Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കാൽപന്തിലും കാലിടറാതെ' ഇന്ത്യ; രാജ്യാന്തര സൗഹൃദ ഫുട്‌ബോളിൽ ഗോൾ രഹിത സമനിലയിൽ 'വന്മതിൽ' തീർത്ത് ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ പ്രതിരോധ കവചം ! വമ്പൻ പ്രതിഫലം പറ്റുന്ന മുൻനിര പരിശീലകന്റെ കീഴിൽ അഭ്യസിച്ചിട്ടും ചൈനയ്ക്ക് കിതപ്പ് ; ഫിഫ റാങ്കിങ്ങിലെ 76ാം സ്ഥാനക്കാർക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ കോരിത്തരിച്ച് ആരാധകർ

'കാൽപന്തിലും കാലിടറാതെ' ഇന്ത്യ; രാജ്യാന്തര സൗഹൃദ ഫുട്‌ബോളിൽ ഗോൾ രഹിത സമനിലയിൽ 'വന്മതിൽ' തീർത്ത് ചൈനയ്‌ക്കെതിരെ ഇന്ത്യയുടെ പ്രതിരോധ കവചം ! വമ്പൻ പ്രതിഫലം പറ്റുന്ന മുൻനിര പരിശീലകന്റെ കീഴിൽ അഭ്യസിച്ചിട്ടും ചൈനയ്ക്ക് കിതപ്പ് ; ഫിഫ റാങ്കിങ്ങിലെ 76ാം സ്ഥാനക്കാർക്കെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തിൽ കോരിത്തരിച്ച് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

സുഷോ (ചൈന): കായിക രംഗത്ത് വീറും വാശിയും നിറഞ്ഞ കളിക്കാരാണ് തങ്ങളെന്ന് രാജ്യം കാണിച്ചു കൊടുക്കുന്ന ദിനങ്ങളിൽ ഫുട്‌ബോളിലും ഒട്ടും പിന്നിലല്ലെന്ന് കൂടി തെളിയിക്കുകയാണ് ഇന്ത്യ. വിസ്മയിപ്പിക്കുന്ന പ്രതിഫലം വാങ്ങുന്ന മുൻനിര പരിശീലകന്റെ കീഴിൽ രാപകലില്ലാതെ അഭ്യസിച്ചിട്ടും ഇന്ത്യൻ പടയുടെ ചെറുത്ത് നിൽപിന് മുൻപിൽ ചൈനീസ് ബൂട്ടുകൾക്ക് അധികം കുതിക്കാനായില്ല.

കഴിഞ്ഞ ദിവസം നടന്ന രാജ്യാന്തര സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ചൈനയെ ഗോൾ രഹിത സമനിലയിൽ വരിഞ്ഞുകെട്ടിയാണ് (0-0) ഇന്ത്യ തിരിച്ചടിച്ചത്. മുൻ ഇറ്റാലിയൻ കോച്ച് മാർസെലോ ലിപ്പി പരിശീലിപ്പിച്ച ചൈനയുടെ മുൻപിൽ സ്റ്റീഫൻ കോൺസ്‌റ്റൈന്റെ ചുണക്കുട്ടികൾ തീർത്ത പ്രതിരോധം ഫുട്‌ബോൾ പ്രേമികൾ അടുത്തിടെയൊന്നും മറക്കാൻ തരമില്ല.

ഫിഫയുടെ റാങ്കിങ് പട്ടികയിലെ 76ാം സ്ഥാനക്കാരെ ഇന്ത്യ പോരാട്ട വീര്യം കൊണ്ട് പൂട്ടുകയായിരുന്നു. ആക്രമണത്തിന്റെ പുത്തൻ ഭാവങ്ങൾ ചൈന ഇറക്കിയിട്ടും ക്യാപ്റ്റൻ സന്ദേശ് ജിങ്കാന്റെ നേതൃത്വത്തിൽ തളരാതെ നിന്ന പ്രതിരോധന നിര ചൈനീസ് ബൂട്ടുകളിൽ നിന്നുള്ള ആക്രമണങ്ങളെ കെടുത്തി. ഗോൾ വല ഭേദിക്കാനുള്ള ചൈനയുടെ ശ്രമത്തെ പ്രതിരോധിച്ച് ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധു കളിക്കളത്തിലെ സൂപ്പർഹീറോയായി. ഇരു ടീമുകളും തമ്മിലുള്ള പതിനെട്ടാമത് മൽസരവും ചൈനീസ് മണ്ണിൽ സീനിയർ ടീമിന്റെ ആദ്യ രാജ്യാന്തര പോരാട്ടവുമായിരുന്നു ഇത്.

മലയാളി താരം അനസ് എടത്തൊടികയുടെ അസാന്നിധ്യം മാറ്റി നിർത്തിയാൽ ശക്തമായ ആദ്യ ഇലവനെ ആണ് കോൺസ്റ്റന്റൈൻ പരീക്ഷിച്ചത്. ഇടവേളയ്ക്കു ശേഷമാണ് കോച്ച് അനസിനെ രംഗത്തിറക്കിയത്. മുംബൈ സിറ്റി ഡിഫൻഡർ സുഭാഷിഷ് ബോസ് പിൻനിരയിൽ ക്യാപ്റ്റൻ ജിങ്കാനൊപ്പം അണിനിരന്നു.മിഡ്ഫീൽഡിൽ അനിരുധ് ഥാപയും പ്രോനായ് ഹാൾഡറും.

മുൻനിരയിൽ സുനിൽ ഛേത്രി, ജെജെ ലാൽപെക്വല എന്നിവർ. തുടക്കത്തിൽ തന്നെ ചൈനീസ് മേധാവിത്വം പ്രകടമായിരുന്നു. ആദ്യ മിനിറ്റുകളിൽ ചൈനീസ് മുൻനിര തുടരൻ ആക്രമണത്തിന് മുതിർന്നെങ്കിലും കളിയുടെ ദിശയ്ക്കു വിപരീതമായി 13-ാം മിനിറ്റിൽ ഇന്ത്യ തിരിച്ചടിച്ചു.

ഥാപയുടെ പാസിൽ പ്രീതം കോട്ടാൽ തൊടുത്ത ശക്തിയേറിയ ഷോട്ട് ചൈനീസ് ഗോൾകീപ്പർ യാൻ ജുൻലിങ് തടുത്തിട്ടു.ആദ്യ പകുതിയുടെ മധ്യത്തിൽ ഗാവോ ലിൻ ഗോൾവലയ്ക്കു നേരേ തൊടുത്ത ഷോട്ട് ഗോളെന്നുറപ്പിച്ചതാണ്. എന്നാൽ ഗുർപ്രീത് കാലുകൾ ഉപയോഗിച്ചു നടത്തിയ അസാമാന്യ സേവ് കാണികളിൽ ആവേശം പടർത്തി .

രണ്ടാം പകുതിയിൽ ഗോൾ ഉറപ്പാക്കാൻ മർസെലോ ലിപ്പി ചൈനീസ് ടീമിൽ നാല് മാറ്റങ്ങളാണ് വരുത്തിയത് .യു ദബാവോയ്ക്ക് പകരം 9-ാം നമ്പർ ഷിയാവോ ഷീ ഇറങ്ങിയതോടെ ചൈനീസ് ആക്രമണം ശക്തമായി .

ചൈനയുടെ മുന്നേറ്റങ്ങൾ രണ്ടു തവണയാണ് ഇന്ത്യയുടെ ഗോൾപോസ്റ്റിനെ നടുക്കിയത്. അമ്പതാം മിനിറ്റിൽ ഗാവോ ലിന്നും എഴുപത്തിയൊന്നാം മിനിറ്റിൽ വു ലീയും തലനാരിഴയ്ക്കാണ് സ്‌കോർ ചെയ്യാതെ പോയത്. ആദ്യം വലതു ഭാഗത്തു നിന്നുള്ള ഷിയുടെ ക്രോസ് ഗാവോ ലിനിന്റെ കാൽക്കൽ എത്തിയപ്പോൾ ഗോൾ നേടാനുള്ള തിടുക്കത്തിൽ തൊടുത്ത ഷോട്ട് ബാറിൽ തട്ടി തെറിച്ചു. 71ാം മിനിറ്റിൽ വൂ ലീയുടെ വോളി ഇന്ത്യയുടെ ഗോൾപോസ്റ്റ് നിരസിച്ചു. ഇന്ത്യയുടെ കൗണ്ടർ അറ്റാക്കുകൾ ഗോളാവാതെ പോയതും ദൗർഭാഗ്യം കൊണ്ടാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP