Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ആദ്യമായി ഹോക്കി സ്റ്റിക്കെടുത്തത് ജി വി രാജയിൽ അത്‌ലറ്റായിരിക്കുമ്പോൾ; പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യയെ ചാമ്പ്യന്മാരാക്കി നാഷണൽ ഹീറോയായി; നിശ്ചയദാർഢ്യത്തിന്റെ അംഗീകാരമായി അർജുന അവാർഡും: വിജയകഥ ഇങ്ങനെ

ആദ്യമായി ഹോക്കി സ്റ്റിക്കെടുത്തത് ജി വി രാജയിൽ അത്‌ലറ്റായിരിക്കുമ്പോൾ; പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യയെ ചാമ്പ്യന്മാരാക്കി നാഷണൽ ഹീറോയായി; നിശ്ചയദാർഢ്യത്തിന്റെ അംഗീകാരമായി അർജുന അവാർഡും: വിജയകഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പതിനാറ് വർഷത്തിന് ശേഷം ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സ്വർണം സമ്മാനിച്ച മിടുക്കനാണ് ശ്രീജേഷ്. അതും പരമ്പരാഗത വൈരികളായ പാക് കരുത്തിനെ മറികടന്ന്. ശ്രീജേഷിന്റെ നിശ്ചയദാർഡ്യമാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് ബർത്ത് ഉറപ്പിച്ചത്. അതിനുള്ള അംഗീകാരമാണ് ഇപ്പോഴത്തെ അർജ്ജുന നേട്ടം.

ഹോക്കിയിൽ, മാനുവൽ ഫ്രെഡറിക്‌സ് എന്ന മലയാളി ഗോൾ കീപ്പറുടെ തുടർച്ചയാണ് ശ്രീജേഷ്. 1972ലെ മ്യൂണിക് ഒളിമ്പിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമിന്റെ ഗോൾ വല കാത്തത് മാനുവലായിരുന്നു. അതിന് ശേഷം വീണ്ടും ഒരു മലയാളി ഇന്ത്യൻ ഹോക്കി ടീമിലെത്തിയത് ശ്രീജേഷിലൂടെയാണ്. ഇങ്ങേത്തലയ്ക്കലെ വീറുറ്റ കണ്ണിയാണ് എറണാകുളം കിഴക്കമ്പലം കുമാരപുരം എരുമേലി പറാട്ട് വീട്ടിൽ പി.വി. രവീന്ദ്രന്റെയും ഉഷയുടെയും മകൻ ശ്രീജേഷ്. ഇന്ത്യൻ ടീമിലെ ലോകനിലവാരമുള്ള കളിക്കാരൻ എന്ന് ക്യാപ്റ്റൻ സർദാർ സിങ് വിശേഷിപ്പിച്ച കളിക്കാരൻ. ലോക നിലവാരമുള്ള പ്രകടനം കൊണ്ട് മലയാളത്തിന്റെ ശ്രീ ഇന്ത്യയെ ഏഷ്യൻ ചാംപ്യന്മാരാക്കിയിരുന്നു.

ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ടീം അംഗമായിരുന്ന ശ്രീജേഷ് ഒളിംപിക്‌സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു. തിരുവനന്തപുരം ജിവി രാജാ സ്‌കൂളിലൂടെ വളർന്ന ശ്രീ, ലോക ഹോക്കിയിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്. മികച്ച ഗോൾകീപ്പർക്കുള്ള ബൽജിത് സിങ് പുരസ്‌കാരത്തിനും ശ്രീജേഷിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. എൺപതുകളിൽ വനിതാ ഹോക്കി ടീമിലെ സജീവ സാന്നിധ്യമായിരുന്ന ഓമനകുമാരിക്ക് ശേഷം കേരളത്തിലേക്ക് അർജ്ജുന എത്തിക്കുന്ന ഹോക്കി താരമാവുകയാണ് ശ്രീജേഷ്.

പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഇന്ത്യയെ ഏഷ്യൻ ചാമ്പ്യനാക്കിയത് ശ്രീജേഷാണ്. ഹോക്കിയാണ് ഇന്ത്യയുടേയും പാക്കിസ്ഥാന്റേയും ദേശീയ കായിക ഇനം. ഇന്ത്യ ക്രിക്കറ്റിനെ നെഞ്ചിലേറ്റി മുന്നോട്ട് പോകുമ്പോഴും പാക്കിസ്ഥാന് ഹോക്കി ഇന്നും ക്രിക്കറ്റിനോളം പ്രിയപ്പെട്ടത്. ഹോക്കിയിൽ ഇന്ത്യയുമായുള്ള പോരാട്ടം പാക്കിസ്ഥാന് അഭിമാന പ്രശ്‌നമാണ്. ഇഞ്ചിയോൺ ഏഷ്യാഡിലെ ആദ്യ കളിയിൽ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചു. കളിച്ചു കളിച്ച് ഫൈനലിലും പരമ്പരാഗത എതിരാളികൾ നേർക്കു നേർ എത്തി. കളിയിൽ മുൻതൂക്കം നൽകിയതും പാക്കിസ്ഥാന്. ആദ്യം ഗോളടിച്ച് വിജയ വഴിയിൽ അവർ മുന്നേറുകയും ചെയ്തു. പിന്നെ പൊരുതിക്കളിച്ച് ഇന്ത്യ സമനില ഗോൾ നേടി. മുഴുവൻ സമയത്ത് സമനില. ഇനി പെനാൽട്ടി കിക്ക്. അപ്പോഴും തോൽക്കുമെന്ന് പാക്കിസ്ഥാൻ കരുതിയില്ല. കാരണം പാക് ഗോൾ വലകാക്കുന്നത് ഇമ്രാൻ ഭ്ട്ട്. ഇന്ത്യക്ക് വേണ്ടിയാണെങ്കിൽ ശ്രീജേഷെന്ന കൊച്ചു പയ്യൻ.

മത്സര പരിചയത്തിലും കളി മികവിലും ഇമ്രാൻ ഭട്ട് തന്നെയാണ് മിടുക്കൻ. പക്ഷേ ഇഞ്ചിയോണിലെ ദിവസം ശ്രീജേഷിന്റേതായിരുന്നു. രാജ്യമർപ്പിച്ച പ്രതീക്ഷ ശ്രീ കാത്തു. പാക്കിസ്ഥാന്റെ രണ്ട് പെനാൽട്ടി കിക്കുകൾ ശ്രീജേഷ് തടഞ്ഞു. മലയാളി നൽകിയ മുൻതൂക്കം ഇന്ത്യൻ താരങ്ങളും മുതലാക്കി. ഇമ്രാൻ ഭട്ടിനെ മറികടന്ന് നാല് കിക്കുകൾ വലയിലെത്തി. ഇതോടെ പാക്കിസ്ഥാൻ തോറ്റു. ശ്രീജേഷിന്റെ സേവുകളുടെ കരുത്തിൽ ഇന്ത്യ ഇഞ്ചിയോണിൽ നിന്ന് സ്വർണ്ണവുമായി മടങ്ങി. ഒളിമ്പിക്‌സ് യോഗ്യതയും ഉറപ്പിച്ചു. ഈ മികവ് ശ്രീജേഷിനെ ഇന്ത്യൻ ഹോക്കി ടീമിന്റെ വൈസ് ക്യാപ്ടൻ പദവി വരെ എത്തിച്ചു. ഇന്ന് ഇന്ത്യൻ ഹോക്കി ടീമിന് ഒഴിവാക്കാൻ കഴിയാത്ത പേരാണ് ശ്രീജേഷ്.

ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീജേഷിന്റെ കരുത്തിൽ തകർച്ചിയിൽ നിന്ന് ഇന്ത്യൻ ഹോക്കി ഉയർത്തെഴുന്നേറ്റപ്പോൾ പാക്കിസ്ഥാന് പിടിച്ചില്ലത്രേ. അതാണ് അതിർത്തിയിലെ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ഇന്ത്യൻ അതിർത്തി രക്ഷാ സേന തന്നെ അന്ന് പറഞ്ഞിരുന്നു. അന്താരാഷ്ട്ര അതിർത്തിയിലും നിയന്ത്രണ രേഖയിലും പാക് സൈന്യം വെടിവെപ്പ് രൂക്ഷമാക്കിയത് ഏഷ്യൻ ഗെയിസ് ഫൈനലിൽ ഇന്ത്യയോടേറ്റ പരാജയത്തിന് ശേഷമായിരുന്നു. ഹോക്കിയിലെ ഇന്ത്യൻ വിജയത്തിന് ശേഷം ശക്തമായ മുന്നറിയിപ്പ് നൽകിയിട്ടും അതിർത്തിൽ പാക്കിസ്ഥാൻ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയായിരുന്നു. ഒക്ടോബർ രണ്ടിന് ഇഞ്ചിയോണിൽ നടന്ന ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഷൂട്ടൗട്ടിലായിരുന്നു ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി സ്വർണം നേടിയത്.

പി ആർ ശ്രീജേഷ് എന്ന മലയാളി യുവാവ് ലോകത്തിലെ ഏറ്റവും മികച്ച ഗോളിമാരിലൊരാളാണെന്ന് ഒരുവട്ടംകൂടി പ്രഖ്യാപിച്ചതിന്റെ വെങ്കലമാണ് അസ്ലാൻഷായിൽ ഇന്ത്യ നേടിയതും. കരുത്തരായ ദക്ഷിണ കൊറിയയെ തകർത്ത് വെങ്കലം നേടിയ ഇന്ത്യൻ ടീം ചാരത്തിൽനിന്ന് ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. തകർന്നു തരിപ്പണമായ ടീമിനെ കൈപിടിച്ച്, അല്ല, കൈ തടുത്ത് കയറ്റിയത് ശ്രീജേഷും. വെങ്കലമെഡൽ മത്സരത്തിലാണ് ഗോളി ശരിക്കും രക്ഷകനായത്. ഷൂട്ടൗട്ടിൽ രണ്ടു ഷോട്ടുകൾ തടുത്തതോടെ ഇന്ത്യക്ക് ജയമായി. ഈ പ്രകടനം ശ്രീജേഷിന് മാൻ ഓഫ് ദി മാച്ച് ബഹുമതിയും നേടിക്കൊടുത്തു. ജയത്തിനും കൊറിയക്കും ഇടയിൽ വന്മതിൽപോലെ ശ്രീജേഷ് ശിരസ്സുയർത്തിനിന്നു. ഹോക്കിക്ക് വേരുകളില്ലാത്ത കേരളത്തിൽനിന്ന് ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ നിരയിലേക്ക് വളർന്നിട്ടും ശ്രീജേഷ് സ്വന്തം പ്രകടനത്തിൽ മേനി നടിക്കുന്നില്ല. അർജ്ജുന അവാർഡിന്റെ തിളക്കത്തിലും ഈ വിനയം താരത്തിൽ പ്രകടമാണ്.

മടിയാണ് ശ്രീജേഷിനെ ഗോൾകീപ്പറാക്കിയത്. ആ മടി തന്നെയാണ് പിന്നീട് ഇന്ത്യൻ ഹോക്കിക്ക് കരുത്തായതും. അത്‌ലറ്റിക്‌സിനോടായിരുന്നു സ്‌കൂളിൽ പഠിക്കുമ്പോൾ ശ്രീജേഷിന് താൽപ്പര്യം. എങ്ങനെ ഗോൾ കീപ്പറായെന്ന ചോദ്യത്തിന് ശ്രീജേഷ് നൽകുന്ന ഈ ഉത്തരത്തിൽ എല്ലാമുണ്ട്. ജി.വി.രാജ സ്പോർട്സ് സ്‌കൂളിൽ ചെന്നശേഷമാണ് ഞാൻ ഹോക്കി ആദ്യമായി കളിക്കുന്നത്. അതുവരെ ഷോട്ട്പുട്ടായിരുന്നു എന്റെ ഇനം. എട്ടാം ക്ലാസിൽ ഹോക്കിയിലേക്ക് വന്നപ്പോൾ ഓടാൻ ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഞാൻ ഗോൾ കീപ്പറായത്. അങ്ങനെ ഗോൾകീപ്പറായ ശ്രീജേഷ് പിന്നീട് തിരിഞ്ഞു നോക്കിയില്ല. പോസ്റ്റിന് മുന്നിൽ പുതിയ ചരിത്രം കുറിച്ചു. കിഴക്കമ്പലം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ ഓടിത്തുടങ്ങിയ ശ്രീജേഷിന്റെ കൈകളിലേക്ക് ഹോക്കി സ്റ്റിക്ക് എത്തുന്നത് പന്ത്രണ്ടാമത്തെ വയസിൽ.

തൊട്ടടുത്ത വർഷം തന്നെ കേരളത്തിന് വേണ്ടി കളത്തിലിറങ്ങി. അണ്ടർ 19 തിന്റെ ഇന്ത്യൻ ക്യാംപിലെത്തിയതോടെ ഹോക്കി പന്തിന്റെ വേഗത്തിലായിരുന്നു ശ്രീജേഷിന്റെ വളർച്ച. ഈ യാത്ര വൈസ് ക്യാപ്റ്റനിൽ വരെയെത്തി നിൽക്കുന്നു. എറണാകുളം ജില്ലയിലെ കിഴക്കമ്പലത്ത് പട്ടത്ത് രവീന്ദ്രന്റെ മകനായി 1986 മെയ്‌ 8നു ജനിച്ചു. മുൻ ലോങ്ജമ്പ് താരവും ആയുർവേദ ഡോക്ടറുമായ അനീഷ്യയാണ് ഭാര്യ. ഗ്രൗണ്ടിലെ പ്രണയം തന്നെയാണ് ശ്രീജേഷിന്റെ ജീവിത സഖിയായി അനീഷ്യയെ മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP