Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'വർഗീയ പ്രാസംഗിക 'ശശികല ഇനി തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട'; വല്ലപ്പുഴ സ്‌കൂളിൽ നിന്നും പുറത്താക്കണമെന്ന് നാട്ടുകാർ; ആർഎസ്എസ് വിളയാട്ടത്തിനെതിരെ ജനകീയ പ്രതികരണവേദി

'വർഗീയ പ്രാസംഗിക 'ശശികല ഇനി തങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട'; വല്ലപ്പുഴ സ്‌കൂളിൽ നിന്നും പുറത്താക്കണമെന്ന് നാട്ടുകാർ; ആർഎസ്എസ് വിളയാട്ടത്തിനെതിരെ ജനകീയ പ്രതികരണവേദി

തിരുവനന്തപുരം: മതവിദ്വഷം ഉണർത്തുന്ന പ്രസംഗങ്ങളിലൂടെ ഹിന്ദുത്വം എന്ന ആശയം ഊട്ടി ഉറപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയ്‌ക്കെതിരേ സ്വന്തം നാട്ടുകാർതന്നെ രംഗത്ത്. വലപ്പുഴ ഹയർ സെക്കൻഡറി സ്‌കൂളിൽ അദ്ധ്യാപികയായ അവരെ അവിടെ പഠിപ്പിക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. ശശികലയെ സ്‌കൂളിൽനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഇന്നു വല്ലപ്പുഴയിൽ ജനകീയ വേദി മാർച്ച് നടത്തുന്നുണ്ട്. വല്ലപ്പുഴയിൽനിന്ന് അഞ്ചു കിലോമീറ്റർമാത്രം അകലെ മരുതൂരിലാണ് ശശികലയുടെ വീട്. ഇവിടെയും ശശികലയ്‌ക്കെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കേരളത്തിലും പുറത്തും വർഗീയ പ്രസംഗം നടത്തി മുസ്ലിംകളെയും ഹിന്ദുക്കളെയും തമ്മിലടിപ്പിക്കുന്ന ശശികലയുടെ രീതിക്കെതിരേ ശക്തമായ പ്രതിഷേധമാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഉയരുന്നത്. വർഗീയ പ്രസംഗം നടത്തിയതിന് ശശികലയ്‌ക്കെതിരേ കേരള പൊലീസ് ആക്ട് 153 എ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സാഹചര്യത്തിൽ കുട്ടികളെ പഠിപ്പിക്കുന്നതിൽനിന്ന് ശശികലയെ വിലക്കണമെന്നുമാണ് ആവശ്യം. ശശികല നാടിനും സ്‌കൂളിനും അപമാനമാണെന്നും ജനകീയ വേദി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

ആർഎസ്എസിന് വല്ലപ്പുഴയിലെ ജനങ്ങളെ വെല്ലുവിളിക്കാനും അവർക്കെതിരെ കൊലവിളി നടത്താനും പ്രചോദനം നൽകുന്നത് ശശികലയാണെന്നും കുട്ടികളുടെ സ്വഭാവരൂപീകരണം നടക്കുന്ന സ്‌കൂളിൽ ശശികലയുടെ അദ്ധ്യാപനം ഒരിക്കലും അനുവദിക്കാൻ കഴിയില്ലെന്നും ജനകീയ പ്രതികരണവേദി ചുണ്ടിക്കാട്ടുന്നു. മുൻകാലങ്ങളിൽ ശശികല ചെയ്ത പ്രസംഗങ്ങൾ സമൂഹ മാദ്ധ്യമങ്ങൾ വഴി വിവാദമായിക്കൊണ്ടിരിക്കേയാണ് ഇത്തരമൊരു നീക്കവുമായി ശശികല ജോലിചെയ്യുന്ന സ്‌കൂൾ ഉൾപ്പെടുന്ന നാട്ടിലെ ജനങ്ങൾ തന്നെ രംഗത്തെത്തിയത്. സമാധാന അന്തരീക്ഷം തർക്കുന്ന രീതിയിൽ പ്രസംഗിച്ചതിന്റെ പേരിൽ കാസർഗോഡ് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സി ഷുക്കൂർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശശികലയ്‌ക്കെതിരേ കേസെടുത്തത്.

പട്ടാമ്പി, വല്ലപ്പുഴ, ചെർപുളശേരി പ്രദേശങ്ങളിൽ യുവാക്കളെ കൂട്ടി വർഗീയ പ്രചാരണം നടത്തുന്നതായി ശശികലയ്‌ക്കെതിരേ നേരത്തേ തന്നെ ആരോപണമുണ്ട്. ശശികലയുടെ മക്കളെ മുൻ നിർത്തിയാണ് ഈ പ്രദേശത്ത് ഹിന്ദു വർഗീയത പ്രചരിപ്പിക്കുന്നത്. എതിർക്കുന്നവരെ കായികമായി നേരിടാനും ഇവർ ഇറങ്ങാറുണ്ടെന്നാണു വിവരം. ആയുധപരിശീലനത്തിനും ഇവർ നേതൃത്വം നൽകുന്നതായി സൂചനയുണ്ട്. അതിനിടെയാണു ശശികലയ്‌ക്കെതിരേ അദ്ധ്യാപനം നടത്തുന്ന സ്‌കൂൾ ഉൾപ്പെടുന്ന പ്രദേശത്തുള്ളവർ രംഗത്തെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP