Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മഹാരാഷ്ട്ര കർഷക പ്രക്ഷോഭത്തിന്റെ ആവേശത്തിൽ സമരം ശക്തമാക്കാൻ കീഴാറ്റൂരിലെ വയൽക്കിളിക്കൂട്ടം; വേണ്ടിവന്നാൽ അതിജീവനത്തിന്റെ ചുവന്ന ലോംഗ് മാർച്ച് നടത്തും; കർഷകർ സമ്മതം നൽകിയെന്ന് എംഎൽഎയും കളക്ടറും പറയുന്നത് പച്ചക്കള്ളമെന്ന് സമരക്കാർ; പ്രക്ഷോഭത്തിന്റെ പേരിൽ കലാപത്തിന് ശ്രമമുണ്ടെന്ന് വാദിച്ച് പൊലീസും സിപിഎമ്മും

മഹാരാഷ്ട്ര കർഷക പ്രക്ഷോഭത്തിന്റെ ആവേശത്തിൽ സമരം ശക്തമാക്കാൻ കീഴാറ്റൂരിലെ വയൽക്കിളിക്കൂട്ടം; വേണ്ടിവന്നാൽ അതിജീവനത്തിന്റെ ചുവന്ന ലോംഗ് മാർച്ച് നടത്തും; കർഷകർ സമ്മതം നൽകിയെന്ന് എംഎൽഎയും കളക്ടറും പറയുന്നത് പച്ചക്കള്ളമെന്ന് സമരക്കാർ; പ്രക്ഷോഭത്തിന്റെ പേരിൽ കലാപത്തിന് ശ്രമമുണ്ടെന്ന് വാദിച്ച് പൊലീസും സിപിഎമ്മും

രഞ്ജിത് ബാബു

കണ്ണൂർ: മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം വിജയം കണ്ടതിന്റെ ആവേശത്തിൽ കീഴാറ്റൂരിലെ വയൽക്കിളിക്കൂട്ടം. വയൽ നികത്തി ദേശീയ പാത നിർമ്മിക്കാനുള്ള വികസന തീവ്രവാദത്തെ എന്ത് വില കൊടുത്തും തടയാൻ ഒരുങ്ങുകയാണവർ. വേണ്ടി വന്നാൽ അതിജീവനത്തിന്റെ ചുവന്ന ലോങ് മാർച്ച് നടത്താൻ പോലും തയ്യാറെടുക്കുകയാണ് വയൽക്കിളികൾ. വയൽ സമരം പാതി വഴിക്ക് ഉപേക്ഷിച്ച് പോകില്ലെന്ന് സമരത്തിന്റെ മുൻനിരയിലുള്ള സുരേഷ് കീഴാറ്റൂരും മറ്റ് ഭാരവാഹികളും പറയുന്നു. വയൽ നികത്തി ദേശീയ പാത നിർമ്മിക്കാൻ 55 കർഷകർ സമ്മതം നൽകിയെന്ന് പറയുന്നത് വെറും നുണപ്രചരണമാണെന്ന് അവർ പറയുന്നു.

ജെയിംസ് മാത്യു എംഎൽഎ.യും ജില്ലാ കലക്ടർ മീർ മുഹമ്മദ് അലിയും നടത്തിയ നാടകമാണിത്. വിവാദ വയൽ പ്രദേശത്ത് സ്ഥലമുള്ള രണ്ട് പേർ മാത്രമാണ് തെറ്റിധാരണക്ക് വഴങ്ങി അനുമതി പത്രം നൽകിയത്. 56 പേരും നേരത്തെയുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കോവോട്, കുറ്റിക്കോൽ ഭാഗത്തെ പ്രശ്നങ്ങളൊന്നുമില്ലാത്ത സ്ഥലത്തെ ചില സിപിഐ.(എം). പ്രവർത്തകർ നൽകിയ സമ്മത പത്രത്തിന്റെ പേരിലാണ് പ്രചാരണം നടക്കുന്നത്. വയൽ നികത്തുന്നതിനെതിരെ 45 കർഷകർ നൽകിയ പരാതി ഡപ്യൂട്ടി കലക്ടർ മുമ്പാകെ ഇപ്പോഴും നില നിൽക്കുന്നുണ്ട്. മൂന്ന് പേർ മാത്രമാണ് സമ്മത പത്രത്തിൽ ഒപ്പിട്ട് നൽകിയത്. ഇവരെ തെറ്റിധരിപ്പിച്ചും ഭീഷണിപ്പെടുത്തിയുമാണ് അത് ചെയ്തത്. ഇതിൽ തന്നെ രണ്ടു പേർ തീരുമാനം മാറ്റാൻ തയ്യാറാണ്.-സുരേഷ് കീഴാറ്റൂർ പറയുന്നു.

വയൽ നികത്തി റോഡ് നിർമ്മിക്കുന്നതിന് പിറകിൽ വൻ അഴിമതിക്ക് കളമൊരുങ്ങുന്നുണ്ട്. വികസന കാര്യത്തിൽ പരിസ്ഥിതി സംരക്ഷിച്ചു മാത്രമേ നിലപാടെടുക്കു എന്ന നയമാണ് എൽ.ഡി.എഫിന്റേത്. വയൽക്കിളികൾ നടപ്പാക്കുന്നതും ആവശ്യപ്പെടുന്നതും അതാണ്. വയൽക്കിളി സമരം ഊതി വീർപ്പിച്ച സമരമാണെന്ന് സിപിഐ.(എം). ജില്ലാ സെക്രട്ടറി പി.ജയരാജന്റെ അഭിപ്രായം അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് മാത്രമാണ്. സമരത്തിന് പിൻതുണയുമായി പലരും വരും. ഐക്യദാർഢ്യം പ്രഖ്യാപിച്ചു വരുന്നവരെ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ വരുന്നവർ എന്ന ആരോപിക്കുന്നതിന് പിന്നിൽ വ്യക്തമായ ഉദ്ദേശമുണ്ട്. തങ്ങൾക്ക് രാഷ്ട്രീയ താത്പര്യമില്ല. ദേശീയ പാതക്കായി വയൽ അളക്കാൻ വന്നാൽ ശക്തമായി തന്നെ ചെറുത്തു നിൽക്കും.

വയൽക്കിളികളുടെ നേതൃത്വത്തിൽ കീഴാറ്റൂർ വയലിന് നടുവിൽ സമര പന്തൽ നിർമ്മിച്ച് വയൽകാവൽ സമരവും നടത്തി വരികയാണ്. കമ്യൂണിസ്റ്റ്കാരുടെ ചുവന്ന ഗ്രാമത്തിൽ ബി.ഒ.ടി. ഹൈവേ വഴിതിരിച്ച് വിട്ട് കൃഷിക്കാരുടേയും കർഷക തൊഴിലാളികളുടേയും ചരമ കുറിപ്പ് എഴുതാനാണ് എംഎ‍ൽഎ ജയിംസ് മാത്യു ശ്രമിക്കുന്നതെന്നും അവർ ആരോപിക്കുന്നു. വയൽ സമരത്തിൽ ദേശ ദ്രോഹികൾ ഒഴിച്ച് ആരുടേയും പിൻതുണ സ്വീകരിക്കുമെന്ന് സുരേഷ് കീഴാറ്റൂർ പറഞ്ഞു. ഇപ്പോൾ വയലിന് 4.16 ലക്ഷം രൂപ നൽകുമെന്ന് പറഞ്ഞ് മോഹിപ്പിക്കുകയാണ്. വില നിശ്ചയിക്കുന്നത് പൊതു മാനദണ്ഡം അനുസരിച്ചാണ്. ദേശീയ പാതക്ക് സ്ഥലമെടുക്കുമ്പോൾ ഇവിടെ പരമാവധി ലഭിക്കാവുന്നത് 2.5 ലക്ഷം രൂപയാണെന്നും വയൽക്കിളികൾ വ്യക്തമാക്കി.

കീഴാറ്റൂർ ഒരു പാർട്ടി ഗ്രാമമായതുകൊണ്ടു തന്നെ തങ്ങളുടെ വയലേലകൾ സംരക്ഷിക്കുക എന്ന ഏക ലക്ഷ്യവുമായി മുന്നിട്ടിറങ്ങിയ ഈ കൂട്ടായ്മയുടെ മുൻനിരയിൽ അണിനിരന്നവർ സി പി എം സഖാക്കൾ തന്നെയായതു പാർട്ടിക്കു വെല്ലുവിളിയായി. വികസന വിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ആര് തന്നെയായാലും അവരെ തള്ളിപ്പറയുമെന്ന നിലപാടാണ് വിഷയത്തിൽ സിപിഎം. ജില്ലാ നേതൃത്വം സ്വീകരിച്ചത്. തുടർന്ന് സമരത്തിൽ പങ്കെടുത്ത 11 പാർട്ടി അംഗങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.

കുപ്പം-കുറ്റിക്കോൽ ബൈപ്പാസിനായി സ്ഥലം ഏറ്റെടുത്ത മുൻവിജ്ഞാപനം അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിന് എതിരെയായായിരുന്നു ഒരു നാട് ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങിയത്. തളിപ്പറമ്പ് ബൈപ്പാസിന്റെ പുതിയ പ്ലാൻ പ്രകാരം പദ്ധതി നടപ്പിലായാൽ 250 ഏക്കർ നെൽവയൽ നികത്തപ്പെടും. ഇതാണ് കീഴാറ്റൂർ നിവാസികളെ സമരത്തിലേക്ക് നയിച്ചത്. ആദ്യം സ്ഥലമേറ്റെടുത്ത വിജ്ഞാപനം അട്ടിമറിച്ച് കൊണ്ട് സ്വകാര്യ വ്യക്തികളുടെ താൽപ്പര്യത്തിന് സർക്കാർ വഴങ്ങി എന്ന അതിരൂക്ഷമായ ആരോപണമാണ് ഇവർ ഉന്നയിച്ചത്. ഇതിനെതിരേ വയൽക്കിളികൾ എന്ന സംഘടന രൂപീകരിച്ച് പാർട്ടി അംഗങ്ങളടക്കമുള്ളവർ സമരം തുടങ്ങി. പാർട്ടി അണികളോട് സമരത്തിൽ നിന്ന് പിന്മാറണമെന്ന് സിപിഎം ജില്ലാ നേതൃത്വം ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.

കിഴാറ്റൂരിലെ സമരത്തെ സിപിഎം. അംഗീകരിക്കുന്നില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ തുറന്നു പറഞ്ഞിരുന്നു. സമരം ചെയ്യുന്നവർ പാർട്ടി വിരുദ്ധരെന്നു വരെ ജില്ലാ സെക്രട്ടറി ജയരാജൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞ് സമരനേതാക്കളുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചെങ്കൊടി മാത്രം പാറിക്കളിക്കുന്ന ഗ്രാമത്തിൽ ഇത്തരമൊരു പ്രതിഷേധം സിപിഎം. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. പാർട്ടി നേതൃത്വം അംഗീകരിക്കാതിരുന്നിട്ടും മാർക്സിസ്റ്റ് പാർട്ടി പ്രവർത്തകരും അനുഭാവികളുമായ സമരക്കാരുടെ നിലപാടിൽ മാറ്റം വരുത്താൻ കഴിഞ്ഞതുമില്ല. കുടുംബയോഗങ്ങളിലൂടെയും വിശദീകരണ നടപടികളും അച്ചടക്കവും കാട്ടി പ്രവർത്തകരെ പിൻതിരിപ്പിക്കാനുള്ള ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP