Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിബിഐ പിടിമുറുക്കുമെന്നു ഭയന്നു കോൺഗ്രസ് നേതൃത്വം; കേസാകും മുമ്പ് അഴിമതിയുടെ തെളിവെടുപ്പു തുടങ്ങി സിബിഐ; സോളാറിനേക്കാൾ ഉമ്മൻ ചാണ്ടിക്കു തലവേദനയാകുക ദേശീയ ഗെയിംസ്

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സിബിഐ പിടിമുറുക്കുമെന്നു ഭയന്നു കോൺഗ്രസ് നേതൃത്വം; കേസാകും മുമ്പ് അഴിമതിയുടെ തെളിവെടുപ്പു തുടങ്ങി സിബിഐ; സോളാറിനേക്കാൾ ഉമ്മൻ ചാണ്ടിക്കു തലവേദനയാകുക ദേശീയ ഗെയിംസ്

തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പിലെ ക്രമക്കേടുകളെയും അഴിമതിയെയുംകുറിച്ച് സിബിഐ ഉദ്യോസ്ഥർ പ്രാഥമികാന്വേഷണം തുടങ്ങി. ഗുരുതരമായ അഴിമതിയാരോപണങ്ങളുള്ള പരാതികൾ ലഭിച്ചതിനെ തുടർന്ന് സിബിഐ ചെന്നൈ യൂണിറ്റിന്റെ നിർദേശപ്രകാരമാണ് വിവരശേഖരണം.

ഡൽഹിയിലെ സിബിഐ ആസ്ഥാനത്തും ചെന്നൈ യൂണിറ്റിലും ഗെയിംസ് അഴിമതിയെ പറ്റി നിരവധി പരാതികളാണ് ലഭിച്ചത്. ചില പരാതികൾ രേഖകൾ സഹിതമായിരുന്നു. ഇതേത്തുടർന്ന് സിബിഐ ആസ്ഥാനത്തെ അഴിമതിവിരുദ്ധ വിഭാഗം ജോയിന്റ് ഡയറക്ടർ ആർ.പി അഗർവാളിന്റെ നിർദ്ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്.

ഇതിനായി കഴിഞ്ഞ ദിവസം സിബിഐ സംഘം തിരുവനന്തപുരത്തെത്തിയിരുന്നു. പുതുതായി നിർമ്മിച്ച കാര്യവട്ടത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയം, പുതുക്കിപ്പണിത പിരപ്പൻകോട് അക്വാട്ടിക് കോംപ്ലക്‌സ് എന്നിവിടങ്ങളിലും കൊല്ലം ആശ്രാമത്തെ ഹോക്കി സ്റ്റേഡിയം, നവീകരിച്ച ലാൽബഹാദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലും പരിശോധന നടത്തി. സിബിഐ കൊച്ചി യൂണിറ്റിലെ രണ്ട് ഉദ്യോഗസ്ഥർ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റിലെത്തി വിവാദമായ കരാറുകളുടെ രേഖകൾ പരിശോധിച്ചു.

വരുംദിവസങ്ങളിൽ സിബിഐ കൂടുതൽ പരിശോധനകൾ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. സ്‌റ്റേഡിയങ്ങളുടെ നിർമ്മാണം, കരാറുകൾ, പണമിടപാടുകൾ, ഉദ്ഘാടനസമാപന ചടങ്ങുകളുടെ ചെലവ്, ടെൻഡർ രേഖകൾ ഇവയെല്ലാം സിബിഐ പരിശോധിക്കും.

സിബിഐക്ക് ലഭിച്ച 50 പേജുള്ള ഒരു പരാതിയിൽ ക്രമക്കേടുകളുടെയും അഴിമതിയുടെയും വിശദവിവരങ്ങളും രേഖകളുമുണ്ട്. ഈ പരാതിയെ മുൻനിർത്തിയാണ് അന്വേഷണം. ചെന്നൈ-ഹൈദരാബാദ് മേഖലകളുടെ ചുമതലയുള്ള ജോയിന്റ് ഡയറക്ടർ അരുണാചലത്തിന്റെ മേൽനോട്ടത്തിൽ ചെന്നൈ, കൊച്ചി യൂണിറ്റുകൾ സംയുക്തമായാണ് അന്വേഷണം നടത്തുന്നത്. ഗെയിംസ് പൂർത്തിയായാൽ ഔദ്യോഗികമായി അന്വേഷണം പ്രഖ്യാപിച്ചേക്കും.

അന്വേഷണം പ്രഖ്യാപിച്ചശേഷം വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചാൽ പലതും മുക്കുമെന്നതിനാലാണ് മുൻകൂറായി വിവരങ്ങൾ ശേഖരിക്കുന്നത്.കൊല്ലത്തും തിരുവനന്തപുരത്തുമുള്ള പ്രധാന ഗെയിംസ് വേദികളുടെ ഫോട്ടോ, വീഡിയോ ക്ലിപ്പിങ്ങുകൾ, ഗെയിംസിന് ഉപകരണങ്ങൾ വാങ്ങിയതിന്റെ രേഖകൾ, ഉദ്ഘാടനച്ചടങ്ങിന് വിനിയോഗിച്ച തുകയുടെ വിവരങ്ങൾ, മീഡിയ സെന്ററിന് ഉപയോഗിച്ച തുകയുടെ രേഖകൾ, കരാർ ഫയലുകളുടെ കോപ്പി, ഗെയിംസ് വില്ലേജിന്റെ പ്രവർത്തനം, ഗെയിംസ് സെക്രട്ടറിയറ്റിൽനിന്ന് സർക്കാർ പുറത്താക്കിയശേഷം പകരം നിർണായക സ്ഥാനങ്ങളിൽ ചുമതലയേറ്റ ഉദ്യോഗസ്ഥർ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളാണ് ഫാക്ട് ഫൈന്റിങ് റിപ്പോർട്ട് (വിവരശേഖരണം) തയ്യാറാക്കുന്നതിന്റെ ഭാഗമായി ശേഖരിക്കുന്നത്.

660 കോടിരൂപ ചിലവുള്ള കായികമാമാങ്കത്തിന് 450 കോടിയോളം രൂപ കേന്ദ്രസർക്കാരാണ് നൽകുന്നത്. സ്‌റ്റേഡിയങ്ങളുടെ നിർമ്മാണമടക്കമുള്ള അടിസ്ഥാനസൗകര്യ വികസനത്തിനായി 435 കോടിയാണ് ചിലവഴിച്ചത്. 31 വേദികളിൽ മത്സരങ്ങളുടെ നടത്തിപ്പിനും ഉദ്ഘാടന സമാപന ചടങ്ങുകൾക്കുമായി 141 കോടിയാണ് ചെലവ്. ഉപകരണങ്ങൾ വാങ്ങാനുള്ള ബഡ്ജറ്റ് 39 കോടിയാണ്. ഗെയിംസ് തുടങ്ങി ഒരാഴ്ചയായപ്പോൾ തന്നെ അഴിമതിക്കഥകൾ പുറത്തുവന്നുതുടങ്ങി. ഉദ്ഘാടനത്തിന് പരിധിവിട്ട് പണം ചെലവിട്ടതടക്കം 50 പേജുള്ള പരാതിയാണ് രേഖകൾ സഹിതം സിബിഐ ഡയറക്ടർ അനിൽകുമാർ സിൻഹയ്ക്ക് ലഭിച്ചത്. കൊച്ചി യൂണിറ്റിലെ എ.സി.പിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘത്തിനാണ് പ്രാഥമികഅന്വേഷണ ചുമതല.

ദേശീയ ഗെയിംസിന്റെ തുടക്കത്തിൽത്തന്നെ അഴിമതി ആരോപണം ഉയരുകയും ഭരണകക്ഷിയിൽനിന്നുതന്നെ സിബിഐ അന്വേഷണ ആവശ്യം ഉയരുകയും ചെയ്തു. ഇതിനുപുറമെ, ഗെയിംസ് നടത്തിപ്പിൽ ക്രമക്കേടും അഴിമതിയും ഉദ്ഘാടനച്ചടങ്ങിൽ ധൂർത്തും ഉണ്ടെന്ന് ചീഫ് സെക്രട്ടറിതന്നെ തുറന്നടിച്ചതും സിബിഐ നടപടി വേഗത്തിലാക്കി. പരാതിയിൽ പ്രധാന പരാമർശം കഴക്കൂട്ടം, കൊല്ലം സ്റ്റേഡിയ നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചാണ്. ഗെയിംസ് വില്ലേജിൽ താൽക്കാലിക സംവിധാനമൊരുക്കിയതിലെ അഴിമതിയാണ് മറ്റൊന്ന്. മുൻ സർക്കാർ തയ്യാറാക്കിയ പദ്ധതിപ്രകാരം ഹൗസിങ് ബോർഡിന്റെ സഹായത്തോടെ ആക്കുളത്ത് ഗെയിംസ് വില്ലേജ് സ്ഥിര സംവിധാനമാകുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP