Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രണ്ടു വർഷം കഷ്ടപ്പെട്ട ശേഷം നാസ ഉപഗ്രഹം ചൊവ്വയിൽ കൊടുമുടി കയറി; ഇനി ഏറെ പ്രതീക്ഷയെന്ന് അമേരിക്ക

രണ്ടു വർഷം കഷ്ടപ്പെട്ട ശേഷം നാസ ഉപഗ്രഹം ചൊവ്വയിൽ കൊടുമുടി കയറി; ഇനി ഏറെ പ്രതീക്ഷയെന്ന് അമേരിക്ക

മകളിപ്പോ അങ്ങ് ചൊവ്വാഗ്രഹത്തിലാ... അവളുടെ കെട്ടിയോൻ അവിടെ സോഫ്റ്റ് വെയർ എഞ്ചിനീയറാ...! . ഈ വിധത്തിൽ അഭിമാനത്തോടെ പറയുന്ന രക്ഷിതാക്കൾ നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം ഭൂമിയിലുണ്ടാകാൻ സാധ്യതയുണ്ടോ...?. അതിന് യാതൊരു ഉറപ്പുമില്ലെങ്കിലും ചൊവ്വയിൽ ഒരു കാലത്ത് ജീവനുണ്ടായിരുന്നോയെന്നും ഇനിയും അതിന് സാധ്യതകളുണ്ടോയെന്നുമുള്ള നിർണായകമായ പഠനങ്ങൾ നടത്താനും അവിടുത്തെ അവസ്ഥയെക്കുറിച്ച് മനുഷ്യരാശിക്ക് വ്യക്തമായ വിവരങ്ങൾ നൽകാനും ലക്ഷ്യം വച്ച് നാസ അയച്ച പര്യവേക്ഷണ വാഹനമായ ക്യൂരിയോസിറ്റി റോവർ അതിന്റെ ലക്ഷ്യസ്ഥാനമായ ചൊവ്വയിലെ മൗണ്ട് ഷാർപ്പ് പർവതത്തിലെത്തി.

2012 ഓഗസ്റ്റ് ആറിനാണ് മനുഷ്യരാശിയുടെ മഹാനേട്ടമായി ക്യൂരിയോസിറ്റി ചൊവ്വയിൽ ലാൻഡ് ചെയ്തത്. തുടർന്ന് ക്യൂരിയോസിറ്റി പ്രൊജക്ടിന്റെ കാലതാമസത്തിന്റെ പേരിൽ സമീപകാലത്ത് നാസ ഏറെ വിമർശിക്കപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ വിമർശകരുടെ നാവടക്കുന്ന നിർണായകമായ നേട്ടമാണ് ക്യൂരിയോസിറ്റിയിലൂടെ നാസ കൈവരിച്ചിരിക്കുന്നത്. അഞ്ച് കിലോമീറ്റർ ഉയരമുള്ള ഷാർപ് പർവത്തിൽ ക്യൂരിയോസിറ്റിയെ എത്തിക്കുകയെന്നത് നാസയുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു. രണ്ട് വർഷം നീണ്ട മഹാപ്രയാണത്തിനൊടുവിലാണ് പര്യവേക്ഷണവാഹനം ഈ പർവതത്തിന് മുകളിലെത്തിയിരിക്കുന്നത്.

ചൊവ്വയിലിറങ്ങിയ ശേഷം ഉപരിതലത്തിലൂടെ മൊത്തം ഒമ്പത് കിലോമീറ്റർ മാത്രമാണ് രണ്ട് വർഷം കൊണ്ട് ഈ വാഹനം താണ്ടിയിട്ടുള്ളത്. ചുവന്ന ഗ്രഹത്തിന്റെ മഹാരഹസ്യങ്ങൾ ഈ പർവതത്തിൽ നിന്നും കണ്ടെടുക്കാനാകുമെന്നാണ് ഗവേഷകർ പ്രതീക്ഷ പുലർത്തുന്നത്. സെക്കൻഡിൽ 3.8 സെന്റീമീറ്ററാണ് ഈ പര്യവേക്ഷണവാഹനത്തിന്റെ വേഗത. ശക്തമായ 17 ക്യാമറകൾ ഉപയോഗിച്ചാണ് ക്യൂരിയോസിറ്റി ചൊവ്വയെ നിരീക്ഷിക്കുന്നത്. 14 ദിവസത്തിന് ശേഷം ഈ ഭീമാകാരൻ പർവതത്തിൽ വിശദമായ നടത്താൻ ക്യൂരിയോസിറ്റിക്ക് സാധിക്കുമെന്നാണ് ഗവേഷകർ കണക്കു കൂട്ടുന്നത്.

ക്യൂരിയോസിറ്റി അതിന്റെ പുതിയ അധ്യായം ആരംഭിച്ചിരിക്കുകയാണെന്നാണ് നാസയുടെ പ്ലാനറ്ററി സയൻസ് ഡിവിഷൻ തലവൻ ജിം ഗ്രീൻ പറയുന്നത്. നൂതനവും ചരിത്രം സൃഷ്ടിച്ചതുമായ ലാൻഡിംഗിന് ശേഷം റോവർ വിജയകരമായ കണ്ടു പിടിത്തങ്ങൾ നടത്തി. തുടർന്ന് അത് ഇപ്പോൾ കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നാണ് ജിം ഗ്രീൻ പറഞ്ഞത്. ബ്രാഡ്ബറി എന്നറിയപ്പെടുന്ന ലാൻഡിങ് സൈറ്റിൽ നിന്നാണിത് ഇപ്പോൾ കൊടുമുടിയിലെത്തിയിരിക്കുന്നത്.

ക്രാറ്ററിന്റെയും പർവതത്തിന്റെയും അതിർത്തിയിലാണ് ക്യൂരിയോസിറ്റി ഇപ്പോൾ നിലകൊള്ളുന്നത്. ഇവിടുത്തെ നിലം ഗ്രഹത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് തീർത്തും വ്യത്യസ്തമാണ.് ഭൂതകാലത്തിൽ ചൊവ്വയിൽ ജീവൻ നിലനിന്നിരുന്നോയെന്ന് കണ്ടെത്തുകയായിരുന്നു ക്യൂരിയോസിറ്റിയുടെ പ്രഥമ ലക്ഷ്യങ്ങളിലൊന്ന്. ഇതിന്റെ ഭാഗമായി ആദ്യ വർഷത്തിൽ തന്നെ ചൊവ്വയിലെ ഒരു പുരാതന തടാകവുമായി ബന്ധപ്പെട്ട തെളിവുകൾ ക്യൂരിയോസിറ്റി കണ്ടെത്തിയിരുന്നു. ചൊവ്വയിൽ ജീവൻ എങ്ങനെയായിരുന്നു നിലനിന്നതെന്ന് കണ്ടെത്തുകയാണ് അടുത്ത ലക്ഷ്യം. ചൊവ്വയിൽ ഇനിയും ജീവൻ നിലനിൽക്കാനുള്ള സാധ്യതകളാരായാനും ക്യൂരിയോസിറ്റിയിലൂടെ സാധിച്ചേക്കാം. വർഷങ്ങൾക്കു ശേഷം ചൊവ്വയിലും കൂടൊരുക്കുകയെന്ന മനുഷ്യരാശിയുടെ വിദൂരമായ സ്വപ്നവും ഇതിലൂടെ യാഥാർത്ഥ്യമായേക്കാം...!!. ഒരു പക്ഷേ അത് അനുഭവിക്കാൻ നാം ഉണ്ടാവുമെന്നുറപ്പില്ലെങ്കിലും..വെറുതെ കാത്തിരിക്കാം.. ശാസ്ത്രം സമ്മാനിക്കുന്ന അനന്തമായ അത്ഭുതങ്ങൾക്കായി..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP