Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വരാപ്പുഴയിലെ ശ്രീജിത്തുകൊലപാതക കേസിൽ പ്രതികളായ മൂന്നു പൊലീസുകാർ റിമാൻഡിൽ; കളമശേരി എ.ആർ ക്യാമ്പിലെ പൊലീസുകാരായ മൂവരും റൂറൽ ടൈഗർ ഫോഴ്‌സിലെ അംഗങ്ങൾ; എസ്‌ഐ ദീപക്കും അറസ്റ്റിലായേക്കുമെന്ന് സൂചന; ശ്രീജിത്തിന്റെ പരിക്കുകൾ വിലയിരുത്തുന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ നിർണായകം;റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മറുനാടന് ലഭിച്ചു

വരാപ്പുഴയിലെ ശ്രീജിത്തുകൊലപാതക കേസിൽ പ്രതികളായ മൂന്നു പൊലീസുകാർ റിമാൻഡിൽ; കളമശേരി എ.ആർ ക്യാമ്പിലെ പൊലീസുകാരായ മൂവരും റൂറൽ ടൈഗർ ഫോഴ്‌സിലെ അംഗങ്ങൾ; എസ്‌ഐ ദീപക്കും അറസ്റ്റിലായേക്കുമെന്ന് സൂചന; ശ്രീജിത്തിന്റെ പരിക്കുകൾ വിലയിരുത്തുന്ന മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ നിർണായകം;റിമാൻഡ് റിപ്പോർട്ടിന്റെ പകർപ്പ് മറുനാടന് ലഭിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കേ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ മൂന്നു പൊലീസുകാർ റിമാൻഡിൽ. കളമശേരി എ ആർ ക്യാമ്പിലെ പൊലീസുകാരായ ജിതിൻരാജ്, സന്തോഷ്‌കുമാർ, സുമേഷ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. പറവൂർ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസുകാരെ റിമാൻഡിൽ വിട്ടത്. എറണാകുളം റൂറൽ എസ്‌പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറൽ ടൈഗർ ഫോഴ്‌സിലെ (ആർടിഎഫ്) അംഗങ്ങളായ ഇവരാണു ശ്രീജിത്തിനെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുത്തത്.

ഇനി കേസിൽ അറസ്റ്റിലാവുക വരാപ്പുഴ എസ് ഐയായിരുന്ന ദീപക്കാണ്. സംഭവം നടക്കുമ്പോൾ ദീപക് അവധിയിലായിരുന്നു. തിരുവനന്തപുരത്തായിരുന്ന വരാപ്പുഴ എസ്‌ഐ. ജി.എസ്. ദീപക് രാത്രിയിൽ ബൈക്കോടിച്ച് തിരിച്ച് വരാപ്പുഴയിൽ എത്തി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമായിരുന്നു ഇത്. വിവാദമായ ആത്മഹത്യാക്കേസിൽ കരുതലെടുത്തേ മതിയാകൂവെന്ന കരുതലായിരുന്നു ഇതിന് കാരണം. എന്നാൽ അവധി റദ്ദാക്കി രാത്രിയെത്തിയത് എസ് ഐയ്ക്ക് പ്രകോപനമായി. താൻ കുറ്റം ചെയ്തില്ലെന്ന് ശ്രീജിത്ത് ആവർത്തിക്കുന്നത് കൂടിയായപ്പോൾ എസ് ഐയുടെ പ്രതികാരം ആളിക്കത്തി. ലോക്കപ്പിലിട്ട് ശ്രീജിത്തിനെ എസ് ഐ അതിക്രൂരമായി മർദ്ദിച്ചു. ഈ മർദ്ദനമാണ് ശ്രീജിത്തിന്റെ മരണത്തിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് അന്വേഷണ സംഘം തിരിച്ചറിയുന്നു. ഈ സാഹചര്യത്തിൽ എസ് ഐ ദീപക്കിനേയും പ്രതിചേർക്കും. ഉടൻ അറസ്റ്റും ചെയ്യും. വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ ശ്രീജിത്തിനെ എത്തിച്ചശേഷം എടുത്ത ഫോട്ടോ ചിലർ പുറത്തുവിട്ടിരുന്നു. അതിൽ പ്രത്യക്ഷത്തിൽ പരിക്കില്ല.

ശ്രീജിത്തിന്റെ മരണത്തിൽ ആന്തരിക ക്ഷതങ്ങളെക്കുറിച്ചാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൂടുതൽ പറയുന്നത്. കസ്റ്റഡിയിൽ എടുക്കുമ്പോൾ കിട്ടിയ മർദ്ദനം ഇതിന് കാരണമാകില്ലെന്നാണ് വിലയിരുത്തൽ. ഇതുകൊണ്ട് കൂടിയാണ് എസ് ഐ പ്രധാന പ്രതിയാകുന്നത്. ശ്രീജിത്തിന്റെ പരിക്കുകൾ വിലയിരുത്താൻ പൊലീസ് രൂപവത്കരിച്ച മെഡിക്കൽ ബോർഡിന്റെ കണ്ടെത്തലുകൾ നിർണായകമാകും. പരിക്കുകളുടെ സ്വഭാവം കൃത്യമായി അറിഞ്ഞാലേ മർദനമുറയിൽ വ്യക്തത വരൂ. ഇതിന് ശേഷം എസ് ഐയെ അറസ്റ്റ് ചെയ്യും. അതിനിടെ അമ്പലപ്പറമ്പിലെ സംഘർഷത്തിലും ആർടിഎഫ് ഉദ്യോഗസ്ഥർ കൊണ്ടുപോകുമ്പോഴും ശ്രീജിത്തിന് പരിക്കേറ്റിരുന്നില്ലെന്ന് ഗണേശ് പറയുന്നു. വീട്ടിൽ നിന്ന് ജീപ്പിൽ കയറ്റുന്നതുവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. പൊലീസ് വാഹനത്തിൽ വെച്ചോ, സ്റ്റേഷനിൽ വെച്ചോ എന്തുസംഭവിച്ചുവെന്ന് തനിക്കറിയില്ലെന്നും ഗണേശ് പറയുന്നു. ഇതും അന്വേഷണ സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. മാനസിക രോഗിയായ ഗണേശിനെ മുഖവിലയ്ക്കെടുക്കാതെ തന്നെ മുന്നോട്ട് പോകും.

വീട്ടിൽ നിന്ന് കൊണ്ടുപോകുമ്പോൾ ശ്രീജിത്തിനെ കാര്യമായൊന്നും ചെയ്തിരുന്നില്ലെന്നും ഗണേശ് പറയുന്നു. ആർടിഎഫ് ഉദ്യോഗസ്ഥർ ശ്രീജിത്തിനെ പൊലീസിന് കൈമാറിയതിന് ശേഷം ചിത്രമെടുത്ത് സൂക്ഷിച്ചിരുന്നു. റൂറൽ എസ്‌പിക്ക് കൈമാറാനായിരുന്നു ഇത്. ഇതിൽ ശ്രീജിത്തിന് യാതൊരുവിധ കുഴപ്പങ്ങളുമില്ലെന്നത് അന്വേഷണ സംഘവും ഉറപ്പിക്കുന്നത്. ശ്രീജിത്തിന് മർദ്ദനമേറ്റത് വരാപ്പുഴ സ്റ്റേഷനിലോ പൊലീസ് വാഹനത്തിലോ വച്ചാണ് എന്ന അനുമാനചത്തിലേക്കെത്തുന്ന വിവരങ്ങളാണ് ഇത്. എന്നാൽ ജീപ്പിൽ വച്ച് മർദ്ദിച്ചതിന് സാക്ഷികളില്ല. എസ് ഐ മർദ്ദിക്കുന്നത് ലോക്കപ്പിലെ സഹതടവുകാർ കണ്ടിട്ടുമുണ്ട്. അതും എസ് ഐയ്ക്ക് വിനായുകും. എസ് ഐയ്ക്കെതിരേയും പൊലീസുകാർക്കെതിരേയും കൊലക്കുറ്റമാകും ചുമത്തുക.

കേസിൽ തങ്ങളെ ബലിയാടാക്കുന്നുവെന്നും വ്യക്തമായ ഗൂഢാലോചന നടക്കുന്നുവെന്നും അറസ്റ്റിലായ റൂറൽ ടൈഗർ ഫോഴ്‌സ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്ു. സന്തോഷ് കുമാർ, ജിതിൻ രാജ്, സുമേഷ് എന്നീ ആർ.ടി.എഫ് ഉദ്യോഗസ്ഥരുടേതാണ് പൊലീസിനെതിരെ ഗുരതരമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ. നുണ പരിശോധനയ്ക്ക് ഞങ്ങൾ തയ്യാറാണ്. കോടതിയെ മാത്രമെ വിശ്വാസമുള്ളൂ. ഞങ്ങളെ ബലിയാടാക്കി യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നു. ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പം തങ്ങൾക്കും നീതി ലഭിക്കണമെന്നും സന്ദേശത്തിൽ പരാമർശിക്കുന്നു. കൈയിലുള്ള വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ജോലിയോടുള്ള ആത്മാർഥയുള്ളതിനാലാണ്. മേലുദ്യോഗസ്ഥരിൽ നിന്ന് ഇതിന് അഭിനന്ദനവും ഏറ്റുവാങ്ങിയിട്ടുണ്ടെന്നും ആർ.ടി.എഫുകാർ പറയുന്നു. അറസ്റ്റിലാകുന്നതിന് മുമ്പ് ചിത്രീകരിച്ചതാണ് വീഡിയോ.

ഏഴോളം വീടുകളിൽ പരിശോധന നടത്തിയതിന് ശേഷമാണ് ശ്രീജിത്തിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നത്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയുമാണ് തങ്ങൾക്കൊപ്പം ശ്രീജിത്തിനെ വിട്ടതെന്നും സന്ദേശത്തിൽ പറയുന്നുണ്ട്. സംഭവത്തിൽ നുണപരിശോധന നടത്തണമെന്ന് ആർ.ടി.എഫുകാരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. ആരുടെയൊക്കെയോ മുഖം രക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതിനിടെ പറവൂർ സിഐയുടെ നിർദ്ദേശ പ്രകാരമാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് പൊലീസുകാർക്ക് കൈമാറിയതെന്നും ബന്ധുക്കൾ പറഞ്ഞു. എന്നാൽ കേസിൽ സി ഐയെ ബന്ധിപ്പിക്കുന്ന തെളിവൊന്നും ക്രൈംബ്രാഞ്ചിന് കിട്ടിയിട്ടില്ല. കൊലപാതകത്തെ കസ്റ്റഡി മരണമല്ലാതെയാക്കാൻ സി ഐ ചില ഇടപെടൽ നടത്തി. ഈ സാഹചര്യത്തിൽ വകുപ്പ് തല നടപടി മാത്രമേ സിഐയ്ക്കെതിരെ വരികെയുള്ളൂ. കേസിൽ പ്രതിയാക്കില്ലെന്നാണ് ലഭിക്കുന്ന സൂചന.

കസ്റ്റഡിമരണക്കേസിൽ ഇന്നലെ അറസ്റ്റിലായ ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നീ പൊലീസുകാരെ ഉടൻ കോടതിയിൽ ഹാജരാക്കും. ആലുവ പൊലീസ് ക്ലബിൽ പാർപ്പിച്ചിരിക്കുന്ന ഇവരെ മെഡിക്കൽ പരിശോധനയ്ക്കുശേഷമായിരിക്കും കോടതിയിലെത്തിക്കുക. അതേസമയം ശ്രീജിത്തിന്റെ മരണത്തിനിടയാക്കിയ സാഹചര്യം വിലയിരുത്താൻ രൂപീകരിച്ച മെഡിക്കൽ ബോർഡ് ഉടൻ യോഗം ചേരും. ശ്രീജിത്തിനേറ്റ മർദനത്തിന്റെ സ്വഭാവവും മുറിവുകളുടെ തീവ്രതയും സംബന്ധിച്ചാണ് പ്രധാന പരിശോധന. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണസംഘം കേസിൽ തുടർ നടപടികൾ സ്വീകരിക്കുക.

വീട്ടിൽ നിന്ന് പിടികൂടുമ്പോൾ മുതൽ പൊലീസ് വാഹനത്തിൽ എത്തിക്കും വരെയുള്ള മർദനത്തിന്റെ കാര്യത്തിലാണ് ഇതുവരെ വ്യക്തത ഉണ്ടായിരിക്കുന്നത്. ഇതിന്റെ പേരിലാണ് ആദ്യം ശ്രീജിത്തിനെ കസ്റ്റഡിയിൽ എടുത്ത എസ്‌പിയുടെ സ്‌ക്വാഡിലെ മൂന്നുപേർ കൊലക്കേസിൽ അറസ്റ്റിലായത്. വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ ത്തിക്കുന്നത് വരെയും സ്റ്റേഷനിൽ എത്തിച്ച ശേഷവും മർദനം ഉണ്ടായ മർദനത്തെ സംബന്ധിച്ച് കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്. അതിനുള്ള പ്രധാന വഴിയാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP