നെഞ്ചിടിപ്പോടെ കാത്തിരിക്കാം ആ നിമിഷങ്ങൾക്കായി; മനുഷ്യന്റെ പാദസ്പർശമേറ്റ ഏക ആകാശഗോളത്തിലേക്ക് ഇന്ത്യയുടെ ചന്ദ്രയാൻ-2 കുതിക്കുന്നത് ജൂലൈ 15 ന്; വിക്ഷേപണം പുലർച്ചെ 2.51 ന്; ലാൻഡറും റോവറും ഓർബിറ്ററും അടങ്ങുന്ന പേടകം വിക്ഷേപിക്കുക ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ്; സെപ്റ്റംബർ ആറിനോ ഏഴിനോ ലാൻഡർ ചന്ദ്രനിൽ ലാൻഡ് ചെയ്യുമെന്ന് ഐഎസ്ആർഒ ചെയർമാൻ കെ.ശിവൻ
June 12, 2019 | 03:46 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ബെംഗളൂരു: ചന്ദ്രയാൻ രണ്ട് ജൂലൈ 15ന് വിക്ഷേപിക്കും. പുലർച്ചെ 2.51 നായിരിക്കും വിക്ഷേപണം. പേടകത്തിൽ മൂന്നുഘടകങ്ങളുണ്ടാവും-ലാൻഡർ, റോവർ, ഓർബിറ്റർ. വിക്ഷേപണത്തിന് ഉപയോഗിക്കുക ജിഎസ്എൽവി മാർക്ക് 3 റോക്കറ്റാണ്.
റോവറിൽ അശോക ചക്രം ആലേഖനം ചെയ്യും. ഐഎസ്ആർഒ ചെയർമാൻ കെ.ശിവനാണ് ഇക്കാര്യം അറിയിച്ചത്.
ജൂലൈ 9 നും 15 നും ഇടയിൽ പേടകം വിക്ഷേപിക്കാനാണ് ഐഎസ്ആർഒ ആലോചിച്ചിരുന്നത്. വിക്ഷേപണം 15 മിനിറ്റ് നീണ്ടുനിൽക്കും. ചന്ദ്രയാനിലെ അതേ സാങ്കേതികവിദ്യയാണ് ചന്ദ്രയാൻ-2 വിലും ഉപയോഗിക്കുക. എന്നാൽ, സങ്കീർണമായ സോഫ്റ്റ് ലാൻഡിങ്ങാണ് ഇത്തവണത്തെ സവിശേഷത.
3.8 ടണ്ണാണ് ബഹിരാകാശ പേടകത്തിന്റെ ഭാരം. പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണ പഥത്തിൽ എത്തിക്കുകയാണ് ആദ്യം ചെയ്യുക. റോവർ ലാൻഡറിനുള്ളിലായിരിക്കും. ഓർബിറ്ററിന്റെ മുകളിലാണ് ലാൻഡറിന്റെ സ്ഥാനം. ഓർബിറ്ററും ലാൻഡറും റോവറും ചേർന്ന് 16 ദിവസങ്ങളിലായി അഞ്ച് ഭ്രമണപഥങ്ങൾ താണ്ടും. ഉചിതമായ ഭ്രമണപഥത്തിലെത്തിയാൽ, ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെടും. ഇതിന് ശേഷം നാല് നാൾ സഞ്ചരിച്ച് ചന്ദ്രനിൽ നിന്ന് 30 കിലോമീറ്റർ അകലെ എത്തും. ഇതിനെ തുടർന്നായിരിക്കും ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. 15 മിനിറ്റ് നീളുന്ന ലാൻഡിങ് ദൗത്യത്തിലെ ഏറ്റവും നിർണായകഘട്ടമാണെന്ന് ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു.
ലാൻഡിങ്ങിന് ശേഷം വളരെ സാവധാനം പേടകത്തിന്റെ വാതിൽ തുറക്കും. നാലുമണിക്കൂറിന് ശേഷമായിരിക്കും റോവർ പുറത്തുവരിക. ഇതും വളരെ മന്ദഗതിയിലുള്ള പ്രക്രിയയായിരിക്കും. ഇതിനെ തുടർന്ന് റോവർ ചന്ദ്രനിലേക്ക് നീങ്ങും. ലാൻഡർ സെപ്റ്റംബർ ആറിനോ ഏഴിനോ ലാൻഡ് ചെയ്യുമെന്നാണ് കണക്കുകൂട്ടുന്നത്.ചന്ദ്രയാൻ രണ്ടിന്റെ ഓർബിറ്ററും ലാൻഡറും ഉൾപെടുന്ന പേടകത്തിന്റെ ദൃശ്യങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടിരുന്നു. 'വിക്രം' എന്നാണ് ലാൻഡർ മൊഡ്യൂളിന് പേരിട്ടിരിക്കുന്നത്.
നാവിഗേഷനുള്ള വിദേശസേവനമടക്കം ദൗത്യത്തിന്റെ ചെലവ് 603 കോടിയാണ്. വിക്ഷേപണത്തിന് 375 കോട കൂടി വേണ്ടി വരും. 500 ഓളം സർവകലാശാലകളും, 120 ഓളം വ്യവസായ സ്ഥാപനങ്ങളും ജിഎസ്എൽവി മാർക്ക് 3 റോക്കറ്റ് നിർമ്മാണത്തിൽ പങ്ക് വഹിച്ചിട്ടുണ്ടെന്നും കെ.ശിവൻ പറഞ്ഞു.ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാൻ -2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാൻ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ നൽകിയിരുന്നു. ഇതിൽ കൂടുതൽ വിവരങ്ങൾ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാൻ -2 ദൗത്യം ലക്ഷ്യമിടുന്നത്. ഐഎസ്ആർഒയെ സംബന്ധിച്ച് ഏറെ നിർണായകമായ ദൗത്യമാണ് ഇത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ജപ്പാൻ, ചൈന രാജ്യങ്ങൾ മാത്രമാണ് ചന്ദ്രോപരിതലത്തിൽ ഇറങ്ങിയുള്ള റോവർ ദൗത്യം നടത്തിയിട്ടുള്ളു. ഈ പട്ടികയിലേക്കാണ് ഇന്ത്യയും എത്തുന്നത്.
