Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സുപ്രീംകോടതി ഓർഡിനൻസ് അസാധുവാക്കിയതോടെ നിയമസഭ പാസാക്കിയ ബിൽ ഗവർണ്ണർ ഒപ്പിടില്ലെന്ന് സൂചന; രണ്ട് ദിവസത്തിനകം ഗവർണ്ണർ ഒപ്പിട്ടില്ലെങ്കിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പേരുദോഷം മാത്രം ബാക്കി; ഒപ്പിട്ടാൽ തുറക്കുന്നത് മറ്റൊരു നിയമപോരാട്ടം

സുപ്രീംകോടതി ഓർഡിനൻസ് അസാധുവാക്കിയതോടെ നിയമസഭ പാസാക്കിയ ബിൽ ഗവർണ്ണർ ഒപ്പിടില്ലെന്ന് സൂചന; രണ്ട് ദിവസത്തിനകം ഗവർണ്ണർ ഒപ്പിട്ടില്ലെങ്കിൽ ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും പേരുദോഷം മാത്രം ബാക്കി; ഒപ്പിട്ടാൽ തുറക്കുന്നത് മറ്റൊരു നിയമപോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ ചട്ടവിരുദ്ധ പ്രവേശനം അംഗീകരിക്കാൻ നിയമസഭ പാസാക്കിയ ബിൽ ഗവർണ്ണർ പി സദാശിവം ഒപ്പിടാൻ ഇടയില്ലെന്ന് സൂചന. ബിൽ ഗവർണ്ണർ ഒപ്പിട്ടാൽ മാത്രമേ നിയമമാകൂ. ഏപ്രിൽ എട്ടിനുമുമ്പ് ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അസാധുവാകും. ഓർഡിനൻസ് സുപ്രീംകോടതി സ്റ്റേചെയ്ത സ്ഥിതിക്ക് ഗവർണർ ഒപ്പിടില്ലെന്നാണ് സൂചന. നേരത്തെ ഓർഡിനൻസും ഗവർണ്ണർ തിരിച്ചയച്ചിരുന്നു. എന്നാൽ സർക്കാർ വീണ്ടും അയച്ചു. ഇതോടെ മറ്റ് വഴികളില്ലാതെ ഗവർണ്ണർ ഒപ്പിടുകയായിരുന്നു.

സുപ്രീംകോടതിയിൽനിന്ന് തിരിച്ചടിനേരിട്ടെങ്കിലും ബില്ലുമായി മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനം. ബിൽ ഗവർണർക്ക് അയയ്ക്കുന്നതിന് മുന്നോടിയായി അന്തിമ പരിശോധനയ്ക്ക് നിയമവകുപ്പിന് കൈമാറി. സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്നു സദാശിവം. അതുകൊണ്ട് തന്നെ സുപ്രീംകോടതി തള്ളിയ കാര്യത്തിൽ ഗവർണ്ണർ അനുകൂലമായി പ്രതികരിക്കില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്. നിയമസഭ സമ്മേളിക്കാത്ത സാഹചര്യത്തിൽ ഏതെങ്കിലും നടപടികൾക്ക് നിയമസാധുത നൽകാനാണ് ഓർഡിനൻസ് ഇറക്കുന്നത്. നിയമസഭ ചേർന്ന് 42 ദിവസത്തിനുള്ളിൽ ഇത് ബില്ലായി സഭയിൽ അവതരിപ്പിച്ച് പാസാക്കി ഗവർണർ ഒപ്പിടണം. ഇതിന് കഴിഞ്ഞില്ലെങ്കിൽ ഓർഡിനൻസ് വീണ്ടും ഇറക്കണം. ഇനി ഓർഡിനൻസ് ഇറക്കാനും കഴിയില്ല.

ഇത്തവണ നിയമസഭാ സമ്മേളനം തുടങ്ങിയത് ഫെബ്രുവരി 26-നാണ്. ഏപ്രിൽ എട്ടിന് 42 ദിവസം തികയും. ഇനി മൂന്നുദിവസംകൂടി. ഇതിനകം ബില്ല് ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ഓർഡിനൻസിന്റെ സ്വാഭാവികകാലാവധി കഴിയും. ബില്ല് നിയമവുമാകില്ല. ഓർഡിനൻസ് സ്റ്റേ ചെയ്തിരിക്കുന്നതിനാൽ അത് വീണ്ടും പുറപ്പെടുവിക്കാനുമാവില്ല. ഗവർണ്ണർ ഒപ്പിട്ടാൽ അത് പുതിയ പ്രശ്‌നങ്ങളിലേക്ക് പോകും. ബില്ലിന്റെ സാധുത വീണ്ടും കോടതിയിൽ ചോദ്യം ചെയ്യും. ഇതിൽ സുപ്രീംകോടതി നിലപാടും നിർണ്ണായകമാകും. ഇത്തരത്തിലെ പുതിയ പ്രശ്‌നങ്ങളിലേക്ക് കാര്യങ്ങളെത്തിക്കും. നിയമസഭ പാസാക്കിയ പല നിയമങ്ങളും മുൻപ് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്. എന്നാൽ, ബിൽ പാസാക്കി ഗവർണർ ഒപ്പിട്ട് നിയമമാകാനുള്ള ഇടവേളയിൽ ബില്ലിന് അടിസ്ഥാനമായ ഓർഡിനൻസുതന്നെ റദ്ദാക്കപ്പെടുന്നത് ഇതാദ്യമാണ്.

അതുകൊണ്ട് തന്നെ ബില്ലും സുപ്രീംകോടതി തള്ളാനാണ് സാധ്യത. ഇത് മുന്നിൽ കണ്ട് ഓർഡിനൻസിൽ മാറ്റംവരുത്തിയാണ് ബിൽ പാസാക്കിയതെന്ന് സർക്കാർ അവകാശപ്പെടുന്നുണ്ട്. പ്രവേശനത്തിന് അധികാരമുള്ള ഏജൻസി സർക്കാരാണ് എന്നായിരുന്നു ഓർഡിനൻസിൽ പറഞ്ഞിരുന്നത്. ഇതുമാറ്റി പ്രവേശനമേൽനോട്ട സമിതിക്കാണ് അധികാരമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു. ഇതുമാത്രമാണ് ഓർഡിനൻസും ബില്ലും തമ്മിലുള്ള എടുത്തുപറയാവുന്ന വ്യത്യാസം. ഇത് മറച്ചുവച്ചാണ് സർക്കാർ പുതിയ ന്യായവുമായെത്തുന്നത്. ഏതായാലും കോടതിയുമായി യുദ്ധത്തിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കണ്ണൂർ, കരുണ മെഡിക്കൽ കോേളജ് വിഷയത്തിൽ കോടതിയുമായി തുറന്ന യുദ്ധത്തിനില്ല. വിദ്യാർത്ഥികളുടെ ഭാവിയെ കരുതിയാണ് സർക്കാർ ഇടപെട്ടത്. ഇടപെട്ടില്ലായിരുന്നെങ്കിൽ സർക്കാരിനെ പ്രതിക്കൂട്ടിൽനിർത്താനുള്ള ശ്രമമുണ്ടാകുമായിരുന്നു. തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ബിൽ ഭരണഘടനാവിരുദ്ധമല്ലെന്ന നിലപാട് പരസ്യമായി സ്പീക്കർ പി ശ്രീരാമകൃഷ്ണനും സ്വീകരിച്ചിട്ടുണ്ട്. നിയമസഭ പാസാക്കിയ ബില്ലിൽ ഭരണഘടനാവിരുദ്ധമായ ഒന്നുമില്ല. ബിൽ സാക്ഷ്യപ്പെടുത്തി ഗവർണർക്ക് അയച്ചിട്ടുണ്ട്. കോടതി മുൻപ് നടത്തിയ വിമർശനങ്ങൾകൂടി കണക്കിലെടുത്ത് ഭേദഗതി ചെയ്ത ബില്ലാണ് അവതരിപ്പിച്ചത്. അതിനാൽ നിയമപരമായ പ്രശ്നങ്ങളുമില്ല. ബിൽ ഗവർണർ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സ്പീക്കർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP