Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഒടുവിൽ സിങ്കവും സർക്കാരുമായി ഉടക്കിന്; സിപിഎം ഉന്നതന്റെ ബന്ധുവിനെ നിയമിക്കാൻ വിസമ്മതിച്ചതും യൂണിയൻ നേതാവിനെ സ്ഥലം മാറ്റിയതും മന്ത്രിയെ പ്രകോപിപ്പിച്ചു; ഋഷിരാജ് സിങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിയെ കണ്ടു; അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ കൈയടി നേടിയ മുഴുവൻ ഉദ്യോഗസ്ഥരും പുറത്തേക്ക്

ഒടുവിൽ സിങ്കവും സർക്കാരുമായി ഉടക്കിന്; സിപിഎം ഉന്നതന്റെ ബന്ധുവിനെ നിയമിക്കാൻ വിസമ്മതിച്ചതും യൂണിയൻ നേതാവിനെ സ്ഥലം മാറ്റിയതും മന്ത്രിയെ പ്രകോപിപ്പിച്ചു; ഋഷിരാജ് സിങിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് മന്ത്രി മുഖ്യമന്ത്രിയെ കണ്ടു; അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ പേരിൽ കൈയടി നേടിയ മുഴുവൻ ഉദ്യോഗസ്ഥരും പുറത്തേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സീനിയോറിട്ടി അനുസരിച്ച് വിജിലൻസ് ഡയറക്ടറുടെ കസേരയിൽ ഇരിക്കേണ്ടത് ഋഷിരാജ് സിംഗാണ്. കേന്ദ്ര സർക്കാരിന്റെ പുതിയ ഡിജിപിമാരുടെ സീനിയോറിട്ടി പട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയ്ക്കും മുകളിലാണ് സിങ്കത്തിന്റെ സ്ഥാനം. എന്നാൽ പൊലീസിലെ സുപ്രധാന പദവികൾ നൽകിയാൽ പണിയാകുമെന്ന് പിണറായി സർക്കാരിന് അറിയാം. അതുകൊണ്ട് എക്‌സൈസ് കമ്മീഷറായി മൂലയ്ക്ക് ഇരുത്തിരിക്കുകയാണ് ഇടത് സർക്കാർ. ഇപ്പോൾ ഋഷിരാജ് സിംഗിനും മതിയായിരിക്കുന്നു. സർക്കാരുമായി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് മാറുകയാണ് ഈ ഐപിഎസുകാരൻ. ഇതോടെ എക്‌സൈസ് കമ്മീഷണർ സ്ഥാനത്തു നിന്നു ഋഷിരാജ്‌സിംഗിനെ മാറ്റണമെന്ന ആവശ്യവുമായി എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു കണ്ടാണു മന്ത്രി ആവശ്യം ഉന്നയിച്ചത്.

സിപിഎം ഉന്നതന്റെ ബന്ധുവിനെ എക്‌സൈസിലെ സുപ്രധാന തസ്തികയായ അബ്കാരി ഡെപ്യൂട്ടി കമ്മീഷണറായി നിയമിക്കണമെന്ന സർക്കാർ നിർദ്ദേശം ഋഷിരാജ് സിങ് തള്ളിയതാണു പ്രകോപനത്തിലേക്കു നയിച്ചത്. എക്‌സൈസ് മന്ത്രി നൽകുന്ന നിർദ്ദേശങ്ങൾ കമ്മീഷണർ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്ന പരാതി നേരത്തെ തന്നെ ഉയർന്നിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥരുടെ സംഘടനയുടെ നേതാവിനെ മധ്യമേഖല ഉൾപ്പെടുന്ന ജില്ലയിൽ നിലനിർത്തണമെന്ന സർക്കാർ നിർദ്ദേശം തള്ളി മലബാർ മേഖലയിലേക്കു കമ്മീഷണർ സ്ഥലംമാറ്റിയതും പ്രശ്‌നങ്ങൾ വഷളാക്കിയിരുന്നു. അച്ചടക്ക നടപടി നേരിടുന്ന ഡിജിപി ജേക്കബ് തോമസ് വഹിച്ചിരുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് (ഐഎംജി) ഡയറക്ടർ സ്ഥാനവും ഒഴിഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് ഋഷിരാജ് സിംഗിനെ മാറ്റുമെന്നാണ് സൂചന.

ഡിജിപി തസ്തികയിലുള്ള ഋഷിരാജ്‌സിംഗിനെ എക്‌സൈസ് മന്ത്രിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ഉടൻ മാറ്റുമെന്നാണ് സൂചന. പറഞ്ഞാൽ കേൾക്കുന്ന ആൾ എക്‌സൈസ് കമ്മീഷണറായി വേണമെന്നാണ് മന്ത്രിയുടെ ആവശ്യം. കേന്ദ്ര സർക്കാരിന്റെ സീനിയോറിട്ടി പട്ടിയിൽ ഇടം പിടിച്ചതോടെയാണ് ഋഷിരാജ് സിംഗിന് പ്രശ്‌നങ്ങൾ തുടങ്ങിയതെന്ന് മന്ത്രി കുറ്റപ്പെടുത്തുന്നു. ഋഷിരാജ് സിങ് കേന്ദ്ര ഡെപ്യൂട്ടേഷന് അപേക്ഷിച്ചിട്ടുമുണ്ട്. സിബിഐ ഡയറക്ടർ തസ്തിക പോലും ഋഷിരാജ് സിംഗിന് കിട്ടാൻ ഇടയുണ്ട്. ഈ സാഹചര്യത്തിൽ ഋഷിരാജ് സിംഗിനെ പിണക്കുന്നത് ഉചിതമാകില്ലെന്ന് മുഖ്യമന്ത്രിയെ ചില കേന്ദ്രങ്ങൾ ഉപദേശിക്കുന്നുണ്ട്. എന്നാൽ ഐഎംജിയിലേക്ക് ഋഷിരാജ് സിംഗിനെ മാറ്റാൻ തന്നെയാണ് ആലോചന. പകരം എ ഹേമചന്ദ്രനെ എക്‌സൈസ് കമ്മീഷണറാക്കിയേക്കും. ഡിജിപി റാങ്കിലുള്ള ടോമിൻ തച്ചങ്കരിയെ കെ എസ് ആർ ടി സിയുടെ എംഡിയാക്കുന്നതും പരിഗണനയിലുണ്ട്.

സംസ്ഥാനത്തു മദ്യശാലകൾ വ്യാപകമായി തുറക്കാൻ ആവശ്യമായ എല്ലാ നടപടികളും ചെയ്തുനൽകിയത് ഋഷിരാജ്‌സിംഗായിരുന്നു. ഇത് ഇടതു സർക്കാരിന് വലിയൊരു ആശ്വാസമായിരുന്നു. കടുത്ത എതിർപ്പു നേരിടുന്ന ഘട്ടങ്ങളിലും ലഹരി പദാർഥങ്ങളെ മാത്രം തള്ളിയും മദ്യത്തെ അനുകൂലിച്ചും സിങ് നടത്തിയ പരാമർശങ്ങളും സർക്കാരിന് അനുകൂലമായിരുന്നു.സംസ്ഥാനത്തു കഞ്ചാവ് അടക്കമുള്ള ലഹരിപദാർഥങ്ങളുടെ ഉപയോഗം വർധിക്കുന്നതു മദ്യത്തിന്റെ ലഭ്യത കുറഞ്ഞതു മൂലമാണെന്നായിരുന്നു എക്‌സൈസ് കമ്മീഷണറുടെ വാദം. ഇത്തരത്തിൽ സർക്കാരിനൊപ്പം ചേർന്ന് നിന്നിട്ടും ഋഷിരാജ് സിംഗിന് അർഹതപ്പെട്ട പൊലീസിലെ സ്ഥാനം നൽകിയില്ല. ഇതോടെയാണ് ഋഷിരാജ് സിങ് പോരാട്ടത്തിന് ഇറങ്ങുന്നത്. അഴിമതിക്കെതിരെ പോരാടുന്നവരെ പിണറായി സർക്കാർ ഒതുക്കുന്നതിന്റെ മറ്റൊരു നേർകാഴ്ചയാണ് ഇത്.

ഐഎഎസുകാരായ രാജു നാരായണ സ്വാമി, പ്രശാന്ത്, ഇടുക്കി സബ് കളക്ടറായിരുന്ന ശ്രീരാം വെങ്കിട്ടരാമൻ എന്നിവരെയെല്ലാം പിണറായി സർക്കാർ മൂലയ്ക്കിരുത്തി. ഐപിഎസിൽ ജേക്കബ് തോമസിനും പണി കിട്ടി. ഇതിന് പിന്നാലെയാണ് ഋഷിരാജ് സിങിനേയും ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇത് സിവിൽ സർവ്വീസുകാർക്കിടയിൽ അസ്യാരസ്യങ്ങൾ ഉണ്ടാക്കുന്നുണ്ട്. കണ്ണൂർ-കരുണ മെഡിക്കൽ ബില്ലിലെ പോരായ്മയെ കുറിച്ച് നോട്ടെഴുതിയ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സാദാന്ദനും പണികൊടുക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് അപ്രധാന വകുപ്പ് നൽകാനാണ് നീക്കം. ഇതിനൊപ്പമാണ് ഋഷിരാജ് സിങ് വിഷയവും സിവിൽ സർവ്വീസുകാർക്കിടയിൽ ചർച്ചയാകുന്നത്.

ഡയറക്ടർ ജനറൽ തസ്തികയിലേക്കുള്ള നിയമനത്തിന് കേന്ദ്രസർക്കാർ അംഗീകരിച്ച ഐപിഎസ് പട്ടികയിൽ കേരളത്തിൽനിന്നു ഡിജിപി: ഋഷിരാജ് സിങ് മാത്രമാണ് ഉള്ളത്. കേരള പൊലീസ് കേഡറിൽ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെയും മറികടന്നാണു സിങ് ഇടം നേടിയത്. സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവയിൽ ഡയറക്ടർ ജനറലിനെ നിയമിക്കുന്നത് ഈ പട്ടികയിൽനിന്നാണ്. ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമനത്തിന് അർഹതയുള്ളവരുടെ രണ്ടാം പട്ടികയിലാണു ബെഹ്‌റ. ജേക്കബ് തോമസിനെ രണ്ടിലും ഉൾപ്പെടുത്തിയില്ല.

ആദ്യ പട്ടികയിലെ 10 പേർക്കും കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാൻ അർഹതയുണ്ട്. പട്ടികയിൽ അഞ്ചാമനാണു സിങ്. രണ്ടാമത്തെ പട്ടികയിൽ നാലാം സ്ഥാനക്കാരനാണു ബെഹ്‌റ. ഈ പട്ടികയിലുള്ളവർ ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹരെന്നാണ് ഉത്തരവിൽ പറയുന്നത്. കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിൽ നിയമിക്കപ്പെടാനുള്ള പട്ടികയിൽ ഇടം നേടിയതിനു തൊട്ടുപിന്നാലെ, എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ് കേന്ദ്ര ഡപ്യൂട്ടേഷന് അപേക്ഷ നൽകിയിരുന്നു. നേരത്തേ, ജേക്കബ് തോമസിനെ മാറ്റിയ സമയത്തു ഡിജിപിയുടെ കേഡർ തസ്തികയായ വിജിലൻസ് ഡയറക്ടർ പദവിയിൽ സർക്കാർ സിങ്ങിനെ പരിഗണിച്ചില്ല. സംസ്ഥാന പൊലീസ് മേധാവിയായ ബെഹ്‌റയ്ക്കു തന്നെ ഈ കസേരയും നൽകി. അതുമുതലാണ് സർക്കാരുമായി ഋഷിരാജ് സിങ് തെറ്റുന്നത്.

കേരളത്തിലെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഋഷിരാജ് സിങ്. നിയമം നടപ്പിലാക്കുന്നതിലെ കാർക്കശ്യം കാരണം പ്രശസ്തനായ വ്യക്തിയാണിദ്ദേഹം. ഡ്യൂട്ടി ഇദ്ദേഹത്തിന്റെ കർക്കശമായ നിയമപാലന നിലപാടുകൾ പൊതുജനങ്ങൾക്കിടയിലും പൊതുസമൂഹത്തിലും അഭിനന്ദനതിനർഹാമായി. അതെ സമയം രാഷ്ട്രീയക്കാർക്ക് തലവേദനയും ഇദ്ദേഹം സൃഷ്ടിച്ചു. ഇടത് സർക്കാർ അധികാരത്തിലെത്തിയപ്പോൾ എക്‌സൈസ് കമ്മീഷണറായി ഋഷിരാജ് സിംഗിനെ നിയമിച്ചത് പ്രത്യേക ഉത്തരവിലൂടെയാണ്. എക്‌സൈസിനെ സമൂലമായി ഋഷിരാജ് സിങ് മാറ്റാൻ ഇറങ്ങിയെങ്കിലും സർക്കാർ അനുവദിച്ചിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP