Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാനറി പടയ്ക്ക് കാലിടറി; ആൽബിസെലസ്റ്റ സംഘവും കളം വിട്ടു; നെഞ്ച് വിങ്ങി മലപ്പുറത്തെ ആരാധകക്കൂട്ടം; ബെൽജന്റീനയും ജനകീയമുന്നണിയും രൂപീകരിച്ച് പരസ്പരം പരിഹാസം ചൊരിഞ്ഞവർക്ക് ഇനി പ്രതീക്ഷ കോപ്പ അമേരിക്ക; ഖത്തറിൽ പന്തുരുളും മുമ്പേ കോപ്പയിൽ കണക്കുകൂട്ടലുകൾ മുറുകുന്നു

കാനറി പടയ്ക്ക് കാലിടറി; ആൽബിസെലസ്റ്റ സംഘവും കളം വിട്ടു; നെഞ്ച് വിങ്ങി മലപ്പുറത്തെ ആരാധകക്കൂട്ടം; ബെൽജന്റീനയും ജനകീയമുന്നണിയും രൂപീകരിച്ച് പരസ്പരം പരിഹാസം ചൊരിഞ്ഞവർക്ക് ഇനി പ്രതീക്ഷ കോപ്പ അമേരിക്ക; ഖത്തറിൽ പന്തുരുളും മുമ്പേ കോപ്പയിൽ കണക്കുകൂട്ടലുകൾ മുറുകുന്നു

എം പി റാഫി

മലപ്പുറം: ആരവങ്ങളും വാചക കസർത്തുമെല്ലാം നിലച്ചു. പ്രമുഖ ടീമുകളെല്ലാം ഒന്നിനു പിന്നലെ ഒന്നായി ലോകകപ്പ് മത്സരത്തിൽ നിന്നുംപുറത്തായതോടെ മലപ്പുറത്തെ ഫുട്‌ബോൾ കോലാഹലങ്ങൾക്കെല്ലാം മങ്ങലേറ്റ സ്ഥിതിയാണ്. ആരവങ്ങൾക്കും ആർപ്പുവിളികൾക്കും ശക്തികുറഞ്ഞിട്ടുണ്ട്. ബ്രസീൽ, അർജന്റീന ആരാധകരെല്ലാം പുതു മുന്നണികളായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. കണക്കുകൂട്ടലുകളും പ്രവചനങ്ങളും തെറ്റിച്ച് കളി മുന്നോട്ടുപോയതാണ് റഷ്യൻ ലോകകപ്പിനുള്ള കളിക്കമ്പക്കാരുടെ ആവേശം ചോരാൻ
ഇടയാക്കിയത്.

നിലവിൽ സെമിഫൈനലിൽ എത്തിയ നാലു ടീമുകളിൽ ഫ്രാൻസിനും ഇംഗ്ലണ്ടിനുമാണ് നാമമാത്രയായ പിന്തുണയെങ്കിലുമുള്ളത്. ഫൈനലിലെത്തുമെന്ന് കണക്കുകൂട്ടിയിരുന്ന ടീമുകളെല്ലാം സെമിപോലും കാണാതെയാണ് പുറത്തായിട്ടുള്ളത്. കളിയാവേശത്തിന് പേരുകേട്ട മലപ്പുറത്തിന്റെ ബിഗ്സ്‌ക്രീൻ കേന്ദ്രങ്ങളിലും കാണികൾ കുറഞ്ഞു തുടങ്ങി. ബ്രസീലും ബെൽജിയവും കളിച്ച ക്വാർട്ടർഫൈനൽ മത്സരത്തിനാണ് ബിഗ് സ്‌ക്രീൻകേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ ആളുകൾ കൂടിയത്. ബ്രസീൽ ആരാധകർക്കു പുറമേ മുമ്പേ അടിപതറിയ അർജന്റീന, ജർമ്മനി, സ്പെയിൻ,പോർച്ചുഗൽ എന്നീ ടീമുകളുടെ ആരാധകർ കൂടിയാണ് കഴിഞ്ഞ ദിവസത്തെ കളി കാണാനുണ്ടായിരുന്നത്.

ബ്രസീൽ ആരാധകർക്ക് മറുപടി നൽകാനാണ് തോറ്റ ടീമുകളുടെ ആരാധകർ ഒത്തുകൂടിയത്. ബെൽജിയം, ബ്രസീൽ പോരാട്ടത്തിൽ ബിഗ്സ്‌ക്രീൻകേന്ദ്രങ്ങളിൽ ബ്രസീൽ ആരാധകർക്കെതിരെ രൂപപ്പെട്ട സംഖ്യത്തിന് 'ബെൽജന്റീന' എന്ന പേര് വീണിരുന്നു. അർജന്റീനക്കാർ മുഴുവൻ
ബെൽജിയം ഗാലറിയിൽ നിലയുറപ്പിച്ചതാണ് കാരണം. ബ്രസീൽ വിരുദ്ധരെയെല്ലാം കൂടി ജനകീയ മുന്നണി എന്ന പേരിട്ടും വിളിച്ചിരുന്നു.

തുടർ മത്സരങ്ങളിൽ ബ്രസീൽ ആരാധക പക്ഷത്തും ഇത്തരം പുതുമുന്നണികൾ രൂപപ്പെടാനാണ് സാധ്യത. ബ്രസീലിനുകൂടി അടിപതറിയതോടെ ഗ്രാമങ്ങളിലെഫ്ളക്സുകളും ബോർഡുകളും തോരണങ്ങളുമെല്ലാം നീക്കിത്തുടങ്ങി. മറ്റുടീമുകളെ കണക്കിനു പരിഹസിച്ച ബ്രസീൽ ആരാധകർക്ക് കനത്ത മറുപടിയാണ്എതിരാളികൾ നൽകിയത്. ബ്രസീലിന്റെ മരണാനന്തരച്ചടങ്ങുകൾ ഉൾപ്പടെ ഇവർ നടത്തി. അവസാന ക്വാർട്ടർ ഫൈനൽ മത്സരമായ റഷ്യയുംക്രൊയേഷ്യയും തമ്മിലുള്ള കളികാണാൻ വളരെ കുറച്ചു
പേർമാത്രമാണുണ്ടായത്.

പ്രമുഖ ടീമുകൾ തോറ്റപ്പോൾ കപ്പുനേടുമെന്ന രീതിയിൽ പ്രചാരണം നടത്തിയ ബ്രസീൽ ആരാധകരെ ബിഗ്സ്‌ക്രീൻ കേന്ദ്രങ്ങളിലേക്ക് അടുക്കാൻ പോലും മറ്റു ടീമുകളുടെ ആരാധകർ അനുവദിച്ചില്ല. പരിഹാസം ഭയന്ന് പലരും കളികാണുന്നത് വീടുകളിലേക്ക് മാറ്റിയിട്ടുണ്ട്.മലപ്പുറത്തിന്റെ തെരുവോരങ്ങളിലേക്കു നോക്കിയാൽ ലോകകപ്പ് അവസാനിച്ച പ്രതീതിയാണ് ഉള്ളത്. ക്ലബുകളിലും ബിഗ്സ്‌ക്രീൻ കേന്ദ്രങ്ങളിലുമെല്ലാംആരവങ്ങൾ കുറഞ്ഞിട്ടുണ്ട്. എന്നാൽ ഇഷ്ടടീമുകൾ പുറത്തായെങ്കിലുംസ്പോർട്സ്മാൻ സ്പിരിറ്റിൽ തുടർന്നും കളികാണാൻ തന്നെയാണ്മിക്കയാളുകളും താൽപര്യപ്പെടുന്നത്.

ഇതിനിടെ ലോകക്കപ്പ് ആര് നേടുമെന്ന ചർച്ചയും നടക്കുന്നുണ്ട്. അടുത്ത ഖത്തർ ലോകകപ്പിനു മുമ്പായി അടുത്തകൊല്ലം നടക്കുന്ന കോപ്പാ അമേരിക്കയിൽ 'വിവാ ബ്രസീൽ, 'വാമോസ്'അർജന്റീന എന്ന് വിളിക്കാനൊരുങ്ങുകയാണ് ആരാധകർ. സ്വപ്നം കണ്ട കപ്പ് നഷ്ടമായെങ്കിലും കോപ്പയിലും ഖത്തറിലെ ലോകകപ്പിലും പ്രതീക്ഷ ചോരാതെ
കണക്കുകൂട്ടലുമായി കഴിയുകയാണ് മലപ്പുറത്തെ ഫുട്ബോൾ ആരാധകർ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP