Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചന്ദ്രനിലേക്കുള്ള ചരിത്രപ്രയാണത്തിന് ശുഭ തുടക്കം; ചന്ദ്രയാൻ 2 വിജയകരമായി ഭ്രമണ പഥത്തിൽ; ജിഎസ്എൽവി-മാർക്ക് ത്രീ (എം-1) ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നത് 2.43ന്; റോക്കറ്റിൽ നിന്നും വേർപെട്ട് പേടകം ഭ്രമണപഥത്തിൽ എത്തിയതോടെ ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി; ചന്ദ്രനിൽ ഇനി പേടകം ഇറങ്ങാൻ കാത്തിരിക്കേണ്ടത് 48 ദിവസം; ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ; സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ആഹ്ലാദം അലതല്ലുമ്പോൾ ലോകത്തിന് മുമ്പിൽ അഭിമാനത്തോട

ചന്ദ്രനിലേക്കുള്ള ചരിത്രപ്രയാണത്തിന് ശുഭ തുടക്കം; ചന്ദ്രയാൻ 2 വിജയകരമായി ഭ്രമണ പഥത്തിൽ; ജിഎസ്എൽവി-മാർക്ക് ത്രീ (എം-1) ശ്രീഹരിക്കോട്ടയിൽ നിന്നും കുതിച്ചുയർന്നത് 2.43ന്;  റോക്കറ്റിൽ നിന്നും വേർപെട്ട് പേടകം ഭ്രമണപഥത്തിൽ എത്തിയതോടെ ആദ്യ സിഗ്നലുകൾ കിട്ടിത്തുടങ്ങി; ചന്ദ്രനിൽ ഇനി പേടകം ഇറങ്ങാൻ കാത്തിരിക്കേണ്ടത് 48 ദിവസം; ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവൻ; സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ആഹ്ലാദം അലതല്ലുമ്പോൾ ലോകത്തിന് മുമ്പിൽ അഭിമാനത്തോട

മറുനാടൻ ഡെസ്‌ക്‌

ശ്രീഹരിക്കോട്ട: ഇന്ത്യയെന്ന മഹാരാജ്യത്തിന് അഭിമാനമായി ചന്ദ്രയാൻ 2 കുതിച്ചുയർന്നു. ചരിത്ര ദൗത്യമായി ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകമാരി. ഉച്ചയ്ക്ക് 2.43നാണ് ചന്ദ്രയാൻ രണ്ടുമായി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽ നിന്നും ജിഎസ്എൽവി-മാർക്ക് ത്രീ (എം-1) റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്. വിക്ഷേപണം ചെയ്തത് കൈയടികളോടെയാണ് രാജ്യം സാക്ഷ്യം വഹിച്ചത്. റോക്കറ്റിൽ നിന്നും വേർപെട്ട ചന്ദ്രയാൻ പേടകം ഭ്രമണപഥത്തിലെത്തി. സിഗ്നലും ലഭിച്ചു തുടങ്ങിയതോടെ ശ്രീഹരിക്കോട്ടയിൽ ആഹ്ലാദം അണപൊട്ടി. ചന്ദ്രനിൽ ഇനി പേടകം ഇറങ്ങാൻ കാത്തിരിക്കേണ്ടത് 48 ദിവസമാണ്. ശാസ്ത്രജ്ഞർക്ക് സല്യൂട്ടെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. കെ ശിവനും പറഞ്ഞു. ചരിത്രദൗത്യം വിജയിക്കാൻ സഹായിച്ച എല്ലാവരെയും അദ്ദേഹം അഭിനന്ദിച്ചു.

വിക്ഷേപണത്തിനായുള്ള ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു. 20 മണിക്കൂർ മുമ്പുള്ള കൗണ്ട് ഡൗൺ ഇന്നലെ വൈകിട്ട് 6.43ന് ആരംഭിച്ചിരുന്നു. ചന്ദ്രയാൻ ഭ്രമണപഥത്തിൽ എത്തിച്ച ശാസ്ത്രജ്ഞനെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അഭിനന്ദിച്ചു. ഇത് അഭിമാനനിമിഷമെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഫറഞ്ഞു. ലോഞ്ച് ചെയ്ത് ഭൂമിയിലേക്ക് ചന്ദ്രയാൻ 2 പേടകത്തിലേക്ക് ആദ്യ സിഗ്‌നലുകൾ കിട്ടിത്തുടങ്ങിയതോടെയാണ് സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ ആഹ്ലാദം തിരതല്ലിയത്. ഇതോടെ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ മാധ്യമങ്ങളെ കാണാൻ പോഡിയത്തിലേക്ക് നീങ്ങി. പരസ്പരം സന്തോഷത്തോടെ ആലിംഗനം ചെയ്തും, കയ്യടിച്ചും, കൈ പിടിച്ച് കുലുക്കിയും ശാസ്ത്രജ്ഞർ ആഹ്ലാദം പങ്കിട്ടു.

ചന്ദ്രയാൻ രണ്ടിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും അദ്ദേഹം അഭിനന്ദിച്ചു. നേരത്തെ സാങ്കേതിക തകരാർ കണ്ടെത്തിയവരെയും അത് പരിഹരിച്ച് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കാൻ പ്രവർത്തിച്ചവരെയും ഐഎസ്ആർഒ ചെയർമാൻ പ്രത്യേകം അഭിനന്ദിച്ചു. ചന്ദ്രയാൻ രണ്ട് വിക്ഷേപണവാഹനത്തിൽനിന്ന് വിജയകരമായി വേർപ്പെട്ടതായും, ഭൂമിയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചതായും ഐഎസ്ആർഒ ചെയർമാൻ ഔദ്യോഗികമായി അറിയിച്ചു. ഇത് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ ചരിത്രയാത്രയുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

മിസൈലും പേടകവും വേർപെടുന്നതായിരുന്നു നിർണായക ഘടകം. ക്രയോജനിക് ഘട്ടത്തിലെ നിർണായക ഘട്ടം വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. ഇതോടെ കൃത്യമായി പേടകം ഭ്രമണപഥത്തിലെത്തി. വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളിൽ ചന്ദ്രയാൻ 2 വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെട്ടു. ഇതോടെ ചന്ദ്രയാൻ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയായതിൽ ശാസ്ത്രജ്ഞർ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാൻ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐഎസ്ആർഒ അധികൃതർ അറിയിച്ചു. ചന്ദ്രയാൻ രണ്ട് കുതിച്ചുയർന്ന ആദ്യനിമിഷങ്ങളിൽതന്നെ ജ്വലിച്ച എസ് 200 സോളിഡ് റോക്കറ്റുകൾ വിജയകരമായി വേർപ്പെട്ടു. ഖര ഇന്ധനമാണ് ആദ്യ റോക്കറ്റുകളിൽ ഉപയോഗിച്ചത്.

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കുന്ന ലാൻഡർ (വിക്രം), പര്യവേക്ഷണം നടത്തുന്ന റോവർ (പ്രഗ്യാൻ) എന്നിവ ഉൾപ്പെടുന്ന ചന്ദ്രയാൻ-2 53 ദിവസങ്ങൾക്കു ശേഷം സെപ്റ്റംബർ ആറിനാണ് ചന്ദ്രോപരിതലത്തിലിറങ്ങുക. ്ഭ്രമണപഥത്തിൽ നിന്ന് പര്യവേക്ഷണ പേടകത്തെ ചന്ദ്രോപരിതലത്തിലേക്ക് ഇടിച്ചിറക്കാതെ, സോഫ്റ്റ് ലാൻഡിങ്ങിലൂടെയാണ് ലാൻഡർ സാവധാനം ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിലിറങ്ങുക. തുടർന്ന് ലാൻഡറിന്റെ വാതിൽ തുറന്ന് സാവധാനം ചന്ദ്രനിലിറങ്ങുന്ന റോവർ ഉപരിതലത്തിലൂടെ ചലിച്ച് തുടങ്ങും. ചന്ദ്രോപരിതലത്തിൽ റോവറിനെ ഇറക്കാനുള്ള സെപ്റ്റംബർ ആറിലെ നാലു മണിക്കൂർ നീണ്ടുനിൽക്കുന്ന വിക്ഷേപണഘട്ടത്തിലെ അവസാന 15 മിനിറ്റാണ് ഏറെ നിർണായകം.

ഒരു വർഷം വരെ ഭ്രമണപഥത്തിൽ തുടരുന്ന ഓർബിറ്റർ ചന്ദ്രന്റെ ചിത്രങ്ങൾ പകർത്തും. ചന്ദ്രോപരിതലത്തിലെ പ്രകമ്പനങ്ങളും താപനിലയും ലാൻഡർ പരിശോധിക്കും. 27 കിലോ ഭാരമുള്ള റോവർ ആണ് മണ്ണ് പരിശോധിക്കുക. 603 കോടി രൂപ ചെലവിലാണ് മൂന്നു ഭാഗങ്ങൾ ഉൾപ്പെട്ട 3.8 ടൺ ഭാരമുള്ള ചന്ദ്രയാൻ-രണ്ടിന്റെ പേടകം നിർമ്മിച്ചത്. വിക്ഷേപണത്തിന് 375 കോടിയാണ് ചെലവ്. ജിഎസ്എൽവിയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമായ മാർക് 3 റോക്കറ്റിന് 640 ടൺ ഭാരവും 44 മീറ്റർ ഉയരവുമുള്ളത്.

ഒരു ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയാണ് ചന്ദ്രയാൻ 2-ൽ ഉൾപ്പെടുന്നത്. ഇവയ്ക്ക് മൂന്നിനും കൂടി കോംപാസിറ്റ് ബോഡി എന്നാണ് സംയുക്തമായി പറയുന്നത്. 70 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിൽ നിന്നുമാണ് ചന്ദ്രയാൻ വിക്ഷേപിക്കുന്നത്. ഇതുവരെയുള്ള ഐ.എസ്.ആർ.ഒ മിഷനുകളിലെ ഏറ്റവും ദക്ഷിണ അക്ഷാംശമാണ് ചന്ദ്രയാൻ 2-നായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് കെ. ശിവൻ വ്യക്തമാക്കി. 978 കോടി രൂപയാണ് ചന്ദ്രയാൻ 2ന്റെ ചെലവ്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന ആദ്യ ശ്രമത്തിൽ ചന്ദ്രയാൻ 2-ന്റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു. സാങ്കേതിക തകരാറുകളെ തുടർന്നാണ് ആദ്യ ശ്രമം പരാജയപ്പെട്ടത്.

ഉപഗ്രഹത്തെ ഇടിച്ചിറക്കുന്നതിന് പകരം ചന്ദ്രനിൽ സുരക്ഷിതമായി സേഫ് ലാൻഡിങ് നടത്തുകയാണെങ്കിൽ ഈ ശ്രമത്തിൽ വിജയിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന എന്നിവർ മാത്രമാണ് സേഫ് ലാൻഡിങ് വിജയകരമായി നടത്തിയത്. 2008 ഒക്ടോബർ 22ന് ഇന്ത്യ വിക്ഷേപിച്ച ആദ്യ ചാന്ദ്രദൗത്യമായിരുന്നു ചാന്ദ്രയാൻ ഒന്ന്. 386 കോടി രൂപയായിരുന്നു ഇതിന് ചെലവഴിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP