Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'ക്വാർട്ടേഴ്‌സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം..' എന്ന് വാട്‌സ്ആപ് ഗ്രൂപ്പിൽ 'ക്വട്ടേഷൻ' എടുത്ത് സിപിഎം അനുകൂലികളായ പൊലീസുകാർ; റിപ്പോർട്ടർ ചാനൽ ലേഖികയ്ക്കും പൊലീസുകാരനായ ഭർത്താവിനും എതിരെ ഭീഷണി ഉയർത്തിയ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും; പത്രപ്രവർത്തക യൂണിയനും പൊലീസ് മേധാവികൾക്കും പരാതി നൽകി നിയമനടപടികളുമായി ദമ്പതികൾ മുന്നോട്ട്

'ക്വാർട്ടേഴ്‌സിൽ കയറി തച്ചാലോ.. ആളെ ഏർപ്പാടാക്കാം..' എന്ന് വാട്‌സ്ആപ് ഗ്രൂപ്പിൽ 'ക്വട്ടേഷൻ' എടുത്ത് സിപിഎം അനുകൂലികളായ പൊലീസുകാർ; റിപ്പോർട്ടർ ചാനൽ ലേഖികയ്ക്കും പൊലീസുകാരനായ ഭർത്താവിനും എതിരെ ഭീഷണി ഉയർത്തിയ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും; പത്രപ്രവർത്തക യൂണിയനും പൊലീസ് മേധാവികൾക്കും പരാതി നൽകി നിയമനടപടികളുമായി ദമ്പതികൾ മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഷുഹൈബ് വധക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളിൽ വരുന്നതിന്റെ പേരിൽ ടിവി ചാനൽ ലേഖികയ്ക്കും ഭർത്താവായ പൊലീസുകാരനുമെതിരെ സിപിഎം സൈബർ ഗ്രൂപ്പുകളിൽ നിന്നു ഭീഷണി നടത്തിയത് സിപിഎം അനുകൂലികളായ പൊലീസുകാർ തന്നെ. സംഭവം വിവാദമായതോടെ പാർട്ടിക്കും വിഷയം തലവേദനയായിരിക്കുകയാണ്. അതിനിടെ പത്രപ്രവർത്തക യൂണിയനും പൊലീസ് മേധാവികൾക്കും പരാതി നൽകി നിയമനടപടികളുമായി ദമ്പതികൾ മുന്നോട്ട് നീങ്ങുകയാണ്. ഭീഷണി ഉയർത്തിയ പൊലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കും എന്ന പ്രതീക്ഷയിലാണ് ഇവർ.

പൊലീസ് ക്വാർട്ടേഴ്‌സിൽ താമസക്കാരിയായ വനിതാ ചാനൽ റിപ്പോർട്ടർക്കും ഭർത്താവായ സിവിൽ പൊലീസ് ഉദ്യോഗസ്ഥനുമെതിരെയാണു സിപിഎം അനുകൂലികളായ പൊലീസുകാരുടെ വാട്‌സാപ് ഗ്രൂപ്പിൽ ഭീഷണിയുണ്ടായത്.

സിപിഎം പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും പങ്കു പുറത്തുവന്നത് ഈ ഉദ്യോഗസ്ഥനും ഭാര്യയും വഴിയാണെന്ന് ആരോപിച്ചു സിപിഎം മുഖപത്രം കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഈ ഉദ്യോഗസ്ഥനുൾപ്പെടെ രണ്ടു പൊലീസുകാരുടെയും കണ്ണൂരിലെ ചില മാധ്യമ പ്രവർത്തകരുടെയും ഫോൺ വിവരങ്ങൾ ചോർത്തിയ സംസ്ഥാന ഇന്റലിജൻസ് വിഭാഗം ഇക്കാര്യം സ്ഥിരീകരിച്ചതായും വാർത്തയിലുണ്ടായിരുന്നു. അതിനു പിന്നാലെ വനിതാ റിപ്പോർട്ടർക്കും ഭർത്താവിനുമെതിരെ സിപിഎം സൈബർ ഗ്രൂപ്പുകളിൽ വ്യാപക പ്രചാരണമുണ്ടായി.

റിപ്പോർട്ടർ ചാനലിന്റെ കണ്ണൂരിലെ ലേഖിക വിനീത, ഭർത്താവും പൊലീസുകാരനുമായ സുമേഷ് എന്നിവർക്ക് എതിരെയാണ് അപകീർത്തി പ്രചരണവും ഭീഷണിപ്പെടുത്തലും ഉണ്ടായത്. ഇതിന് പിന്നാലെ പാർട്ടി പത്രമായ ദേശാഭിമാനിയിൽ തന്നെ ഇവരുടെ പേരുനൽകാതെ ഇത്തരത്തിൽ വാർത്ത നൽകിയതോടെ ഭീഷണിപ്പെടുത്തലും അപവാദ പ്രചരണവും ഇരട്ടിയാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ലേഖിക.

കേസിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തുന്നതിലെ ഗൂഢസംഘത്തെ തിരിച്ചറിഞ്ഞെന്ന് വ്യക്തമാക്കിയായിരുന്നു വാർത്ത. വിനീതയുടെ പേരെടുത്ത് പറയാതെയാണ് വാർത്ത നൽകിയതെങ്കിലും കണ്ണൂരിലെ ഏക വനിതാ ചാനൽ റിപ്പോർട്ടർ എന്ന നിലിയൽ ഇവരെ തിരിച്ചറിയും വിധത്തിൽ വാർത്ത നൽകിയാണ് പത്രം ഇത്തരമൊരു പ്രചരണത്തിന് എരിവുകൂട്ടിയത്. ഇതോടെ വിനീതയ്ക്കും പേരാവൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ഭർത്താവ് സുമേഷിനും എതിരെ സോഷ്യൽ മീഡിയയിൽ വൻ പ്രചരണങ്ങൾ തുടങ്ങുകയായിരുന്നു.

സുമേഷിന്റെ ഫോട്ടോ സഹിതം സിപിഎം പ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പുകളിലും ഫേസ്‌ബുക് പേജുകളിലും വലിയതോതിൽ പ്രചാരണവുമുണ്ടായി. സുമേഷിനെ വീട്ടിൽ കയറി ആക്രമിക്കുമെന്നും മറ്റും സിപിഎം അനുകൂല പൊലീസുകാരുടെ വാട്സാപ് ഗ്രൂപ്പുകളിലും ഭീഷണിയുണ്ടായി. രണ്ടു ദിവസമായി ഇന്റർനെറ്റ് കോളുകളിൽ വിനീതയ്ക്കും ഭീഷണികൾ തുടരുകയാണ്. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവിക്കു വിനീത പരാതി നൽകിയത്. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ ഘടകം പ്രതിഷേധിക്കുകയും ചെയ്തു.

ഷുഹൈബ് വധത്തിനു ശേഷം സിപിഎം വൻ പ്രതിരോധത്തിലായതോടെയാണ് സംഭവത്തിൽ വാർത്തകൾ നിരന്തരം വരുന്നത് പാർട്ടിക്ക് തലവേദനയായത്. ഇതോടെയാണ് ദേശാഭിമാനി 'വിദഗ്ധ അന്വേഷണം' നടത്തി വിനീതയും സുമേഷുമാണ് വാർത്തകൾ ചോർത്തുന്ന ഗൂഢസംഘം എന്ന നിലിയൽ വാർത്ത നൽകുകയും അതിന് പിന്നാലെ ഇവർക്കെതിരെ സോഷ്യൽമീഡിയയിൽ നേരത്തെ തുടങ്ങിയ അപവാദ പ്രചരണം കൂടുതൽ ശക്തമാകുകയും ആയിരുന്നു.

വ്യാജവാർത്തകൾക്ക് പിന്നിലെ ഗൂഢസംഘത്തെ തിരിച്ചറിഞ്ഞു എന്ന തലക്കെട്ടോടെയായിരുന്നു ദേശാഭിമാനി വാർത്ത. ഇക്കാര്യത്തിൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം തുടങ്ങിയെന്നും മുഖ്യ ഉറവിടം അന്വേഷക സംഘത്തിലെ ഉദ്യോഗസ്ഥനാണെന്നും പറഞ്ഞായിരുന്നു വാർത്ത. കോൺഗ്രസ് അനുകൂലികളായ രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ചില മാധ്യമ പ്രവർത്തകരും ഉൾപ്പെട്ടതാണ് സംഘമെന്നും ദേശാഭിമാനി കണ്ടെത്തി.

ഇവരുടെ ഫോൺരേഖകൾ ശേഖരിച്ച് വിജിലൻസ് അന്വേഷണം തുടങ്ങിയെന്നും വാർത്തയിൽ പറഞ്ഞിരുന്നു. കണ്ണൂരിലെ കോൺഗ്രസ് അനുകൂല പൊലീസ് അസോസിയേഷൻ നേതാവുകൂടിയാണ് സുമേഷ്, ഇതോടെയാണ് വാർത്തകൾ ചോർത്തിയെന്ന പേരിൽ സുമേഷിനെതിരെയും വിനീതയ്ക്ക് എതിരെയും കൂട്ടായ പ്രചരണവും ഭീഷണിയും മുഴക്കിയതും അതിന് ആക്കംകൂട്ടി ദേശാഭിമാനി വാർത്ത നൽകിയതുമെന്നാണ് വിവരം.

പ്രമുഖ ചാനലിലെ വനിതാ റിപ്പോർട്ടർ ആദ്യം ബ്രേക്കിങ് ന്യൂസ് നൽകുമെന്നും തുടർന്ന് മറ്റ് ചാനലുകൾ വാർത്ത ഏറ്റെടുക്കുമെന്നും ഇങ്ങനെയാണ് സിപിഎമ്മിനെതിരെ കടന്നാക്രമണം നടക്കുന്നതെന്നും വാർത്തയിൽ പറഞ്ഞിരുന്നു. മലയോര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് വിവരം നൽകുമെന്നും ഇയാളാണ് ആവശ്യമായ ചേരുവകൾ ചേർത്ത് സിപിഎം വിരുദ്ധ നുണബോംബുകൾ സൃഷ്ടിക്കുന്നതെന്നുമായിരുന്ന ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP