Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ബന്ധു നിയമന കേസിൽ രക്ഷപെടാനായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ദേവിയെ തൊഴുത് താണുവീണ് അപേക്ഷിച്ച് ഇ പി ജയരാജൻ; ഒരു വർഷം മുമ്പത്തെ ക്ഷേത്രദർശന ചിത്രം പുറത്തുവന്നപ്പോൾ സിപിഎമ്മിൽ പുത്തൻ വിവാദം; മനസിൽ ദൈവത്തെ സൂക്ഷിച്ചു പുറത്തു യുക്തിവാദം സംസാരിക്കുന്ന സിപിഎമ്മുകാരുടെ കാപട്യം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

ബന്ധു നിയമന കേസിൽ രക്ഷപെടാനായി മുഴക്കുന്ന് മൃദംഗശൈലേശ്വരി ദേവിയെ തൊഴുത് താണുവീണ് അപേക്ഷിച്ച് ഇ പി ജയരാജൻ; ഒരു വർഷം മുമ്പത്തെ ക്ഷേത്രദർശന ചിത്രം പുറത്തുവന്നപ്പോൾ സിപിഎമ്മിൽ പുത്തൻ വിവാദം; മനസിൽ ദൈവത്തെ സൂക്ഷിച്ചു പുറത്തു യുക്തിവാദം സംസാരിക്കുന്ന സിപിഎമ്മുകാരുടെ കാപട്യം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാർട്ടി അനുയായികളോടും മറ്റുള്ളവരോടും പറയുന്നത് ദൈവവും ഭക്തിയുമൊന്നും വേണ്ടെന്ന്... പിന്നാലെ തലയിൽ മുണ്ടിട്ട് ക്ഷേത്രത്തിൽ പോയി ദർശനവും. സിപിഎമ്മിലെ വൈരുദ്ധ്യാത്മക ഭൗതികവാദം കാലങ്ങലായി വിമർശനങ്ങൾക്ക് വിധേയമാകുന്നുണ്ട്. ബിജെപിയുടെ സ്വാധീനം വർദ്ധിച്ചതോടെ ക്ഷേത്രങ്ങളിലേക്കു കൂടി നേതാക്കൾ ശ്രദ്ധ പതിപ്പിക്കുകയും ചെയ്തു. എന്നിട്ടും വിശ്വാസ കാര്യത്തിൽ വരട്ടതത്വവാദത്തിൽ നിന്നും സിപിഎം പിന്നോട്ടു പോയിട്ടില്ല. ദൈവമില്ലെന്ന് പറഞ്ഞ് പുറമേ യുക്തിവാദം പറഞ്ഞു നടക്കുന്ന സിപിഎമ്മിലെ മുതിർന്ന നേതാവ് ഇ പി ജയരാജൻ തരം കിട്ടിയപ്പോൾ ക്ഷേത്രത്തിൽ പോയ സംഭവം വിവാദത്തിന് വഴിവെക്കുകയാണ്.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജനാണ് ഒരു വർഷം മുൻപു കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലാണ് ജയരാജൻ ദർശനം നടത്തിയത്. സഹായികൾക്കൊപ്പം ക്ഷേത്രത്തിലെത്തി ഷർട്ടൂരി അകത്തുകയറി ദർശനം നടത്തിയ ശേഷം തിരിച്ചിറങ്ങുന്ന ചിത്രം ഇപ്പോഴാണ് പുറത്തുവന്നത്. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട വിവാദം മുറുകി നിൽക്കുന്ന വേളയിലായിരുന്നു ഇ പിയുടെ ക്ഷേത്രദർശനം. സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ പാർട്ടിക്കുള്ളിലും വിവാദങ്ങൾ ഉണ്ടായിട്ടുണ്ട്.

ഉദ്ദിഷ്ടകാര്യസാധ്യത്തിനു പേരുകേട്ടതാണു മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. 2017 ഏപ്രിൽ ആറിനായിരുന്നു ഇപി ക്ഷേത്രത്തിലെത്തിയത്. അതായത് ബന്ധുനിയമന വിവാദത്തിൽ ജയരാജനെതിരായ നടപടി സിപിഎം പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റിയും ചർച്ച ചെയ്യുന്നതിന്റെ രണ്ടാഴ്ച മുൻപ്. ഏപ്രിൽ 19നു ചേർന്ന സിപിഎം പിബി, സിസി യോഗങ്ങളിലാണു ബന്ധുനിയമന വിവാദത്തിൽ ജയരാജനെ താക്കീത് ചെയ്യാനുള്ള തീരുമാനമെടുത്തത്. തന്റെ കാര്യങ്ങൾ കാത്തു കൊള്ളണേ എന്നു പറഞ്ഞാണ് ഇ പി ക്ഷേത്രത്തിൽ എത്തിയതെന്ന കാര്യം ഉറപ്പ്. മന്ത്രിസ്ഥാനം പോയെങ്കിലും പാർട്ടിയിൽ കാര്യമായ കോട്ടം ഇപിക്ക് നേരിടേണ്ടി വന്നില്ല. അത് ദൈവാനുഗ്രഹം കൊണ്ടാണെന്നാണ് പുറത്തുവന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ ഉയരുന്ന വിമർശനം.

ദേവീശക്തിയുടെ പേരിൽ അടുത്തകാലത്ത് പ്രസിദ്ധമായ ക്ഷേത്രമാണ് മൃദംഗ ശൈലേശ്വരീ ക്ഷേത്രം. ഇവിടത്തെ ദേവീപ്രതിഷ്ഠയുടെ ശക്തിയിൽ നിരവധി തവണ വിഗ്രഹമോഷ്ടാക്കൾ പരാജയപ്പെട്ട അനുഭവം വിവരിച്ച് മുൻ സംസ്ഥാന പൊലീസ് മേധാവി അലക്സാണ്ടർ ജേക്കബ് വിവിധ വേദികളിൽ ക്ഷേത്രമാഹാത്മ്യം വർണിച്ചതോടെയാണ് ദർശനം നടത്തുന്നവരുടെ എണ്ണവും വർധിച്ചത്. അണികൾക്ക് ദൈവവിശ്വാസം പാടില്ലെന്ന് സിപിഎം. പറയുന്നില്ലെങ്കിലും പാർട്ടിയുടെ ഉത്തരവാദപ്പെട്ട ചുമതല വഹിക്കുന്നവർ ഭൗതികവാദം പുലർത്തേണ്ടത് മാർകിസ്റ്റ് തത്വമനുസരിച്ച് അനിവാര്യമാണ്. അതുകൊണ്ടുതന്നെ സന്ദേശം സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിച്ച കോട്ടപ്പുള്ളി പ്രഭാകരനും ശങ്കരാടി അവതരിപ്പിച്ച പാർട്ടിയുടെ താത്വികാചാരനും തമ്മിലുള്ള രഹസ്യ ക്ഷേത്രസന്ദർശന ചർച്ചയാണ് ജയരാജന്റെ ക്ഷേത്രസന്ദർശനവുമായി ബന്ധപ്പെട്ടു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗുരുവായൂർ ദർശനത്തിനു പിന്നാലെയാണ് മറ്റൊരു മുതിർന്ന നേതാവിന്റെ ക്ഷേത്രദർശന വിവാദം സിപിഎമ്മിൽ ഉയരുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയനുസരിച്ചു പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽനിന്നു വിട്ടുനിൽക്കണം. മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാനോ വ്യക്തിപരമായി അതിൽ ഭാഗഭാക്കാകാനോ പാടില്ലെന്നും തെറ്റുതിരുത്തൽ രേഖ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP