Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ സ്വർണം! പുസരല വെങ്കട്ട സിന്ധു പിറന്നത് വോളിബോൾ കുടുംബത്തിൽ; മാതാപിതാക്കളുടെ വഴിമാറി ബാഡ്മിന്റൺ തിരഞ്ഞെടുത്തപ്പോൾ തൊട്ടതെല്ലാം നേട്ടങ്ങളായി; റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടക്കാരി ലോക ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടവും ചൂടി; പ്രകാശ് പദുകോണിനും ഗോപീചന്ദിനും സൈന നേവാളിനും സാധിക്കാതെ പോയതു നേടിയ ഈ തെലുങ്കാന സ്വദേശിനിയുടെ അടുത്ത ലക്ഷ്യം ടോക്യോ ഒളിമ്പിക്‌സ് സ്വർണം

വോളിബോൾ കോർട്ടിലെ പ്രണയത്തിൽ പിറന്ന ബാഡ്മിന്റൺ സ്വർണം! പുസരല വെങ്കട്ട സിന്ധു പിറന്നത് വോളിബോൾ കുടുംബത്തിൽ; മാതാപിതാക്കളുടെ വഴിമാറി ബാഡ്മിന്റൺ തിരഞ്ഞെടുത്തപ്പോൾ തൊട്ടതെല്ലാം നേട്ടങ്ങളായി; റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടക്കാരി ലോക ചാമ്പ്യൻഷിപ്പിൽ കിരീട നേട്ടവും ചൂടി; പ്രകാശ് പദുകോണിനും ഗോപീചന്ദിനും സൈന നേവാളിനും സാധിക്കാതെ പോയതു നേടിയ ഈ തെലുങ്കാന സ്വദേശിനിയുടെ അടുത്ത ലക്ഷ്യം ടോക്യോ ഒളിമ്പിക്‌സ് സ്വർണം

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: കഴിഞ്ഞ റിയോ ഒളിമ്പിക്‌സ് വരെ ഇന്ത്യൻ ബാഡ്മിന്റണിൽ ഇതുവരെ സൂപ്പർതാര പരിവേഷം സൈന നേവാൾ എന്ന താരത്തിനായിരുന്നു. മാധ്യമങ്ങളെല്ലാം പരിലാളന നൽകിയത് സൈനയ്ക്കായിരുന്നു. എന്നാൽ, ഇന്ന് സൈനയല്ല ഇനി ഇന്ത്യൻ ബാഡ്മിന്റണിലെ താരം. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡൽ നേട്ടത്തോടെ പിവി സിന്ധുവിന്റെ കാലം തുടങ്ങി. സൈനയുടെ നിഴലിൽ നിന്നും അന്ന് പുറത്തു കടന്ന പി വി സിന്ധു ഇന്ത്യയ്ക്ക് ഇപ്പോൾ മറ്റൊരു ചരിത്രം നേട്ടം കൂടി സമ്മാനിച്ചു. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നേടുന്ന ആദ്യ ഇന്ത്യാക്കാരി എന്ന ബഹുമതിയായിരുന്നു അത്.

തെലുങ്കാനയുടെ സ്വന്തം മകളായ സിന്ധുവിന്റെ ഫൈനൽ നേട്ടം രാജ്യം മുഴുവൻ ആഘോഷിക്കുകയാണ്. പുസരല വെങ്കട സിന്ധു എന്നാണ് പി വി സിന്ധുവിന്റെ മുഴുവൻ പേര്. 130 കോടിയുടെ അഭിമാനം ഉയർത്തിയ പേര് കൂടിയാണ് സിന്ധു എന്നത്. ബാറ്റ് പിടിക്കാൻ പഠിപ്പിച്ച ഗുരുക്കന്മാരേക്കാൾ മുകളിലാണ് ഇപ്പോൾ ഈ പെൺകുട്ടിയുടെ സ്ഥാനം. നേരത്തെ രണ്ട് ലോക ചാമ്പ്യൻഷിപ്പിൽ രണ്ട് വെങ്കല മെഡൽ സ്വന്തമാക്കിയ ഏക ഇന്ത്യൻ താരമായിരുന്നു സിന്ധു. ആ നേട്ടമാണ് ഇപ്പോൾ സ്വർണ്ണമാക്കി ഉയർത്തിയത്.

കായിക രംഗത്തു നിന്നുള്ള മാതാപിതാക്കളുടെ പാതയിൽ തന്നെയാണ് സിന്ധുവും ഷട്ടിൽബാറ്റേന്തിയത്. തൊണ്ണൂറുകളിൽ ഇന്ത്യൻ വോളിബോൾ ടീമിന്റെ കുന്തമുനയായിരുന്ന പുസാരല വെങ്കിട്ട രമണയും വോളിതാരം തന്നെയായ വിജയയുടെയും മകളാണ് ഈ ഇരുപത്തിയൊന്നുകാരി. വെങ്കിട്ട രമണയും വിജയയും പ്രണയത്തിലാവുന്നതും വോളി കോർട്ടിൽ വച്ചായിരുന്നു. കായികതാരങ്ങളായ അച്ഛനമ്മമാരുടെ പ്രേരണ ഒന്നു കൊണ്ടു മാത്രമാണ് താൻ സ്പോർട്സിൽ എത്തിയതെന്ന് സിന്ധു ആണയിടുന്നു. പക്ഷെ, സിന്ധുവിൽ ചെറുപ്പത്തിലേ കായികതാരത്തിനു വേണ്ട എല്ലാ സവിശേഷതകളും ഉണ്ടായിരുന്നുവെന്ന് രമണ പറയുന്നു. രമണ ജോലി ചെയ്യുന്ന സെക്കന്തരാബാദിലെ ഇന്ത്യൻ റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശീലകനായ മെഹബൂബ് അലിക്ക് കീഴിലാണ് സിന്ധു ബാഡ്മിന്റൺ അഭ്യസിച്ചുതുടങ്ങിയത്.

വോളിബോൾ കളിക്കാൻ എത്തിയ അച്ഛനൊപ്പം സിന്ധു എത്തി. പിന്നീട് ബാഡ്മിന്റൺ കോർട്ടിലേക്ക് നടന്നുകയറുകയായിരുന്നു. അവൾ സ്വയം തിരഞ്ഞെടുത്ത വഴിയാണെന്നാണ് പിതാവ് പറയുന്നത്. ബ്രിട്ടനിൽ താമസമാക്കിയ മലയാളിയായ പരിശീലകൻ ടോം ജോൺ ഹൈദരാബാദിലെ എൽ.ബി. സ്റ്റേഡിയത്തിൽ ക്യാമ്പ് നടത്തിയപ്പോൾ സിന്ധുവിനെ അവിടെ ചേർത്തു. ടോമിലൂടെയാണ് സിന്ധിവിലെ താരത്തെ കണ്ടെത്തുന്നത്. ഗോപീചന്ദിനെ പോലുള്ള വലിയ കളിക്കാരുടെ പോലും പരിശീലകനായ ടോം പറഞ്ഞതോടെ രമണയും മകളെ ആ വഴിയിൽ പറഞ്ഞുവിട്ടു.

പിന്നീട് ഗോപീചന്ദ് സിന്ധുവിന്റെ പരിശീലനച്ചുമതല ഏറ്റെടുത്തു. ഗോപിയുടെ കീഴിൽ എത്തിയതിനുശേഷം സിന്ധുവിനുണ്ടായ പുരോഗതി അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു. എന്നാൽ അന്നൊക്കെ മെഡൽ സാധ്യത ലക്ഷ്യമിട്ട് സൈനയ്ക്കായിരുന്നു കൂടുതൽ പരിഗണന കിട്ടയത്. പിന്നീട്, സൈന വഴിപിറഞ്ഞപ്പോഴാണ് സിന്ധുവിലേക്ക് ഗോപി കൂടുതൽ ശ്രദ്ധിച്ചതും. ദിവസം മുഴുവൻ ബാഡ്മിന്റൺ പരിശീലിക്കുന്ന രീതി ഗോപിചന്ദിനൊപ്പം സിന്ധു പരിശീലിച്ചു.

തുടർച്ചയായ രണ്ട് വർഷങ്ങളിൽ നേടിയ ലോകചാമ്പ്യൻഷിപ്പിലെ വെങ്കലമായിരുന്നു ഇതുവരെ സിന്ധുവിന്റെ ഏറ്റവും വലിയ നേട്ടം. ഈ നേട്ടം കൈവരിച്ച ഏക ഇന്ത്യൻ താരവും സിന്ധു തന്നെ. 2013ൽ ഗ്വാങ്ഷുവിലും 2014ൽ കോപ്പൻഹേഗനിൽ വച്ചുമാണ് സിന്ധു ഈ നേട്ടം കൈവരിച്ചത്. ഇതിന് പുറമെ 2014 ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിലും രണ്ടു തവണ ഊബർ കപ്പിലും 2014 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലും 2014 ഏഷ്യൻ ചാമ്പ്യൻഷിപ്പിലും വെങ്കലവും നേടിയിട്ടുണ്ട് സിന്ധു.

ടോക്യോ ഒളിംപിക്‌സിന് ഒരു വർഷം മാത്രം ശേഷിക്കെ സിന്ധുവിന്റെ കിരീടനേട്ടം ഇന്ത്യക്ക് നൽകുന്ന പ്രതീക്ഷ ചെറുതല്ല. മൂന്നു വർഷംമുമ്പ് റിയോയിൽ വെള്ളി നേടിയതോടെ ഇന്ത്യൻ ബാഡ്മിന്റണിലെ സുവർണ താരമായി സിന്ധുമാറി. അതിന് ശേഷം രണ്ട് തവണ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേട്ടം. ഫൈനൽ തോൽവി പതിവാകുന്നുവെന്ന വിമർശനങ്ങൾ ഉയർന്നു. എന്നാൽ ഇതിന് കഴിഞ്ഞ വേൾഡ് ടൂർ ഫൈനൽസിലെ കിരീട നേട്ടത്തോടെ വിമർശകരുടെ വായടിപ്പിച്ചു. അന്നും തോൽപിച്ചത് ഒക്കുഹാരയെ തന്നെ. ഇപ്പോഴിതാ ലോക കിരീടവും.

ബാഡ്മിന്റനിൽ ചൈനീസ് വൻ മതിൽ മറികടക്കാനാവുമെന്നു തെളിയിച്ച സൈന നെഹ്വാളിന്റെ പിന്മുറക്കാരി വാതിൽ തുറക്കുന്നതു നേട്ടങ്ങളുടെ പുതുയുഗത്തിലേയ്ക്കാണ്. അതിനർഥം, ഇന്ത്യ ലോക ബാഡ്മിന്റന്റെ നെറുകയിലേയ്ക്കു ചുവടുവയ്ക്കുന്നുവെന്നാണ്. ഇനി ഇന്ത്യ നോക്കുന്നത് ടോക്കിയോയിലേക്കാണ്. റിയൊയിലെ വെള്ളി അവിടെ സ്വർണമാകുന്നതിനായി കാത്തിരിക്കുന്നത് സിന്ധു മാത്രമല്ല, ഒരു രാജ്യം മുഴുവനുമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP