Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപിക്ക് വോട്ടുചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവച്ചു കൊല്ലണമെന്ന് ദീപക് ശങ്കരനാരായണൻ; ആവേശത്തോടെ ആവർത്തിച്ച് ദീപ നിശാന്ത്; സംഘപരിവാർ അണികൾ പൊങ്കാല ആരംഭിച്ചതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇരുവരും: ഒടുവിൽ സോഷ്യൽ മീഡിയയെ ചേരിതിരിച്ചത് ഒരു വെടിവയ്പ് കഥ

ബിജെപിക്ക് വോട്ടുചെയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവച്ചു കൊല്ലണമെന്ന് ദീപക് ശങ്കരനാരായണൻ; ആവേശത്തോടെ ആവർത്തിച്ച് ദീപ നിശാന്ത്; സംഘപരിവാർ അണികൾ പൊങ്കാല ആരംഭിച്ചതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് ഇരുവരും: ഒടുവിൽ സോഷ്യൽ മീഡിയയെ ചേരിതിരിച്ചത് ഒരു  വെടിവയ്പ് കഥ

മറുനാടൻ മലയാളി ഡസ്‌ക്

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇരുതലമൂർച്ചയുള്ള വാളാണ്. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ എപ്പോഴാണ് സ്വയം മുറിവേൽക്കുകയെന്ന് പറയാനാവില്ല. കത്വ സംഭവത്തിന്റെ തുടർന്ന് ഫേസ്‌ബുക്കിൽ നൽകിയ കുറിപ്പിന്റെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ് ഇടതുപക്ഷത്തിനൊപ്പം നിലകൊണ്ട് സോഷ്യൽമീഡിയയിൽ ശക്തമായ പ്രതികരണങ്ങൾ നടത്തുന്ന ദീപക് ശങ്കരനാരായണനും ദീപ നിശാന്തും. ബിജെപിക്ക് വോട്ടുചയ്ത 42 കോടി ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നും അങ്ങനെയെങ്കിലും ഇവിടെ നീതി പുലരട്ടെ എന്നുമായിരുന്നു ദീപകിന്റെ പോസ്റ്റ്. ഇതേ പോസ്റ്റ് ഷെയർ ചെയ്ത് ദീപ നിശാന്തും ആവേശത്തോടെ രംഗത്തെത്തി.

എന്നാൽ വിഷയം സംഘപരിവാർ വെല്ലുവിളിയായി ഏറ്റെടുത്തതോടെ വലിയ പ്രശ്‌നമായി. സോഷ്യൽ മീഡിയ ഈ പോസ്റ്റിന്റെ നേരും നെറിയും ചികഞ്ഞ് പൊങ്കാലയിട്ടു തുടങ്ങുകയും ചെയ്തതോടെ വലിയ ചർച്ചയായി വിഷയം. ദീപകിന്റെ കാഴ്ചപ്പാടിനെ നിശിതമായി വിമർശിച്ച് ആയിരങ്ങളാണ് രംഗത്തെത്തിയത്.

മാത്രമല്ല, ദീപക് പ്രവർത്തിക്കുന്ന സ്ഥാപനത്തിന് എതിരെയും സോഷ്യൽ മീഡിയ നീങ്ങിയതോടെ വിഷയം പുലിവാലായി. ഒടുവിൽ പോസ്റ്റ് പിൻവലിക്കുന്നതായി അറിയിച്ച് ദീപക് രംഗത്തെത്തി. ദീപയും പോസ്റ്റിൽ നിന്ന് പിന്മാറി. പക്ഷേ, കുറച്ചുകാലത്തിന് ശേഷം സോഷ്യൽമീഡിയയിൽ വിവാദമായി സജീവ ചർച്ചയായി നിൽക്കുകയാണ് ദീപകിന്റെ പോസ്റ്റ്. എന്നാൽ ദീപകിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിന് എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവരും ഇടതു ചിന്താഗതിക്കാരും രംഗത്തുവന്നതും ശ്രദ്ധേയമായി. ഇത്തരത്തിൽ വാക്കുതർക്കം തുടരുകയാണ് ഫേസ്‌ബുക്കിലും മറ്റും ഇപ്പോഴും.

ദീപകിന്റെ പോസ്റ്റ് ഇപ്രകാരം:

പത്തു ക്രിമിനലുകൾ നടത്തിയ ഒരു ക്രൂരകൃത്യമല്ല അത്. ഇന്ത്യൻ ജനതയുടെ 31 ശതമാനത്തിന്റെ സമ്മതിയിൽ ആ പത്തുപേർ നടത്തിയ കൊലയാണത്. നീതി നിർവഹണത്തിന് തടസ്സം നിൽക്കുന്ന പക്ഷം ഹിന്ദു ഭീകരവാദത്തിന് വോട്ടുചെയ്ത ആ 31 ശതമാനത്തിനെ സെക്കൻഡ് വേൾഡ് വാർ കാഷ്വാലിറ്റിയുടെ ഏഴിരട്ടിയെ, വെടിവച്ച് കൊന്നിട്ടായാലും നീതി പുലരണം.

ജനാധിപത്യം ഒറ്റ മനുഷ്യന്റേതാണ്. അതിൽ അപ്പുറത്തുള്ളവരുടെ എണ്ണം വിഷയമല്ല. ഇന്ത്യൻ ജനാധിപത്യത്തിന് വിത്തുപാകിയ, അതിനെ തന്റെ മരണംവരെ കാക്ക കൊണടുപോകാതെ നോക്കിയ, മറ്റൊരു കാശ്മീരി പണ്ഡിറ്റിനു വേണ്ടി, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന് വേണ്ടി, അത്രയെങ്കിലും ചെയ്യണം.. - ഇതായിരുന്നു ദീപക് നൽകിയ കുറിപ്പ്.

ഇതിനോട് ശങ്കു ടി ദാസ് നൽകിയ പ്രതികരണം ഇങ്ങനെ:

ഇന്ത്യൻ ജനതയുടെ മുപ്പത്തൊന്നു ശതമാനത്തെ, ഏതാണ്ട് നാൽപ്പത്തി രണ്ട് കോടി മനുഷ്യരെ, ബിജെപിക്ക് വോട്ട് ചെയ്തു എന്ന ഒറ്റ കാരണത്തിന്മേൽ വെടി വെച്ച് കൊല്ലണം എന്നാണ് പറയുന്നത്.

വെറുമൊരു വേഗ് സ്റ്റേറ്റ്‌മെന്റ് അല്ല, കൊന്നു തീർക്കേണ്ട ആളുകളുടെ സംഖ്യ വരെ കിറു കൃത്യമായി എണ്ണി തിട്ടപ്പെടുത്തി കൊണ്ട്, അവരെ കൊല്ലേണ്ട രീതി എന്താണെന്നത് വരെ വ്യക്തമാക്കി കൊണ്ടു നടത്തിയിരിക്കുന്ന ആഹ്വാനം തന്നെയാണ്. സെക്കന്റ് വേൾഡ് വാറിലെ കാഷ്വലിറ്റി - കാഷ്വാലിറ്റി എന്ന് വളരെ കാഷ്വലായി സൈനിക ഭാഷയിൽ ലഘൂകരിച്ചു പറയുന്നത് നഷ്ട്ടപ്പെട്ട ജീവനുകളുടെ എണ്ണം ആണെന്നരിക്കെ - ഏതാണ്ട് ആറു കോടി മനുഷ്യരാണ്. അതിന്റെ 7 ഇരട്ടി എന്നു പറഞ്ഞാലും, ഇന്ത്യയുടെ ആകെ ജനസംഘ്യയായ 135 കോടിയുടെ 31% എന്നു പറഞ്ഞാലും, വെടിയേറ്റ് വീഴേണ്ടവരുടെ എണ്ണം 42 കോടി തന്നെയാണ്. ഫൂൾ പ്രൂഫ് മാത്തമാറ്റിക്‌സ്.

ആ 31 ശതമാനത്തിൽ കേരളത്തിൽ ബിജെപിക്ക് വോട്ട് ചെയ്ത 10.3% ജനങ്ങളുമുണ്ട്. വെടി വെച്ച് കൊന്നു കളയേണ്ടവരായ സുമാർ 35 ലക്ഷം മലയാളികൾ. അത്രയും മനുഷ്യരുടെ ശവ ശരീരങ്ങൾക്ക് മുകളിൽ ചവിട്ടി നിന്നു കൊണ്ടാണ് അവരിവിടെ നീതി പുലർത്താൻ പോകുന്നത്രേ.. അവരല്ലാതെ മറ്റാരും ഇല്ലാത്ത, എതിരും എതിർപക്ഷവും എതിരഭിപ്രായവും തീരെയില്ലാത്ത, വിമർശനവും ചോദ്യവും മറുപടിയും ഇല്ലാത്ത ഏകാധിപത്യ കാലത്തിന് അവരിട്ടിരിക്കുന്ന മറുപേരാണ് 'നീതി'. മറന്നു പോവരുത്..

നൂറു കണക്കിന് നിരപരാധികളെ കൊന്നു തള്ളിയ കുറ്റത്തിന്മേൽ മരണം വരെ തൂക്കിലേറ്റാൻ കോടതി കൽപ്പിച്ച മത തീവ്രവാദികളായ അജ്മൽ കസബിനും യാക്കൂബ് മേമനും അഫ്‌സൽ ഗുരുവിനും വേണ്ടി വരെ 'വധ ശിക്ഷ' എന്ന സമ്പ്രദായത്തെ എതിർത്ത് പ്രതിഷേധിച്ചവർ ആണിവർ. അതേ അവരാണ് നിയമാനുസൃതം നടത്തപ്പെട്ട പൊതു തിരഞ്ഞെടുപ്പിൽ, ഭരണഘടന പൗരന് അനുവദിച്ചു കൊടുത്ത സമ്മതിദാനാവകാശത്തെ, സ്വതന്ത്രമായും നിർഭയമായും വിനിയോഗിച്ച് ജനാധിപത്യ പ്രക്രിയയിൽ ഭാഗഭാക്കായതിന്റെ പേരിൽ മാത്രം 42 കോടി മനുഷ്യർക്കെതിരെ മരണ വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. മാനവികത വിളമ്പുന്ന മാലാഖാമാരായി അവരിനിയും അവതരിക്കുമ്പോൾ നിലാവ് കണ്ട് നീളത്തിൽ കൂവി പോയി ആട്ടിൻ തോലിൽ ഒളിപ്പിച്ച കുറുക്കൻ തനിനിറത്തെ പുറത്തു കാണിച്ച അവരുടെയീ വിദ്വേഷാഹ്വാനത്തെ മറന്നു പോവരുത്.

ആണെന്നോ പെണ്ണെന്നോ, സവർണ്ണനെന്നോ അവർണ്ണനെന്നോ, ബ്രാഹ്മണൻ എന്നോ ദളിതൻ എന്നോ വ്യത്യാസമില്ലാതെ ബിജെപി അനുഭാവികളായ മുഴുവൻ ആളുകളേയും കൊന്നു കളഞ്ഞ ശേഷം നിലവിലുള്ളതിന്റെ മൂന്നിൽ രണ്ട് മാത്രം ജനസംഘ്യയുള്ളൊരു ഹിന്ദുത്വ മുക്ത രാഷ്ട്രത്തിൽ സുഖമായി കഴിയുന്ന സ്വപ്നത്തിലാണവർ.. അത് കഴിഞ്ഞാൽ സാവകാശം, ഘട്ടം ഘട്ടമായി, പുതുതായി അലോസരം സൃഷ്ട്ടിക്കുന്ന ജന വിഭാഗങ്ങളെ കൂടിയവർ വംശഹത്യ നടത്തിയേക്കും..അങ്ങനെ എതിര് നിൽക്കുന്ന ഓരോരോ സമുദായങ്ങളെ ആയി കൊന്ന് കൊന്ന് തീർത്തവർ ഒടുക്കം വിനോദ സംഗീതത്തിന് പോലും അപരന്റെ സ്വരം കേൾക്കുകയേ ചെയ്യാത്തൊരു കാലത്തെ സൃഷ്ടിച്ചെടുത്തേക്കും.. നീതി എന്നവർ മാത്രം വിളിക്കുന്ന ആ കാലത്തിന്റെ ശരിയായ പേര് പ്രയോഗ ഭാഷയിൽ എന്താണെന്നത് നമുക്കൊക്കെയും അറിയാമല്ലോ. 31%ത്തിൽ പെട്ടു പോയതിന്റെ പേരിൽ ഉടനെ വെടിയേറ്റു വീണേക്കാവുന്ന എന്റെ തന്നെ ആത്മാവിന് ആദ്യം പരലോകത്തിൽ നിത്യ ശാന്തി.. നിങ്ങളിൽ അവരെ എതിർക്കാത്തവർക്ക് മാത്രം ഭൂമിയിൽ സമാധാനം.

ദീപകിനെ അനുകൂലിച്ച് തോമസ് ഐസക് നൽകിയ കുറിപ്പ്:

സംഘപരിവാറിന്റെ അക്രമത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തെ മലയാള നവ മാധ്യമങ്ങളിൽ പൊളിച്ചു കാണിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുന്ന വ്യക്തിയാണ് ശ്രീ ദീപക്ക് ശങ്കരനാരായണൻ. അത് കേവല ബിജെപി വിമർശനത്തിനപ്പുറം ഒരു ഫാസിസ്റ്റ് മിലിറ്റന്റ് സംഘടന അതിന്റെ അംഗങ്ങൾക്ക് സകലവിധമായ അതിക്രമങ്ങൾക്കും നൽകുന്ന ബ്ലാങ്ക് ചെക്ക് പിന്തുണയെ തുറന്ന് കാട്ടുന്നു. ഇന്ത്യൻ ജനതയെ ഒന്നാകെ വേദനിപ്പിച്ച സംഭവം ക്വത്തയിലെ എട്ടുവയസ്സുകാരി പെൺകുട്ടിയെ ഹിന്ദു വർഗീയവാദികൾ അതിക്രൂരമായി ബലാൽസംഗം ചെയ്തുകൊന്നു തള്ളിയതിനെതിരെ ദീപക് ശങ്കരനാരായണൻ നിരവധി കുറിപ്പുകൾ ഫേസ്‌ബുക്ക് വഴി എഴുതുകയുണ്ടായി.

ഫാസിസ്റ്റ് സംഘടന എപ്രകാരമെല്ലാം അരികുവൽക്കരിക്കപ്പെട്ട മനഷ്യന് നീതി നിഷേധിക്കാൻ ഇടപെടുന്നത് എന്ന് ദീപക്ക് കൃത്യമായി സമർത്ഥിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കേവലം 31 ശതമാനത്തിന്റെ പിന്തുണ കൊണ്ട് ബഹുഭൂരിപക്ഷത്തിന്റെ സാമാന്യ നീതി നിഷേധിക്കുന്നതിനെ കുറിച്ച് ദീപക്ക് പറയുന്നത്. അതിലൊരെണ്ണത്തെ പ്രത്യേകമായി എടുത്ത് ദുർവ്യാഖ്യാനം ചെയ്ത് ദീപക്കിനെതിരെ വ്യക്തിഹത്യയും വ്യാജപ്രചരണവും ട്വിറ്ററും ഫേസ്‌ബുക്കും അടക്കമുള്ള സോഷ്യൽ മീഡിയ വഴി സംഘികൾ പ്രചരിപ്പിക്കുന്നതായി അറിയുന്നു. ദീപക്കിനെ വ്യക്തിഹത്യ ചെയ്യുക മാത്രമല്ല അയാൾ തൊഴിലെടുക്കുന്ന കമ്പനിയുടെ സോഷ്യൽ മീഡിയ പേജുകളിൽ ചെന്ന് അയാൾക്കെതിരെ ദുഷ്പ്രചരണവും ഇവർ ചെയ്യുന്നു. തികഞ്ഞ ജനാധിപത്യാവകാശലംഘനവും അങ്ങേയറ്റം നീചമായ രാഷ്ട്രീയപകപോക്കലും ആണിതെന്ന് പറയാതെ വയ്യ. ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കാൻ സഹജീവികളോട് ആവശ്യപ്പെടുകയാണ് വിവാദമാക്കപ്പെട്ട പ്രസ്തുത കുറിപ്പിൽ ദീപക് ചെയ്തത്.

നിലവിൽ ഇന്ത്യ നേരിടുന്ന വർഗീയതയടക്കമുള്ള രാഷ്ട്രീയപ്രശ്‌നങ്ങളിൽ എത്തിച്ചേരാൻ കാരണമായ മുപ്പത്തിയൊന്ന് ശതമാനം വോട്ടർമാർ എന്ന അമൂർത്തമായ ഒരു സങ്കല്പത്തെ ആശയപരമായി എതിർത്ത് തോല്പിക്കണം എന്ന സത്തയെ വായിച്ചു മനസിലാക്കാൻ പറ്റാതെ ചിലർ (അതോ മനഃപൂർവം മനസിലായില്ല എന്ന് നടിക്കുന്നതോ?) ദീപക് ഹിംസയ്ക്ക് ആഹ്വാനം ചെയ്തു എന്ന നുണ അയാൾക്കെതിരെ പ്രചരിപ്പിക്കുന്നു.

അങ്ങേയറ്റം പ്രതിഷേധാർഹമായ പ്രവർത്തിയാണ് സോഷ്യൽ മീഡിയ വഴി ഒരു വ്യക്തിയെ ഇങ്ങനെ തേജോവധം ചെയ്യുന്നത്. തൊഴിൽ പോലുള്ള അയാളുടെ സ്വകാര്യ ഇടങ്ങളെ കൂടെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നത് ഇവരരുടെ ക്രിമനൽ ബുദ്ധിയെയാണ് തെളിയിക്കുന്നത്. ഈ വ്യാജപ്രചരണത്തെ നാമെല്ലാം എതിർത്ത് തോൽപ്പിക്കണം. സംഘികളുടെ കൂട്ടായ നുണപ്രചരണത്തിനെതിരെയുള്ള ഈ സമരത്തിൽ ദീപക്കിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP