Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നവകേരളാ മാർച്ചിന്റെ പോസ്റ്ററിൽ കൊച്ചി മെട്രോയുടെ ചിത്രം..! നരേന്ദ്ര മോദിയുമായി പിണറായിയെ താരതമ്യപ്പെടുത്തി കളിയാക്കലുമായി വി ടി ബൽറാം: വികസന ചർച്ചകൾ കൊഴുക്കുമ്പോൾ സൈബർ പോരിന് വഴിമരുന്നിട്ട് കോൺഗ്രസ് എംഎൽഎ

നവകേരളാ മാർച്ചിന്റെ പോസ്റ്ററിൽ കൊച്ചി മെട്രോയുടെ ചിത്രം..! നരേന്ദ്ര മോദിയുമായി പിണറായിയെ താരതമ്യപ്പെടുത്തി കളിയാക്കലുമായി വി ടി ബൽറാം: വികസന ചർച്ചകൾ കൊഴുക്കുമ്പോൾ സൈബർ പോരിന് വഴിമരുന്നിട്ട് കോൺഗ്രസ് എംഎൽഎ

ആവണി ഗോപാൽ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി എം സുധീരൻ നയിക്കുന്ന ജനരക്ഷായാത്രയെ പരിഹസിച്ചും പിണറായി വിജയൻ നയിക്കുന്ന നവകേരള മാർച്ചിനെ പ്രശംസിച്ചു സൈബർലോകത്ത് സഖാക്കൾ സജീവമായി രംഗത്തുണ്ട്. അതിനിടെ ഉമ്മൻ ചാണ്ടിയുടെ വികസന മാതൃകയും അവകാശ വാദങ്ങളുമൊക്കെ ചർച്ചയായി. എന്തായാലും എതിരാളികളെയെല്ലാം സൈബർ ലോകത്ത് നിഷ്പ്രഭരാക്കി നിന്ന സഖാക്കൾക്ക് സോഷ്യൽ മീഡിയയിൽ ഒന്നു പിഴച്ചു. യുഡിഎഫ് സർക്കാറിന്റെ കാലത്ത് ഒപ്പിട്ട് നിർമ്മാണം പൂർത്തിയാക്കിയ കൊച്ചി മെട്രോയുടെ ചിത്രം പിണറായി വിജയന്റെ നവകേരള മാർച്ചിന്റെ പോസ്റ്ററിൽ ഉപയോഗിച്ചു. ഇതോടെ വികസന കാര്യത്തിലെ ചർച്ചകളിൽ നിന്നും അൽപ്പം പ്രതിരോധത്തിലേക്ക് പോകണ്ടി വന്നു. കിട്ടിയ അവസരം മുതലെടുത്ത് കോൺഗ്രസ് എംഎൽഎ വി ടി ബൽറാം പിണറായിയെ കളിയാക്കി രംഗത്തെത്തുകയും ചെയ്തു.

യുഡിഎഫ് നടപ്പിലാക്കിയ കൊച്ചി മെട്രോ പദ്ധതി സിപിഎമ്മിന്റെ മാറിയ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി പ്രചരണ ബോർഡുകളിൽ അവതരിപ്പിക്കപ്പെടുന്നത് ആ പാർട്ടിയുടെ തികഞ്ഞ ഗതികേടാണെന്ന് വിമർശിച്ചാണ് ബൽറാം രംഗത്തുവന്നത്. ഇത് കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ നരേന്ദ്ര മോദി നടത്തിയ പ്രചരണങ്ങളെ ചൂണ്ടിയും ബൽറാം വിമർശനം ഉന്നയിച്ചു. മോദിയെ പിണറായിയോടെ ഉപമിച്ചാണ് ബൽറാം ഫേസ്‌ബുക്കിൽപോസ്റ്റിട്ടത്.

പാർലമെന്റ് തെരഞ്ഞെടുപ്പിനായി നരേന്ദ്രമോദി നടത്തിയ ഒരുക്കങ്ങളോട് പിണറായി വിജയനെ സാമ്യപ്പെടുത്തിയാണ് ഭൂതകാലം നാം എന്തിനോർക്കണം എന്ന ചോദ്യത്തോടെ ബൽറാം ഫേസ്‌ബുക്കിൽ വിമർശനങ്ങളും പരിഹാസങ്ങളും ചൊരിഞ്ഞിരിക്കുന്നത്. നിരവധി രാഷ്ട്രീയ കൊലകളുടെ സൂത്രധാരത്വവും, ആസൂത്രിത അഴിമതികളും അടക്കമുള്ള പിണറായി വിജയന്റെ ഭൂതകാലം എന്തിന് നാം ഓർക്കണമെന്നും എല്ലാം കേരളത്തിന്റെ നന്മക്ക് വേണ്ടിയല്ലേ എന്നാണ് ബൽറാം ചോദിക്കുന്നത്. ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സൈബർ പോരിന് തന്നെ വഴിമരുന്നിട്ടിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്..

2014ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യ

56 ഇഞ്ച് നെഞ്ചളവുള്ള, രാജ്യത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാൻ കഴിവുള്ള, ദേശഭക്തനായ വികാസ് പുരുഷൻ കടന്നു വരുന്നു. ചായക്കടയിലിരുന്ന് ചർച്ച നടത്തുന്നു. എല്ലാം നാടിന്റെ നന്മക്ക് വേണ്ടിയല്ലേ, ആയിരക്കണക്കിനാളുകളുടെ കൂട്ടക്കൊലയടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോർക്കണം?

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം

ഇരട്ടച്ചങ്കുള്ള, കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങളും ഒറ്റയടിക്ക് പരിഹരിക്കാൻ കഴിവുള്ള, ചിരിക്കാനറിയാവുന്ന വിപ്ലവനായകൻ കടന്നുവരുന്നു. എൻഡോസൾഫാൻ ദുരിതബാധിതരെ ആദ്യമായി ആശ്വസിപ്പിക്കുന്നു. എല്ലാം കേരളത്തിന്റെ നന്മക്ക് വേണ്ടിയല്ലേ, നിരവധി രാഷ്ട്രീയ കൊലപാതകങ്ങളുടെ സൂത്രധാരത്ത്വവും ആസൂത്രിത അഴിമതികളും അടക്കമുള്ള ഭൂതകാലം പിന്നെ നാം എന്തിനോർക്കണം?
******************************
കെപിസിസി അധ്യക്ഷൻ വി എം സുധീരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ പേരിനെച്ചൊല്ലി വലിയ പരിഹാസങ്ങളാണല്ലോ സൈബർ സഖാക്കൾ ചൊരിയുന്നത്. കോൺഗ്രസ് ഭരിക്കുന്ന കേരളത്തെ ആരിൽ നിന്നാണ് രക്ഷിക്കാനുള്ളത് എന്നാണവരുടെ ചോദ്യം. ഫാഷിസത്തെ പുൽകാൻ വെമ്പുന്ന മട്ടിൽ കേരളീയ സമൂഹത്തിൽ ആഴത്തിൽ വേരോടുന്ന ജാതി, മത വർഗ്ഗീയതയിൽനിന്നും അസഹിഷ്ണുതയിൽ നിന്നും ഭാവികേരളത്തിന്റെ എല്ലാ വികസന സാധ്യതകളേയും മുളയിലേ നുള്ളിക്കളയുന്ന സിപിഎമ്മിന്റെ വരട്ടുതത്ത്വവാദങ്ങളിൽ നിന്നും കേരളത്തെ രക്ഷിക്കാൻ കഴിയുന്നത് കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന ഭരണഘടനാ മൂല്ല്യങ്ങൾക്കും സമാശ്ലേഷിയായ വികസനകാഴ്‌ച്ചപ്പാടുകൾക്കുമാണ് എന്നാണ് കേരളരക്ഷായാത്രയുടെ രാഷ്ട്രീയ സന്ദേശം.

എന്നാൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ നയിക്കുന്ന യാത്രയുടെ പേര് നവകേരളയാത്ര എന്നാണെന്നത് കൗതുകകരമാണ്. കാരണം ഇതേ പേരിൽത്തന്നെയാണ് മുൻപൊരിക്കലും ഇദ്ദേഹം തന്നെ മാർച്ച് നടത്തിയത് എന്ന് നമുക്കോർമ്മയുണ്ട്. അതിനുശേഷം അഞ്ച് വർഷം കേരളം ഭരിക്കാൻ അദ്ദേഹം സെക്രട്ടറിയായ പാർട്ടിക്ക് അവസരം ലഭിക്കുകയും ചെയ്തു. അന്ന് എന്തുകൊണ്ട് ഈപ്പറയുന്ന നവകേരളം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അതോ അന്ന് സൃഷ്ടിച്ച് പൂർത്തീകരിച്ച നവകേരളത്തിന്റെ രണ്ടാം എപ്പിസോഡ് സൃഷ്ടിക്കാനുള്ള നവ നവ കേരളയാത്രയാണോ ഇത്തവണത്തേത് ! അങ്ങനെയാണെങ്കിൽ ആദ്യത്തെ നവകേരളവും ഇപ്പോൾ മുന്നോട്ടുവെക്കുന്ന നവകേരളവും തമ്മിലുള്ള വ്യത്യാസമെന്താണ്? അന്നത്തേതിൽ നിന്ന് ഏതെല്ലാം നയങ്ങളാണ് ഇന്ന് സിപിഐ(എം) വ്യത്യാസപ്പെടുത്തിയിരിക്കുന്നത്? അതിന്റെ കാരണങ്ങളെന്താണ്? കാഴ്‌ച്ചപ്പാടുകൾ മാറുന്നതിനിടയിലെ ഈ കാലതാമസം മൂലം നാടിന് നഷ്ടമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം കൂടി സിപിഐ(എം) ഏറ്റെടുക്കുമോ?

ഏതായാലും ഈ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച് പൂർത്തീകരണത്തിന്റെ വക്കിലെത്തിയിരിക്കുന്ന കൊച്ചി മെട്രോ റെയിൽ സിപിഎമ്മിന്റെ മാറിയ വികസന കാഴ്ചപ്പാടിന്റെ പ്രതീകമായി പ്രചരണ ബോർഡുകളിൽ അവതരിപ്പിക്കപ്പെടുന്നത് ആ പാർട്ടിയുടെ തികഞ്ഞ ഗതികേടിനെയാണ് സൂചിപ്പിക്കുന്നത് എന്ന് പറയാതെ വയ്യ.

2014ലെ പാർലമെന്റ്‌ തെരഞ്ഞെടുപ്പ്‌: ഇന്ത്യ56 ഇഞ്ച്‌ നെഞ്ചളവുള്ള, രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളും ഒറ്റയടിക്ക്‌ പരിഹരിക്...

Posted by VT Balram on Sunday, January 17, 2016

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP