Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറി സീൽ വച്ച് പരിശോധന; ബോണി കപൂറിന് പിന്നാലെ ബന്ധുക്കളേയും വിവാഹ അതിഥികളേയും ഹോട്ടൽ ജീവനക്കാരേയും ചോദ്യം ചെയ്യും; വിവാഹത്തിൽ പങ്കെടുത്ത പലർക്കും ദുബായ് വിട്ട് പോകുന്നതിന് വിലക്ക്; നടിയുടെ ഫോൺ കോളുകളും നാട്ടിലെ മെഡിക്കൽ റിക്കോർഡും പരിശോധിക്കും; മൃതദേഹം കൊണ്ടു വരാൻ വേണ്ടി എത്തിയ അനിൽ അംബാനിയുടെ വിമാനം ദുബായ് എയർപോർട്ടിൽ ദിവസങ്ങൾ കിടക്കേണ്ടി വന്നേക്കും

ശ്രീദേവിയെ മരിച്ച നിലയിൽ കണ്ടെത്തിയ ഹോട്ടൽ മുറി സീൽ വച്ച് പരിശോധന; ബോണി കപൂറിന് പിന്നാലെ ബന്ധുക്കളേയും വിവാഹ അതിഥികളേയും ഹോട്ടൽ ജീവനക്കാരേയും ചോദ്യം ചെയ്യും; വിവാഹത്തിൽ പങ്കെടുത്ത പലർക്കും ദുബായ് വിട്ട് പോകുന്നതിന് വിലക്ക്; നടിയുടെ ഫോൺ കോളുകളും നാട്ടിലെ മെഡിക്കൽ റിക്കോർഡും പരിശോധിക്കും; മൃതദേഹം കൊണ്ടു വരാൻ വേണ്ടി എത്തിയ അനിൽ അംബാനിയുടെ വിമാനം ദുബായ് എയർപോർട്ടിൽ ദിവസങ്ങൾ കിടക്കേണ്ടി വന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായിലെ ജുമൈറ ടവേഴ്‌സ് ഹോട്ടൽ മുറിയിലെ ബാത്ടബിൽ വീണു മരിക്കുകയായിരുന്നു ശ്രീദേവി. 2201 എന്ന മുറിയിലായിരുന്നു ശ്രീദേവിയുടെ അന്ത്യനിമിഷങ്ങൾ. മരണ റിപ്പോർട്ടിലെ അസ്വാഭാവികത മൂലം ദുബായ് പൊലീസ് വിശദ അന്വേഷണത്തിലാണ്. ഇതിന്റെ ഭാഗമായി ഹോട്ടൽ മുറി പൊലീസ് സീൽ ചെയ്യും. അതിന് ശേഷം വിശദ പരിശോധന ഇവിടെ തുടരും. ഹോട്ടൽ ജീവനക്കാരേയും ചോദ്യം ചെയ്യും. ഇതിന് ശേഷം മാത്രമേ മൃതദേഹം വിട്ടു കൊടുക്കൂ. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്ന മരണത്തിലെ ദുരൂഹതകൾക്ക് തെളിവാണ് ദുബായ് പൊലീസിന്റെ ഈ നടപടികൾ.

ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മർവയുടെ വിവാഹത്തിൽ സംബന്ധിക്കാനായാണ് ഭർത്താവും സിനിമാ നിർമ്മാതാവുമായ ബോണി കപൂർ, ഇളയ മകൾ ഖുഷി കപൂർ എന്നിവർക്കൊപ്പം ശ്രീദേവി യു.എ.ഇ.യിൽ എത്തിയത്. റാസൽഖൈമയിലെ വാൾഡോർഫ് അസ്റ്റോറിയ ഹോട്ടലിൽ വ്യാഴാഴ്ചത്തെ വിവാഹാഘോഷത്തിനുശേഷം ശ്രീദേവിയും കുടുംബവും ദുബായിലെ ജുമേറ എമിറേറ്റ്സ് ടവേർസ് ഹോട്ടലിലേക്ക് താമസം മാറ്റിയിരുന്നു. ഈ വിവാഹ നിശ്ചയത്തിൽ പങ്കെടുത്തവരെല്ലാം സംശയത്തിന്റെ നിഴലിലാണ്. അന്വേഷണം പൂർത്തിയായാൽ മാത്രമേ ഇതിൽ പലർക്കും ദുബായ് വിടാനാകൂ. ഇതിനുള്ള നിർദ്ദേശം പൊലീസ് ഇവർക്കെല്ലാം കൈമാറിയിട്ടുണ്ട്. വിശദമായ തെളിവെടുപ്പും മൊഴിയെടുക്കലും തുടരും. അതിന് ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുന്നതിലും അന്തിമ തീരുമാനം ഉണ്ടാകൂ.

ശ്രീദേവിയുടെ മൃതദേഹം എത്രയും വേഗം ഇന്ത്യയിലെത്തിക്കാൻ ബന്ധുക്കൾ നടപടികൾ എടുത്തിരുന്നു. പ്രധാനമന്ത്രി മോദിയുടെ ഓഫീസും ഇടപെട്ടു. ഹൃദയാഘാതമെന്ന റിപ്പോർട്ടിനെ തുടർന്നായിരുന്നു ഇത്. മൃതദേഹം എത്തിക്കാൻ അനിൽ അംബാനിയുടെ വിമാനം ദുബായിലും എത്തി. ഇതിന് ശേഷമാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. ഇതോടെ അനിൽ അംബാനിയുടെ വിമാനത്തിന് ദുബായിൽ അനിശ്ചിതമായി കിടക്കേണ്ട അവസ്ഥയും വരും. ശ്രീദേവിയുടെ മരണത്തിലെ ദുരൂഹതകൾ അവസാനിച്ചാൽ മാത്രമേ അംബാനിയുടെ വിമാനത്തിന് ഇനി ശ്രീദേവിയുടെ മൃതദേഹവുമായി ഇന്ത്യയിലേക്ക് മടങ്ങിയെത്താൻ കഴിയൂവെന്നതാണ് അവസ്ഥ.

ബോണി കപൂറിനെ ഇന്റീരിയർ മിനിസ്ട്രി ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്തത്. കുടുംബാഗങ്ങളിൽ നിന്നും കാര്യങ്ങൾ തിരക്കി. ബോണി കപൂറിനോട് അനുമതിയില്ലാതെ ദുബായ് വിടരുതെന്ന നിർദ്ദേശവും പൊലീസ് നൽകിയിട്ടുണ്ടെന്നാണ് സൂചന. വിവാഹ സൽകാരത്തിൽ പങ്കെടുത്ത ഒന്നിലേറെ പേർക്ക് ഈ നിർദ്ദേശം ലഭിച്ചതയാും സൂചനയുണ്ട്. ശ്രീദേവിയുടെ ഫോൺ കോളുകളും മറ്റും പരിശോധിച്ച ശേഷമാകും പൊലീസ് അന്തിമ നിഗമനത്തിൽ എത്തുക. അതുവരെ ആർക്കും ദുബായ് വിട്ട് പോകാൻ കഴിയാത്ത സാഹചര്യം വരും. ശ്രീദേവിയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളും ദൂബായ് പൊലീസ് പരിശോധിക്കും. റിക്കോർഡുകൾ ഇന്ത്യയിൽ നിന്ന് എത്തിക്കാനുള്ള നടപടിയും തുടങ്ങി കഴിഞ്ഞു.

അതിനിടെ വ്യാഴാഴ്ചതന്നെ മുംബൈയിലേക്ക് മടങ്ങിയ ബോണി കപൂർ ശനിയാഴ്ച വൈകീട്ടാണ് വീണ്ടും ദുബായിലെത്തിയതെന്ന് ബന്ധുക്കളെ ഉദ്ധരിച്ച് ഒരു ഇംഗ്ലീഷ് പത്രം റിപ്പോർട്ട് ചെയ്തു. ഇരുവരും ഏറെനേരം സംസാരിച്ചശേഷം രാത്രി അത്താഴത്തിന് പോകാൻ ഒരുങ്ങുന്നതിനായി ശ്രീദേവി ബാത്ത്റൂമിലേക്ക് പോവുകയായിരുന്നു. 15 മിനിറ്റ് കഴിഞ്ഞിട്ടും അവരെ കാണാത്തതിനെ തുടർന്ന് മുറി തുറന്നപ്പോഴാണ് ബാത്ത്ടബ്ബിൽ മുങ്ങിക്കിടക്കുന്നതായി കണ്ടത്. പെട്ടെന്ന് തന്നെ ദുബായ് റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും അതിനുമുൻപേ മരിച്ചിരുന്നു. ഈ വെളിപ്പെടുത്തൽ ശരിയല്ലെന്ന വാദവും സജീവമാണ്. കൂടാതെ മരണത്തിൽ സംശയാസ്പദമായി എന്തെങ്കിലുമുണ്ടോ എന്ന് കണ്ടെത്താൻ ശ്രീദേവിയുടെ അവസാന സമയത്തെ ഫോൺ കോളുകളും അന്വേഷണ സംഘം പരിശോധിക്കും.

ശ്രീദേവി മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന തരത്തിലാണ് ആദ്യം വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഇതിനെ പാടേ തള്ളിക്കൊണ്ട് ഫോറൻസിക് പരിശോധനാഫലം പുറത്തു വരികയായിരുന്നു. മരണം ശ്വാസകോശത്തിൽ വെള്ളം കയറിയതിനാലാണെന്ന് ഫോറൻസിക് പരിശോധനാ റിപ്പോർട്ടിൽ പറയുന്നത്. രക്തത്തിൽ മദ്യത്തിന്റെ അംശം പരിശോധനയിൽ കണ്ടെത്തി. മദ്യത്തിന്റെ സ്വാധീനത്തിൽ ബാത്ത്ടബ്ബിനുള്ളിൽ ബോധരഹിതയായി വീണു മുങ്ങിമരിച്ചതാകാമെന്നാണ് ദുബായ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശ്വാസകോശത്തിൽ വെള്ളം കയറിയാണു മരണം. ഹൃദയാഘാതത്തെത്തുടർന്നാണു മരണമെന്നായിരുന്നു ആദ്യറിപ്പോർട്ട്. ഹൃദയാഘാതം സംഭവിച്ചിട്ടില്ലെന്നു സ്ഥിരീകരിച്ചു. ഇതെല്ലാം മരണത്തെ ദുരൂഹമാക്കുന്നു.

മരണം അസ്വാഭാവികമാണെന്നു തെളിഞ്ഞതോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതു വൈകും. മൃതദേഹം എംബാം ചെയ്യുന്ന നടപടികൾ ഇന്ന് ഉച്ചകഴിഞ്ഞേ ഉണ്ടാകു. മൃതദേഹം ഇന്ത്യയിലേക്ക് എപ്പോൾ എത്തിക്കുമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഇന്ത്യൻ അംബാസിഡർ നവദീപ് സിങ് സൂരി പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. പൊലീസ് കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത് ഈ സാഹചര്യത്തിലാണ്. ദുബായിൽ ഇത്തരം അപകടമരണങ്ങളിൽ തുടർ അന്വേഷണം നടത്തുക പബ്ലിക് പ്രോസിക്യൂഷനാണ്.

റാസൽഖൈമയിലെ വാൾഡോർഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിൽ വ്യാഴാഴ്ചയായിരുന്നു മോഹിത് വർമ്മയുടെ വിവാഹാഘോഷം. ചടങ്ങുകൾക്കു ശേഷം അവിടെ നിന്നും മടങ്ങിയ ശ്രീദേവി ദുബായിലെ എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലാണ് താമസിച്ചത്. ഇവിടെ വച്ചാണ് അവരുടെ മരണം സംഭവിച്ചത്. മരണത്തിൽ പിന്നീട് ഏതെങ്കിലും തരത്തിലുള്ള ആരോപണം ഉയരാതിരിക്കാനാണ് എല്ലാ പഴുതുകളും അടച്ച് ദുബായ് പൊലീസ് അന്വേഷണം നടത്തുന്നത്. മരണകാരണം കണ്ടെത്തുന്നതിനായുള്ള ഫൊറൻസിക് പരിശോധനയുടെയും രക്തപരിശോധനയുടെയും റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ശ്രീേദവി മുങ്ങിമരിച്ചതാണെന്ന് വ്യക്തമായത്. രക്തപരിശോധനയിൽ മദ്യത്തിന്റെ അംശവും കണ്ടെത്തി. ബോധം നഷ്ടപ്പെട്ടശേഷമാണ് ശ്രീദേവി ബാത്ടബിൽ വീണതെന്ന് ദുബായ് പൊലീസ് അറിയിച്ചു.

ഇതേത്തുടർന്ന് കേസിന്റെ അന്വേഷണം ദുബായ് പൊലീസ് പ്രോസിക്യൂഷനു വിട്ടു. പ്രോസിക്യൂഷൻ കേസിന്റെ സ്ഥിതിഗതികൾ പരിശോധിച്ചശേഷമേ മൃതദേഹം ഇനി വിട്ടുനൽകൂ. അതേസമയം, ശ്രീദേവിയുടെ അന്ത്യനിമിഷങ്ങളെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും പുറത്തുവന്നു. ഭർത്താവ് ബോണി കപൂർ മാത്രമാണ് അവസാനമണിക്കൂറിൽ ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്നത്. ബന്ധുവിന്റെ വിവാഹത്തിനുശേഷം മുംബൈയിലേക്ക് മടങ്ങിയ ബോണി ശ്രീദേവിയെ അത്ഭുതപ്പെടുത്താനായി ആരും അറിയാതെ വൈകിട്ട് ദുബായിൽ എത്തുകയായിരുന്നു. ഇത്തരം വാദങ്ങളും സംശയത്തിന് ഇടനൽകുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP