Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളീയരാണ് യഥാർത്ഥ ഇന്ത്യക്കാരെന്ന ജസ്റ്റിസ് കട്ജുവിന്റെ നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; താങ്കളുടെ നല്ല വാക്കുകൾ അഭിമാനമുണ്ടാക്കുന്നു; ദളിത് വിഭാഗങ്ങൾ വിവേചനം അനുഭവിച്ചിട്ടില്ലെന്ന വാചകം തെറ്റെന്നും പിണറായി

കേരളീയരാണ് യഥാർത്ഥ ഇന്ത്യക്കാരെന്ന ജസ്റ്റിസ് കട്ജുവിന്റെ നല്ലവാക്കുകൾക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി; താങ്കളുടെ നല്ല വാക്കുകൾ അഭിമാനമുണ്ടാക്കുന്നു; ദളിത് വിഭാഗങ്ങൾ വിവേചനം അനുഭവിച്ചിട്ടില്ലെന്ന വാചകം തെറ്റെന്നും പിണറായി

തിരുവനന്തപുരം: യഥാർത്ഥ ഇന്ത്യക്കാർ കേരളീയരാണെന്ന് പറഞ്ഞ ജസ്റ്റിസ് മാർകണ്‌ഠേയ കട്ജുവിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചീഫ് മിനിസ്റ്റർസ് ഓഫീസ് എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് കട്ജുവിന്റെ നിരീക്ഷണങ്ങൾക്കും മലയാളികളെ കുറിച്ചുള്ള നല്ലവാക്കുകൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചത്. ഒരു മലയാളിയെന്ന നിലയിലും, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകൾ അഭിമാനമുണ്ടാക്കുന്നുവെന്ന് പിണറായി വിജയൻ ഫേസ്‌ബുക്കിൽ വ്യക്തമാക്കി.

അതേസമയം ദളിത് വിഭാഗങ്ങൾ കേരളത്തിൽ വിവേചനം അനുഭവിച്ചിട്ടില്ലെന്ന അഭിപ്രായത്തോട് മുഖ്യമന്ത്രിയുടെ ഓഫീസ് വിയോജിച്ചു. ഇത് ചരിത്രപരമായ തെറ്റാണെന്ന് സൂചിപ്പിച്ച അദ്ദേഹം തൊട്ടുകൂടായ്മയുടെയും, തീണ്ടിക്കൂടായ്മയുടേതുമായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു എന്നും വ്യക്തമാക്കി. കട്ജുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന് നന്ദി അറിയിച്ച് മലയാളികളുടെ കമന്റുകൾ പ്രവഹിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന് നന്ദി അറിയിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ:

നന്ദി, ജസ്റ്റിസ് മാർക്കേണ്ഡയ് കട്ജു

കേരളത്തെക്കുറിച്ച് താങ്കൾ ഫേസ്‌ബുക്കിൽ എഴുതിയ നല്ല വാക്കുകൾക്ക് നന്ദി. ഒരു മലയാളിയെന്ന നിലയിലും, കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയിലും താങ്കളുടെ നല്ല വാക്കുകൾ അഭിമാനമുണ്ടാക്കുന്നു. അങ്ങയുടെ പോസ്റ്റിൽ സൂചിപ്പിക്കപ്പെട്ട പോലെ വ്യത്യസ്ത ദേശങ്ങളിൽ നിന്നും, മതവിഭാഗങ്ങളിൽ നിന്നും ഉള്ളവരെ സ്വീകരിക്കാനുള്ള ജനാധിപത്യമനസ്സ് എന്നും കേരളം പുലർത്തിയിട്ടുണ്ട്. എന്നാൽ ദളിത് വിഭാഗങ്ങൾ കേരളത്തിൽ വിവേചനം അനുഭവിച്ചിട്ടില്ലെന്ന ഒരു വാചകം താങ്കളുടെ പോസ്റ്റിൽ കാണുകയുണ്ടായി. ചരിത്രപരമായി അത് തെറ്റാണെന്ന് സൂചിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തൊട്ടുകൂടായ്മയുടെയും, തീണ്ടിക്കൂടായ്മയുടേതുമായ ഒരു കാലഘട്ടം കേരളത്തിലുണ്ടായിരുന്നു. ജാതിവിവേചനങ്ങൾക്കെതിരെയും, ജാതീയതയെ ഉദ്ദീപിപ്പിച്ച ജന്മിത്വവ്യവസ്ഥയ്‌ക്കെതിരെയും നടന്ന ശക്തമായ പ്രക്ഷോഭങ്ങളിലൂടെയാണ് ഇന്നുകാണുന്ന ഒരു കേരളം കെട്ടിപ്പടുക്കാൻ സാധിച്ചത്. അതുകൊണ്ടു തന്നെ കേരളത്തിന്റെ ചരിത്രം സമരങ്ങളുടെ ചരിത്രം കൂടിയാണ്.

ഭൂവുടമകൾക്കെതിരെയും ജന്മിത്വത്തിനെതിരെയും നടന്ന പുന്നപ്രവയലാർ, കയ്യൂർ, കരിവെള്ളൂർ, മൊറാഴ, ഒഞ്ചിയം സമരങ്ങളുടെ സ്മരണകൾ ആവേശമുണർത്താത്ത മലയാളികൾ കുറവാണ്. ജാതിവിവേചനങ്ങൾക്കെതിരെ പ്രതികരിക്കുന്ന ഒരു മനസ്സ് കേരളത്തിൽ രൂപപ്പെട്ടുവരുന്നതിൽ ശ്രീനാരായണഗുരു, അയ്യങ്കാളി, സഹോദരൻ അയ്യപ്പൻ തുടങ്ങിയ അനേകം നവോത്ഥാനനായകരുടെയും ഇടതുപക്ഷപ്രസ്ഥാനങ്ങളുടെയും ഇടപെടലുകൾ നമ്മൾ കാണാതിരുന്നൂടാ. അധഃസ്ഥിതരുടെ ആരാധനസ്വാതന്ത്ര്യത്തിനും സഞ്ചാരസ്വാതന്ത്രത്തിനുമായി നടത്തപ്പെട്ട വൈക്കം സത്യാഗ്രഹവും, ഗുരുവായൂർ സത്യാഗ്രഹവും, പാലിയം സമരവും ഒക്കെ കേരളചരിത്രത്തിലെ ഉജ്ജ്വലധ്യായങ്ങളാണ്.

ഈ സമരങ്ങൾക്കൊപ്പം തന്നെ പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസത്തിന് കേരളസമൂഹം നൽകുന്ന പ്രാധാന്യം. സാമൂഹികോന്നമനത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ് കേരളത്തിലെ നവോത്ഥാനനായകരും കൃസ്ത്യന്മിഷനറിമാരും നടത്തിയ ഇടപെടലുകൾ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പുത്തനുണർവിനു കാരണമായി. 'തങ്ങളുടെ കുട്ടികളെ പഠിക്കാൻ അനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ പാടത്തു പണിയെടുക്കാൻ ഞങ്ങൾക്ക് മനസ്സില്ല' എന്നു പറഞ്ഞുകൊണ്ട് പണിമുടക്കിയ കണ്ടലയിലെ കർഷകത്തൊഴിലാളികളും, മാറുമറയ്ക്കാനുള്ള അവകാശത്തിനായി സമരം നടത്തിയ ചാന്നാർ സ്ത്രീകളും കേരളത്തിന്റെ പുരോഗമനമനസ്സിന്റെ ശില്പികൾ തന്നെയാണ്.

ഇത്തരത്തിൽ നവോത്ഥാനദേശീയപ്രസ്ഥാനങ്ങളും, കർഷകതൊഴിലാളി സമരങ്ങളും തുടർന്നുയർന്നുവന്ന ഇടതുപക്ഷവും ഉഴുതുമറിച്ചിട്ട നിലത്തെ പരുവപ്പെടുത്തിയെടുക്കുക എന്ന ചുമതലയാണ് ആദ്യ സർക്കാർ മുതൽ കേരളത്തിൽ സ്വീകരിച്ചുവന്നത്. ഭൂപരിഷ്‌ക്കരണത്തിലൂടെയും, വിദ്യാഭ്യാസ ബില്ലിലൂടെയും, അധികാര വികേന്ദ്രീകരണത്തിലൂടെയും, സാമൂഹ്യസേവനമേഖലകളുടെ പൊതുവൽക്കരണത്തിലൂടെയും നവകേരളത്തിന് ഒരു പുതിയ ദിശ പകരുകയാണ് ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ചെയ്തത്. ഭൂപരിഷ്‌ക്കരണത്തിലൂടെയും അധികാര വികേന്ദ്രീകരണത്തിലൂടെയും ജന്മിത്വവ്യവസ്ഥയ്‌ക്കേറ്റ കനത്ത ആഘാതമാണ് കേരളത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കിയതെന്നു പറയാൻ ആഗ്രഹിക്കുന്നു.

അവസാനമായി, ആരാണ് യഥാർഥ ഇന്ത്യക്കാർ എന്ന ചോദ്യം ഉയർത്തുമ്പോൾ, ഇന്ത്യ എന്നത് ഏകതാനമായ ഒരു ആശയമല്ല എന്നും കൂടി മനസ്സിലാക്കേണ്ടതാണ്. പ്രത്യേകിച്ച് ജമ്മുകാശ്മീരിനെയും, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെയും കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ ഇത് കൂടുതൽ പ്രസക്തമാകുന്നു. സ്വാതന്ത്ര്യത്തിന്റെ എഴുപതാം വർഷത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ വ്യത്യസ്ത വിഭാഗങ്ങളുടെ ശബ്ദം ഒരേപോലെ കേൾക്കാനുള്ള അവസരം ഉണ്ടാകുന്നുവെന്ന് ഉറപ്പുവരുത്തണം.

തൊഴിലാളികളും, ദളിതരും, ആദിവാസികളും, സ്ത്രീകളും, കുട്ടികളും, ലൈഗിംക ന്യൂനപക്ഷങ്ങളും, മുസ്ലീങ്ങളും, ക്രിസ്ത്യാനികളുമെല്ലാം ഉൾപ്പെടുന്ന സമൂഹത്തിലെ എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ ഈ രാജ്യം തങ്ങളുടേത് കൂടിയാണ് എന്ന തോന്നൽ അവർക്കുണ്ടാവുകയുള്ളൂ. അപ്പോൾ മാത്രമാണ് ശരിയായ ഇന്ത്യ രൂപപ്പെടുക. കേരളം കൈവരിച്ച നേട്ടങ്ങൾ ഭാരതമൊന്നാകെ പടർത്താൻ സാധിക്കുമ്പോൾ മാത്രമെ ഭരണഘടനാശില്പികൾ വിഭാവനം ചെയ്ത ഒരു ഇന്ത്യ സാധ്യമാകുകയുള്ളൂ. അത് എത്രയും പെട്ടെന്ന് സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നു. താങ്കളുടെ നല്ല വാക്കുകൾക്ക് ഒരിക്കൽ കൂടി ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP