പത്ത് ഡിഗ്രി തണുപ്പിലും കളിയുടെ ചൂട് കുറയ്ക്കാതെ ഇന്ത്യ; ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ അഫ്ഗാനെ തളച്ചത് സമനിലയ്ക്ക്
November 14, 2019 | 10:34 PM IST | Permalink

മറുനാടൻ ഡെസ്‌ക്
ഡുഷാൻബെ: താജികിസ്താന്റെ തലസ്ഥാനമായ ഡുഷാൻബെയിലെ പത്ത് ഡിഗ്രി സെൽഷ്യസ് തണുപ്പിലും കളിയുടെ ചൂട് കുറയ്ക്കാതെ ഇന്ത്യ അഫ്ഗാനിസ്ഥാനെ സമനിലയിൽ പിടിച്ചു. ഇഞ്ചുറി ടൈമിൽ, 92-ാം മിനിറ്റിൽ സെമിനെൻ ഡെംഗൽ നേടിയ ഗോളിലാണ് ഇന്ത്യ അഫ്ഗാനെ സമനിലയിൽ തളച്ചത്. ലോകകപ്പ് യോഗ്യതാ ഫുട്ബോളിൽ നാലു മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്നാം സമനിലയാണിത്.
ഇതോടെ നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റായിരിക്കുകയാണ് ഇന്ത്യയ്ക്ക്. ഒരു മത്സരത്തിൽ വിജയിച്ച അഫ്ഗാനിസ്താന് നാലു പോയിന്റുണ്ട്. ഒരു ജയം പോലും സ്വന്തമാക്കാനാവാത്ത ഇന്ത്യ ഗ്രൂപ്പ് ഇ-യിൽ ഇപ്പോൾ നാലാം സ്ഥാനത്താണ്. ഖത്തർ, ബംഗ്ലാദേശ് ടീമുകൾക്കെതിരേ സമനില നേടിയപ്പോൾ ഒമാനോട് ഇന്ത്യ തോൽക്കുകയായിരുന്നു.
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു അഫ്ഗാൻ ലീഡെടുത്തത്. ഡേവിഡ് നജാമിന്റെ പാസ്സിൽ സെൽഫഗാർ നസാറിയുടെ ഷോട്ട് പിഴച്ചില്ല. ഇതോടെ അഫ്ഗാനിസ്ഥാൻ ഏകപക്ഷീയമായ ഒരു ഗോളിന് മുന്നിട്ട് നിന്നു. 92-ാം മിനിറ്റിലെ ഇഞ്ചുറി ടൈമിൽ ഇന്ത്യ ഗോൾ മടക്കി. ബ്രണ്ടൻ ഫെർണാണ്ടസിന്റെ കോർണർ കിക്കിൽ ഉയർന്നു ചാടി ഹെഡ് ചെയ്ത സെമിനെൻ ഡെംഗലിന് പിഴച്ചില്ല. ഇന്ത്യ 1-1 അഫ്ഗാനിസ്താൻ. 76ാം മിനിറ്റിൽ പ്രീതം കോട്ടലിന് പിൻവലിച്ചാണ് കോച്ച് ഡെംഗലിനെ കളത്തിലിറക്കിയത്. ഈ തീരുമാനം ഗ്രൗണ്ടിൽ വിജയിച്ചു.
ഇന്ത്യക്കായി മലയാളി താരങ്ങളായ സഹൽ അബ്ദുസമദും ആഷിഖ് കുരുണിയനും കളത്തിലിറങ്ങി. അതേസമയം പ്രതിരോധ താരം അനസ് ഇന്ന് കളിച്ചില്ല. 10 ഡിഗ്രി സെൽഷ്യസായിരുന്നു ഡുഷാൻബെയിലെ താപനില. ഗ്ലൗ അണിഞ്ഞാണ് ഇന്ത്യൻ താരങ്ങളെല്ലാം കളിക്കാനിറങ്ങിയത്.
