Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലാശയങ്ങളുടെ സംരക്ഷണത്തിന് തുഴയെറിഞ്ഞും സൈക്കിളോടിച്ചും മുംബൈ സ്വദേശികളുടെ സാഹസിക യാത്ര; ലക്ഷ്യം ലിംക റെക്കോർഡ്‌സിൽ ഇടം പിടിക്കൽ; കൗസ്തുഭും ഷാഞ്ജലിയും ഗുജറാത്തിലെ കച്ചിൽ നിന്ന് തുടങ്ങിയ യാത്ര ഫെബ്രുവരി അഞ്ചിന് കന്യാകുമാരിയിൽ സമാപിക്കും

ജലാശയങ്ങളുടെ സംരക്ഷണത്തിന് തുഴയെറിഞ്ഞും സൈക്കിളോടിച്ചും മുംബൈ സ്വദേശികളുടെ സാഹസിക യാത്ര; ലക്ഷ്യം ലിംക റെക്കോർഡ്‌സിൽ ഇടം പിടിക്കൽ; കൗസ്തുഭും ഷാഞ്ജലിയും ഗുജറാത്തിലെ കച്ചിൽ നിന്ന് തുടങ്ങിയ യാത്ര ഫെബ്രുവരി അഞ്ചിന് കന്യാകുമാരിയിൽ സമാപിക്കും

കെ സി റിയാസ്

കോഴിക്കോട്: ജലാശയങ്ങളുടെ സംരക്ഷണത്തിന് സാഹസിക ദൗത്യവുമായി മുംബൈ സ്വദേശികൾ. തുഴയെറിഞ്ഞും സൈക്കിളോടിച്ചുമാണ് ഒരേ ലക്ഷ്യവുമായി രണ്ടു വഴികളിലൂടെ കോഴിക്കോട്ടെത്തിയത്. കയാക്കിങ് ദേശീയ താരം കൗസ്തുഭ് ഖഡെ എന്ന 30-കാരൻ ആഞ്ഞടിക്കുന്ന തിരമാലകളെ വകവയ്ക്കാതെ കയാക്കിൽ കടലിലൂടെ കുതിക്കുമ്പോൾ കൗസ്തുഭിന്റെ കൂട്ടുകാരിയും 28-കാരിയുമായ ഷാഞ്ജലി ഷഹി സമാന്തരമായി റോഡുമാർഗം സൈക്കിളിലും മുന്നേറുന്നു. ജലാശയ സംരക്ഷണ ബോധവത്കരണത്തോടൊപ്പം ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കാനുള്ള സാഹസിക യാത്രയാണിത് ഇരുവർക്കും. ഒപ്പം കയാക്കിങ് പ്രോത്സാഹനവും യാത്രയിലൂടെ ലക്ഷ്യമിടുന്നു.

സാഹസിക യാത്ര ഇഷ്ടപ്പെടുന്ന ഇരുവരും ഗുജറാത്തിലെ കച്ചിൽ നിന്ന് നവംബർ 17-നാണ് യാത്ര തുടങ്ങിയത്. ഫെബ്രുവരി അഞ്ചിന് മൂന്നു കടലുകൾ സംഗമിക്കുന്ന കന്യാകുമാരിയിൽ യാത്ര സമാപിക്കുമെന്ന് കൗസ്തുഭും ഷാഞ്ജലിയും പറഞ്ഞു. അപ്പോഴേക്കും പശ്ചിമതീരത്തിലൂടെ 3000 കിലോമീറ്റർ കയാക്കിങ് നടത്തുന്ന ആദ്യ ഇന്ത്യക്കാരനായി താൻ മാറുമെന്ന് കൗസ്തുഭ് പറയുന്നു. കൗസ്തുഭിന്റെ ലക്ഷ്യം കയാക്കിലൂടെ മൂവായിരം കിലോമീറ്റർ ജലയാത്രയാണെങ്കിൽ ഷാഞ്ജലിയുടെ ലക്ഷ്യം സൈക്കിളിൽ 3500 കിലോമീറ്റർ യാത്രയാണ്.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു. ആറ് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളും കടന്നാണ് സഹപ്രവർത്തകരും കൂട്ടുകാരുമായ ഇരുവരും യാത്ര പൂർത്തിയാക്കുക. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണ്ണാടക, തമിഴ്‌നാട്, ദാമൻ ദിയു, മാഹി എന്നിവിടങ്ങൾ ഇതിനകം പിന്നട്ടാണ് ഇവർ കോഴിക്കോട്ടെത്തിയത്. ഇനി കേരളം മാത്രമേ ബാക്കിയുള്ളുവെന്ന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബിലെത്തിയ കൗസ്തുഭും ഷാഞ്ജലിയും വ്യക്തമാക്കി.

മുംബൈയിൽ ഒരേ കമ്പനിയിൽ ജോലി ചെയ്തിരുന്ന ഇരുവരും അതുപേക്ഷിച്ചാണ് പൂർണ്ണമായും യാത്രകളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്. ഡൽഹി ഐ ഐ ടിയിൽ നിന്ന് പഠനം പൂർത്തിയാക്കിയ കൗസ്തുഭ് മുംബൈയിലെ ഒരു മൊബൈൽ ആപ് കമ്പനിയിലെ പ്രൊഡക്ട് മാനേജറായിരുന്നു. ഇതേ കമ്പനിയിലെ മാർക്കറ്റിങ് മാനേജറായിരുന്നു ഷാഞ്ജലി. കൗസ്തുഭ് 2015-ൽ മുംബൈയിൽ നിന്ന് ഗോവയിലേയ്ക്ക് 18 ദിവസം നീണ്ട കയാക്കിങ് യാത്ര നടത്തിയിട്ടുണ്ട്. അന്നും സൈക്കിളിൽ ഷാഞ്ജലിയും കൂട്ടിനുണ്ടായിരുന്നു. 415 കിലോമീറ്റർ ദൂരം തുഴയെറിഞ്ഞ് അന്ന് കൗസ്തുഭ് ലിംക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. പകൽ മുഴുവൻ സൈക്കിളിൽ സഞ്ചരിച്ചാണ് രാത്രി ഷാഞ്ജലി തീരദേശത്തേക്കെത്തുക. അവിടെ കൗസ്തുഭും എത്തും. അങ്ങനെയാണ് ഓരോ ദിവസവും ഇവർ യാത്ര ചെയ്യുന്നത്.\

ജല യാത്രയ്ക്കിടെയാണ് പുഴയിലെയും കടലിലെയും മാലിന്യം എത്രത്തോളം ഗുരുതരമാണെന്ന് മനസ്സിലായതെന്ന് കൗസ്തുഭ് പറഞ്ഞു. പാൽ കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, മദ്യ കുപ്പികൾ എന്നു വേണ്ട ജലാശയങ്ങൾ നിറയെ മാലിന്യമാണ്. ഇതിനൊരു പരിഹാരമായി തങ്ങളാലാകുന്നത് ഈ യാത്രയിലൂടെ ചെയ്യണമെന്നാണ് ആഗ്രഹം. ഗുജറാത്ത് മുതൽ കേരളം വരെ യാത്ര ചെയ്തപ്പോൾ മനസ്സിലായത് ജലാശയങ്ങളോട് യാതൊരു വിധത്തിലുള്ള മര്യാദയും ആരും കാണിക്കാറില്ലെന്നാണ്. എല്ലാവരും മൽസരിച്ച് മാലിന്യം വലിച്ചെറിയുകയാണ്. ഇതിനൊരു അവസാനം വരേണ്ടതുണ്ടെന്ന് കയാക്കിങ് ദേശീയ താരം പറഞ്ഞു.

കയാക്കിങ് പോലുള്ള സാഹസിക കായിക വിനോദങ്ങളുടെ രസവും സാഹസികതയുമെല്ലാം കുട്ടികളിലും മുതിർന്നവരിലും എത്തിക്കാനാണ് കൗസ്തുഭിനെ പോലുള്ള ദേശീയ താരത്തെ കേരളത്തിലെത്തിച്ചതെന്ന് ജെല്ലിഫിഷ് വാട്ടർ സ്പോർട്സ് ക്ലബ്ബിന്റെ മാനേജിങ് ഡയറക്ടർ കൗശിക് കൊടിത്തൊടി പറഞ്ഞു. ലോകത്തിൽ അനുദിനം വളർന്നുകൊണ്ടിരിക്കുന്ന മേഖലയാണ് സാഹസിക ടൂറിസം. ഓഫ് ബീറ്റ് കായിക ഇനമായ കയാക്കിങ്ങിന് കൂടുതൽ ശ്രദ്ധ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP