Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആണവ മിസൈൽ പേടിയിൽ ജോർജ് ബുഷ് നിരോധനം കൊണ്ടു വന്നു; അമേരിക്കയെ പേടിച്ച് സാങ്കേതികത കൈമാറാതെ റഷ്യയും; 12 കൊല്ലം കൊണ്ട് സ്വന്തമായി ക്രയോജനിക്ക് റോക്കറ്റ്; ബഹിരാകാശത്ത് ഇന്ത്യൻ സ്വയംപര്യാപ്തതയ്ക്ക് അടിവരയിടാൻ ജി എസ് എൽ വി മാർക്ക് മൂന്ന് തയ്യാർ; ചരിത്രത്തിലേക്കുള്ള വിക്ഷേപണം ഇന്ന്

ആണവ മിസൈൽ പേടിയിൽ ജോർജ് ബുഷ് നിരോധനം കൊണ്ടു വന്നു; അമേരിക്കയെ പേടിച്ച് സാങ്കേതികത കൈമാറാതെ റഷ്യയും; 12 കൊല്ലം കൊണ്ട് സ്വന്തമായി ക്രയോജനിക്ക് റോക്കറ്റ്; ബഹിരാകാശത്ത് ഇന്ത്യൻ സ്വയംപര്യാപ്തതയ്ക്ക് അടിവരയിടാൻ ജി എസ് എൽ വി മാർക്ക് മൂന്ന് തയ്യാർ; ചരിത്രത്തിലേക്കുള്ള വിക്ഷേപണം ഇന്ന്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഐഎസ്ആർഒവികസിപ്പിച്ച ഏറ്റവും ശക്തിയേറിയ ഉപഗ്രഹവിക്ഷേപണവാഹനമായ ജിഎസ്എൽവി. മാർക്ക് മൂന്ന് തിങ്കളാഴ്ച കുതിച്ചുയരും. ഇന്ത്യൻ ബഹിരാകാശഗവേഷണത്തിലെ സുപ്രധാന നാഴികകല്ലാകും ഈ വിക്ഷേപണം. വൈകുന്നേരം 5.28-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്നാണ് വിക്ഷേപണം. തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ജിഎസ്എൽവി. മാർക്ക് രൂപകൽപ്പന ചെയ്തത്.

വിക്ഷേപണം വിജയകരമായി പൂർത്തിയാക്കുന്നതോടെ നാലു ടൺ ഭാരമുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഇന്ത്യ സ്വയംപര്യാപ്തമാകും. ഭാവിയിൽ മനുഷ്യരെ വഹിക്കുന്ന ബഹിരാകാശപേടകമായും ജിഎസ്എൽവി. മാർക്ക് മൂന്ന് ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തുവർഷത്തിനുള്ളിൽ മനുഷ്യരെ ബഹിരാകാശത്തെത്തിക്കാനാണ് ഇന്ത്യൻ പദ്ധതി. ഭാരമേറിയ വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19 ഭ്രമണപഥത്തിലെത്തിക്കുകയാണ് ജിഎസ്എൽവി. മാർക്ക് മൂന്ന് ഡി-1 റോക്കറ്റിന്റെ ലക്ഷ്യം. ജിഎസ്എൽവി. മാർക്ക് മൂന്ന് ഉപയോഗിച്ച് ഭ്രമണപഥത്തിലെത്തിക്കുന്ന വാർത്താവിനിമയ ഉപഗ്രഹമായ ജി.സാറ്റ്-19-ന്റെ ഭാരം 3,136 കിലോഗ്രാമാണ്.

ആണവ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് ക്രയോജനിക് വിദ്യ കിട്ടിയാൽ ആണവ മിസൈൽ ഉണ്ടാക്കുമെന്നാരോപിച്ച് 1992ൽ അമേരിക്കൻ പ്രസിഡന്റ് ജോർജ് ബുഷ് നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്നാണ് ക്രയോജനിക് വിദ്യ ഇന്ത്യയ്ക്ക് കൈമാറാനുള്ള ധാരണയിൽ നിന്ന് റഷ്യ പിന്മാറിയത്. തുടർന്ന് 1994 ലാണ് ക്രയോജനിക് എൻജിൻ സ്വന്തമായി വികസിപ്പിക്കാനുള്ള പദ്ധതി തിരുവനന്തപുരം വി എസ്.എസ്.സിയിൽ തുടങ്ങിയത്. 2001 ൽ ജിഎസ്എൽവി മാർക്ക് 1 ഉം 2010ൽ മാർക്ക് 2 ഉം വികസിപ്പിച്ചു. അപ്പർ സ്റ്റേജായ ക്രയോജനിക് എൻജിൻ ഉൾപ്പെടെ മൂന്ന് സ്റ്റേജുകളും തദ്ദേശീയമായി നിർമ്മിച്ച മാർക്ക് - ത്രീയുടെ ആദ്യ വിക്ഷേപണമാണ് ഇപ്പോൾ നടത്തുന്നത്.

മിഷൻ റെഡിനസ് റിവ്യൂ കമ്മിറ്റിയുടെയും ലോഞ്ച് ഓഥറൈസേഷൻ ബോർഡിന്റെയും അനുമതി ലഭിച്ചതോടെ വിക്ഷേപണത്തിനുള്ള 'കൗണ്ട്ഡൗൺ' ഞായറാഴ്ച വൈകുന്നേരം 3.58-ന് ആരംഭിച്ചു. ഇരുപത്തിയഞ്ചര മണിക്കൂർ നീളുന്ന 'കൗണ്ട്ഡൗണി'നുശേഷമാണ് വിക്ഷേപണം. മൂന്നു ഘട്ടങ്ങളിലായി 16 മിനിറ്റ് 20 സെക്കൻഡിനുള്ളിൽ വിക്ഷേപണം പൂർത്തിയാകും. ആദ്യഘട്ടം രണ്ടു മിനിറ്റ് 20 സെക്കൻഡിനുള്ളിലും രണ്ടാംഘട്ടം അഞ്ചു മിനിറ്റ് 20 സെക്കൻഡിനുള്ളിലും പൂർത്തിയാകും.

ക്രയോജനിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന അവസാനഘട്ടമാണ് ഏറ്റവും പ്രധാനം. അഞ്ചു മിനിറ്റ് 22 സെക്കൻഡ് മുതൽ 16 മിനിറ്റ് അഞ്ചു സെക്കൻഡ് വരെയുള്ള ഈ ഘട്ടം വിജയകരമായി പൂർത്തിയാക്കിയാൽ അടുത്ത 15 സെക്കൻഡിനുള്ളിൽ ഉപഗ്രഹം വിക്ഷേപണവാഹനത്തിൽനിന്ന് വേർപെടും. ഐഎസ്ആർഒ ഇതുവരെ വികസിപ്പിച്ചതിൽ ഏറ്റവും ഭാരം കൂടിയ വിക്ഷേപണവാഹനമാണ് ജിഎസ്എൽവി. മാർക്ക് മൂന്ന്. 640 ടൺ ആണ് ഭാരം. ഉയരം 43.4 മീറ്റർ (ഏതാണ്ടൊരു പന്ത്രണ്ടുനിലക്കെട്ടിടത്തിന്റെ ഉയരം).

കെ.എ./കെ.യു. ബാൻഡ് വാർത്താവിനിമയ ട്രാൻസ്പോണ്ടറുകൾ, ഉപഗ്രഹങ്ങൾക്കുമേൽ ബഹിരാകാശ വികിരണങ്ങൾ ചെലുത്തുന്ന സ്വാധീനമടക്കമുള്ള കാര്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ജിയോസ്റ്റേഷനറി റേഡിയേഷൻ സ്പെക്ടോമീറ്റർ എന്നിവ അടങ്ങിയ 'ജി.സാറ്റ്-19' ഉപഗ്രഹമാണ് വിക്ഷേപിക്കുന്നത്.

ജി-സാറ്റിന്റെ മൂന്ന് ഉപഗ്രഹങ്ങളുടെ പരമ്പര വിക്ഷേപിക്കുന്നതോടെ രാജ്യത്ത് അതിവേഗ ഇന്റർനെറ്റ് ലഭ്യമാകും. ജി - സാറ്റ് 11, ജി - സാറ്റ് 20 ഉപഗ്രഹങ്ങളാണ് ഇനി വിക്ഷേപിക്കുക. ഇവയിലെ ഉയർന്ന ഫ്രീക്വൻസിയുള്ള ട്രാൻസ്പോണ്ടറുകളിലെ മൾട്ടിപ്പിൾ സ്പോട്ട് ബീമുകളാണ് അതിവേഗ ഇന്റർനെറ്റ് സാദ്ധ്യമാക്കുന്നത്. ഒരു സ്പോട്ട് ബീമിന് ഒരു നഗരത്തിൽ മാത്രമേ ഇന്റർനെറ്റ് നൽകാനാകൂ. മൾട്ടിപ്പിൾ സ്പോട്ട് ബീമുകൾ രാജ്യം മുഴുവൻ ഇന്റർനെറ്റ് നൽകാൻ പര്യാപ്തമാണ്.

ജി- സാറ്റ് 19 ൽ 11 മൾട്ടിപ്പിൾ ബീമുകളുണ്ട്. മൂന്ന് ഉപഗ്രഹങ്ങളും വിക്ഷേപിക്കുന്നതോടെ 80 മൾട്ടിപ്പിൾ സ്പോട്ട് ബീമുകൾ ലഭ്യമാകും. ഇതോടെ സെക്കൻഡിൽ 70 ജിഗാബൈറ്റ് ഇന്റർനെറ്റ് ലഭിക്കും. നിലവിൽ ഒരു ജിഗാബൈറ്റാണ് പരമാവധി വേഗത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP