻ ഫ്രൈയും എന്റെ 'കോമാളിത്തവും' ആസ്വദിക്കാൻ കടയിൽ ആളുണ്ടാവും. ഗുജറാത്തിലോ മധ്യപ്രദേശിലോ ആയിരുന്നെങ്കിൽ ബീഫിന്റെ പേരിൽ എന്നെ പണ്ടേ കെട്ടിത്തൂക്കിയേനെ. അങ്ങനെ ജീവിതം ഒരുവിധം തള്ളിനീക്കുമ്പോഴാണ് മോദിജീ അങ്ങയുടെ നോട്ടു നിരോധനം വന്നത്. എന്റെ കൈവശം ഉണ്ടായിരുന്ന 23000 രൂപ; എല്ലാം 500 / 1000 നോട്ടുകൾ മാറ്റിയെടുക്കാൻ രണ്ടു ദിവസം ക്യൂവിൽ നിന്നു,രണ്ടാം നാൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറഞ്ഞു കുഴഞ്ഞു വീഴാറായപ്പോൾ കണ്ടുനിന്നവർ സർക്കാർ ആശുപത്രിയിലാക്കി.

സഹകരണ ബാങ്കിലെ പഴയ വായ്പ അക്കൗണ്ടല്ലാതെ ഒരു ബാങ്കിലും എനിക്ക് അക്കൗണ്ടില്ല. അവിടെ ഈ നോട്ടിടപാടു അങ്ങ് നിരോധിച്ചിരിക്കുകയല്ലേ അതുകൊണ്ടു എങ്ങും നിക്ഷേപിക്കാനുമാവില്ല.പാതിരാവരെ പുകയൂതി ഞാനുണ്ടാക്കിയ ഈ പണം മാറ്റിയെടുക്കാൻ എത്ര നാൾ ക്യൂ നിൽക്കണം. ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയ ഞാൻ അടുപ്പിൽ തീ കൂട്ടി ആ നോട്ടുകളെല്ലാം അതിലിട്ടു കത്തിച്ചു ചാരമാക്കി, അടുത്തുള്ള ബാർബർ ഷോപ്പിൽ പോയി എന്റെ കഷണ്ടിത്തലയിൽ ഉണ്ടായിരുന്ന മുടി പാതി വടിച്ചിറക്കി. എന്റെ മുഴുവൻ അധ്വാനവും സമ്പാദ്യവും ചാരമാക്കിയ മോദിജീ അങ്ങയെ ജനം എന്ന് താഴെയിറക്കുന്നുവോ ഈ നാടിനു എന്നൊരു മോചനമുണ്ടാവുന്നുവോ അന്ന് മാത്രമേ എന്റെയീ കഷണ്ടിത്തലയിലെ പാതി മുടി പഴയപോലെയാവുകയുള്ളു. ഇത് എന്റെ ശപഥവും പ്രതിഷേധവുമാണ്.
എന്ന് യഹി എന്ന തട്ടുകടക്കാരൻ.'

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP