Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിരവധി തവണ വധശ്രമത്തെ നേരിട്ടു; 18 കിലോമീറ്റർ തുടർച്ചയായി ലോറി പിന്തുടർന്നു; ചെങ്ങറ സമരത്തിന് അടിത്തറ പകർന്നു നൽകി: 19 വർഷം തുടർച്ചയായി ഹാരിസന്റെ തട്ടിപ്പിന് പിന്നാലെ തൂലിക പടവാളാക്കി നീന്തിയ സജിത്ത് പരമേശ്വരന് ബാക്കി ജീവൽ ഭയവും സാമ്പത്തിക ക്ലേശങ്ങളും മാത്രം: കോടതിയിൽ സർക്കാർ തോറ്റു കൊടുത്തതോടെ അവസാനിക്കുന്നത് ഒരു മാധ്യമ പ്രവർത്തകൻ ജീവൻ പണയപ്പെടുത്തി നടത്തിയ പോരാട്ടം

നിരവധി തവണ വധശ്രമത്തെ നേരിട്ടു; 18 കിലോമീറ്റർ തുടർച്ചയായി ലോറി പിന്തുടർന്നു; ചെങ്ങറ സമരത്തിന് അടിത്തറ പകർന്നു നൽകി: 19 വർഷം തുടർച്ചയായി ഹാരിസന്റെ തട്ടിപ്പിന് പിന്നാലെ തൂലിക പടവാളാക്കി നീന്തിയ സജിത്ത് പരമേശ്വരന് ബാക്കി ജീവൽ ഭയവും സാമ്പത്തിക ക്ലേശങ്ങളും മാത്രം: കോടതിയിൽ സർക്കാർ തോറ്റു കൊടുത്തതോടെ അവസാനിക്കുന്നത് ഒരു മാധ്യമ പ്രവർത്തകൻ ജീവൻ പണയപ്പെടുത്തി നടത്തിയ പോരാട്ടം

മറുനാടൻ മലയാളി ബ്യൂറോ

 പത്തനംതിട്ട: കേരളമണ്ണിൽ സഹ്യസാനുക്കൾക്കുമേൽ അധിവാസം ഉറപ്പിച്ച ഹാരിസൺസ് മലയാളം കമ്പനിക്കെതിരെ മംഗളം ദിനപ്പത്രത്തിന്റെ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ് സജിത്ത് പരമേശ്വരൻ വാർത്ത എഴുതാൻ തുടങ്ങിയിട്ട് 19 വർഷം കഴിയുന്നു. ഇതുവരെ 1300-ൽ പരം വാർത്തകളും ഒരു പരമ്പരയുമാണ് എഴുതിയത്. വമ്പന്മാർ പോലും തൊടാൻ മടിക്കുന്ന ഹാരിസണിനെ കുറിച്ച് സമഗ്രമായ റിപ്പോർട്ടുകൾ തയ്യാറാക്കിയപ്പോൾ സജിത്ത് നേരിട്ട വെല്ലുവിളികൾ വളരെ വലുതായിരുന്നു. ജീവൻ പോലും കയ്യിൽ പിടിച്ചാണ് സജിത്ത് ഓരോ റിപ്പോർട്ടുകളും തയ്യാറാക്കിയത്. വധിക്കപ്പെടും എന്ന് പല തവണ തോന്നിയിട്ടും ജീവൻ പണയം വെച്ച് സജിത്ത് നടത്തിയ പരിശ്രമങ്ങളാണ് ഒടുവിൽ കുത്തകകൾക്ക് മുമ്പിൽ സർക്കാർ അടിയറവ് പറഞ്ഞപ്പോൾ പരാജയപ്പെട്ടത്.

കുട്ടിക്കാലത്ത് കണ്ടറിഞ്ഞ ഹാരിസണിനെ കുറിച്ച് കേട്ടപ്പോൾ ഉണ്ടായ കൗതുകമാണ് സജിത്തിനെ വർഷങ്ങൾക്കിപ്പുറം ഈ കുത്തിക കമ്പനിക്ക് പിറകേ സഞ്ചരിക്കാൻ പ്രേരണയായത്. എന്നാൽ ഹാരിസണിന് പിന്നാലെ യാത്ര തുടങ്ങിയ സജിത്തിന് ജീവിതത്തിൽ ഉണ്ടായ ആ രംഗങ്ങളെ കുറിച്ച് ഇപ്പോൾ ഓർക്കാൻ കൂടി വയ്യെന്ന് പറയുന്നു. ജീവനും കയ്യിൽ പിടിച്ച് നടന്ന ദിവസങ്ങൾ. പക്ഷേ അതിന്റെയൊക്കെ പിന്നിൽ ഹാരിസൺ ആയിരുന്നില്ലെന്നും സജിത്ത് പറയുന്നു. അവരിൽ നിന്നും ഭൂമി വാങ്ങിയ വമ്പന്മാരായിരുന്നു ആദ്യം സജിത്തിനെതിരെ രംഗത്തുവന്നത്.

ആദ്യം ടെലിഫോൺ വിളിയും ഭീഷണിയും മാത്രമായിരുന്നു. പേരറിയാവുന്ന ഒരാൾ മിക്ക ദിവസവും വിളിക്കുകുയും ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്ന് സജിത്ത് പറയുന്നു. സൗമ്യമായി പെരുമാറുന്ന അയാഴുടെ ആ സൗമ്യതയ്ക്ക് പിന്നിൽ അൽപ്പം ഭീഷണി നിലനിന്നിരുന്നു. പക്ഷേ അത് ഭീഷണിയാണെന്ന് പറയാനും സാധിക്കില്ല. അതാണ് സംസാര ശൈലി. സജിത്തിന്റെ വീട്, വീട്ടുകാർ, ഇട്ടിരിക്കുന്ന ഡ്രസ്, എല്ലാം കൃത്യമായി അയാൾ ദിവസവും ഫോണിലൂടെ പറഞ്ഞിരുന്നു. താൻ ഒരു ദൈവവിശ്വാസിയാണെന്നും കടുംകൈ ചെയ്യാൻ പ്രേരിപ്പിക്കരുതെന്നും ആയാൽ പറഞ്ഞതായും സജിത്ത് ഓർമിക്കുന്നു.

ഇയാൾ ബൈക്കിനെ പിന്തുടർന്നെത്തിയതും ഇപ്പോൾ ഒരു ഞെട്ടലോടെയാണ് സജിത്ത് ഓർമിക്കുന്നത്. സംഭവത്തെ കുറിച്ച് സജിത്ത് പറയുന്നത് ഇങ്ങനെ: ബൈക്കിന് പിന്നാലെ ചാരനിറമുള്ള സുമൊ പിന്തുടർന്നപ്പോൾ എനിക്ക് സംശയമായി. ഒരു പാലത്തിന് സമീപമെത്തിയപ്പോൾ ഞാൻ ബൈക്ക് നിർത്തി. എന്നെ മറികടന്ന് വാഹനം കടന്നുപോയി. എനിക്ക് ഉണ്ടായ സംശയം അസ്ഥാനത്തായിരുന്നുവെന്ന് ഞാൻ കരുതി. എന്നാൽ വൈകാതെ മൊബൈൽ ഫോൺ ശബ്ദിച്ചു.....അത് അയാൾ ആയിരുന്നു. ആലപ്പുഴയ്ക്ക് പോകയാണെന്നും സജിത്തിനെ കണ്ടപ്പോൾ പരിചയപ്പെടണമെന്നുണ്ടായിരുന്നുവെന്നും വൈകാതെ പരിചയപ്പെടാമെന്നും അയാൾ പറഞ്ഞു. അതോടെ ഞാൻ മരവിച്ചുപോയി. പിന്നീട് അയാളെ ഞാൻ പരിചയപ്പെട്ടു. ഒരുപാട് കുശലം പറയുകയും ചെയ്തു.

ഒരിക്കൽ 18 കി.മീറ്ററോളം ഒരു ലോറിയും സജിത്തിനെ പിന്തുർന്നു. അന്നൊരു ഞായറാഴ്‌ച്ചയായിരുന്നു. ഓഫീസിൽ ഞാൻ മാത്രം. പണി കഴിഞ്ഞപ്പോൾ രാത്രി എട്ടര കഴിഞ്ഞു. സാധാരണ ഏഴുമണിക്ക് ഓഫീസ് വിട്ട് ഇറങ്ങുന്നതാണ്. അന്നതിന് കഴിഞ്ഞില്ല. ബൈക്ക് ടി.കെ റോഡിൽ (തിരുവല്ല-കുമ്പഴ റോഡ്) ഇറങ്ങിയപ്പോൾ കരിക്കിനേത്ത് എന്ന ഷോറൂമിന് മുന്നിൽ പഴയ ലോറി കിടക്കുന്നതു കണ്ടു. വാഹനത്തിന്റെ പഴക്കമാണ് എന്നെ ആകർഷിച്ചതെന്ന് പറയാം. ബൈക്ക് മുന്നോട്ടെടുത്തപ്പോൾ പിന്നിൽ ലോറി സ്റ്റാർട്ട് ചെയ്യുന്നതു കേട്ടു. അര കി.മീറ്റർ ഓടിക്കാണും . ബൈക്ക് സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനിലെത്തി. അവിടെ സിഗ്നൽ ലൈറ്റുണ്ട്. ഞാൻ ബൈക്ക് അവിടെ നിർത്തി. പിന്നിലെ ലോറിയും എത്തി ബ്രേക്ക് ചെയ്തു. സിഗ്നൽ കാത്ത് രണ്ട് സെക്കന്റ് നിന്നപ്പോഴാണ് എട്ടുമണി വരെ മാത്രമെ സിഗ്നൽ ലൈറ്റ് ഉള്ളൂവെന്ന കാര്യം ഓർത്തത്. ഇതിനിടെ ലോറി ഹോറൻ മുഴക്കി. ഞാൻ പെട്ടന്ന് ബൈക്ക് മുന്നോട്ടെടുത്തു. നൂറ് മീറ്റർ കഴിഞ്ഞപ്പോൾ മൊബൈൽ ഫോൺ ശബ്ദിച്ചു. ബൈക്ക് റോഡിന്റെ ഓരം ചേർത്ത് നിർത്തി. എന്നെ മറികടന്ന ലോറിയുടെ വേഗത പെട്ടന്ന് കുറഞ്ഞു. അതിനുള്ളിൽ നിന്നും ഒരാൾ ഗൗരവ ഭാഗത്തിൽ എന്നെ നോക്കുന്നത് കാണാമായിരുന്നു. സിഗ്നൽ ലൈറ്റിന് സമീപം ബൈക്ക് നിർത്തിയതിനാലാവും ആ രോക്ഷപ്രകടനമെന്ന് ഞാൻ തെറ്റി ധരിച്ചു. ലോറി കൺമുന്നിൽ നിന്ന് മറഞ്ഞപ്പോൾ ഫോൺ സംഭാഷണം മതിയാക്കി ബൈക്ക് മുന്നോട്ടെടുത്തു. ഉദ്ദേശം അര കി.മീറ്റർ പിന്നിട്ടുകാണും ഒരു ലോറി സൈഡിൽ നിർത്തിയിട്ടിരിക്കുന്നത് കണ്ടു. ബൈക്ക് അതിനെ മറികടന്നതും വാഹനം ഇരമ്പിയെത്തിയതും പെട്ടന്നായിരുന്നു. ഇടിച്ചു ഇടിച്ചില്ല എന്ന സ്ഥിതിയായപ്പോൾ റോഡിന്റെ ഓരത്തുള്ള വൈദ്യുതി പോസ്റ്റിന് പിന്നിൽ ഞാൻ ബൈക്ക് ഒതുക്കി നിർത്തി. കേവലം 15 സെ.മി വ്യത്യാസത്തിൽ ലോറി എന്നെ ഇടിക്കാതെ മറികടന്നു. അറിയാതെ ഞാൻ നെഞ്ചിൽ കൈവച്ചുപോയി.

വഴിവിളക്കുകൾ കത്തുന്നുണ്ട്. റോഡിൽ വാഹനങ്ങൾ കുറവാണ്. മുന്നിൽ പോസ്റ്റ് കണ്ടതുകൊണ്ടാവാം അവരെന്നെ ഇടിച്ചുതെറിപ്പിക്കാഞ്ഞതെന്ന് ഞാൻ ഓർത്തു. വീണ്ടും ബൈക്ക് മുന്നോട്ടെടുത്തു. രണ്ടു കി.മീറ്റർ ഭാഗം കുഴപ്പമില്ലാതെ കടന്നുപോയി. ചുരളിക്കോട് എന്ന സ്ഥലത്തെത്തിയതും റോഡിന്റെ ഓരത്തുനിന്നും ഇരമ്പൽ കേട്ടതും പെട്ടന്നായിരുന്നു. ഇരുളിന്റെ മറവിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ വെളിച്ചം സൈഡ് മിററിൽ പതിച്ച് എന്റെ കണ്ണിൽ തട്ടി. ഒരു സ്‌പ്ലെണ്ടർ ബൈക്കിന് പരമാവധി എത്ര കി.മീറ്റർ സ്പീഡിൽ ഓടാൻ കഴിയുമെന്ന കാര്യം ഓർക്കുക. ലോറി തൊട്ടുപിറകിൽ ഉണ്ടെന്ന് ഞാൻ തിരിച്ചറിഞ്ഞു. മുന്നിൽ ഏകദേശം 150 മീറ്റർ ഭാഗത്ത് വയലാണ്. അതുകഴിഞ്ഞാൽ വാര്യാപുരം കയറ്റം. ദൈവം ഏന്റെ കൂടെ ഉണ്ടായിരുന്നു. ഇറക്കമിറങ്ങി അമിതവേഗതയിൽ ഒരു പാസ്റ്റ് പാസഞ്ചർ വരുന്നത് ഞാൻ കണ്ടു. ഇതോടെ ലോറിയുടെ വേഗത കുറഞ്ഞു. കയറ്റത്തിന് മുമ്പ് ഇടതു ഭാഗത്തേക്ക് ഒരു ചെറിയ റോഡുണ്ട്. അത് എവിടേക്കുള്ള വഴിയാണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ബൈക്ക് ആ റോഡിലേക്ക് തിരിച്ചു. ലോറിക്ക് എത്താൻ കഴിയാത്തതിനാൽ അവർ നേരെ ഓടിച്ചുപോയി.

കുറഞ്ഞത് പത്തുമിനിറ്റ് ഞാൻ അവിടെ നിന്നു. ഇതിനിടെ വീട്ടിൽ നിന്നും ഫോണും എത്തി. താമസിക്കും എന്ന് പറഞ്ഞശേഷം ബൈക്കിൽ കയറി. വാര്യാപുരത്ത് കയറ്റത്തോടൊപ്പം രണ്ട് വളവുണ്ട്. രണ്ടാമത്തെ വളവ് പിന്നിട്ടപ്പോൾ സൈഡിൽ നിർത്തിയിട്ടിരിക്കുന്ന ലോറി കാണായി. ബൈക്കിനോടൊപ്പം ഒരു മത്സരത്തിന് തയ്യാറായി നിൽക്കുകയായിരുന്നു അവരെന്ന് തോന്നും. ഞാനും ലോറിയും തമ്മിൽ കഷ്ടിച്ച് അഞ്ചുമീറ്റർ മാത്രം അകലം. പെട്ടന്ന് വാര്യാപുരം ജംഗ്ഷനിലൂടെ മുകളിലേക്ക് കിടക്കുന്ന റോഡിലേക്ക് ഞാൻ ബൈക്ക് പായിച്ചു. അവിടെ കുറച്ച് ഓട്ടോറിക്ഷകൾ കിടന്നിരുന്നു. ബൈക്കിന് പിന്നാലെ അമിത വേഗതയിൽ ലോറി പാഞ്ഞുവരുന്നത് കണ്ടപ്പോൾ എന്തൊ പന്തികേടുണ്ടെന്ന് ഓട്ടോ ഡ്രൈവർമാർക്ക് വ്യക്തമായി. ജംഗ്ഷനിലെ തിരക്ക് കണ്ടതോടെയാവാം അവർ ലോറി നിർത്താതെ നേരെ പോയി. എന്റെ മരണപ്പാച്ചിൽ കണ്ട ഓട്ടോ ഡ്രൈവർമാർ കാരണം തേടി. കാര്യം അറിഞ്ഞപ്പോൾ അവർ സജീവമായി. എന്റെ ഫോൺ നമ്പർ അവർ വാങ്ങി. സഹായത്തിന് കൂടെ വരാമെന്ന് പറഞ്ഞപ്പോൾ സാധാരണക്കാരായ അവരുടെ വലിയ മനസിനുമുന്നിൽ ഞാൻ തൊഴുത് നിന്നുപോയി.

ഉദ്ദേശം പത്തുമിനിറ്റ് കഴിഞ്ഞാണ് യാത്ര തുടർന്നത്. രണ്ടര കി.മീറ്റർ ഭാഗത്ത് കുഴപ്പം ഒന്നും ഉണ്ടായില്ല. എന്നാൽ ഇലന്തർ അടുക്കുന്നതിന് മുമ്പ് ചെറിയ ഒരു വളവുണ്ട്. വളവിലേക്ക് മറ്റൊരു റോഡ് വന്നുചേരുന്നുണ്ട്. ഈ റോഡിലേക്ക് ലോറി കയറ്റി ഇട്ടശേഷം എന്റെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവർ. ഞാൻ വളവു തിരിഞ്ഞതും പിന്നാലെ ലോറി എത്തിയതും ഒന്നിച്ചായിരുന്നു. ഇവിടെയും ദൈവം എന്റെ രക്ഷക്കെത്തി. മുന്നിൽ ഓടിയിരുന്ന കാറിനെ ഞാൻ മറികടന്നു. ഒപ്പം വേഗത കുറച്ച് കാറിന് അൽപ്പം മുന്നിലായി യാത്ര തുടർന്നു. ഇലന്തൂർ ജംഗ്ഷനിലുള്ള പെട്രോൾ പമ്പിലേക്ക് ഞാൻ ബൈക്ക് കയറ്റി. ഇന്ധനം നിറച്ചശേഷം ഞാൻ ആറന്മുള എസ്‌ഐയെ വിളിച്ച് വിവരം ധരിപ്പിച്ചു. ലോറിയുടെ നമ്പറാണ് അവർ ആദ്യം തിരക്കിയത്. മരണപ്പാച്ചിലിനിടെ നമ്പർ നോക്കാൻ എവിടെ സമയം. കോഴഞ്ചേരി ടൗണിൽ തങ്ങൾ പെട്രോളിങ് നടത്തുകയാണെന്നും ലോറി എത്തിയാൾ പിടിക്കാമെന്നുമായിരുന്നു എസ്‌ഐയുടെ മറുപടി.

പത്തനംതിട്ട മുതൽ ഇലന്തൂർ വരെ കേവലം 7 കി.മീറ്റർ മാത്രം . ഇത്രയും ദൂരം എത്താൻ എടുത്തത് മുക്കാൽ മണികൂറോളം സമയം. പെട്രോൾ പമ്പ് വിട്ട് ഞാൻ യാത്ര തുടർന്നു. പൂക്കോട് എന്ന സ്ഥലം പിന്നിട്ട് കയറ്റം കയറി തുടങ്ങി. ഇതാ സൈഡിൽ ഭീകര രൂപം പോലെ ലോറി കിടക്കുന്നു. കയറ്റത്തിൽ ഞാനായിരുന്നു മിടുക്കൻ ലോറിയെ നൂറു മീറ്ററോളം പിന്നിലാക്കി ബൈക്ക് മുന്നോട്ടുപാഞ്ഞു. എതിരെ ഒരു കെ.എസ്.ആർ.ടി.സി ബസുകൂടി എത്തിയതോടെ ബൈക്ക് ബഹുദൂരം മുന്നിലെത്തി. നെല്ലിക്കാലാ ജംഗ്ഷനിലെത്തിയപ്പോൾ പ്രധാന റോഡ് വിട്ട് ഞാൻ വലത്തേക്ക് തിരിഞ്ഞു. രണ്ടര കി.മീറ്റർ യാത്രചെയ്ത് വട്ടക്കാവുങ്കൽ എന്ന സ്ഥലത്തെത്തി കോഴഞ്ചേരിക്ക് യാത്ര തുടർന്നു. ഒമ്പതര കഴിഞ്ഞപ്പോൾ കോഴഞ്ചേരി ടൗണിലെത്തി. സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം പൊലീസ് ജീപ്പ് കിടന്നിരുന്നു. പൊലീസിനോട് കാര്യം പറഞ്ഞപ്പോൾ ഞങ്ങൾ നോക്കി നിൽക്കുകയായിരുന്നുവെന്നും ഇതുവഴി സംശയാസ്പദമായ രീതിയിൽ വാഹനങ്ങൾ ഒന്നും വന്നില്ലെന്നുമായിരുന്നു മറുപടി. ഇത് കേട്ടതോടെ ധൈര്യമായി. പമ്പാ നദിക്ക് കുറുകെയുള്ള കോഴഞ്ചേരിപാലത്തിലേക്ക് ബൈക്ക് കയറി. പാലം പിന്നിട്ടപ്പോൾ ഞെട്ടിപ്പോയി.

ഇതാ ലോറി വീണ്ടും റോഡ് സൈഡിൽ. അടുത്ത ഒന്നര കി.മീറ്റർ ഒരു ചെയ്‌സിങ് തന്നെയായിരുന്നു. എന്റെ മുന്നിൽ ജീവിതം അവസാനിക്കുന്നതായി തോന്നിപ്പോയി. മുന്നിൽ മിന്നാമിനുങ്ങിന്റെ പ്രകാശത്തിൽ എതോ ഒരു വാഹനം നീങ്ങുന്നതായി തോന്നി. എങ്ങനെയെങ്കിലും അതിനെ മറികടക്കണമെന്നു കരുതി ഞാൻ ബൈക്ക് പായിച്ചു. മൂന്നാമതും ദൈവത്തിന്റെ കാരുണ്യം ഞാൻ കണ്ടറിഞ്ഞു. കേടായ ഒരു ഓട്ടോറിക്ഷയെ വലിച്ചുകൊണ്ടുപോവുകയാണ് മറ്റൊരു ഓട്ടോ. ഞാൻ അതിന് മുന്നിൽ കയറി സൈഡ് ചേർത്ത് ബൈക്ക് വേഗത കുറച്ച് ഓടിച്ചു. ഓട്ടോ റിക്ഷാ ഡ്രൈവർ കാരണം ചോദിച്ചപ്പോൾ 'എന്നെ കൊല്ലാൻ ലോറിയിൽ ഗുണ്ടകൾ വരുന്നു' എന്ന് പറഞ്ഞൊപ്പിച്ചു. 'വണ്ടി നിർത്തടാ....ഞങ്ങടെ നാട്ടിൽ ഏത് ഗുണ്ടയാടാ വിളയാടാൻ' എന്നുപറഞ്ഞുകൊണ്ട് ഓട്ടോ റിക്ഷക്കാർ ശബ്ദമുണ്ടാക്കി.

രംഗം പന്തിയല്ലെന്ന് കണ്ട് ലോറിയുമായി ഗുണ്ടകൾ കടന്നു. എന്റെ ഗ്രാമത്തിലേക്ക് തിരിയുന്ന ഒരു ഇടവഴിയിലൂടെ ഞാൻ ബൈക്ക് ഓടിച്ചു. വീണ്ടും പ്രധാന റോഡിൽ എത്തുന്നതിന് മുമ്പ് ബൈക്ക് നിർത്തി ഞാൻ പരിസരം വീക്ഷിച്ചു. ഒരു വിധത്തിൽ രാത്രി പത്തരയോടെ വീട്ടിലെത്തി. ഇന്നും മനസിൽ ഒരു തീപന്തം പോലെ ആ യാത്ര ജ്വലിക്കുകയാണ്.

ചെങ്ങറ സമരത്തിന് അടിത്തറ പകർന്നു നൽകിയതും സജിത്താണ്. സാധുജന വിമോചന സംയുക്ത സമരവേദിയുടെ നേതാവ് ളാഹ ഗോപാലനായിരുന്നു അതിന്റെ അമരക്കാരൻ. ഹാരിസൺ വാർത്തകൾ മംഗളം പ്രസിദ്ധീകരിച്ചപ്പോൾ അവർ രേഖകൾ തേടി എത്തി. ചെങ്ങറ തോട്ടം പാട്ടഭൂമിയാണെന്ന സജിത്തിന്റെ റിപ്പോർട്ടാണ് സമരത്തിലേക്ക് നയിച്ചത്. പിന്നീട് അത് വലിയ സമരമായി മാറുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP