Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആ ലിസ്റ്റിന് അന്തിമരൂപം നൽകിയത് എന്നാണ്? മുൻസർക്കാരിന്റെ കാലത്ത് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? ആ ലിസ്റ്റിൽ പുതിയ സർക്കാർ ശിക്ഷാ ഇളവിന് എഴുതിച്ചേർത്ത പേരുകൾ ആരുടേതെല്ലാം? ജയിൽവകുപ്പ് ശിക്ഷാ ഇളവിന് ശുപാർശ ചെയ്തവരുടെ ലിസ്റ്റിൽ ടിപിയെ വധിച്ച പ്രതികൾപോലും ഉൾപ്പെട്ടുവെന്ന മറുനാടൻ വെളിപ്പെടുത്തലിന് പിന്നാലെ അസംബ്‌ളിയിൽ ഉന്നയിക്കാൻ ചോദ്യങ്ങൾ തയ്യാറാക്കി വി.ടി ബൽറാം എഎൽഎ

ആ ലിസ്റ്റിന് അന്തിമരൂപം നൽകിയത് എന്നാണ്? മുൻസർക്കാരിന്റെ കാലത്ത് ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ടോ? ആ ലിസ്റ്റിൽ പുതിയ സർക്കാർ ശിക്ഷാ ഇളവിന് എഴുതിച്ചേർത്ത പേരുകൾ ആരുടേതെല്ലാം? ജയിൽവകുപ്പ് ശിക്ഷാ ഇളവിന് ശുപാർശ ചെയ്തവരുടെ ലിസ്റ്റിൽ ടിപിയെ വധിച്ച പ്രതികൾപോലും ഉൾപ്പെട്ടുവെന്ന മറുനാടൻ വെളിപ്പെടുത്തലിന് പിന്നാലെ അസംബ്‌ളിയിൽ ഉന്നയിക്കാൻ ചോദ്യങ്ങൾ തയ്യാറാക്കി വി.ടി ബൽറാം എഎൽഎ

തിരുവനന്തപുരം: ശിക്ഷാ ഇളവു നൽകേണ്ട കുറ്റവാളികളുടെ പട്ടിക ജയിൽ വകുപ്പ് സർക്കാരിന് നൽകിയതിൽ എങ്ങനെ കൊടുംകുറ്റവാളികൾ ഉൾപ്പെട്ടു? മറുനാടൻ ഈ വിവരം പുറത്തുവിട്ടതിന് പിന്നാലെ വിഷയത്തിൽ വലിയ ചർച്ചകളാണ് നടക്കുന്നത്. പ്രതികളെ വിട്ടയക്കില്ല എന്നു പറഞ്ഞുകൊണ്ട് ന്യായീകരണക്കാർ ഇറങ്ങിയെങ്കിലും അത് സോഷ്യൽമീഡിയയിൽ ഉൾപ്പെടെ വിലപ്പോകുന്നില്ല.

കുഴപ്പമില്ലാത്തതാണ് ലിസ്്‌റ്റെങ്കിൽ, നിയമപരമായ പ്രശ്‌നങ്ങൾ ഇല്ലയെങ്കിൽ എന്തിന് ഗവർണർ ഈ ലിസ്റ്റ് അംഗീകരിക്കാതെ മടക്കിയെന്ന ചോദ്യവും ബാക്കിനിൽക്കുന്നു. ഇതിനൊന്നും ഉത്തരം നൽകാൻ ഔദ്യോഗികമായി ആരും തയ്യാറാകുന്നുമില്ല. ഇക്കാര്യങ്ങൾ സൂചിപ്പിച്ച് വിടി ബൽറാം എംഎൽഎ നൽകിയ ഫേസ്‌ബുക്ക് പോസ്റ്റും ഇപ്പോൾ ചർച്ചയാവുകയാണ്. മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞകാര്യങ്ങൾ വരെ മുൻനിർത്തിയാണ് ബൽറാമിന്റെ പോസ്റ്റ്.

ജയിൽവകുപ്പ് നൽകിയ ലിസ്റ്റാണെന്നും സർക്കാർ അംഗീകരിച്ച ലിസ്റ്റല്ലെന്നും വാദം ഉയർത്തുമ്പോഴും ശിക്ഷാ ഇളവ് നൽകാൻ സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്തത് ആരുടെയെല്ലാം പേരുകളാണെന്നും ഇക്കാര്യത്തിൽ ടിപി വധക്കേസ് പ്രതികളുടെ പേര് ഉണ്ടോയെന്നും ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നു. പക്ഷേ, അതിനൊന്നും ഉത്തരം നൽകാതെ ആരെയും ജയിൽതുറന്ന് വിടില്ലെന്ന വാദമാണ് ഉയർത്തുന്നത്. ടിപി വധക്കേസ് പ്രതികൾ ഉൾപ്പെടെ ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതികൾ എങ്ങനെ ശിക്ഷാ ഇളവ് നേടുന്നവരുടെ പട്ടികയിൽ ഉൾപ്പെട്ടുവെന്ന ചോദ്യമാണ് ബൽറാമും ഉയർത്തുന്നത്. സർക്കാർ ഇക്കാര്യത്തിൽ മൗനം പാലിക്കുന്ന സാഹചര്യത്തിൽ നാലുചോദ്യങ്ങൾ എണ്ണിച്ചോദിച്ചുകൊണ്ടാണ് ബൽറാമിന്റെ പോസ്റ്റ്. വരുന്ന നിയമസഭാ സമ്മേളനത്തിൽ ചോദിക്കാൻ ഉദ്ദേശിക്കുന്നുവെന്നും ബൽറാം വ്യക്തമാക്കുന്നു.

ബൽറാമിന്റെ പോസ്റ്റിന്റെ പൂർണരൂപം

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടി പറയുന്നതിന്റെ വീഡിയോ ആണിത്. ടിപി ചന്ദ്രശേഖരൻ കേസിലെ കുറ്റവാളികളെ ശിക്ഷാ ഇളവിനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സ്‌പെസിഫിക്കായ ചോദ്യത്തിന് മറുപടി പറയുന്ന ഭാഗം. 'ശിക്ഷാ ഇളവ്' എന്ന് തന്നെയാണ് അല്ലാതെ 'വിട്ടയക്കൽ' എന്നല്ല മുഖ്യമന്ത്രിയും പറയുന്നത്. അതുകൊണ്ട് 'എന്തൊക്കെയായാലും ടിപി കേസിലെ പ്രതികളെ ഈയടുത്തൊന്നും വിട്ടയക്കില്ല' എന്ന സൈബർ സഖാക്കളുടെ ഇപ്പോഴത്തെ ഡിഫൻസ് അപ്രസക്തമാണ്. ചർച്ച ശിക്ഷാ ഇളവിനെക്കുറിച്ച് തന്നെയാണ്.

ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ടവർ ശിക്ഷാ ഇളവിന് പരിഗണിക്കണമെങ്കിൽ മിനിമം 14 വർഷം ജയിൽവാസം പൂർത്തീകരിക്കപ്പെടണം എന്ന് മുഖ്യമന്ത്രി എടുത്തുപറയുന്നുണ്ട്. ടിപി കേസിലെ കുറ്റക്കാർ അത്രയും കാലമായിട്ടില്ലാത്തതിനാൽ അവർ സ്വാഭാവികമായും 'ശിക്ഷാ ഇളവിന്' പരിഗണിക്കപ്പെടാൻ അർഹരല്ല എന്നാണ് പൊതുന്യായം എന്നും മുഖ്യമന്ത്രി തന്നെ നിയമസഭയിൽ പറയുന്നു.

എന്നിട്ടും എങ്ങനെ ഇപ്പോൾ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖ പ്രകാരം അവർ ശിക്ഷാ ഇളവിന് അർഹരായവരുടെ പട്ടികയിൽ ഇടം നേടി? ജയിൽ വകുപ്പിന്റെ കരട് ലിസ്റ്റിൽ മാത്രമാണോ അതോ സർക്കാർ അംഗീകരിച്ച് ഗവർണ്ണർക്ക് അയച്ച് കൊടുത്ത ലിസ്റ്റിലും അവർ ഉൾപ്പെട്ടിട്ടുണ്ടോ?

നിയമസഭയിൽ മറുപടി പറയുന്ന വേളയിൽ താനിക്കാര്യം കൃത്യമായി പരിശോധിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രി ഒഴുക്കൻ മട്ടിൽ പറയുന്നുണ്ടെങ്കിലും പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസിൽത്തന്നെ വിഷയം ഉന്നയിക്കപ്പെട്ടിട്ടുള്ളതിനാൽ അദ്ദേഹം അത് സംബന്ധിച്ച് മതിയായ ഗൃഹപാഠം ചെയ്തിട്ടുണ്ടാവുമെന്ന് ന്യായമായും അനുമാനിക്കാവുന്നതാണ്. എന്നിട്ടും അദ്ദേഹം കൃത്യമായി മറുപടി പറയാതെ ഒഴിഞ്ഞുമാറുന്നത് അദ്ദേഹത്തിന് ഇക്കാര്യത്തിൽ കാര്യമായി എന്തൊക്കെയോ മറച്ചുപിടിക്കാനുണ്ടെന്നതുകൊണ്ട് തന്നെയാണ്.

നിയമസഭയിൽ തീർത്തും അനാവശ്യമായ അവസരങ്ങളിൽപ്പോലും രാഷ്ട്രീയാരോപണം ഉന്നയിക്കുന്നയാളാണ് മുഖ്യമന്ത്രി എന്ന് ഏവർക്കും അറിയാം. എന്നിട്ടും 'നിങ്ങളുടെ കാലത്തുണ്ടാക്കിയ ലിസ്റ്റിൽത്തന്നെ ടിപി കേസിലെ കുറ്റവാളികൾ ഉൾപ്പെട്ടിട്ടുണ്ടല്ലോ, എന്നിട്ട് എന്നോടെന്തിനാണ് അത് ചോദിക്കുന്നത്?' എന്ന് തിരുവഞ്ചൂരിന്റെ വായടപ്പിക്കുന്നമട്ടിൽ ഒരു മറുപടി മുഖ്യമന്ത്രി പറയാതിരുന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം ആ പേരുകൾ ഈ സർക്കാരിന്റെ കാലത്ത് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത് തന്നെയാണ് എന്ന് ന്യായമായും ഊഹിക്കാം.

മുൻ സർക്കാരിന്റെ കാലത്ത് കാബിനറ്റ് അംഗീകരിച്ച നിശ്ചിത മാനദണ്ഡപ്രകാരം ജയിൽ വകുപ്പ് ഒരു കരട് ലിസ്റ്റ് തയ്യാറാക്കിയെങ്കിലും അത് ആഭ്യന്തര വകുപ്പ് സെക്രട്ടറി തലത്തിലോ മന്ത്രി തലത്തിലോ അംഗീകരിക്കപ്പെടുകയോ ഗവർണ്ണർക്ക് അയച്ചുകൊടുക്കുകയോ ഉണ്ടായിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. ഈ കരട് ലിസ്റ്റിൽനിന്ന് പുതിയ എൽഡിഎഫ് സർക്കാർ കുറച്ച് പേരെ ഒഴിവാക്കിയും പകരം പുതുതായി കുറച്ചാളുകളെ തിരുകിക്കയറ്റിയുമാണ് അത് ഗവർണ്ണർക്ക് അയച്ചുകൊടുത്തത് എന്നാണ് ഇപ്പോഴുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ അനുമാനിക്കാവുന്നത്.

അതുകൊണ്ടാണ് യുഡിഎഫ് ഭരണകാലത്തിന്റെ അവസാനമാസങ്ങളിൽ മാത്രം കോടതി ശിക്ഷ വിധിച്ച നിഷാം അടക്കമുള്ളവർ ശിക്ഷാ ഇളവിനുള്ള ലിസ്റ്റിൽ പിന്നീട് കയറിപ്പറ്റിയത്. യുഡിഎഫ് കാലത്ത് കാപ്പ ചുമത്തപ്പെട്ട നിഷാമിന് അത് ഒഴിവാക്കി നൽകിയത് ഏത് കാലത്താണെന്നതും വ്യക്തമാവേണ്ടതുണ്ട്. അക്കാര്യത്തിലൊക്കെ ഒരു ക്ലാരിറ്റി വരണമെങ്കിൽ താഴെപ്പറയുന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുള്ളതിനാൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ അത് ചോദ്യമായി ഉന്നയിക്കാൻ ഉദ്ദേശിക്കുന്നു:

1) കേരളത്തിലെ വിവിധ ജയിലുകളിലെ തടവുപുള്ളികൾക്ക് ശിക്ഷ ഇളവ് ചെയ്ത് നൽകാനുള്ള ശുപാർശ സഹിതം ഒരു ലിസ്റ്റ് ഉണ്ടാക്കി സർക്കാരിൽ നിന്ന് ബഹു. ഗവർണ്ണർക്ക് അയച്ചുനൽകിയത് എന്നാണ്?

2) ഗവർണ്ണർക്ക് അയച്ചുനൽകിയ ആ ലിസ്റ്റിന് അന്തിമരൂപം നൽകിയത് എന്നാണ്?

3) മുൻ സർക്കാരിന്റെ കാലത്ത് 2015ലോ 2016ലോ ഇത്തരത്തിൽ ഏതെങ്കിലും ലിസ്റ്റ് ജയിൽ വകുപ്പ് തലത്തിലോ സർക്കാർ തലത്തിലോ തയ്യാറാക്കിയിട്ടുണ്ടോ? ഉണ്ടെങ്കിൽ പ്രസ്തുത ലിസ്റ്റ് സർക്കാരിൽ നിന്ന് ബഹു. ഗവർണ്ണർക്ക് അയച്ച് കൊടുത്തിട്ടുണ്ടോ?

4) മുൻ സർക്കാരിന്റെ കാലത്ത് ജയിൽ വകുപ്പ് തയ്യാറാക്കിയ ലിസ്റ്റിൽ പുതിയ സർക്കാർ വന്നതിന് ശേഷം പുതുതായി ആരെയെങ്കിലും ശിക്ഷാ ഇളവിനർഹരായി ഉൾപ്പെടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്തരക്കാരുടെ പേരുവിവരം നൽകാമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP