Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുതലും പലിശയും അടച്ചിട്ടും ഭൂമി മടക്കി തരാത്ത ബോബി ചെമ്മണ്ണൂരിന് എതിരെ പരാതി നൽകിയതോടെ സ്വന്തം വീട്ടിൽ പോലും കയറാൻ ആവാതെ ഒളിവിൽ കഴിയേണ്ട ഗതികേടിൽ; ഒത്തുതീർപ്പിന് എത്തിയ ബിജെപി നേതാക്കളോട് സഹകരിക്കാത്തതിന്റെ പേരിൽ മാസങ്ങളായി ഒറ്റതിരിഞ്ഞ് ആക്രമണം; ആകെയുള്ള ഭൂമിയിലെ കൃഷികളെല്ലാം വെട്ടി നശിപ്പിച്ചും പ്രതികാരം; സ്വർണക്കട മുതലാളിയുടെ ഗുണ്ടകൾ ഒരു പാവപ്പെട്ടവന്റെ ജീവിതം കുട്ടിച്ചോറാക്കിയിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ല

മുതലും പലിശയും അടച്ചിട്ടും ഭൂമി മടക്കി തരാത്ത ബോബി ചെമ്മണ്ണൂരിന് എതിരെ പരാതി നൽകിയതോടെ സ്വന്തം വീട്ടിൽ പോലും കയറാൻ ആവാതെ ഒളിവിൽ കഴിയേണ്ട ഗതികേടിൽ; ഒത്തുതീർപ്പിന് എത്തിയ ബിജെപി നേതാക്കളോട് സഹകരിക്കാത്തതിന്റെ പേരിൽ മാസങ്ങളായി ഒറ്റതിരിഞ്ഞ് ആക്രമണം; ആകെയുള്ള ഭൂമിയിലെ കൃഷികളെല്ലാം വെട്ടി നശിപ്പിച്ചും പ്രതികാരം; സ്വർണക്കട മുതലാളിയുടെ ഗുണ്ടകൾ ഒരു പാവപ്പെട്ടവന്റെ ജീവിതം കുട്ടിച്ചോറാക്കിയിട്ടും തിരിഞ്ഞുനോക്കാൻ ആരുമില്ല

എം പി റാഫി

കോഴിക്കോട്: സ്വർണക്കട മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി കേസെടുപ്പിച്ച വയോധികദമ്പതിമാരെ വീട്ടിൽ നിന്ന് അടിച്ചോടിച്ച് പ്രതികാരം. ഇതിന് കൂട്ടുനിൽക്കുന്നതാകട്ടെ ബിജെപിയുടെ പ്രാദേശിക നേതാക്കളും. സ്വന്തം ഭൂമിയിൽ കൃഷി ചെയ്ത വയോധിക ദമ്പതികൾക്കെതിരെ മർദനവും കള്ളക്കേസും എടുപ്പിച്ച് അവരെ വീട്ടിൽ നിന്ന് ഓടിച്ചാണ് പകരംവീട്ടൽ അരങ്ങേറുന്നത്. ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടായിസത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് ബാലുശേരിയിലെ കുടുംബം. കോഴിക്കോട് ബാലുശേരി എം എം പറമ്പ് മാനാംകുന്നുമ്മൽ കെ.പി ഭാസ്‌കരനും ഭാര്യ വത്സലക്കുമാണ് ജൂവലറി മുതലാളിയിൽ നിന്നും പ്രദേശത്തെ ബിജെപി പ്രവർത്തകരിൽ നിന്നും ഇപ്പോൾ നിരന്തരം കയ്യേറ്റം നേരിടേണ്ടി വന്നിരിക്കുന്നത്. കള്ളക്കേസിൽ കുടുക്കിയതോടെ മർദനത്തിനിരയായ ഈ വയോധിക ദമ്പതികൾക്ക് ആകെയുള്ള വീടും പറമ്പും ഉപേക്ഷിച്ച് ഒളിവിൽ കഴിയേണ്ടിവന്നിരിക്കുകയാണിപ്പോൾ.

മുതലും പലിശയും അടച്ചിട്ടും ഈടായി നൽകിയ ഭൂമി വിട്ടുതരാത്തതിന് ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകി കേസെടുപ്പിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ഒരു വർഷമായി നിരന്തരം പീഡനവും അക്രമവും ഈ ദമ്പതികൾക്കെതിരെ നടക്കുന്നത്. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ മടിച്ചിരുന്ന സംഭവം മറുനാടൻ റിപ്പോർട്ട് ചെയ്തതോടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ എഫ്‌ഐആർ ഇടാൻപോലും പൊലീസ് തയ്യാറായത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇത്തരത്തിൽ കേസെടുത്തതിന് പിന്നാലെ ഒരു വർഷത്തോളമായി നിരന്തരം പീഡനം തുടരുകയും ഒടുവിൽ കള്ളക്കേസിൽ കുടുക്കുകയുമായിരുന്നു.

1996ലാണ് ഒന്നര ലക്ഷം രൂപ ബോബി ചെമ്മണ്ണൂർ ജൂവലറി ഉടമയായ ബോബിയിൽ നിന്നും ഈ കുടുംബം പലിശക്ക് വാങ്ങിയത്. കെ.എഫ്.സിയിൽ നിന്നും ലോണെടുത്ത് ഹോളോബ്രിക്സ് നിർമ്മാണം നടത്തിയിരുന്നു. എന്നാൽ ഈ സ്ഥാപനം നഷ്ടത്തിലാവുകയും കടബാധ്യത വരികയും ചെയ്തപ്പോഴായിരുന്നു ഭാസ്‌കരൻ ഒന്നര ലക്ഷം രൂപ ബോബിയിൽ നിന്നും കടം വാങ്ങിയത്. കോഴിക്കോട് പാളയത്തുള്ള ചെമ്മണ്ണൂർ ശാഖ വഴിയായിരുന്നു ഇടപാടുകൾ നടന്നിരുന്നത്. നൽകിയ പണത്തിന് ഈടായി വീടിനു സമീപത്തെ 59 സെന്റ് ഭൂമി രജിസ്റ്റർ ചെയ്ത് ബോബിയുടെ പേരിലാക്കി വാങ്ങുകയും ചെയ്തിരുന്നു. മുതലും പലിശയുമടക്കം തിരിച്ചടക്കുന്ന മുറക്ക് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്യണമെന്നായിരുന്നു കരാർ.

ഇതുപ്രകാരം ഭാസ്‌കരൻ 2180/1986 നമ്പറിൽ ജന്മം തീരാധാര പ്രകാരം കൈവശംവച്ചു വന്നിരിന്ന വീടിനു സമീപത്തുള്ള സർവ്വെ നമ്പർ 56ൽ 3.4 റി.സ 25 1 എയിൽ പെട്ട 59 സെന്റ് ഭൂമി ബോബിക്ക് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. എന്നാൽ കഴിഞ്ഞ 18 വർഷത്തിനിടെ മുതലിലേക്കും പലിശയിലേക്കുമായി എട്ടു ലക്ഷം രൂപ തിരിച്ചടച്ചിട്ടും ബോബി ഭൂമി തിരിച്ചു രജിസ്റ്റർ ചെയ്തു നൽകാൻ തയ്യാറായിരുന്നില്ല. പകരം ബോബിയുടെ ഭാര്യയുടെ പേരിലേക്ക് ഭൂമി രജിസ്ട്രേഷൻ മാറ്റുകയും ചെയ്തു. പരാതി നൽകി രണ്ട് വർഷമായിട്ടും ഭാസ്‌കരനും കുടുംബത്തിനും ഇപ്പോഴും നീതിയില്ല. ഓട്ടോ ഡ്രൈവറായ ജോതീന്ദ്രന്റെ ഈടിനു നൽകിയ ഭൂമി ബോബി ചെമ്മണ്ണൂർ തട്ടിയെടുത്ത സമാന സംഭവം 2014ൽ മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. ഓപ്പറേഷൻ കുബേരയുടെ ഭാഗമായി ഈ സംഭവത്തിൽ ബോബിക്കെതിരെ കേസെടുത്തതോടെ ജോതീന്ദ്രന് ഭൂമി തിരിച്ച് രജിസ്റ്റർ ചെയ്തു കൊടുക്കേണ്ടി വന്നു.

മുതലും പലിശയും അടച്ചിട്ടും ഈടായി നൽകിയ ഭൂമിയുടെ ആധാരം ഭാസ്‌കരന് ബോബി തിരിച്ച് നൽകിയിരുന്നില്ല. ഭൂമി തിരികെ ലഭിക്കുന്നതിനായി പരാതി നൽകിയതോടെ ഈ കുടുംബത്തിന് നിരന്തരം ആക്രമണവും ഭീഷണിയും നേരിടേണ്ടി വരികയായിരുന്നു. സർക്കാറിനും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയെങ്കിലും ദുരിതം തുടരുകയാണ്. പ്രദേശത്തെ ബിജെപി പ്രവർത്തകരാണ് ബോബി ചെമ്മണ്ണൂരിനു വേണ്ടി ഈ കുടുംബത്തിനുനേരെ നിരന്തരം ആക്രമണം അഴിച്ചുവിടുന്നത്. ഭരിക്കുന്ന പാർട്ടി വിചാരിച്ചിട്ടും ഈ കുടുംബത്തെ സഹായിക്കാൻ പറ്റുന്നില്ല. പൊലീസിനെ നിയന്ത്രിക്കുന്നത് പോലും ഏതാനും ബിജെപി നേതാക്കളും പ്രവർത്തകരുമാണെന്നും ആക്ഷേപം ഉയരുന്നു.

ബോബിയുടെ നിർദ്ദേശപ്രകാരം ബിജെപിയുടെ ഉണ്ണികുളം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ ടി കെ റീനയുടെ നേതൃത്വത്തിലുള്ള 15 പേരടങ്ങുന്ന സംഘം മാസങ്ങൾക്കു മുമ്പ് ഭാസ്‌ക്കരന്റെ പ്രസ്തുത ഭൂമിയിലെ കൃഷികളെല്ലാം നശിപ്പിച്ചിരുന്നു. 59 സെന്റ് ഭൂമിയിലുണ്ടായിരുന്നു തെങ്ങ്, വാഴ, കവുങ്ങ് എന്നിവ പൂർണമായും അന്ന് വെട്ടിനശിപ്പിച്ചു. ജുവലറി മുതലാളി ബോബി ചെമ്മണ്ണൂരിനെതിരെ ഓപ്പറേഷൻ കുബേര പ്രകാരം പരാതി നൽകിയതിനു പിന്നാലെ ബിജെപി നേതാക്കളുടെ ഇടപടലുണ്ടായിരുന്നു. കേസ് ഒതുക്കി തീർക്കാൻ ബിജെപി നേതാക്കൾ ഇടപെടുകയും പരാതി പിൻവലിക്കാൻ നിരന്തരം ഭാസ്‌കരനെയും കുടുംബത്തെയും ഈ നേതാക്കൾ വന്ന് കാണുകയും ചെയ്തിരുന്നതായി വീട്ടുകാർ പറഞ്ഞിരുന്നു. ഇപ്പോൾ ഭാസ്‌കരന്റെ ഭൂമി ബോബിക്കു വേണ്ടി സംരക്ഷിക്കുന്നത് ബിജെപി പ്രവർത്തകരാണ്.

തന്നെ നിരന്തരം ദേഹോപദ്രവം ഏൽപ്പിച്ചിരുന്നതായും ഭൂമി ഈടിനു നൽകിയതാണെന്നും പലതവണ ആവർത്തിച്ചു പരാതി നൽകിയിട്ടും ഭാസ്‌കരനും ഭാര്യയും പെൺമക്കളുമടങ്ങുന്ന കുടുംബത്തിന് നീതി ലഭിച്ചിരുന്നില്ല. പൊലീസിന് ബോബക്കെതിരെ ഫ്.ഐ.ആർ ഇടാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ഭാസ്‌കരനും കുടുംബവും കോടതിയെ സമീപിച്ച് തന്റെ ഭൂമി ലഭിക്കുന്നതിനായി നിയമ നടപടിസ്വീകരിച്ചു വരികയായിരുന്നു. ഇതിനിടെയാണ് കുടുംബത്തിനെതിരെ നിരന്തരം അക്രമം അഴിച്ചുവിടുന്നത്.

രണ്ടാഴ്ച മുമ്പാണ് 60 പിന്നിട്ട ഭാസ്‌കരനും വത്സലക്കും നേരെ ഒടുവിൽ ആക്രമണമുണ്ടാകുന്നത്. ഇവർ പ്രസ്തുത ഭൂമിയിൽ കൃഷി ചെയ്യുന്നത് ചോദ്യം ചെയ്തും ബോബി തങ്ങളെ ഏൽപിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ആക്രമണം. ബിജെപി പ്രവർത്തകരായ വിജീഷ്, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് മർദിച്ചതെന്ന് വീട്ടുകാർ പറഞ്ഞു. ശേഷം അക്രമികൾ നൽകിയ പരാതിയിൽ വയോധിക ദമ്പതികൾക്കെതിരെ കേസെടുത്തു. പൊലീസ് വേട്ടയാടൽ സഹിക്കവയ്യാതെ ഇവരിപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്.

വിഷയം വാർത്തയായതോടെ മുതലാളിക്കെതിരെ കേസെടുത്ത് പൊലീസ്

ഭാസ്‌കരൻ നൽകിയ പരാതിയിൽ ഓപ്പറേഷൻ കുബേരയിൽ ബോബി ചെമ്മണ്ണൂർ കുടുങ്ങുന്നത് കഴിഞ്ഞ വർഷമാണ്. പരാതിയിൽ കേസെടുക്കാത്ത സാഹചര്യവും തട്ടിപ്പും വ്യക്തമാക്കി മറുനാടൻ വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായത്. ബോബി ചെമ്മണ്ണൂരിനെ ഒന്നാം പ്രതിയാക്കിയാണ് ഡിവൈ എസ് പി, വി പി സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം ബാലുശേരി എസ്.ഐ കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷം നീണ്ട പോരാട്ടത്തിനൊടുവിലാണ് ബോബിക്കെതിരെ പൊലീസ് കേസെടുക്കാൻ നിർബന്ധിതരായത്.

59 സെന്റ് ഭൂമി ഈടിനു നൽകി ഒന്നര ലക്ഷം രൂപ കടമായി പലിശക്കുവാങ്ങിയ ശേഷം തിരിച്ചടവായി മുതലും അതിന്റെ എട്ടിരട്ടിയും ഭാസ്‌കരൻ അടച്ചെങ്കിലും ഭൂമിയുടെ ആധാരം തിരിച്ചു രജിസ്റ്റർ ചെയ്തു നൽകാൻ ബോബി തയ്യാറായിരുന്നില്ല. ഭൂമി തിരിച്ച് ആവശ്യപ്പെടുമ്പോഴൊക്കെ വീട്ടിൽ ഗുണ്ടകളെ വിട്ട് വിരട്ടലും ഭീഷണിയുമായിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ ഗുണ്ടകൾ ഒരിക്കൽ ഭാസ്‌കരന്റെ വീട്ടിലെത്തി ഭാസ്‌കരനെ തട്ടിക്കൊണ്ടു പോകുകയും കോഴിക്കോട്ടെ ജൂവലറിയുടെ ഗോഡൗണിലെ രഹസ്യമുറിയിൽ പാർപ്പിക്കുകയും ചെയ്തിരുന്നു. മേലിൽ ഭൂമി ചോദിച്ച് വരരുതെന്ന് പറഞ്ഞ് ഇവിടെ വച്ച് ഭാസ്‌കരനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും വരെ ചെയ്തിരുന്നു.

എന്നാൽ വിഷയം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് പല കാരണങ്ങൾ പറഞ്ഞ് മുതലാളിക്കെതിരെ കേസ് എടുക്കുന്നതിൽ നിന്ന് ഒഴിഞ്ഞുമാറി. കർഷകനായ ഭാസ്‌കരന്റെ ദുരിതം മറുനാടൻ മലയാളി പുറത്തു കൊണ്ടുവരികയും തുടക്കം മുതൽ പിന്തുടരുകയും ചെയ്തിരുന്നു. 2015 ഡിസംബറിലാണ് ആദ്യമായി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് ഭാസ്‌കരൻ പരാതി നൽകിയത്. എന്നാൽ ഈ പരാതി പിന്നീട് അപ്രത്യക്ഷമായി. തുടർന്ന് വീണ്ടും പരാതി സമർപ്പിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല.

കമ്മീഷണറെ കൂടാതെ റൂറൽ എസ്‌പി മുതൽ എസ്.ഐ വരെയുള്ളവർക്ക് പരാതി നൽകിയെങ്കിലും ബോബി ചെമ്മണ്ണൂരിനെതിരെ കേസ് എടുത്തിരുന്നില്ല. തുടർന്ന് 2016 ഡിസംബർ 23 കോഴിക്കോട് റൂറൽ ഡിവൈ.എസ്‌പി വിപി സുരേന്ദ്രന് ഭാസ്‌കരനും കുടുംബവും വീണ്ടും പരാതി നൽകുകയുണ്ടായി. ഡിവൈഎസ്‌പി സുരേന്ദ്രൻ ഉടൻ ബാലുശ്ശേരി പൊലീസിന് പരാതി ഫോർവേഡ് ചെയ്യുകയും ഓപ്പറേഷൻ കുബേര ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്യാൻ രേഖാമൂലം നിർദ്ദേശം നൽകുകയും ചെയ്തു. ഇതേതുടർന്ന് ബാലുശേരി എസ്.ഐ വി ഷിജിത്ത് ഡിസംബർ 24ന് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.

ബാലുശേരി എസ്.ഐക്ക് മുമ്പ് പലതവണ പരാതി നൽകിയെങ്കിലും കേസെടുക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ മേൽ ഉദ്യോഗസ്ഥന്റെ നിർദ്ദേശം വന്നതോടെ ബോബിക്കെതിരെ കേസെടുക്കാൻ നിർബന്ധിതരാവുകയായിരുന്നു. കേസെടുത്ത വിവരം പരാതിക്കാരനെ അറിയിക്കണമെന്നും എഫ്.ഐ.ആർ പകർപ്പ് നൽകണമെന്നുമാണ് ചട്ടം. എന്നാൽ ആഴ്ചകൾ പിന്നിട്ട് ജനുവരി അവസാനത്തോടെയാണ് ബോബിക്കെതിരെ കേസെടുത്ത വിവരം പൊലീസ് ഭാസ്‌കരനെ അറിയിക്കുന്നത്. ക്രൈം നമ്പർ 1035/16 നമ്പർ പ്രകാരം ബാലുശേരി എസ്.ഐ രജിസ്റ്റർ ചെയ്ത കേസിൽ മണിലെൻഡർ ആക്ട് അണ്ടർ സെക്ഷൻ 3,4 r/w 17, കേരള പ്രൊഹിബിഷൻ ഓഫ് ചാർജിങ് എക്‌സോർബിറ്റൻഡ് ആക്ട് 2012 3 r/w 9 (a) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൽ ഒന്നാം പ്രതിയായി സി.ഡി ബോബി, വില്ല നമ്പർ 8, സ്‌കൈലൈൻ മഡോസ്, സിവിൽ സ്റ്റേഷൻ കോഴിക്കോട് എന്ന് എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

വട്ടിപ്പലിശയുടെ പേരിൽ അമിത പലിശ ഈടാക്കുകയും ഒടുവിൽ ഭൂമി തിരിച്ചു രജിസിറ്റർ ചെയ്തു കൊടുക്കാത്തതിന്റെ പേരിൽ രണ്ടു കേസുകളാണ് ബോബി ചെമ്മണ്ണൂരിനെതിരെ കോഴിക്കോട്ട് രജിസ്റ്റർ ചെയ്തത്. ഓട്ടോ തൊഴിലാളിയായ ജോതീന്ദ്രൻ കൊടുത്ത പരാതിയിൽ 2014 ൽ ക്രൈം നമ്പർ 567/14 നമ്പർ പ്രകാരം ബോബിക്കെതിരെ ഓപ്പറേഷൻ കുബേരപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ രണ്ടു കേസുകളും മറുനാടൻ മലയാളിയാണ് പുറത്തു കൊണ്ടുവന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP