Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷം എംബിബിഎസ് പരീക്ഷക്കിരിക്കാൻ സാധിക്കുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്; അതിനർത്ഥം അഴിമതിക്കും വഴിവിട്ട നീക്കങ്ങൾക്കും പിന്തുണ നൽകുന്നു എന്നല്ല: ബിൽ പാസാക്കാൻ ബിജെപി സർക്കാരിനെ പിന്തുണച്ചു എന്നത് അടിസ്ഥാന രഹിതമെന്ന് കുമ്മനം രാജശേഖരൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ഒന്നാംവർഷം എംബിബിഎസ് പരീക്ഷക്കിരിക്കാൻ സാധിക്കുന്നില്ലെന്ന വിദ്യാർത്ഥികളുടെ പരാതി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു എന്നതാണ് ഞാൻ ചെയ്ത തെറ്റ്;  അതിനർത്ഥം അഴിമതിക്കും വഴിവിട്ട നീക്കങ്ങൾക്കും പിന്തുണ നൽകുന്നു എന്നല്ല: ബിൽ പാസാക്കാൻ ബിജെപി സർക്കാരിനെ പിന്തുണച്ചു എന്നത് അടിസ്ഥാന രഹിതമെന്ന് കുമ്മനം രാജശേഖരൻ

പൊതുപ്രവർത്തകൻ എന്ന നിലയിൽ ദിവസവും വിവിധ ആൾക്കാരിൽ നിന്ന് നിരവധി അപേക്ഷകളും പരാതികളുമാണ് കിട്ടുന്നത്. കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ എന്ന നിലയിൽ പരിഹാരം കാണാൻ ശ്രമിക്കാറുണ്ട്. അല്ലാത്ത വിഷയങ്ങൾ ബന്ധപ്പെട്ട കക്ഷികളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് പതിവ്. ഇതാണ് കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിഷയത്തിലും സംഭവിച്ചത്.

മോഡൽ പരീക്ഷ എഴുതിയിട്ടും ഒന്നാംവർഷം എംബിബിഎസ് പരീക്ഷക്കിരിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ എന്നെ സന്ദർശിച്ച് അപേക്ഷ നൽകിയിരുന്നു. ആ അപേക്ഷ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ചു കൊടുക്കുകയാണ് ഉണ്ടായത്. എനിക്ക് കിട്ടിയ പരാതി മുഖ്യമന്ത്രിക്ക് അയച്ചു കൊടുത്തു എന്നതു കൊണ്ട് അതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിക്കും പിന്നീടുണ്ടാകുന്ന വഴിവിട്ട നീക്കങ്ങൾക്കും പിന്തുണ നൽകുന്നു എന്ന് അർത്ഥമില്ല.

കുട്ടികളുടെ താത്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാൽ അത് മുതലാളിയുടെ താത്പര്യം സംരക്ഷിക്കണമെന്നാണെന്ന് വ്യാഖ്യാനിക്കുന്നത് കൗതുകമാണ്. മുതലാളിമാരിൽ നിന്ന് കോടികൾ വസൂലാക്കിയവർക്ക് അത് ആവശ്യമായിരിക്കും. എന്നാൽ അതിൽ മാധ്യമങ്ങൾ വീണു പോകരുത്. അഞ്ചരക്കണ്ടി, കരുണ മെഡിക്കൽ കോളേജുകൾക്ക് പ്രവർത്തനാനുമതി കിട്ടിയതിൽ അഴിമതി ഉണ്ടെന്ന കാര്യം ബിജെപിയുടെ പ്രഖ്യാപിത നിലപാടാണ്. അതിൽ നിന്ന് ഒരിഞ്ച് പോലും ആരും പിറകോട്ട് പോയിട്ടുമില്ല. മാത്രവുമല്ല അഞ്ചരക്കണ്ടി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട അഴിമതി സംബന്ധിച്ച് ഒരു വർഷം മുൻപ് തന്നെ ബിജെപി വാർത്താ സമ്മേളനം വിളിച്ചു ചേർത്ത് രേഖകൾ പുറത്തു വിട്ടിട്ടുള്ളതുമാണ്.

അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടെന്ന വാദം അടിസ്ഥാനരഹിതവുമാണ്. ഇക്കാര്യത്തിൽ ബിജെപിയുടേയോ എന്റേയോ നിലപാട് പുതിയതുമല്ല, മലക്കം മറിച്ചിലുമല്ല. വിദ്യാർത്ഥികളുടെ ഭാവി തകരാറിലാകാതിരിക്കാൻ നിരവധി മാർഗ്ഗങ്ങൾ ഉള്ളപ്പോൾ നിയമ നിർമ്മാണത്തിലൂടെ കോളേജിനെ സംരക്ഷിക്കാൻ സർക്കാർ നടത്തിയ നീക്കം അഴിമതിക്ക് കുട പിടിക്കാനാണ്. കഴിഞ്ഞ ഇടതു മുന്നണി സർക്കാരിന്റെ അഴിമതി മറയ്ക്കാനാണ് പിണറായി വിജയൻ സർക്കാർ ഇന്ന് ബിൽ അവതരിപ്പിച്ചത്. അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സർക്കാരിന്റെ വഴിവിട്ട നീക്കം പുറത്തു വരാതിരിക്കാനാണ് പ്രതിപക്ഷം ബില്ലിനെ പിന്തുണച്ചത്.

ഒ രാജഗോപാൽ എംഎൽഎയുടെ അസാന്നിധ്യത്തിലാണ് നിയമസഭയിൽ സർക്കാർ പുതിയ ബിൽ പാസാക്കിയത്. ബിൽ പാസാക്കാൻ ബിജെപി, സർക്കാരിനെ പിന്തുണച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമാണ്. അക്കാര്യം ഒ രാജഗോപാൽ തന്നെ വിശദീകരിച്ചിട്ടുമുണ്ട്. അതുകൊണ്ട് മറിച്ചുള്ള പ്രചരണത്തിൽ നിന്ന് എല്ലാവരും പിന്മാറണം. അഞ്ചരക്കണ്ടി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് വൻ അഴിമതിയാണ് ഉണ്ടായിരിക്കുന്നത്. കോളേജിന് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നേരത്തെ അനുമതി നൽകിയത് തന്നെ വഴിവിട്ടാണ്. ഇക്കാര്യങ്ങളെല്ലാം പുനഃപരിശോധിക്കേണ്ടതാണ്.

സ്വാശ്രയ വിദ്യാഭ്യാസ ലോബിക്ക് മുന്നിൽ ഇടത്-വലത് മുന്നണികൾ കീഴടങ്ങിയതിന്റെ പരിണിത ഫലമാണ് ഇന്ന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാകുന്ന കുഴപ്പങ്ങൾക്ക് അടിസ്ഥാനം. അത് മറച്ചു വെച്ച് ബിജെപിയെക്കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP