Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കറുത്ത ഗൗണിട്ട് മുഖത്ത് ചായം പൂശി ജഡ്ജിയുടെ വേഷത്തിൽ ഓട്ടം തുള്ളൽ; 'മധു'വിനെ കെട്ടിയിട്ട് സെൽഫി ആഘോഷിക്കുന്ന നാട്ടുകാരുടെ മാർഗം കളി; എംജി യൂണിവേഴ്‌സിറ്റി കലോൽസവത്തിൽ ലോ കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയപ്പോൾ മുഖം ചുളിച്ച് വിധികർത്താക്കൾ; ഇത് പേക്കൂത്തെന്ന് സോഷ്യൽ മീഡിയയിലും വിമർശനം

കറുത്ത ഗൗണിട്ട് മുഖത്ത് ചായം പൂശി ജഡ്ജിയുടെ വേഷത്തിൽ ഓട്ടം തുള്ളൽ; 'മധു'വിനെ കെട്ടിയിട്ട് സെൽഫി ആഘോഷിക്കുന്ന നാട്ടുകാരുടെ മാർഗം കളി; എംജി യൂണിവേഴ്‌സിറ്റി കലോൽസവത്തിൽ ലോ കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയപ്പോൾ മുഖം ചുളിച്ച് വിധികർത്താക്കൾ; ഇത് പേക്കൂത്തെന്ന് സോഷ്യൽ മീഡിയയിലും വിമർശനം

ആർ.പീയൂഷ്

കൊച്ചി: കലോത്സവ വേദിയിൽ കലാപരിപാടികൾ ആസ്വദിക്കാൻ ഇരുന്ന കാണികൾ കണ്ടത് വിദ്യാർത്ഥികളുടെ പ്രതിഷേധം. എംജി.യൂണിവേഴ്സിറ്റി കലോത്സവവേദിയിലാണ് ലോ കോളേജ് വിദ്യാർത്ഥികളുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. മത്സരിച്ച ഒട്ടുമിക്ക ഇനങ്ങളിലും പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്.

ഓട്ടം തുള്ളൽ വേദിയിലെത്തിയ ന്യായാധിപന്റെ വേഷത്തിൽ കറുത്ത ഗൗണും ഇട്ട് ചായം പൂശിയെത്തിയ മത്സരാർത്ഥി രാഹുൽ വിധികർത്താക്കളെയും കാണികളെയും അമ്പരിപ്പിച്ചു. മോദിയുടെ ഭരണത്തെ കണക്കറ്റ് വിമർശിച്ചു. നീരവ് മോദി കോടികൾ വെട്ടിച്ച് മുങ്ങിയ കഥയും പറഞ്ഞു.

പിന്നീട് മാർഗ്ഗം കളി വേദിയിൽ അട്ടപ്പാടിയിൽ നാട്ടുകാർ മർദ്ദിച്ചു കൊലപ്പെടുത്തിയ മധുവിന്റെ വിഷയവുമായാണ് വിദ്യാർത്ഥികൾ എത്തിയത്. മധു എന്ന ആദിവാസി യുവാവിനെ തല്ലിക്കൊന്ന ആൾക്കൂട്ടത്തെയും അവരുടെ ചേഷ്ടകളെയും നിയമവിദ്യാർത്ഥികൾ 'മാർഗം തേടൽ കളി' എന്ന പേരിൽ അവതരിപ്പിച്ചു.അജേഷ് കോടനാടാണ് മധുവായി വേഷമിട്ട് രംഗത്ത് വന്നത്. മധുവിനെ കെട്ടിയിട്ട് സെൽഫി എടുത്താഘോഷിക്കുന്ന നാട്ടുകാരെയാണ് രംഗത്ത് കാണികൾ കണ്ടത്. അടുത്ത ഐറ്റംഗങ്ങളിലെല്ലാം ഇതേ പോലെ സമകാലിക പ്രശ്നങ്ങളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.

ഞാൻ 100 % സാക്ഷരൻ', 'ഞാൻ പ്രബുദ്ധ മലയാളി' തുടങ്ങിയ പ്ലക്കാർഡുകൾ കഴുത്തിലണിഞ്ഞാണ് ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന സംഘം വേദിയിലെത്തിയത്. വേദിയിലെത്തി സെൽഫി എടുക്കാനും വിദ്യാർത്ഥികൾ മറന്നില്ല.സമൂഹത്തിൽ നടക്കുന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുക എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ലോ കോളേജ് വിദ്യാർത്ഥികളായ അജേഷ് കോടനാടും മിഥുൻ ലാലും പറഞ്ഞു. ലോകോസ് എന്ന നിയമ വിദ്യാർത്ഥികളുടെ സംഘടനയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധം നടത്തിയത്.

എന്നാൽ കലോത്സവ വേദിയിൽ എറണാകുളം ലോ കോളജിന്റെ ഊഴമെത്തിയപ്പോൾ അരങ്ങേറിയ അപ്രതീക്ഷിത അവതരണങ്ങൾക്കെതിരെ വിധി കർത്താക്കളുടെ രൂക്ഷ വിമർശനമാണ് ഉണ്ടായത്.വിദ്യാർത്ഥികൾക്കു പ്രതിഷേധിക്കാമെന്നും എന്നാൽ വേദി ഇതല്ലെന്നും വിധി കർത്താക്കൾ വ്യക്തമാക്കി.

വിധികർത്താക്കളെ അപമാനിക്കുന്ന തരത്തിലുള്ള പ്രകടനങ്ങളുമായാണ് ലോ കോളജ് വിദ്യാർത്ഥികൾ വേദിയിലെത്തുന്നത്. ഇത് വിധികർത്താക്കൾക്കിടയിലും കലാസ്വാദകർക്കിടയിലും പ്രതിഷേധത്തിനിടയാക്കി.വിധി പ്രസ്താവിക്കുമ്പോൾ വിധികർത്താക്കൾ ഇവരെ പരസ്യമായി വിമർശിക്കുകയും ചെയ്തു.

വിദ്യാർത്ഥികൾക്കെതിരെ വിധികർത്താക്കളിൽ ഒരാളായ കലാമണ്ഡലം കാർത്തിക് ശങ്കറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

MG university കലോത്സവത്തിൽ ഈ കഴിഞ്ഞ പത്താം തീയ്യതി നടന്ന തുള്ളൽ മത്സരത്തിൽ,മത്സരത്തിനു ഇടയിൽ വേദിയിൽ കയറി വന്ന ഒരു പേകുത്തിനേ പറ്റി ഒരു എളിയ തുള്ളൽ കലാകാരൻ എന്ന നിലയിലും മത്സരത്തിന്റെ വിധി കർത്താക്കളിൽ ഒരാൾ എന്ന നിലയിലും ആ വേദിയിൽ തന്നേ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പൂർണ്ണ രൂപം...
ചുറ്റും നടക്കുന്ന കാര്യത്തേ പറ്റി അഭിപ്രായം പറയാന്നും വിമർശിക്കാനും എല്ലാവർക്കും അവകാശമുണ്ട്...പക്ഷേ അതിനു വേണ്ടി തിരഞ്ഞെടുക്കുന്ന മാർഗം, വേദി...ഈ രണ്ടി നേയും പറ്റിയും ഒരു 19 വട്ടമെങ്കിലും ചിന്തിക്കണം...

ഒരുപ്പാട് പേർ ഇശ്വരനു തുല്യമായി കാണുന്ന ഈ കലയുടേ ലേബിളിൽ ഈ പേകുത്തു ഇവിടേ വേണ്ടായിരുന്നു...ഒരുപ്പാട് വിദ്യാർത്ഥികൾ ദിവസങ്ങളോളം, മാസങ്ങളോളം, വർഷങ്ങളോളം ഈ കല പഠിച്ച്, ഈ വേദിയേ ദൈവികമായി കണ്ട്..അത്രയും ആഗ്രഹിച്ച് തുള്ളൽ അവതരിപ്പിക്കുമ്പോൾ... അവരുടേ ആ ശ്രമത്തേയും തുള്ളൽ കലയേയും ഒന്നാകേ നാണം കടത്തുന്ന തരത്തിൽ ഈ പ്രവർത്തി ഇവിടേ വേണ്ടായിരുന്നു...ജനശ്രദ്ധയായിരുന്നു ലക്ഷ്യമെങ്കിൽ വെറും 300,400 ഓ പേർ മാത്രം ഒതുങ്ങുന്ന ഈ ഹാളി നേക്കാൾ നല്ലത് ഇതു പുറത്തു വെച്ചു നടത്താമായിരുന്നു.... പക്ഷേ ഈ കലയുടേ പേരു പറഞ്ഞു കൊണ്ട് വേണ്ടാ എന്നു മാത്രം...

അവിഷ്‌കരണ സ്വതന്ത്ര്യത്തെ ബഹുമാനിച്ചു തന്നേ പറയട്ടേ, തുള്ളൽ കലയുടെ ജനകീയതയും,പൊതു സ്വീകാര്യതയും ചൂഷണം ചെയ്യുന്ന തലത്തിൽ ഈ കലയേ പേക്കൂത്താകുന്ന നടപടിയോട് യോജിക്കാൻ കഴിയില്ലാ...ഭരണവർഗത്തിനു എതിരേയും സമൂഹത്തിലെ അനീതിക്കു എതിരെയും കവിതയെ പടവാളാക്കിയ കുഞ്ചൻ നമ്പ്യാർ ആശാന്റെ കലയേ, സാമൂഹിക വിമർശനം പഠിപ്പിക്കാനോ, ഈ കലയേ അപഹസിക്കാനോ ഇങ്ങനേ ഒരു ശ്രമം വേണ്ടായിരുന്നു..ഒരു രാത്രി കൊണ്ട് തുള്ളൽ കല ആവിഷ്‌കരിച്ച നമ്പ്യാർ ആശാനേക്കാൾ മികച്ച സൃഷ്ടിയോ, സാമൂഹിക വിമർശനമോ ഒന്നും അല്ലാ ഇവിടെ നടന്നത്..
ഇത്രയെങ്കിലും പറഞ്ഞില്ലാ എങ്കിൽ ഈ കല കൊണ്ട് ജീവിക്കുന്നു എന്നു പറയുന്നതിൽ ഒരു അർത്ഥവുമില്ലാ... ഇത്രയും പറഞ്ഞു നിർത്തി...അതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞതും, വേദിയിൽ ആ നിമിഷം പറയാൻ വിട്ടു പോയതുമായ ചില കാര്യങ്ങൾ കൂട്ടി ചേർക്കുന്നു...

ചുറ്റും നടക്കുന്ന കാര്യങ്ങളോട് ഉള്ള പ്രതിഷേധം എന്ന പേരിൽ നടത്തിയ തെണ്ടി തരത്തിൽ.. ഒരു ഉദ്ദേശ ശുദ്ധിയും ഉണ്ടായിരുന്നില്ലാ.... മറിച്ചു മാധ്യമശ്രദ്ധ നേടിയേടുക്കാൻ നടത്തിയ വില കുറഞ്ഞ പ്രഹസനം മാത്രമായിരുന്നു...മാധ്യമ ശ്രദ്ധ കിട്ടാൻ വേണ്ടി മാത്രമാണ് അവർ തുള്ളൽ കലയും ഈ മത്സരവേദിയും തിരഞ്ഞെടുത്ത്...മറിച്ച് അല്ലായിരുന്നു എങ്കിൽ പ്രതിഷേധം എന്നു അവർ പറഞ്ഞു നടത്തിയ പ്രകടനം ഇതിനും കുടുതൽ ജനങ്ങൾ നിന്നിരുന്ന മത്സരവേദിക്കു പുറത്തോ, തെരുവിലോ വെച്ചു ആകാമായിരുന്നു...പിന്നേ കലയോട് ഉള്ള സമീപനം...

തുള്ളൽ കലയേക്കാൾ കൂടുതൽ ഈ ആശയം convey ചേയ്യണമേക്കിൽ നാടകം/കവിത / കഥാപ്രസംഗം എന്നിങ്ങനേ വേറേ ഒരുപ്പാട് choice ഉണ്ടായിരുന്നു... പക്ഷേ ചെയ്യില്ല.
ചെയ്യണമെങ്കിൽ അതിനു മെനക്കെടുക തന്നേ വേണം..തുള്ളൽ അടക്കം ഏതു കലയിലുടേയും അതിന്റെ ചട്ടക്കൂടും, ചിട്ടയും അനുസരിച്ച് നിങ്ങളുടേ ആശയം ചിട്ടപ്പെടുത്തി നിങ്ങൾക്ക് അവതരിപ്പിക്കാമായിരുന്നു.. എങ്കിൽ ആ ശ്രമത്തിൽ നിങ്ങളുടേ ഉദ്ദേശ ശുദ്ധി ഉണ്ടാവുമായിരന്നു... ഇവിടേ അതു ഒന്നുമല്ലാ ഉണ്ടായത്...

കാട്ടിലേ തടി തേവരുടേ ആന.തുള്ളലിൽ എന്തും ചേയ്യാം ആരും ചോദിക്കില്ലാ എന്നു ഉള്ള ധാരണ ആണെകിൽ... ഈ കലയേ ബഹുമാനപൂർവം കാണുന്ന ഒരു കലാകാരൻ എന്ന് നിലക്ക് നിങ്ങളുടേ ഈ ധാരണ വെച്ചു പുറപ്പിക്കാൻ അനുവദ്ദിക്കില്ലാ...നിങ്ങൾക്ക് വക്കീൽ കുപ്പായം പോലേ അല്ലാ ഞങ്ങൾക്ക് തുള്ളൽ വേഷം...നിങ്ങളുടേ കുപ്പായത്തിനോട് നിങ്ങൾ കാണിച്ച് വില ഇല്ലായ്മ നിങ്ങൾ ആ പ്രൊഫഷനേ എങ്ങനെകാണുന്നു എന്നതിനുള്ള ഉദാഹരണമാണ്..
പേ കൂത്ത് നടത്തിയ വിദ്യാർത്ഥിൾ അവരുടേ വിദ്യയേയും, പ്രൊഫഷണേയും
കാണുന്ന തരത്തിൽ അല്ലാ, അവിടേ കൂടിയിരുന്ന തുള്ളൽ മത്സാരാർത്ഥികളും, രക്ഷിതാക്കളും, കലാ ആസ്വാദകരും, സർവോ പരി ഈ കലയേ ഉപജീവന മാർഗം ആക്കിയവരും തുള്ളൽ കലയെ കാണുന്നത് എന്ന് കൂട്ടായ ഒരു പ്രതിഷേധത്തിൽ അവിടേ അറിയിക്കേണ്ടത് അനിവാര്യമായിരുന്നു.

മുഖപുസ്തകത്തിലേ പ്രതിഷേധത്തിന്റെ ആയുസിനേ പറ്റി അറിവുള്ളതുകൊണ്ട് തന്നെ പറയ്യട്ടേ..മത്സരം നടന്നു കൊണ്ടിരിക്കുമ്പോൾ എഴുന്നേറ്റു പോന്നിരുന്നുവെങ്കിൽ
പുറത്തു വരുന്ന വാർത്ത മറ്റു പലതും ആവുമായിരുന്നു....[വാദി പ്രതിയാവുമായിരുന്നു]
പിന്നെ അവിടെ മാന്യമായി മത്സരിച്ച വിദ്യാർത്ഥികളോട് Directly or Indirectly ചെയ്യുന്ന ഒരു തെറ്റുമായേനെ.സാധാരണ ഒരു judge യി ഇരിക്കുന്ന സമയത്ത് ഇത്തരത്തിൽ ഒരു അനുഭവമുണ്ടായാൽ ഒരാൾ എങ്ങനേ Respond ചെയ്യണോഅതിൽ ഒരു കുറവും വരാതെ എനിക്ക് ഉചിതമായി തോന്നിയ രീതിയിൽ തന്നെ എന്റെ പ്രതിഷേധം അറിയിക്കേണ്ട സമയത്ത്, ആ വേദിയിൽ വെച്ചു തന്നെ അറിയിക്കുക ഉണ്ടായി.

ഈ ഒരു വിഷയവുമായി ബന്ധപ്പെട്ട് മറ്റു പോസ്റ്റുകളിൽ കമന്റ് ഇടുന്നവരുടെ ശ്രദ്ധയ്ക്ക് വേണ്ടിയാണ് മുകളിൽ ചില കാര്യങ്ങൾ പറഞ്ഞത്....പിന്നേ ഒരിക്കൽ കൂടി പറയട്ടേ ആവിഷ്‌കരണ സ്വാതന്ത്രത്തിന്റെ അതിർവരമ്പു ലംഘിച്ചു ഞങ്ങളുടെ കലയിൽ എന്തും ആവാം എന്ന ചിന്ത ആർക്കെങ്കിലും ഉണ്ടെങ്കിൽ അതു ഒരു തരത്തിലും വെച്ചു പുറപ്പിക്കാൻ സാധിക്കില്ലാ...

എന്ന്
സനേഹപൂർവം
കലാമണ്ഡലം കാർത്തിക് ശങ്കർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP