Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹിന്ദുവായതു കൊണ്ട് വിവേചനമെന്ന ഷോയിബ് അക്തറിന്റെ വെളിപ്പെടുത്തൽ സത്യം; ഇക്കാര്യം തുറന്നു പറഞ്ഞതിന് അദ്ദേഹത്തോട് നന്ദിയുണ്ട്; തീന്മേശയിൽ പോലും വിവേചനം കാണിച്ച കളിക്കാരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തും; ടീമിൽ കളിക്കുന്ന കാലത്തും അക്തർ തന്നെ പിന്തുണച്ചിട്ടുണ്ട്; അക്തറിനൊപ്പം മുൻ ക്യാപ്ടൻ ഇൻസമാം ഉൾഹഖും മുഹമ്മദ് യൂസുഫും യൂനുസ് ഖാനും പിന്തുണ നൽകിയവർ; മതവിവേചന വിവരം ശരിവെച്ച് ഡാനിഷ് കനേരിയ; ജീവിതം നല്ല നിലയിലല്ല പോകുന്നത്; ഇമ്രാൻ ഖാന്റെ സഹായവും തേടി കനേരിയ

ഹിന്ദുവായതു കൊണ്ട് വിവേചനമെന്ന ഷോയിബ് അക്തറിന്റെ വെളിപ്പെടുത്തൽ സത്യം; ഇക്കാര്യം തുറന്നു പറഞ്ഞതിന് അദ്ദേഹത്തോട് നന്ദിയുണ്ട്; തീന്മേശയിൽ പോലും വിവേചനം കാണിച്ച കളിക്കാരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തും; ടീമിൽ കളിക്കുന്ന കാലത്തും അക്തർ തന്നെ പിന്തുണച്ചിട്ടുണ്ട്; അക്തറിനൊപ്പം മുൻ ക്യാപ്ടൻ ഇൻസമാം ഉൾഹഖും മുഹമ്മദ് യൂസുഫും യൂനുസ് ഖാനും പിന്തുണ നൽകിയവർ; മതവിവേചന വിവരം ശരിവെച്ച് ഡാനിഷ് കനേരിയ; ജീവിതം നല്ല നിലയിലല്ല പോകുന്നത്; ഇമ്രാൻ ഖാന്റെ സഹായവും തേടി കനേരിയ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: ഹിന്ദു മതവിശ്വാസി ആയതിനാൽ ഡാനിഷ് കനേരിയ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ നിന്നും വിവേചനം നേരിട്ടെന്ന് ഷോയിബ് അക്തറിന്റെ വെളിപ്പെടുത്തൽ ശരിവെച്ച് മുൻ പാക് താരം. തനിക്ക് നേരിടേണ്ടി വന്ന വിവേചനത്തെ കുറിച്ച് അക്തൽ വെളിപ്പെടുത്തിയത് സത്യമാണെന്നാണ് കനേരിയ വെളിപ്പെടുത്തിയത്. തന്നോട് വിവേചനം കാണിച്ചവരുടെ പേരുകൾ ഉടൻ വെളിപ്പെടുത്തുമെന്നും കനേരിയ പറഞ്ഞു. ടീമിൽ കളിച്ചു കൊണ്ടിരുന്നപ്പോൾ തനിക്ക് വിവേചനത്തിനെതിരെ പ്രതികരിക്കാൻ ധൈര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം ഇന്ത്യാ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അക്തരർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയതു കൊണ്ട് ഇനി അത് തുറന്നു പറയാൻ എനിക്ക് കഴിയും. ടീമിൽ കളിക്കുന്ന കാലത്തും അക്തർ എന്നെ പിന്തുണച്ചിട്ടുണ്ട്. അക്തറിനൊപ്പം ഇൻസമാം ഉൾ ഹഖും മുഹമ്മദ് യൂസുഫും യൂനുസ് ഖാനും തന്നെ പിന്തുണച്ചവരാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്റെ ഇപ്പോഴത്തെ ജീവിതം അത്രകണ്ട് നല്ല നിലയിൽ അല്ലെന്നാണ് കനേരിയ പറയുന്നത്. അതുകൊണ്ട് ക്രിക്കറ്റർ കൂടിയായ പ്രധാനമന്ത്രി ഇമ്രാൻഖാനോട് സഹായങ്ങൾ വേണമെന്നും കനേറിയ അഭ്യർത്ഥിച്ചിട്ടുണ്ട്. 2009ൽ എസ്സക്‌സിനു വേണ്ടി കൗണ്ടി കളിക്കുന്നതിനിടെ ഒത്തുകളിച്ചതിനു പിടിയിലായ അദ്ദേഹത്തെ നാലു മാസം തടവിനു ശിക്ഷിച്ചിരുന്നു. തുടർന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ അഞ്ചു വർഷത്തേക്ക് വിലക്കിയിരുന്നു. തുടർന്ന് ക്രിക്കറ്റിൽ നിന്നും ഔട്ടായ കനേരിയ ഇപ്പോൾ അൽപ്പം ബുദ്ധിമുട്ടിലാണ്.

നേരത്തെ, ഒരു ചാനൽ പരിപാടിയിലാണ് കനേരിയക്ക് പാക് ടീമിൽ വിവേചനം നേരിട്ടിട്ടുണ്ടെന്ന് അക്തർ വെളിപ്പെടുത്തിയത്. കരിയറിൽ ഒന്നോ രണ്ടോ കാര്യങ്ങൾക്കാണ് സഹതാരങ്ങളുമായി തർക്കിച്ചിരുന്നത്. ഒന്ന്, പ്രാദേശിക വാദമായിരുന്നു. രണ്ട്, ഡാനിഷ് കനേരിയക്കെതിരെ ഉണ്ടായിരുന്ന മതപരമായ വിവേചനം. മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ഹിന്ദു ആയതിന്റെ പേരിൽ സഹതാരങ്ങൾ കനേരിയയെ പരിഹസിക്കുമായിരുന്നു. ഇതേ ഹിന്ദുവാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ പാക്കിസ്ഥാനു വിജയം സമ്മാനിച്ചതെന്നും അക്തർ പറഞ്ഞു.

പാക്കിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും ബംഗ്ളാദേശിലെയും പീഡനത്തിന് ഇരയാകുന്ന ന്യൂനപക്ഷങ്ങളെ മുൻ നിർത്തിയുള്ള പൗരത്വഭേദഗതി ബിൽ ഇന്ത്യയിൽ വലിയ ഒച്ചപ്പാടാണ് ഉയർത്തുന്നതിനിടെയാണ് കനേരിയയോട് വിവേചനം പുലർത്തിയ വിവരം പുറത്തുവന്നത്. ഇതോടെ ഇതൊരു രാഷ്ട്രീയ വിഷയമായും മാറി. ഇന്ത്യൻ മുസ്ലിംങ്ങളുടെ കാര്യത്തിൽ ആശങ്കപ്പെട്ട ഇമ്രാൻ ഖാനുള്ള മറുപടി എന്ന നിലയിലും ഈ വിഷയം ഇന്ത്യൻ ദേശീയ മാധ്യമങ്ങൾ അതീവ പ്രാധാന്യത്തോടെ റിപ്പോർട്ടു ചെയ്തു. പാക്കിസ്ഥാൻ ആദ്യം സ്വന്തം കാര്യം നോക്കട്ടെ എന്ന അഭിപ്രായമാണ് ഇതോടെ ശക്തമായത്.

ഹിന്ദുവായിരുന്നതിനാൽ മറ്റുള്ളവർ മോശമായി ഡാനിഷ് കനേരിയയോട് പെരുമാറിയിരുന്നെന്നാണ് അക്തർ വെളിപ്പെടത്തിയത്. അനിൽ ദൽപത്തിന് പിന്നാലെ പാക്കിസ്ഥാനെ അന്താരാഷ്ട്ര ക്രിക്കറ്റ് ടീമിൽ എത്തിയ രണ്ടാമത്തെ ഹിന്ദുവാണ് ഡാനിഷ് കനേരിയ. വിശ്വാസത്തിന്റെ പേരിൽ കനേരിയയോട് മറ്റുള്ളവർ അയിത്തം കാട്ടിയിരുന്നെന്നും കനേരിയ ഇരിക്കുന്ന ടേബിളിൽ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും തയ്യാറായിരുന്നില്ലെന്നും അക്തർ പറഞ്ഞു. ടീമിലെ നായകൻ പോലും തങ്ങൾക്കൊപ്പം കനേരിയ ഭക്ഷണം കഴിക്കുന്നതിൽ നെറ്റി ചുളിച്ചിരുന്നു. അപ്പോൾ ഞാൻ പറയും നിങ്ങൾ നായകനായിരിക്കും. പക്ഷേ ഈ പെരുമാറ്റം മോശമാണ്. അനേകം വിക്കറ്റുകൾ വീഴ്‌ത്തുകയും നമ്മളെ കളി ജയിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരാളോട് ഈ രീതിയിൽ പെരുമാറുന്നത് ശരിയല്ല.-ഗെയിം ഓൺ ഹൈ' എന്ന പരിപാടിയിലാണ് അക്തർ ഇക്കാര്യം പറഞ്ഞത്.

മികച്ച പ്രകടനം നടത്തിയാലും ഒരിക്കലും കനേരിയയ്ക്ക് മത്സരം വിജയിപ്പിച്ചതിന്റെ ക്രെഡിറ്റ് കിട്ടിയിരുന്നില്ലെന്നും അക്തർ ആരോപിച്ചു. ഇതിനെ 'ധിക്കാരം' എന്നാണ് അക്തർ വിശേഷിപ്പിച്ചത്. 2005 ൽ ഇംഗ്ളണ്ടിനെതിരേയുള്ള ടെസ്റ്റ് പരമ്പരയിൽ കനേരിയയാണ് എതിരാളികളുടെ മുൻനിര ബാറ്റ്സ്മാന്മാരെയെല്ലാം കുടുക്കി ടീമിന് വിജയം നേടിക്കൊടുത്തതെന്നും അക്തർ പറഞ്ഞു. പ്രദേശത്തിന്റെയോ മതത്തിന്റെയോ പേരിൽ ആരെങ്കിലും മറ്റൊരാളോട് വിവേചനം കാണിക്കുന്നത് താൻ എന്നും എതിർത്തിരുന്നു. ഹിന്ദുവാണെങ്കിലും പാക്കിസ്ഥാനിൽ ആണ് ജനിച്ചതെങ്കിൽ അയാൾ ആ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ഹിന്ദു ഇംഗ്ളണ്ടിനെതിരേയുള്ള പരമ്പര ജയിപ്പിച്ചതെങ്കിൽ അദ്ദേഹത്തോട് വിവേചനം കാട്ടുന്നതിനെതിരേ താൻ തുറന്നടിച്ചിരുന്നു.

പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്ത ബൗളർമാരുടെ പട്ടികയിലാണ് ഡാനിഷ് കനേരിയ. ഇമ്രാൻഖാൻ, വാസീം അക്രം, വാഖർ യുനൂസ് എന്നിവർക്ക് പിന്നിൽ നാലാം സ്ഥാനത്തുണ്ട് കനേരിയ. 261 ടെസ്റ്റ് വിക്കറ്റുകളാണ് കനേരിയ വീഴ്‌ത്തിയിട്ടുള്ളത്. ഒത്തുകളിയുടെ പേരിൽ കനേരിയയ്ക്ക് ആജീവനാന്ത വിലക്ക് വന്നതോടെയാണ് അദ്ദേഹത്തിന്റെ കരിയറിന് തിരശീല വീണത്. ഇതിനെതിരേ താരം അപ്പീൽ നൽകിയിരുന്നെങ്കിലും 2013 ജൂലൈയിൽ അത് തള്ളി. അക്തർ പറഞ്ഞതെല്ലാം സത്യമാണെന്നായിരുന്നു ഡാനിഷ് കനേരിയയുടെ പ്രതികരണം. ഹിന്ദുവാണ് എന്നതിനാൽ പാക് ക്രിക്കറ്റ് ടീമിൽ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് താരം സമ്മതിച്ചു. തന്നോട് സംസാരിക്കാൻ പോലൂം ഇഷ്ടമില്ലാത്ത സഹതാരങ്ങൾ ഉണ്ടായിരുന്നു.

അന്ന് വിവേചനത്തെക്കുറിച്ച് തുറന്ന് പറയാൻ തനിക്ക് ഭയമായിരുന്നു എന്നും എന്നാൽ ഇപ്പോൾ അക്തർ അക്കാര്യം പറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കളിക്കാരുടെ പേര് വെളിപ്പെടുത്തുമെന്നും ഡാനിഷ് കനേരിയ പറഞ്ഞു. യൂനിസ്ഖാൻ, ഇൻസമാം ഉൾ ഹക്ക്, മൊഹമ്മദ് യൂസുഫ്, അക്തർ തുടങ്ങിയ ഏതാനും കളിക്കാർ തന്നോട് മത വിവേചനം കാട്ടാതെ നന്നായി പെരുമാറിയിരുന്നെന്നും പറഞ്ഞു. പാക് ക്രിക്കറ്റ് ടീമിൽ മറ്റു മതങ്ങളിൽ നിന്നുള്ളവരുടെ എണ്ണം വളരെ കുറവാണ്. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ ക്രിസ്തീയ വിഭാഗത്തിൽ നിന്നും ഉൾപ്പെട്ടിരുന്ന കളിക്കാരനാണ് മൊഹമ്മദ് യൂസുഫ്. ടീമിലെത്തിയ നാലാമത്തെ ക്രിസ്ത്യാനിയായ യൂസുഫ് 2005 ലാണ് മതം മാറി ഇസ്ളാമായത്. അതിന് മുമ്പ് യൂസുഫ് യൊഹാന എന്നായിരുന്നു പേര്. അതിന് മുമ്പ് വാലിസ് മത്യാസ്, അന്റോ ഡിസൂസ, ആംഗ്ളോ പാക്കിസ്ഥാനിയായ ഡങ്കൻ ഷാർപ്പേ എന്നിവരാണ് ടീമിലെത്തിയ ക്രിസ്ത്യാനികൾ. ഷാർപ്പേ ടീമിന്റെ അമുസ്ളീമായ ഏക നായകനുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP