Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകകപ്പിൽ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തി അഫ്ഗാനിസ്ഥാൻ; ആവേശം അവസാന ഓവറിലേക്ക് എത്തിയപ്പോൾ ഹാട്രിക് നേടി മുഹമ്മദ് ഷമി; ഡെത്തോവറിൽ എന്നെ വെല്ലാൻ ആരുണ്ടെടാ എന്ന് വീണ്ടും ചോദിച്ച് ജസ്പ്രീത് ബുംറ; റോസ്ബൗളിൽ ഇന്ത്യയുടെ നെഞ്ചിൽ തീകോരിയിട്ടിട്ടും പടിക്കൽ കലമുടച്ച് അഫ്ഗാനിസ്ഥാൻ; ജസ്പ്രീത് ബുംറ കളിയിലെ കേമൻ; ലോ സ്‌കോറിങ് ത്രില്ലറിൽ അഫ്ഗാനിസ്ഥാൻ വീണത് 11 റൺസ് അകലെ; നാലാം ജയത്തോടെ സെമിക്ക് ഒരു പടി കൂടി അടുത്ത് ടീം ഇന്ത്യ

ലോകകപ്പിൽ ഇന്ത്യയെ അട്ടിമറിക്കുന്നതിന്റെ വക്കോളമെത്തി അഫ്ഗാനിസ്ഥാൻ; ആവേശം അവസാന ഓവറിലേക്ക് എത്തിയപ്പോൾ ഹാട്രിക് നേടി മുഹമ്മദ് ഷമി; ഡെത്തോവറിൽ എന്നെ വെല്ലാൻ ആരുണ്ടെടാ എന്ന് വീണ്ടും ചോദിച്ച് ജസ്പ്രീത് ബുംറ; റോസ്ബൗളിൽ ഇന്ത്യയുടെ നെഞ്ചിൽ തീകോരിയിട്ടിട്ടും പടിക്കൽ കലമുടച്ച് അഫ്ഗാനിസ്ഥാൻ; ജസ്പ്രീത് ബുംറ കളിയിലെ കേമൻ; ലോ സ്‌കോറിങ് ത്രില്ലറിൽ അഫ്ഗാനിസ്ഥാൻ വീണത് 11 റൺസ് അകലെ; നാലാം ജയത്തോടെ സെമിക്ക് ഒരു പടി കൂടി അടുത്ത് ടീം ഇന്ത്യ

വേൾഡ്കപ്പ് ഡെസ്‌ക്‌

സൗത്താംപ്ടൺ: അനായസ ജയം പ്രതീക്ഷിച്ച് എത്തിയ ഇന്ത്യക്ക് ഈ ലോകകപ്പിൽ വമ്പന്മാരായ ഓസ്‌ട്രേലിയക്കും സൗത്താഫ്രിക്കയ്ക്കും പാക്കിസ്ഥാനും പോലും ഉയർത്താൻ കഴിയാത്ത വെല്ലുവിളി അഫ്ഗാനിസ്ഥാനിൽ നിന്ന് നേരിടേണ്ടി വരും എന്ന് ഈ ഭൂമിയിൽ ആരും പ്രതീക്ഷിച്ചുകാണില്ല. എന്നാൽ സൗത്താംപ്ടണിലെ റോസ്‌ബോൾ സ്‌റ്റേഡിയത്തിലും ഇന്ത്യയിലും ലോകത്തിന്റെ വിവിധ കോണുകളിലുമുള്ള ക്രിക്കറ്റ് ആരാധകരും മുപ്പത്തിമുക്കോടി ദൈവങ്ങളെ വിളിച്ചുപോയി. ഒടുവിൽ ദുർബലരായ അഫ്ഗാന്റെ പോരാട്ടവീര്യം 11 റൺസ് അകലെ വീണപ്പോൾ ഇന്ത്യക്ക് ആശ്വാസം. അവസാന ഓവറിൽ ഹാട്രിക് ഉൾപ്പടെ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മുഹ്മദ് ഷാമിയും ഡെത്ത് ഓവറുകളിൽ ഒരിക്കൽ കൂടി ഇന്ത്യൻ കരുത്തായി മാറിയ ബുംറയും ചേർന്നാണ് വിജയം സമ്മാനിച്ചത്.

225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ ഇന്ത്യയെ അട്ടിമറിക്കും എന്ന പ്രതീതി മുഹമ്മദ് നബി പുറത്താകും വരെ നിലനിന്നു. മുഹമ്മദ് ഷമി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസ്. ആദ്യ പന്തിൽ ലോങ് ഓണിൽ ഫോർ. ജയം അഞ്ച് പന്തിൽ 12 റൺസ് അകലെ. അടുത്ത പന്ത് ഡീപ് മിഡ് വിക്കറ്റിൽ നബി ഓടിയില്ല. ജയിക്കാൻ നാല് പന്തിൽ 12. നബി ഉയർത്തിയടിച്ച പന്ത് ലോങ് ഓണിൽ ഹാർദ്ദിക് പാണ്ഡ്യയുടെ കൈയിൽ. 55 പന്തിൽ 52 റൺസ് നേടി നബി പുറത്താകുമ്പോൾ അഫ്ഗാന് ജയിക്കാൻ 3 പന്തിൽ 12 റൺസ്. 10ാമനായി ക്രീസിലെത്തിയ അഫ്താബ് ആലം ആദ്യ പന്തിൽ ക്ലീൻ ബൗൾഡ്. അവസാന വിക്കറ്റിൽ ജയിക്കാൻ 2 പന്തിൽ 12 റൺസ്.11ാമനായി എത്തിയത് മുജീബ് ഉർ റഹ്മാൻ ഷമിയുടെ പന്തിൽ വീണ്ടും വിക്കറ്റ് തെറിച്ചു. മുഹമ്മദ് ഷമിക്ക് ഹാട്രിക്കും ഇന്ത്യക്ക് 11 റൺസ് വിജയവും.

ഇന്ത്യ ഉയർത്തിയ 225 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അഫ്ഗാനിസ്ഥാൻ കരുതലോടെയാണ് തുടങ്ങിയത്. ഓപ്പണർ ഹസ്റത്തുള്ള സസായ് 10(24) ആണ് ആദ്യം പുറത്തായത്. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പിന്നീട് വന്ന റഹ്മത് ഷാ 36(63) നായകൻ ഗുൽബാദിൻ നയിബുമൊത്ത് 27(42) സ്‌കോർ 64 വരെ എത്തിച്ചപ്പോഴാണ് ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് സമ്മാനിച്ചത്. എന്നാൽ മൂന്നാം വിക്കറ്റിൽ റഹ്മത് ഹാസ്മത്തുള്ള ഷാഹിദി 21(45) ചേർന്ന് സ്‌കോർ 100 കടത്തി. എന്നാൽ 29ാം ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറ രണ്ട് പേരെയും ഒരേ ഓവറിൽ മെയ്ഡിൻ സഹിതം പുറത്താക്കിയതോടെ അഫ്ഗാൻ 106ന് നാല് എന്ന നിലയിലേക്ക് വീണു. പിന്നീടെത്തിയത് മുൻ നായനും പരിചയസമ്പന്നനുമായ മുഹമ്മദ് നബിയായിരുന്നു. പക്ഷേ ചഹാലിന്റെ പന്തിൽ അഷ്ഗർ അഫ്ഗാൻ 8(19) ക്ലീന് ബൗൾഡായതോടെ അവർ 130ന് 5 എന്ന നിലയിലേക്ക് വീണു.

മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണത് അഫ്ഗാനിസ്ഥാന് തിരിച്ചടിയായി. ആറാം വിക്കറ്റിൽ നജീബുള്ള സദ്രാൻ 21(23) നബിയുമൊത്ത് ഇന്ത്യയെ വീണ്ടും വിറപ്പിച്ചെങ്കിലും 42ാം ഓവറിൽ ഹാർദിക് പാണ്ഡ്യയുടെ പന്തിൽ ചഹാൽ പിടിച്ച് നജീബുള്ള പുറത്തായത് ഇന്ത്യക്ക് വീണ്ടും ആശ്വാസമായി. എട്ടാമനായി ക്രീസിലെത്തിയത് ലെഗ്‌സ്പിന്നർ റാഷിദ് ഖാൻ ആയിരുന്നു. 46ാം ഓറിൽ റാഷിദ് ഖാൻ ബൗണ്ടറി നേടിയപ്പോൾ അഫ്ഗാന് പ്രതീക്ഷ ഉയർന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ ദിശ മനസ്സിലാക്കാതെ ക്രീസ് വി്ട്ടിറങ്ങിയ റാഷ്ദിനെ 14(16) ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കിയപ്പോൾ അഫ്ഗാൻ സ്‌കോർ 190ന് 7. ഒൻപതാമനായി ക്രീസിലെത്തിയത് വിക്കറ്റ് കീപ്പർ ഇക്രാം അലി ഖിൽ.

മറുവശത്ത് അപകടകാരിയായ മുഹമ്മദ് നബി അപ്പോഴും ഇന്ത്യക്ക് ഭീഷണിയായി നിലനിന്നു. ബുംറ എറിഞ്ഞ 47ാം ഓവറിൽ ഒരു സിക്‌സ് ഉൾപ്പടെ എട്ട് റൺസ് നേടി നബി അഫ്ഗാനെ മത്സരത്തിൽ നിലനിർത്തി. മൂന്നോവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 24 റൺസ് . 48ാം ഓവറിലെ ആദ്യ പന്തിൽ നബി വിക്കറ്റിന് മുന്നിൽ കുടുങ്ങി. എന്നാൽ റിവ്യൂയിൽ ഇംപാക്റ്റ് ഔട്ട്‌സൗഡ് ഓഫ്‌സൈഡ് വന്നതോടെ നബി പുറത്തായില്ല എന്ന തേഡ് അമ്പയർ വിധിച്ചു.അഫ്ഗാന് ആശ്വാസം. എന്നാൽ ഓവറിൽ വെറും മൂന്ന് റൺസ് മാത്രമാണ് ഷമി വഴങ്ങിയത്. അവസാന രണ്ടോവറിൽ അഫ്ഗാനിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 21 റൺസ്. നിരന്തരം യോർക്കറുകളെറിഞ്ഞ് ബുംറ നബിയേയും ഇക്രാമിനേയും വലച്ചപ്പോൾ ഓവറിൽ വന്നത് വെറും 5 റൺസ്. അഞ്ച് കളികളിൽ നിന്ന് ഒൻപത് പോയിന്റുമായി ഇന്ത്യ പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യക്ക് 224 റൺസ് മാത്രമാണ് നേടാൻ കഴിഞ്ഞത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ വിരാട് കോലി തീരുമാനിച്ചപ്പോൾ ഇന്ത്യൻ ആരാധകർ പ്രതീക്ഷിച്ചത് റൺമലയാണ്. മലയൊന്നും തീർത്തില്ലെങ്കിലും ഒരു കുന്നെങ്കിലും ഇന്ത്യക്കാർ പ്രതീക്ഷിച്ചു. പക്ഷേ ഗ്രൗണ്ടിൽ നടപ്പിലാക്കാൻ മറ്റ് പദ്ധതികളുമായിട്ടായിരുന്നു അഫ്ഗാനികൾ പ്രത്യേകിച്ച് അവരുടെ സ്പിൻ എത്തിയത്. ടീം ഇന്ത്യയെ അഫ്ഗാൻ ഒതുക്കിയത് വെറും 224റൺസിനാണ്. സ്പിന്നർമാരായ മുജീബ് ഉർ റഹ്മാൻ, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവരെ നേരിടാൻ ഇന്ത്യ നന്നായി തന്നെ ബുദ്ധിമുട്ടി.

ആദ്യ ഓവർ തന്നെ സ്പിന്നറെ ഏൽപ്പിച്ചപ്പോൾ ഓപ്പണർമാരായ രോഹിത്തും രാഹുലും കരുതലോടെ തുടങ്ങി. എന്നാൽ തകർപ്പൻ ഫോമിലുള്ള രോഹിത് 1(10) മുജീബ് ഉർ റഹമാന്റെ പന്തിൽ ക്ലീൻ ബൗൾഡായപ്പോൾ തന്നെ ഇന്ത്യ അപകടം മണത്തു. രണ്ടാം വിക്കറ്റിൽ കെഎൽ രാഹുൽ 30(53) തകർപ്പൻ അർധ സെഞ്ച്വറിയുമായി നായകൻ വിരാട് കോലി 67(63) എന്നിവർ മെല്ലെ സ്‌കോർബോർഡ് ചലിപ്പിച്ചു. അനാവശ്യമായി നബിയെ റിവേഴ്സ് സ്വീപ്പ് ചെയ്യാൻ ശ്രമിച്ച് രാഹുൽ പുറത്തായപ്പോൾ ക്രീസിലെത്തിയത് വിജയ് ശങ്കർ നായകനുമൊത്ത് 3ാം വിക്കറ്റിൽ 58 റൺസ് കൂട്ടുകെട്ട് ഉണ്ടാക്കിയ ശങ്കർ 29(41) പുറത്താകുമ്പോൾ സ്‌കോർ 122. അധികം വൈകാതെ കോലിയും മടങ്ങിയപ്പോൾ ഇന്ത്യ കൂടുതൽ അപകടത്തിലായി. 5ാം വിക്കറ്റിൽ ധോണി 28(52) കേദാർ ജാദവ് 52(68) സഖ്യം 58 റൺസ് നേടിയെങ്കിലും നിരവധി ഓവറുകൾ പാഴാക്കിയിരുന്നു.

അവസാന ഓവറുകളിൽ ആഞ്ഞടിക്കാൻ ശ്രമിച്ച പാണ്ഡ്യ പോലും ടൈമിങ് കിട്ടാൻ പാട്പെട്ടു. 9 പന്തുകൾ നേരിട്ട് വെറും 7 റൺസ് മാത്രമാണ് ഹാർഡ് ഹിറ്റർക്ക് നേടാൻ കഴിഞ്ഞത്. അഫ്ഗാന് വേണ്ടി ഗുലാബ്ദിൻ നയിബ് മുഹമ്മദ് നബി എന്നിവവർ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ മുജീബ്, അഫ്താബ്, റാഷിദ് ഖാൻ റഹ്മത് ഷാ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP