Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടിയേരിക്കും പിണറായിക്കും കൊടുത്ത വാക്ക് പാലിക്കാൻ ഇടതുമുന്നണിയെ പിന്തുണയ്ക്കാൻ ആഗ്രഹിച്ച് മാണി; പിന്തുണച്ച് തോറ്റ് പണി വാങ്ങരുതെന്ന് ജോസഫ്; സ്ഥാനമാനങ്ങൾ വാഗ്ദാനം നൽകി വോട്ടുറപ്പിക്കാൻ ബിജെപി; ചെങ്ങന്നൂരിൽ എന്ത് ചെയ്യണമെന്ന് അറിയാതെ കേരളാ കോൺഗ്രസ്; രാജ്യസഭയിൽ മനസാക്ഷി വോട്ടിന് സാധ്യത

കോടിയേരിക്കും പിണറായിക്കും കൊടുത്ത വാക്ക് പാലിക്കാൻ ഇടതുമുന്നണിയെ പിന്തുണയ്ക്കാൻ ആഗ്രഹിച്ച് മാണി; പിന്തുണച്ച് തോറ്റ് പണി വാങ്ങരുതെന്ന് ജോസഫ്; സ്ഥാനമാനങ്ങൾ വാഗ്ദാനം നൽകി വോട്ടുറപ്പിക്കാൻ ബിജെപി; ചെങ്ങന്നൂരിൽ എന്ത് ചെയ്യണമെന്ന് അറിയാതെ കേരളാ കോൺഗ്രസ്; രാജ്യസഭയിൽ മനസാക്ഷി വോട്ടിന് സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പില് ആരെ പിന്തുണയ്ക്കണമെന്ന തീരുമാനം എടുക്കാനാവാതെ കേരളാ കോൺഗ്രസ്. വോട്ടെടുപ്പിന് മുമ്പു മുന്നണിബന്ധം പ്രഖ്യാപിക്കുമെന്ന് കെ എം മാണി പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ കാത്തിരിക്കാനാണ് തീരുമാനം. ചെങ്ങന്നൂരിലെ ഫലത്തിന് അനുസരിച്ച് തീരുമാനം എടുക്കും. രാജ്യസഭാ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടിനാകും മാണി ആഹ്വാനം ചെയ്യുക. ചെങ്ങന്നൂരിൽ ആര് ജയിക്കുമെന്നതിൽ ആർക്കും ഒരു പിടിത്തവുമില്ല. ഈ സാഹചര്യത്തിലാണ് കരുതലോടെ തീരുമാനം എടുക്കാൻ നീക്കം.

ഈ മാസം 18 നു ചേരുന്ന കേരള കോൺഗ്രസ് (എം) സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ മുന്നണി ബന്ധം സംബന്ധിച്ചു നിലപാട് പ്രഖ്യാപിക്കുമെന്നാണു നേതൃത്വം വ്യക്തമാക്കിയിരുന്നത്. ഇടതു പക്ഷത്തെ അനുകൂലിക്കണമെന്നതാണ് മാണിയുടെ ആഗ്രഹം. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മാണി ഉറപ്പ് നൽകിയതുമാണ്. ഇത് വിശ്വസിച്ചാണ് സജി ചെറിയാൻ സ്ഥാനാർത്ഥിയാക്കിയതും. കേരളാ കോൺഗ്രസിന്റെ ക്രൈസ്തവ വോട്ടുകൾ ലക്ഷ്യമിട്ടായിരുന്നു ഇത്. എന്നാൽ പിന്തുണക്കാര്യത്തിൽ കേരളാ കോൺഗ്രസിൽ സമവായം ആയിട്ടില്ല. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിനെ പിജെ ജോസഫ് എതിർക്കുകയാണ്.

ഈ സാഹചര്യത്തിൽ ചെങ്ങന്നൂരിൽ മനഃസാക്ഷി വോട്ടെന്ന സമീപനം സ്വീകരിക്കുമെന്ന സൂചനയാണു പാർട്ടി നേതാക്കൾ നൽകുന്നത്. ചെങ്ങന്നൂരിൽ മുൻതൂക്കം യുഡിഎഫിനാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് ജോസഫിന്റെ പക്ഷം. ജോസഫിന് പാർട്ടിയെ യുഡിഎഫിലെത്തിക്കാനാണ് ഇപ്പോഴും താൽപ്പര്യം. ഇതാണ് മാണിയെ വെട്ടിലാക്കുന്നത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ മുന്നണി ബന്ധം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാർട്ടിയിലെ ഒരു വിഭാഗം ശക്തമായി രംഗത്തുണ്ട്.

ചെങ്ങന്നൂരിൽ ഇടതു മുന്നണി സ്്ഥാനാർഥിയെ പിന്തുണയ്ക്കണമെന്ന നിലപാടാണ് കെ.എം.മാണിക്കും ജോസ് കെ.മാണിക്കുമുള്ളത്. ഈ തീരുമാനത്തെ പി.ജെ. ജോസഫും മോൻസ് ജോസഫും എതിർക്കുകയാണ്. ചെങ്ങന്നൂരിലെ രാഷ്ട്രീയ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്തു തീരുമാനമെടുത്താൽ മതിയെന്ന നിലപാടാണ് ജോസഫ് പക്ഷത്തിനുള്ളത്. അതിനിടെ ബിജെപിയും കേരളാ കോൺഗ്രസിന് പിന്നാലെയുണ്ട്. ബിജെപി മുന്നണിയിലെത്തിയാൽ ജോസ് കെ മാണിയെ കേന്ദ്രമന്ത്രിയാക്കാമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശം അവർ സജീവമാക്കുന്നു. എന്നാൽ ബിജെപി ക്യാമ്പിനോട് ജോസഫിന് ഒരു താൽപ്പര്യവുമില്ല.

ചെങ്ങന്നൂരിൽ ഇടതു മുന്നണിയെ പിന്തുണയ്ക്കുകയും ഇടത് സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്താൽ അതു മാണിക്കു തിരിച്ചടിയാകും. അതേസമയം യു.ഡി.എഫിനെ പിന്തുണയ്ക്കുകയും യു.ഡി.എഫ്. സ്ഥാനാർത്ഥി പരാജയപ്പെടുകയും ചെയ്താൽ അതിന്റെ ഉത്തരവാദിത്വം ജോസഫിന്റെ തലയിൽ കെട്ടിവയ്ക്കാം. പാർട്ടിയെ ഇടതുപക്ഷത്ത് എത്തിക്കുകയും ചെയ്യാം. എന്നാൽ ജോസഫിന്റെ വാക്ക് കേട്ട് പ്രവർത്തിക്കുകയും യുഡിഎഫ് വിജയിക്കുകയും ചെയ്താൽ കാര്യങ്ങൾ മാറി മറിയും. ഈ സാഹചര്യത്തിലാണ് മാണി തീരുമാനം നീട്ടികൊണ്ട് പോകുന്നത്.

23-നു നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു നിലപാട് പ്രഖ്യാപിക്കേണ്ടി വരും. ഈ സമയത്തിനുള്ളിൽ സമവായം ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിൽക്കാനുള്ള സാധ്യതയും ഏറെയാണ്. മനസാക്ഷി വോട്ടും പ്രഖ്യാപിച്ചേക്കും. മാണി ഗ്രൂപ്പിന് ആറ് എംഎ‍ൽഎ.മാരാണുള്ളത്. ഇവർ വോട്ട് ചെയ്താലും ഇല്ലെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ ജയപരാജയത്തെ സ്വാധീനിക്കില്ല. അതിനാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിട്ടുനിന്നാലും സമാവായത്തിന് ആഹ്വാനം ചെയ്താലും പ്രശ്‌നമാകില്ല.

വീരേന്ദ്രകുമാറാണ് ഇടത് സ്ഥാനാർത്ഥി. വീരനുമായി മാണിക്ക് അടുത്ത ബന്ധവുമുണ്ട്. ഇതും തീരുമാനങ്ങളെ സ്വാധീനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP