Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മ; വശ്യമായ സൗന്ദര്യവും അഭിനയ പാടവവും ഒരുപോലെ കൈമുതലാക്കിയ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന് മരണാനന്തര ബഹുമതിയായി ഒടുവിൽ ദേശീയ അവാർഡ്; അന്തരിച്ച ശ്രീദേവിക്ക് ഉർവ്വശി അവാർഡ് നൽകുന്നത് 'മോം'ലെ അസാധാരണ പ്രകടനത്തിന്; രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് മലയാളത്തിന്റെ സ്വന്തം പാർവ്വതിയെ; ജേതാവെത്തി നേരിട്ട് അവാർഡ് സ്വീകരിക്കണമെന്ന നിബന്ധന മാറ്റിയെഴുതുന്ന പുരസ്‌കാര പ്രഖ്യാപനം

കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മ; വശ്യമായ സൗന്ദര്യവും അഭിനയ പാടവവും ഒരുപോലെ കൈമുതലാക്കിയ ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറിന് മരണാനന്തര ബഹുമതിയായി ഒടുവിൽ ദേശീയ അവാർഡ്; അന്തരിച്ച ശ്രീദേവിക്ക് ഉർവ്വശി അവാർഡ് നൽകുന്നത് 'മോം'ലെ അസാധാരണ പ്രകടനത്തിന്; രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത് മലയാളത്തിന്റെ സ്വന്തം പാർവ്വതിയെ; ജേതാവെത്തി നേരിട്ട് അവാർഡ് സ്വീകരിക്കണമെന്ന നിബന്ധന മാറ്റിയെഴുതുന്ന പുരസ്‌കാര പ്രഖ്യാപനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മികച്ച നടിക്കുള്ള 'ഉർവ്വശി' അവാർഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി. മലയാളത്തിന്റെ പാർവ്വതിയോടായിരുന്നു ശ്രീദേവിയുടെ മത്സരം. ടേക്ക് ഓഫിനെ മറികടന്ന് 'മോം'മിലെ ശ്രീദേവി മികച്ച നടിയായി. ഇന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാറിയിരുന്ന ശ്രീദേവിക്ക് ഇതുവരെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടില്ല. മരണാനന്തരം ഈ പുരസ്‌കാരം നടിയെ തേടിയെത്തുമ്പോൾ അത് പ്രതിഭയ്ക്കുള്ള അംഗീകാരമാകുന്നു.

രവി ഉദ്യാവർ സംവിധാനം ചെയ്ത 'മോം' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ശ്രീദേവിക്ക് പുരസ്‌കാരം. കൂട്ടബലാത്സംഗത്തിനിരയായ മകളെ ആക്രമിച്ചവരെ തേടി ചെന്ന് പ്രതികാരം ചെയ്യുന്ന ഒരമ്മയുടെ കഥയാണ് 'മോം'. ചിത്രത്തിൽ ശ്രീദേവിയ്‌ക്കൊപ്പം നവാസുദ്ദീൻ സിദ്ദിഖി, അക്ഷയ് ഖന്ന, പാക്കിസ്ഥാനി താരങ്ങളായ അദ്‌നാൻ സിദ്ദിഖി, സജൽ അലി എന്നിവരും അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ റിലീസ് വേളയിൽ തന്നെ ശ്രീദേവിയുടെ പ്രകടനത്തെക്കുറിച്ച് വലിയ അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. അവർക്ക് ദേശീയ പുരസ്‌കാരം ലഭിച്ചേക്കും എന്നും ചില നിരൂപകർ പറഞ്ഞിരുന്നു.

എന്നാൽ മരണാനന്തരം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ നൽകുന്ന പതിവില്ല. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ റെഗുലേഷൻസിൽ പുരസ്‌കാര ജേതാവ് നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കണം എന്നൊരു നിബന്ധനയുണ്ട്. ശ്രീദേവിക്ക് അവാർഡ് നൽകാൻ തീരുമാനിച്ചതോടെ ആ നിബന്ധനയിൽ മാറ്റം വരുത്തേണ്ടി വരുത്തും. ഫീച്ചർ ചിത്രങ്ങളുടെ ജൂറി അധ്യക്ഷൻ ശേഖർ കപൂർ ആണ്. ശ്രീദേവി നായികയായി അഭിനയിച്ച 'മിസ്റ്റർ ഇന്ത്യ' എന്ന 'ഐക്കോണിക്ക്' ചിത്രത്തിന്റെ സംവിധായകനാണ് ശേഖർ കപൂർ.

പത്തു അംഗങ്ങൾ അടങ്ങുന്ന സെൻട്രൽ പാനൽ ആണ് ശേഖർ കപൂറിന്റെ അധ്യക്ഷതയിൽ ചേർന്ന് ചിത്രങ്ങൾ വിലയിരുത്തിയത്. അഞ്ചു റീജിയണൽ പാനലുകൾ ആദ്യ ഘട്ട തിരഞ്ഞെടുപ്പ് നടത്തിയ ശേഷമാണ് സെൻട്രൽ പാനൽ അവസാന റൗണ്ടിലേക്ക് കടന്നത്. ഫെബ്രുവരി 24 ന് ദുബായിൽവച്ചാണ് ശ്രീദേവി അന്തരിച്ചത്. ബാത്ത് ടബ്ബിലെ വെള്ളത്തിൽ മുങ്ങിയിട്ടാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുടുംബ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ശ്രീദേവി. ഭർത്താവ് ബോണി കപൂറും രണ്ടാമത്തെ മകൾ ഖുശിയും ഒപ്പമുണ്ടായിരുന്നു. മരണത്തെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് പ്രചരിച്ചത്. ഇതെല്ലാം ദുബായ് പൊലീസ് തള്ളിക്കളഞ്ഞു. ഇതോടെയാണ് മൃതദേഹം മുംബൈയിലെത്തിച്ചത്.

വികാര നിർഭര യാത്രയയ്‌പ്പായിരുന്നു ഇന്ത്യൻ സിനിമ ശ്രീദേവിക്ക് നൽകിയത്. തന്റെ നാലാം വയസ്സിൽ തുണൈവൻ എന്ന തമിഴ് ചിത്രത്തിൽ ഒരു ബാലതാരമായി അഭിനയം തുടങ്ങിയ ശ്രീദേവി 1980-കളിലാണ് ഒരു നായിക വേഷം ചെയ്തത്. 1997-ൽ അഭിനയ ജീവിതത്തിൽ നിന്ന് അവർ വിരമിച്ചു. 2013 -ൽ പത്മശ്രീ നൽകി ഭാരതം ഇവരെ ആദരിച്ചിരുന്നു. 1970 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലൂടെ ആയിരുന്നു ഇവർ ആദ്യമായി മലയാളം സിനിമയിലേക്ക് വന്നത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസർക്കാർ പുരസ്‌കാരം ലഭിച്ചിരുന്നു.

ദേവരാഗം, കുമാരസംഭവം, സത്യവാൻ സാവിത്രി അടക്കം ഏകദേശം 26 ഓളം മലയാളസിനിമകളിൽ ഇവർ വേഷമിട്ടിട്ടുണ്ട്. രണ്ട് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ആറ് ഫിലിം ഫെയർ പുരസ്‌കാരങ്ങളും ശ്രീദേവിക്ക് ലഭിച്ചിട്ടുണ്ട്. അതിന് അപ്പുറത്തേക്ക് ദേശീയ അവാർഡ് നേടാൻ ശ്രീദേവിക്ക് കഴിഞ്ഞിരുന്നില്ല. ബോണി കപൂറുമായുള്ള വിവാഹ ശേഷം 1997ൽ സിനിമയിൽ നിന്നും പിൻവാങ്ങിയ ശ്രീദേവി എന്നും വാർത്തകളിൽ നിറഞ്ഞു നിന്നു. 15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇംഗ്ലീഷ് വിങ്‌ലീഷിലൂടെ തിരിച്ചെത്തിയതെങ്കിലും ഇത്രയും കാലം ഇങ്ങനെ ഒരു താരം സിനിമയിൽ അഭിനയിച്ചിട്ടില്ലെന്നു പോലും ആർക്കും തോന്നിയിട്ടില്ല. അത്ര മേലായിരുന്നു ശ്രീദേവിക്കുള്ള വാർത്താ പ്രാധാന്യം. നായകനായി ഒപ്പം അഭിനയിച്ചവരുടെ അമ്മമാരായി പല നായികമാരും തിരിച്ചു വരുമ്പോൾ ശ്രീദേവിയെ കാത്തിരുന്നത് ശക്തമായ നായികാ കഥാ പാത്രം തന്നെയായിരുന്നു.

അതിന്റെ ഉദാഹരണമായിരുന്നു ശ്രീദേവിയുടെ ഇംഗ്ലീഷ് വിങ്‌ലീഷിലെ നായികാ പ്രാധാന്യവും ആ സിനിമ നേടിയ കയ്യടിയും. ഇംഗ്ലീഷ് വിങ്‌ലീഷിൽ ശശി എന്ന ഒരു വീട്ടമ്മയുടെ റോളിലാണ് ശ്രീദേവി എത്തിയത്. 11 കോടി മുടക്കി നിർമ്മിച്ച ഈ സിനിമാ ബോക്സോഫിസിൽ റെക്കോർഡ് ഇട്ടു. 78 കോടിയായിരുന്നു ഇത് ബോക്സോഫിസിൽ നിന്നും നേടിയത്. പിന്നീട് അഭിനയിച്ച മോം എ്ന ചിത്രവും വളരെ ഹിറ്റായി. ഇതോടെ ശ്രീദേവിയെ തേടി നിരവധി കഥാപാത്രങ്ങൾ എത്തി. ചെറുപ്പക്കാരായ നായികമാരേക്കാൾ തിരക്കുള്ള നായികയായി ശ്രീദേവി മാറുകയും ചെയ്തു. ഇതിനിടയിൽ വിവാദങ്ങളും ശ്രീദേവിയെ തേടി എത്തി. ഹിറ്റ് ചിത്രം ബാഹുബലിയായിരുന്നു ശ്രീദേവിയെ വീണ്ടും വിവാദങ്ങളിൽ നിറച്ചത്. ബാഹുബലിയിലെ ശിവകാമി ദേവിയാകാൻ ആദ്യം ക്ഷണിച്ചത് ശ്രീദേവിയായിരുന്നു. എന്നാൽ ഈ ഹിറ്റ് ചിത്രത്തിലെ ശക്തമായ ആ വേഷം ശ്രീദേവി നിരസിച്ചു. ഇതാണ് താരത്തെ വീണ്ടും വിവാദത്തിൽ നിറച്ചത്.

സിനിമാ ലോകവുമായുള്ള ബന്ധം തന്നെയാണ് ശ്രീദേവിയെ ഒരു നടിയാക്കി മാറ്റിയതും. സിനിമയിലെ നർത്തകസംഘത്തിലെ നർത്തകിയായിരുന്നു ആന്ധ്രാ സ്വദേശിനിയായ രാജേശ്വരി. സിനിമയിലെ വേഷങ്ങൾ സ്വപ്നം കണ്ട വ്യക്തിത്വമായിരുന്നു അവരുടേത് തമിഴ്‌നാട് ശിവകാശിക്കാരൻ അയ്യപ്പനുമായുള്ള വിവാഹത്തോടെ സിനിമയുടെ തിരക്കുകളിൽനിന്ന് അകന്ന രാജേശ്വരി തന്റെ അഭിനയ മോഹം തിരികെ പിടിച്ചത് തന്റെ മകളിലൂടെ ആയിരുന്നു. ആ അമ്മയുടെ സ്വപ്നമാണ് ബോളിവുഡിന് ഒരു ലേഡി സൂപ്പർസ്റ്റാറിനെ സമ്മാനിച്ചത്. മലയാളത്തിലും തമിഴകത്തിലും ഒരുപോലെ ശോഭിച്ച ശേഷമാണ് അവർ ബോളിവുഡിന്റെ നായികാ സിംഹാസനം അവരെ തേടിയെത്തിയത്. രാജേശ്വരിയുടെയും അഭിഭാഷകനായിരുന്ന അയ്യപ്പന്റെയും മകൾ ശ്രീ അമ്മ യങ്കാർ അയ്യപ്പൻ എന്ന ശ്രീദേവി, തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സിൽ ബാലതാരമായാണ് വെള്ളിത്തിരയിൽ ഹരിശ്രീ കുറിച്ചത്. പിന്നീട് ബാലതാരമായി തമിഴിലും മലയാളത്തിലുമായി സിനിമകൾ ചെയ്തു. 1971 ൽ പൂമ്പാറ്റ എന്ന ചിത്രത്തിലെ അഭിനയത്തിന് ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് നേടി.

തെന്നിന്ത്യയിലെ താരങ്ങളുടെ ഗുരുവായ കെ.ബാലചന്ദർ തന്നെയാണ് ശ്രീദേവിയെ നായികയുടെ കിരീടമണിയിച്ചത്; ശിഷ്യന്മാരായ കമൽഹാസനും രജനീകാന്തിനുമൊപ്പം 'മുണ്ട്ര് മുടിച്ച്' എന്ന ചിത്രത്തിൽ, 1976 ൽ. അന്ന് പതിമൂന്നു വയസ്സായിരുന്നു ശ്രീദേവിയുടെ പ്രായം. പിന്നീട് കമലിനും രജനിക്കുമൊപ്പം ധാരാളം ചിത്രങ്ങൾ. ദക്ഷിണേന്ത്യയുടെ സ്വപ്നസുന്ദരിയായി ശ്രീദേവി മാറിയത് വളരെപ്പെട്ടെന്നാണ്. പിന്നാലെ വന്ന സിഗപ്പ് റോജാക്കൾ, മൂന്നാം പിറ തുടങ്ങിയ ചിത്രങ്ങൾ അവരുടെ താരപദവി അരക്കിട്ടുറപ്പിച്ചു. തമിഴിലും തെലുങ്കിലും മലയാളത്തിലും കന്നടയിലും അക്കാലം ശ്രീദേവിയായിരുന്നു യുവാക്കളുടെ സ്വപ്നത്തിലെ രാജകുമാരി. 1975 ൽ ജൂലിയിൽ ഒരു ചെറിയ വേഷത്തിലൂടെയാണ് ശ്രീദേവി ബോളിവുഡിന്റെ അകത്തളത്തിലേക്കു ചുവടു വച്ചത്. 78 ൽ സോൾവ സാവൻ എന്ന സിനിമയിലൂടെ നായികയായെങ്കിലും 83 ൽ ജിതേന്ദ്രയുടെ നായികയായി അഭിനയിച്ച ഹിമ്മത്വാലയാണ് ഹിന്ദിയിൽ ശ്രീദേവിക്ക് ആരാധകരെ സൃഷ്ടിച്ചത്. പിന്നെ ഹിറ്റുകളുടെ നീളൻ പരമ്പര. ലേഡി സൂപ്പർസ്റ്റാർ എന്ന പദവി വച്ചുനീട്ടിയാണ് ബോളിവുഡ് ശ്രീദേവിയെ താരറാണിയായി വാഴിച്ചത്.

1979ൽ സോൾവ സവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. സഗ്മ, ഹിമ്മത്വാലാ, സോഫാ, നയാ, കദം, ആഗ്, ഷോലാ, ഭഗ്വാൻ, ദാദാ, കർമ്മ, മിസ്റ്റർ ഇന്ത്യ, ചാന്ദ്നി, ഹുദാ ഹവാ, വീർ റാഞ്ചാ, ചന്ദ്രമുഖി, ജുദായ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 1979-83 കാലഘട്ടത്തിൽ തമിഴിലെ ലേഡി സൂപ്പർ സ്റ്റാറായിരുന്ന ശ്രീദേവി ഇക്കാലയളവിൽ തെലുങ്കിലും അഭിനയിച്ചു. 1992 രാം ഗോപാൽ വർമ്മ സംവിധാനം നിർവഹിച്ച ചിത്രത്തിലൂടെ മികച്ച തെലുങ്കു നടിക്കുള്ള ഫിലിം ഫെയർ അവാർഡും നേടി. ഒരുപാടു സിനിമകളിൽ തന്റെ ഹിറ്റ് ജോഡിയായിരുന്ന അനിൽ കപൂറിന്റെ സഹോദരനും ചലച്ചിത്രനിർമ്മാതാവുമായ ബോണികപൂറിനെ 1996 ലാണ് ശ്രീദേവി വിവാഹം കഴിച്ചത്. 1997ൽ, അനിൽകപൂറിന്റെ നായികയായി അഭിനയിച്ച ജുദായിയോടെ അവർ സിനിമ വിടുകയും ചെയ്തു. പിന്നീട്, 2012 ൽ ഇംഗ്ലീഷ് വിങ്‌ലീഷ് എന്ന സിനിമയിലൂടെ സ്വപ്നതുല്യമായ തിരിച്ചുവരവാണ് ശ്രീദേവി നടത്തിയത്. 2018 ൽ റീലീസിനൊരുങ്ങുന്ന സീറോ എന്ന സിനിമ അവസാനത്തേതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP