Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സെക്രട്ടേറിയറ്റ് ജീവനക്കാർക്കിടയിൽ മികച്ച പ്രതികരണം; ചലഞ്ച് ഏറ്റെടുത്തത് 3741 പേരെന്ന് ധനമന്ത്രി; വിസമ്മത പത്രം നൽകിയത് 698 പേർ; നിർബന്ധിത പിരിവെന്ന് ആരോപണവും സജീവം

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് സെക്രട്ടേറിയറ്റ് ജീവനക്കാർക്കിടയിൽ മികച്ച പ്രതികരണം; ചലഞ്ച് ഏറ്റെടുത്തത് 3741 പേരെന്ന് ധനമന്ത്രി; വിസമ്മത പത്രം നൽകിയത് 698 പേർ; നിർബന്ധിത പിരിവെന്ന് ആരോപണവും സജീവം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഹാപ്രളയം നേരിട്ട കേരളത്തെ പുനർനിർമ്മിക്കാൻ മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ച് സെക്രട്ടേറിയേറ്റ് ജീവനക്കാർ ഒന്നടങ്കം ഏറ്റെടുത്തുവെന്ന് കണക്കുകൾ. ആകെ 4439 ജീവനക്കാരിൽ 3741 പേരും സാലറി ചലഞ്ച് ഏറ്റെടുത്തെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആകെ ജീവനക്കാരിൽ നിന്ന് 698 പേർ മാത്രമാണ് വിസമ്മതപത്രം നൽകിയതെന്ന് മന്ത്രി വ്യക്തമാക്കി. നേരത്തെ നിർബന്ധിച്ച് സാലറി വാങ്ങുന്നതും നോ പറഞ്ഞ ഇടത് യൂണിയൻ നേതാവിനെ സ്ഥലം മാറ്റാൻ തീരുമാനിച്ചതും വിവാദമായിരുന്നു. പലസ്ഥലങ്ങളിലും നിർബന്ധിച്ച് സാലഖി ചലഞ്ചിൽ പങ്കെടുപ്പിച്ചുവെന്ന ആരോപണം ഇപ്പോഴും സജീവമാണ്

തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

സാലറി ചലഞ്ചിനെതിരെയുള്ള രാഷ്ട്രീയപ്രചരണം ജീവനക്കാർ തള്ളിക്കളഞ്ഞുവെന്നാണ് സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പങ്കാളിത്തം തെളിയിക്കുന്നത്. ആകെ 4439 ജീവനക്കാരിൽ 698 പേർ മാത്രമാണ് വിസമ്മതപത്രം നൽകിയത്. വെറും പതിനഞ്ചു ശതമാനംപേർ. മഹാഭൂരിപക്ഷം ജീവനക്കാരും സമാനതകളില്ലാത്ത പ്രകൃതി ദുരന്തത്തിനിരയായ കേരളീയരുടെ അതിജീവനത്തിന് സ്വന്തം അധ്വാനഫലത്തിൽനിന്നൊരു വിഹിതം നൽകാൻ അഭിമാനത്തോടെ തയ്യാറായി.

സമ്മർദ്ദത്തിന്റെയോ ഭീഷണിയുടെയോ ഫലമായല്ല ഈ പങ്കാളിത്തം. സംഘബോധമുള്ള ജീവനക്കാരെ അങ്ങനെ വരുതിക്കു നിർത്താൻ കേരളത്തിന്റെ സാഹചര്യത്തിൽ കഴിയുമെന്ന് ആരും വിശ്വസിക്കുമെന്നും തോന്നുന്നില്ല. ഈ ദുരന്തത്തെ അതിജീവിക്കാൻ രൂപപ്പെട്ട ഒരുമയുടെ തുടർച്ചയാണ് ഈ പങ്കാളിത്തം. ലോകമെങ്ങുമുള്ള മലയാളികളും മലയാളികളല്ലാത്തവരും ഈ ദുരന്തത്തെ അതിജീവിക്കാൻ കൈകോർത്തു. രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസപ്രവർത്തനത്തിലും കണ്ട ഈ ഒരുമ പുനർനിർമ്മാണത്തിലും തുടരുന്നുവെന്ന കാര്യം ആവേശകരം തന്നെയാണ്.

'ഒരു മാസത്തെ വേതനം, ഒരായുസോളം അഭിമാനം' എന്ന ആഹ്വാനവുമായി സാലറി ചലഞ്ചു വിജയിപ്പിക്കാൻ യത്നിച്ച സംഘടനകളും ഈ ഒരുമ നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അവരെയും കേരളം നെഞ്ചോടു ചേർക്കും.

രാഷ്ട്രീയകാരണങ്ങൾ കൊണ്ട് ഇപ്പോഴും വിട്ടുനിൽക്കുന്ന ജീവനക്കാരോട് എനിക്ക് ഒരഭ്യർത്ഥനയേ ഉള്ളൂ. ബുദ്ധിമുട്ടുകാരണം ഒഴിവായി നിൽക്കുന്നവരുടെ കാര്യമല്ല പറയുന്നത്. എതിർപ്രചരണം നടത്താനും ജീവനക്കാരെ പിന്തിരിപ്പിക്കാനും ഓഫീസുകൾ തോറും സ്‌ക്വാഡുകൾ നടത്തുകയും നോട്ടീസിറക്കുകയും ചെയ്തവരോടും അവരുടെ ആഹ്വാനം ശിരസാവഹിച്ചവരോടുമാണ്. നിങ്ങളും സഹകരിക്കണം.

പുനർനിർമ്മാണപ്രവർത്തനത്തിൽ രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയാനുഭാവികളുടെയും ഒരു രാഷ്ട്രീയവുമില്ലാത്തവരുടെയും ആവശ്യമാണത്. ആ അനിവാര്യത നിങ്ങളും മനസിലാക്കണം. സഹകരിക്കണം. നമ്മുടെ നാടിനുവേണ്ടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP