Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുപ്രീംകോടതിയുടെ പുതിയ വിധി യാക്കോബായ സഭയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു; കോടതിയുടെ തീർപ്പും 1934ലെ ഭരണഘടനയും എല്ലാ പള്ളികൾക്കും ബാധകമാണെന്ന വിധിയോടെ ഇനി എല്ലാ അവകാശങ്ങളും ഓർത്തഡോക്‌സ് സഭയ്ക്ക്; പിറവം പള്ളിയുടെ അവകാശം ഉന്നയിച്ച് രണ്ട് കൂട്ടരും രാത്രി തന്നെ തെരുവിൽ ഇറങ്ങി; സംസ്ഥാനത്ത് പരക്കെ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയുടെ പുതിയ വിധി യാക്കോബായ സഭയുടെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചു; കോടതിയുടെ തീർപ്പും 1934ലെ ഭരണഘടനയും എല്ലാ പള്ളികൾക്കും ബാധകമാണെന്ന വിധിയോടെ ഇനി എല്ലാ അവകാശങ്ങളും ഓർത്തഡോക്‌സ് സഭയ്ക്ക്; പിറവം പള്ളിയുടെ അവകാശം ഉന്നയിച്ച് രണ്ട് കൂട്ടരും രാത്രി തന്നെ തെരുവിൽ ഇറങ്ങി; സംസ്ഥാനത്ത് പരക്കെ സംഘർഷ സാധ്യതയെന്ന് റിപ്പോർട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഓർത്തഡോക്സ് സഭ ഒരു പൂവ് ചോദിച്ചപ്പോൾ സുപ്രീംകോടതി നൽകിയത് പൂന്തോട്ടം! സഭാ തർക്കത്തിലെ് സുപ്രീംകോടതി വിധിയെ യാക്കോബായ സഭ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ് നോക്കി കണ്ടത് ഇപ്രകാരത്തിലായിരുന്നു. അങ്ങനെ വെറുതെ കോടതി ഒരു പൂന്തോട്ടം കൊടുക്കില്ലെന്നും അതിന് പിന്നിൽ പ്രത്യേക കാരണങ്ങളുണ്ടെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചിരുന്നു. അതുകൊണ്ട് തന്നെ യാക്കോബായക്കാർ സുപ്രീംകോടതി വിധി അംഗീകരിക്കില്ല. വിശ്വാസികളെ തെരുവിലിറക്കും. തടയാൻ ഓർത്തഡോക്‌സുകാരും. കേരളത്തിൽ പരക്കെ ഇരു സമുദായങ്ങളും തമ്മിലുള്ള സംഘർഷത്തിന് സാഹചര്യം ഒരുങ്ങുകയാണ്. ഈ സാഹചര്യത്തിൽ പൊലീസ് അതീവ ജാഗ്രത പുലർത്തും.

പിറവം വലിയ പള്ളിയെ സംബന്ധിച്ചുള്ള സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ വിശ്വാസികൾ നടത്തിയ പ്രകടനത്തിനിടെ സംഘർഷം ഉണ്ടായത് ഇതിന്റെ തുടക്കമാണെന്ന് പൊലീസ് വിലയിരുത്തുന്നു. ഇന്നലെ വൈകിട്ട് പരുമല തീർത്ഥാടന കേന്ദ്രത്തിൽ നിന്ന് പ്രകടനമായി എത്തിയ ഓർത്തഡോക്‌സ് സഭാംഗങ്ങളും യാക്കോബായ സഭാംഗങ്ങളും തമ്മിൽ ടൗണിൽ പള്ളിക്കവലയിലാണു വാക്കേറ്റവും സംഘർഷവും ഉണ്ടായത്. ഈ സംഘർഷം സംസ്ഥാന വ്യാപകമായി പടരും. കോട്ടയത്തും എറണാകുളത്തും പത്തനംതിട്ടയിലും വലിയ ക്രമസമാധാന പ്രശ്‌നമായി മാറും. 

ഇന്നലത്തെ സംഘർഷത്തിൽ പരുക്കേറ്റ ഓർത്തഡോക്‌സ് സഭാംഗങ്ങളായ ജോയി വർഗീസ് (60), സൈജു മണ്ഡപത്തിൽ (41) എന്നിവരെ പിറവം താലൂക്ക് ആശുപത്രിയിലും യാക്കോബായ സഭാംഗങ്ങളായ ഷൈനോ സാജു (21), പി. ഷൈജോ (23) എന്നിവരെ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വൈകിട്ട് ഏഴു മണിയോടെയാണ് പ്രകടനം പള്ളിക്കവലയിൽ എത്തിയത്. ഇരു വിഭാഗവും മുദ്രാവാക്യം മുഴക്കി. ഇതിനിടെ കല്ലേറുണ്ടായതോടെയാണ് കയ്യാങ്കളി ആരംഭിച്ചത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ഏറെ ക്ലേശിച്ച് സംഘർഷം നിയന്ത്രിച്ചു.

സൂപ്രീംകോടതി വിധി നടപ്പിലാക്കാൻ സമ്മർദ്ദവുമായി ഓർത്തഡോക്‌സുകാർ

കോളിളക്കം സൃഷ്ടിച്ച മൂന്നാം സമുദായ(സഭാ)ക്കേസിന്റെ വിധിക്കെതിരെ യാക്കോബായ വിഭാഗം നൽകിയ പുനഃപരിശോധന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ്, മണ്ണത്തൂർ സെന്റ് ജോർജ്, വരിക്കൊലി സെന്റ് മേരീസ്, നെച്ചൂർ സെന്റ് തോമസ്, കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് എന്നീ അഞ്ചു പള്ളികളിൽ ഉടെലെടുത്ത തർക്കം സംബന്ധിച്ച കേസിലാണ് കോടതി വിധി. ഇത് പുനഃപരിശോധിക്കണമെന്നാണ് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടത്. ഈ ആവശ്യം ആണ് കോടതി തള്ളിയത്. ജൂലൈ 3-ലെ കോടതി വിധിയിൽ ഓരോ പള്ളികളിലേയും തർക്കം പരിഹരിച്ചു ഏകീകൃത ഭരണ സംവിധാനം നിലവിൽവരണമെന്നാണ് നിർദ്ദേശം. 1934-ലെ ഓർത്തഡോക്‌സ് സഭാ ഭരണഘടന പ്രകാരമാണ് പള്ളികൾ ഭരിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. വിവിധ കരാറുകൾ അംഗീകരിക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ ആവശ്യം തള്ളിയ കോടതി 1995-ലെ സുപ്രീം കോടതി വിധി മാത്രമേ നിലനിൽക്കൂ എന്നും വിധിയിൽ പറയുന്നു.

വിഘടിത (യാക്കോബായ) വിഭാഗത്തിന്റെ 2002 -ലെ ഭരണഘടനയും ഉടമ്പടികളും കരാറുകളും അനാവശ്യവും നിയമ വിരുദ്ധമാണെന്നും ഉത്തരവിട്ട കോടതി പാത്രിയർക്കീസിന്റെ അധികാരവകാശങ്ങൾ അപ്രതീക്ഷമായ മുനമ്പിൽ എത്തിയെന്നും കണ്ടെത്തി. സഭയ്ക്ക് കീഴിലെ 100-ഓളം പള്ളികളിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഇരുസഭകൾക്കും കീഴിൽ 2000 പള്ളികളാണ് ഉള്ളത്. 1995-ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ച കോടതി, 1934-ലെ സഭാ ഭരണഘടന ആവശ്യമെങ്കിൽ ഭേദഗതി ചെയ്യാമെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധിച്ചു. ഇടവകളിൽ സമാന്തര ഭരണം പാടില്ലെന്ന് സുപ്രീം കോടതി വിധിയിൽ പ്രത്യേകം പറയുന്നു. 1934-ലെ ഭരണഘടന പ്രകാരം ഭരണം നടത്തണമെന്നായിരുന്നു 1995-ൽ ജസ്റ്റിസുമാരായ ആർ.എം സഹായി, ബി.പി ജീവൻ റെഡ്ഡി, എസ്. സി സെൻ എന്നിവരുടെ മൂന്നംഗ ബെഞ്ച് വിധിച്ചത്. എന്നാൽ വിധി അംഗീകരിക്കാൻ യാക്കോബായ വിഭാഗം തയ്യാറായിരുന്നില്ല. ഇത് മലങ്കര സഭയെ വ്യവാഹാരത്തിലേക്കും മറ്റും തള്ളിവിടുകയായിരുന്നു.

വിധി മറികടക്കാൻ 2002-ൽ യാക്കോബായ വിഭാഗം പുതിയ ഭരണഘടന രൂപീകരിച്ചു, ഈ ഭരണഘടന അസാധുവാണെന്നും കോടതി വ്യക്തമാക്കി. 1995 -ൽ രണ്ടാം സമുദായക്കേസ് വിധിയുടെ അടിസ്ഥാനത്തിലായിരുന്നു 2002ൽ കേരള ഹൈക്കോടതി കമ്മീഷന്റെ നേതൃത്വത്തിൽ പരുമലയിൽ സഭാ ഭരണം നിശ്ചയിക്കാൻ മലങ്കര അസോസിയേഷൻ തിരഞ്ഞെടുപ്പ് നടത്തിയത്. പരാജയ ഭീതി മൂലം മറുവിഭാഗം അസോസിയേഷൻ ബഹിഷ്‌കരിച്ചു ഏറണാകുളം കേന്ദ്രീകരിച്ചു സമാന്തര ഭരണം നടത്തുന്നതാണ് സഭാ തർക്ക വിഷയങ്ങൾ കാലക്രമേണ വഷളാക്കിയത്. നിലവിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ഓർത്തഡോക്‌സ് സഭയുടെ ആവശ്യം. ഇതോടെ എല്ലാ പള്ളികളും അവരുടെ നിയന്ത്രണത്തിലാകും. ഇത് അംഗീകരിക്കാൻ യാക്കോബായക്കാർ തയ്യാറല്ല.

വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാരിലും കേന്ദ്രത്തിലും ഓർത്തഡോക്‌സ് നേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ട്. കോടതി വിധി ആയതു കൊണ്ട് തന്നെ വിധി അംഗീകരിക്കാതിരിക്കാൻ സർക്കാരുകൾക്കും കഴിയില്ല.

സുപ്രീംകോടതിയെ വെല്ലുവിളിച്ച് യാക്കോബയക്കാർ മുന്നോട്ട്

ആരാധനാ സ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതാണ് സുപ്രീംകോടതിയുടെ വിധിയെന്നും 1934 ലെ സഭാ ഭരണഘടന മാത്രമേ നിലനിൽക്കുവെന്ന നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും യാക്കോബായ മെത്രാപ്പൊലീത്ത നേരത്തെ വിശദീകരിച്ചിരുന്നു. സമാധാനത്തിനായി നേരത്തെ പള്ളികളും സെമിത്തേരിയും സ്വത്തുക്കളും വിട്ടുകൊടുത്തു. എന്നാൽ ഇനി ഒരിഞ്ച് പോലും വിട്ടുകൊടുക്കാൻ സഭ തയ്യാറല്ല എന്നും മെത്രാപ്പൊലീത്ത പറഞ്ഞു. എന്ത് വില കൊടുത്തും പള്ളികളും സ്വത്തുക്കളും സംരക്ഷിക്കുകതന്നെ ചെയ്യും. അന്ത്യോഖ്യാ സിംഹാസനത്തിൽ ഉറച്ചുനിന്ന് പ്രതിസന്ധികളെ നേരിടാൻ മണർകാട് പള്ളിയിൽ ചേർന്ന യാക്കോബായ യോഗം തീരുമാനിച്ചിരുന്നു. ഇതാണ് ഇപ്പോൾ നടപ്പിലാക്കുന്നതും.

കേസിൽ സുപ്രീംകോടതി ഉത്തരവ് രാജ്യത്തെ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കുന്നതാണെന്നും പള്ളിയിൽ നിന്ന് ഇറങ്ങിപ്പോകണമെന്ന് പറയാൻ ഒരു വ്യവസ്ഥിതിക്കും സാധിക്കില്ലെന്നും മുതിർന്ന മെത്രാപ്പൊലീത്ത തോമസ് മാർ തിമോത്തിയോസ് പറഞ്ഞു. പള്ളികൾ പണിതുയർത്തിയത് അന്തോഖ്യാ സിംഹാസനത്തിന് കീഴിൽ ആരാധനയ്ക്കാണെന്നും സഭാവിശ്വാസം ഭരണഘടനയ്ക്ക് കീഴിൽ ബലികഴിക്കാനുള്ളതല്ലെന്നും ഓർത്തഡോക്‌സുകാർ പറയുന്നു. ആത്മീയകാര്യങ്ങളിൽ അവസാനവാക്ക് ലോകത്തിന്റേതല്ല ദൈവത്തിന്റേതാണ്. രക്തവും പണവും ചെലവഴിച്ച് സ്ഥാപിച്ച പള്ളികളിൽനിന്ന് ഇറങ്ങിപ്പോകാൻ ഒരു വ്യവസ്ഥിതിക്കും പറയാനാകില്ലെന്നാണ് നിലപാട്.

1934ലെ ഏതെങ്കിലും ഭരണഘടനയുടെ പേരിൽ വിശ്വാസവും പാരമ്പര്യവും ബലികഴിക്കാനാവില്ല. യാക്കോബായ സഭ രജിസ്റ്റർ ചെയ്ത ട്രസ്റ്റാണ്. കേരളത്തിനു വെളിയിലുള്ള പള്ളികൾ ട്രസ്റ്റ് നിയമപ്രകാരം രജിസ്റ്റർ ചെയ്തതാണ് ഇതൊന്നും ആർക്കും പിടിച്ചെടുക്കാൻ കഴിയില്ല. നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഉടമ്പടിയുള്ളപ്പോൾ രജിസ്റ്റർ ചെയ്യാത്ത ഭരണഘടന പിന്തുടരണമെന്നത് വിരോധാഭാസമാണ്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നതാണ് യാക്കോബായക്കാരുടെ നിലപാട്.

ഇന്ത്യൻ ഭരണഘടനയ്ക്കുമുകളിൽ ആരുടെയെങ്കിലും അധികാരത്തിന് കീഴിൽ പോകാനുള്ള ബാധ്യത യാക്കോബായ സഭക്കില്ല. നിലവിലുള്ള അധികാര അവകാശങ്ങളും സ്വത്തുക്കളും സംരക്ഷിക്കാനുള്ള ഉറപ്പ് സഭയ്ക്കുണ്ട്. 1995ലെ സുപ്രീംകോടതി വിധിയിൽ സഭ തീർന്നുവെന്നായിരുന്നു പ്രചാരണം. എന്നാൽ അതിനുശേഷം വിദേശരാജ്യങ്ങളിലുൾപ്പെടെ പല പുതിയ ഇടവകകളും പള്ളികളും യാക്കോബായ സഭ സ്ഥാപിച്ചു. പ്രതിസന്ധികളെ സാധ്യതകളായി കരുതി സഭ മുന്നേറും, സഭാ നേതൃത്വം അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP