Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്രകുത്താനാണ് ശ്രമിക്കുന്നതെങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു നൽകുന്നത് വളരെ മോശമായ ഒരു ഇമേജാണ്; പ്രധാനമന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചത് ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കടമയാണ്'; ഫേസ്‌ബുക്ക് പോസ്റ്റിന് വന്ന കമന്റ് പൊങ്കാലയ്ക്ക് ഉണ്ണി മുകുന്ദന്റെ വക കിടിലൻ മറുപടി

'നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്രകുത്താനാണ് ശ്രമിക്കുന്നതെങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു നൽകുന്നത് വളരെ മോശമായ ഒരു ഇമേജാണ്; പ്രധാനമന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചത് ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കടമയാണ്'; ഫേസ്‌ബുക്ക് പോസ്റ്റിന് വന്ന കമന്റ് പൊങ്കാലയ്ക്ക് ഉണ്ണി മുകുന്ദന്റെ വക കിടിലൻ മറുപടി

മറുനാടൻ ഡെസ്‌ക്‌

രാജ്യത്തിന്റെ ഭരണചക്രം വീണ്ടും നരേന്ദ്ര മോദിക്ക് തന്നെ ഉറപ്പായിരിക്കുന്ന വേളയിൽ ബിജെപിയുടെ വൻ വിജയത്തെ തേടി സമൂഹ മാധ്യമത്തിലടക്കം അഭിനന്ദന പ്രവാഹമാണ് വന്നത്. സാമൂഹ സാംസ്‌കാരിക രംഗത്തെ പലരും മോദിക്കും ബിജെപിക്കും അഭിനന്ദനം അറിയിച്ച് പോസ്റ്റിടുകയും ചെയ്തിരുന്നു. എന്നാൽ മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദൻ ഇട്ട ഫേസ്‌ബുക്ക് കുറിപ്പിന് പിന്നാലെ ഒട്ടേറെ വിമർശന കമന്റുകളാണ് താരത്തെ തേടിയെത്തിയത്. എന്നാൽ അതിൽ പതറാതെ താൻ എന്താണ് ഉദ്ദേശിച്ചതെന്നും തന്റെ ഉള്ളിൽ രാഷ്ട്രീയ കാഴ്‌ച്ചപ്പാടുണ്ടോ ഇല്ലയോ എന്നുമുള്ള തരത്തിൽ വീണ്ടും സമൂഹ മാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്.

നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു നൽകുന്നത് വളരെ മോശമായ ഒരു ഇമേജാണെന്നും പ്രധാനമന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതും അദ്ദേഹത്തിന് സ്വാഗതം നൽകിയതും ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കടമയാണെന്നും ഉണ്ണി മുകുന്ദൻ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. യുഡിഎഫിന്റെ കേരളത്തിലെ വിജയത്തിന് അഭിനന്ദിക്കുന്നുവെന്നും രമ്യാ ഹരിദാസിന് തന്റെ പ്രത്യേക അഭിനന്ദനം നൽകുന്നുവെന്നും ഉണ്ണി ആദ്യ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.

ഉണ്ണി മുകുന്ദന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഞാൻ കഴിഞ്ഞ ദിവസം നമ്മുടെ ബഹുമാന്യനായ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദി ജി യെ അഭിനന്ദിച്ചു ഇട്ട ഫേസ്‌ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ഈ കുറിപ്പ് പോസ്റ്റ് ചെയ്യുന്നത്. നമ്മുടെ രാജ്യത്തിന്റെ പ്രധാന മന്ത്രിയെ അദ്ദേഹം നേടിയ വിജയത്തിൽ അഭിനന്ദിച്ചത് വർഗീയത എന്ന വാക്കിനോട് ചിലർ ചേർത്തു നിർത്തുന്നത് കണ്ടു. ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ പറയട്ടെ, ജനങ്ങൾ തങ്ങളുടെ വോട്ടവകാശം ഉപയോഗിച്ചു തിരഞ്ഞെടുത്ത നമ്മുടെ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരു ജാതി-മത- വർഗ രാഷ്ട്രീയ കക്ഷികൾക്കും എന്റെ പിന്തുണ ഒരു കാലത്തും നൽകിയിട്ടില്ല. പക്ഷെ എന്റെ പോസ്റ്റിൽ വന്ന ചില കമന്റുകളും അതിൽ നിറഞ്ഞ വിദ്വേഷത്തിന്റെ വിഷവും കണ്ടാൽ ഞാൻ അങ്ങനെയെന്തോ വലിയ തെറ്റാണ് ചെയ്തത് എന്നുള്ള രീതിയിൽ ആണ് ചിലർ എടുത്തിരിക്കുന്നത് എന്നു മനസ്സിലാക്കാൻ കഴിയുന്നു.

പറഞ്ഞു വരുന്നത് എന്തെന്ന് വച്ചാൽ നിങ്ങൾ എന്നെ സംഘി എന്നോ ചാണകം എന്നോ ഉള്ള ലേബലിൽ മുദ്ര കുത്താൻ ആണ് ശ്രമിക്കുന്നത് എങ്കിൽ നിങ്ങൾ നിങ്ങളെ പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നൽകുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്. ഒരു വ്യക്തി എന്ന നിലയിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന ഏറ്റവും വലിയ നിരാശക്കു കാരണം, ജാതിയും മതവും വർഗ്ഗവും നമ്മളിൽ ഒരുപാട് പേരെ അന്ധരാക്കി എന്ന സത്യമാണ്. നമ്മുടെ മുന്നിൽ നടക്കുന്ന പലതും നേരായ രീതിയിൽ കാണാനോ, വിവേചന ബുദ്ധിയോടെ അതിനെ മനസ്സിലാക്കി എടുക്കാനോ, ധൈര്യപൂർവം അതിനെ സ്വീകരിക്കാനോ അല്ലെങ്കിൽ നേരിടാനോ നമ്മുക്ക് കഴിയാത്ത വിധം മേൽ പറഞ്ഞ ജാതി മത വർഗ വർണ്ണ ചിന്തകൾ നമ്മളെ അന്ധരാക്കി കഴിഞ്ഞു എന്ന് ഈ സമൂഹ മാധ്യമം തന്നെ ഇന്ന് മനസ്സിലാക്കി തരുന്നു.

ചിലരെ എങ്കിലും ഇന്നലത്തെ ഫല പ്രഖ്യാപനം നിരാശരാക്കിയിരിക്കാം. പക്ഷെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ജനങ്ങൾ തിരഞ്ഞെടുത്തത് ആരെ ആയാലും അവരെ ഒന്നു അഭിനന്ദിക്കാൻ എല്ലാ സങ്കുചിത ചിന്തകൾക്കും അപ്പുറമുള്ള ഒരു മനസ്സ് നമ്മുക്കുണ്ടെങ്കിലെ പറ്റൂ. അങ്ങനെ ഒരു മനസ്സു അല്ലെങ്കിൽ മനോഭാവം നമ്മൾ ഉണ്ടാക്കിയെടുക്കണം.. അല്ലാതെ എന്നെയോ അതോ മറ്റുള്ളവരെയോ കുറെ പേരുകൾ വിളിച്ചതുകൊണ്ടോ ചില വാക്കുകൾക്കുള്ളിൽ ഒതുക്കാൻ ശ്രമിച്ചതുകൊണ്ടോ ഇവിടെ ഒന്നും മാറാൻ പോകുന്നില്ല എന്നത് മനസ്സിലാക്കുക. രാഷ്ട്രീയത്തിനും അപ്പുറം നമ്മൾ എല്ലാവരും സഹജീവികൾ ആണെന്നും എന്നും പരസ്പരം കാണേണ്ടവരും സഹവർത്തിത്വം പുലർത്തേണ്ടവർ ആണെന്നും ഏറ്റവും കൂടുതൽ ഓർത്തിരിക്കേണ്ടത് രാഷ്ട്രീയം വലിയ പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നവർ തന്നെയാണ്. വെറുപ്പും വിദ്വേഷവും നമ്മളെ ജീവിതത്തിൽ എവിടെയും എത്തിക്കുന്നില്ല..ഒന്നും നേടി തരുന്നുമില്ല..

ഒരു കാര്യം കൂടി പറഞ്ഞു നിർത്തുന്നു. എന്നെ കുറിച്ചു അറിയാത്തവർ അറിയാൻ ആയി പറയുകയാണ്..ഹിന്ദു തമിഴന്മാരും, സിഖ് മതക്കാരും, സിന്ധികളും, ബീഹാറികളും, ബംഗാളികളും നിറഞ്ഞ ഒരു ചുറ്റുപാടിൽ വളർന്നു വന്ന ആളാണ് ഞാൻ. എന്റെ അടുത്ത സുഹൃത്തുക്കൾ മുസ്ലിങ്ങളും ബംഗാളികളും ആണ്. ഞാൻ പഠിച്ച സ്‌കൂൾ നടത്തിയിരുന്നത് പാർസികളും അതിനു ശേഷം ഒരു യഹൂദ മാനേജ്മെന്റും ആണ്. അത്രമാത്രം വ്യത്യസ്ത സംസ്‌കാരങ്ങൾ എന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന സാഹചര്യത്തിൽ ഇപ്പോൾ ചിലരോട് എങ്കിലും അത് തെളിയിക്കുന്ന രീതിയിൽ സംസാരിക്കേണ്ടി വന്നതിൽ എനിക്ക് എന്നെ കുറിച്ചോർത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്.

 

എങ്കിലും നമ്മുടെ മഹാരാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പിൽ വിജയി ആയി നമ്മുടെ പ്രധാന മന്ത്രി ആയി വന്ന വ്യക്തിയെ അഭിനന്ദിച്ചതിലും അദ്ദേഹത്തിന് സ്വാഗതം നൽകിയതും ഒരു യഥാർത്ഥ ഇന്ത്യൻ പൗരൻ എന്ന നിലയിൽ എന്റെ കർത്തവ്യം ആയി കൂടി ഞാൻ ഇപ്പോഴും കരുതുന്നു... എന്നു നിങ്ങളുടെ സ്വന്തം ജീവിതത്തിൽ അഭിനയിക്കാത്ത, കണ്ണുകളിലും മനസ്സിലും ചിന്തകളിലും രാഷ്ട്രീയം നിറക്കാത്ത, ഉണ്ണി മുകുന്ദൻ..

ഉണ്ണി മുകുന്ദൻ നരേന്ദ്ര മോദിക്ക് അഭിനന്ദനം അറിയിച്ചിട്ട പോസ്റ്റ്

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP