കേരളത്തിൽ രാത്രി 11.52ന് ആരംഭിച്ച ഗ്രഹണം അവസാനിച്ചത് പുലർച്ചെ 3.49ന്; 104 മിനിറ്റ് നീണ്ട ഗ്രഹണം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയത്; സൂര്യനും ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങിയപ്പോൾ ലോകം മിഴി തുറന്നു കണ്ടത് അപൂർവ്വ കാഴ്ച; ആയുസിൽ ഒരിക്കൽ പോലും കാണാൻ ഭാഗ്യം ലഭിക്കാത്ത ആകാശവിസ്മയം ആസ്വദിച്ച് അനേകായിരങ്ങൾ
July 28, 2018 | 06:48 AM IST | Permalink

സ്വന്തം ലേഖകൻ
ന്യൂഡൽഹി: നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ പൂർണ ചന്ദ്രഗ്രഹണം മാനത്ത് കാഴ്ചകളുടെ വിരുന്നൊരുക്കി ദൃശ്യമായി. രാത്രി ഏകദേശം 10.45നാണ് ഗ്രഹണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കമായത്. 11.45 മുതൽ ചന്ദ്രനിൽ മാറ്റങ്ങൾ കൂടുതൽ പ്രകടമായി. പിന്നാലെ സമ്പൂർണ ഗ്രഹണവും ദൃശ്യമായി. പൂർണഗ്രഹണവേളയിൽ ഭൂമിയുടെ അന്തരീക്ഷത്തിലൂടെ എത്തിയ പ്രകാശരശ്മികൾ ചന്ദ്ര മണ്ഡലത്തെ നിറമുള്ളതാക്കി മാറ്റി.
കേരളത്തിൽ രാത്രി 11.52 മുതൽ ആരംഭിച്ച ഗ്രഹണം പുലർച്ച 3.49 വരെ നിന്നു. ഇതിൽ ഗ്രഹണപൂർണത ഏതാണ്ട് 104 മിനിറ്റായിരുന്നു. ഇത് ഒരു റെക്കോഡ് സമയമാണ്. ഗ്രഹണപൂർണതകൾ അധികവും 100 മിനിറ്റിൽ താഴെയായിരുന്നു.ഈ വർഷത്തിന്റെ തുടക്കത്തിൽത്തന്നെ അരങ്ങേറിയ ഗ്രഹണം സൂപ്പർ മൂൺ ഗ്രഹണമായിരുന്നു. അന്നത്തെ പൗർണമിച്ചന്ദ്രൻ താരതമ്യേന വലുതായിരുന്നു. എന്നാൽ ഈ ചന്ദ്രൻ താരതമ്യേന ചെറുതാണ്. അതുകൊണ്ട് ഇതൊരു 'മിനിമൂൺഗ്രഹണ'മാണ്.
ഏതെങ്കിലും ഒരാകാശഗോളം മറ്റൊന്നിനെ മറയ്ക്കുന്നതിനെയാണ് ഗ്രഹണമെന്ന് വിളിക്കുന്നത്.. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമാണ് പ്രധാനമായും നാം പരാമർശിക്കുന്ന ഗ്രഹണങ്ങൾ. ഇവതന്നെ പലതരത്തിലുണ്ട്. പ്രധാനം പൂർണ സൂര്യഗ്രഹണമാണെങ്കിലും ഉപാധികളില്ലാതെ കാണാമെന്നുള്ളതുകൊണ്ട് പൂർണ ചന്ദ്രഗ്രഹണം കൂടുതൽ ജനകീയമാണ്. ചന്ദ്രഗ്രഹണവേളയിൽ ഭൂമി, ചന്ദ്രനിലെത്തുന്ന പ്രകാശത്തെ മറയ്ക്കുകയാണ്. ഭൂമി സൂര്യന്റെയും ചന്ദ്രന്റെയും ഇടയിലായിരിക്കും. ഗ്രഹണവേളയിൽ ഭൂമിയുടെയും ചന്ദ്രന്റെയും സ്ഥാനവും സൂര്യനിൽനിന്നുള്ള അകലവുമാണ് ഗ്രഹണത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത്.
ഭൗമാന്തരീക്ഷസ്ഥിതി മനസ്സിലാക്കാൻ ഒരു സുവർണാവസരമാണ് ഗ്രഹണവേളകൾ. കൂടാതെ ചന്ദ്രോപരിതലപഠനത്തിനും ഈയവസരം ഏറെ ഗുണപ്രദമാണ്. ചന്ദ്രനിലെ പകലായിരിക്കുമല്ലോ ചന്ദ്രഗ്രഹണം. ചന്ദ്രോപരിതലം സൂര്യപ്രകാശമേറ്റ് ചുട്ടുപൊള്ളുകയായിരിക്കും. പെട്ടെന്നാണ് ഭൂമിയുടെ നിഴൽ കുതിച്ചെത്തുക. അന്തരീക്ഷമില്ലാത്ത ചന്ദ്രന് ഇത് നൽകുക കൊടും തണുപ്പാണ്.
ഈ താപവ്യതിയാനം ചന്ദ്രോപരിതലത്തിലുണ്ടാക്കുന്ന രാസഭൗതിക മാറ്റങ്ങൾ പഠിച്ചുവരികയാണ് ശാസ്ത്രലോകം.
