Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അന്ന് മോഹൻലാൽ വിളിച്ചപ്പോൾ ഞാൻ സത്യം പറഞ്ഞതിനുള്ള വിലയാണ് ഇന്നും അനുഭവിക്കുന്നത്; എന്നെ ഇതിലേക്ക് ചാടിച്ചവർ ഒടുവിൽ കാലുമാറി; ഒരിക്കലും കരയാത്ത തിലകനെ അവർ കരയിച്ചു; പൃഥ്വിരാജിനെ കൊണ്ട് മാപ്പു പറയിക്കാൻ ശ്രമിച്ചു; വിലക്കിനേക്കാൾ വേദനിപ്പിച്ചത് അപവാദങ്ങൾ; പ്രതിസന്ധികളുടെ കഥ അയവിറക്കി വിനയൻ വീണ്ടും

അന്ന് മോഹൻലാൽ വിളിച്ചപ്പോൾ ഞാൻ സത്യം പറഞ്ഞതിനുള്ള വിലയാണ് ഇന്നും അനുഭവിക്കുന്നത്; എന്നെ ഇതിലേക്ക് ചാടിച്ചവർ ഒടുവിൽ കാലുമാറി; ഒരിക്കലും കരയാത്ത തിലകനെ അവർ കരയിച്ചു; പൃഥ്വിരാജിനെ കൊണ്ട് മാപ്പു പറയിക്കാൻ ശ്രമിച്ചു; വിലക്കിനേക്കാൾ വേദനിപ്പിച്ചത് അപവാദങ്ങൾ; പ്രതിസന്ധികളുടെ കഥ അയവിറക്കി വിനയൻ വീണ്ടും

കൊച്ചി: മലയാളസിനിമാ രംഗത്തുനിന്ന് വിലക്കപ്പെടാനുള്ള സാഹചര്യങ്ങൾ വിശദീകരിച്ച് സംവിധായകൻ വിനയൻ രംഗത്ത്. എല്ലാവരും ചേർന്ന് വിലക്കിയതിലല്ല, അതിനുവേണ്ടി പറഞ്ഞുപരത്തിയ നുണകളും അപവാദങ്ങളും വ്യക്തിഹത്യയുമാണ് തന്നെ വേദനിപ്പിച്ചതെന്ന് വിനയൻ പറയുന്നു. ഫെയ്‌സ് ബുക്കിലൂടെയാണ് വിനയൻ കാര്യങ്ങൾ വിശദീകരിക്കുന്നത്

വിനയന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

ഈ വിഡിയോ ക്ലിപ്പു കാണൂ..മലയാളസിനിമയിലെ ചില ചരിത്ര സത്യങ്ങൾ നിങ്ങൾക്കു മനസ്സിലാക്കാം... കഴിഞ്ഞ ദിവസം ഇതെനിക്ക് അയച്ചുതന്ന സുഹൃത്തിനു നന്ദി..

14 വർഷങ്ങൾക്കു മുൻപ് 2004-ൽ, സിനിമയിൽ ഒരു എഗ്രിമെന്റും നിബന്ധനകളും വേണ്ട ഞങ്ങൾ അതിനു സമ്മതിക്കില്ല എന്നു വാശിപിടിച്ച് ഷൂട്ടിങിൽ സഹകരിക്കാതെ സമരം ചെയ്ത നടീനടന്മാരുടെ സംഘടനയായ 'അമ്മയുടെ' പ്രസിഡന്റ് ശ്രീ ഇന്നസന്റ് ഈ വിഡിയോയിൽ പറഞ്ഞവാക്കുകൾ ഒന്നു ശ്രദ്ധിച്ചാൽ ഇത്രയും വർഷമായിട്ടും തീരാത്ത പകയുമായി എന്റെ പിന്നാലെ കൂടിയവരുടെ പകയുടെ തുടക്കം എവിടുന്നാണന്നു നിങ്ങൾക്കു കൃത്യമായും മനസ്സിലാകും..

ഒരു സംഘടന എന്ന നിലയിൽ 'അമ്മ' 2004 ൽ എടുത്ത നിലപാടു ശരിയല്ല എന്നു ഞാൻ പറഞ്ഞിരുന്ന .. ലക്ഷങ്ങളും കോടികളും അഡ്വാൻസ് കൊടുക്കുന്ന നിർമ്മാതാക്കൾക്ക് ഡേറ്റും, റേറ്റും ഒക്കെ രേഖപ്പെടുത്തുന്ന ഒരുഎഗ്രിമെന്റ് വേണമെന്നു അന്നു പറഞ്ഞത് തെറ്റാണോ?

'ഒരിക്കലും കരയാത്ത തിലകൻ അന്ന് കരഞ്ഞു'

ഇന്ന് അങ്ങനൊരു എഗ്രിമെന്റ് ഉണ്ടായിട്ടു പോലും നേരാംവണ്ണം ഒരു സിനിമ ചെയ്യാൻ ആരുടെ ഒക്കെ കാല് നിർമ്മാതാവു പിടിക്കണം എന്ന കാര്യം ഓർക്കേണ്ടതാണ്. 2004-ലേ എഗ്രിമെന്റ് വിഷയത്തിൽ വിനയൻ കൂടെ നിൽക്കണമെന്നും അമ്മയുടെ നിസ്സഹകരണത്തെ അതിജീവിച്ച് ഒരു സിനിമ ചെയ്യണമെന്നും അന്ന് എന്റെ വീട്ടിൽ വന്ന് അഭ്യർത്ഥിച്ചത് ഇന്ന് ഫിലിം ചേമ്പർ സെക്രട്ടറി ആയ ശ്രീ സാഗാ അപ്പച്ചനും, നിർമ്മാതാക്കളായ സിയദ് കോക്കറും. സാജൻ വർഗ്ഗീസും ആയിരുന്നു.അന്നു പ്രൊഡക്ഷൻ കൺട്രോളറും ഇന്ന് നിർമ്മാതാവുമായ ആൻേറാ ജോസഫും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു എന്നാണെന്റെ ഓർമ്മ (അവരുടെ പേരുകൾ ഇവിടെഴുതാൻ കാരണം ഈ സംഭവങ്ങളുടെ നേർ സാക്ഷ്യം വ്യക്തമാക്കാൻ മാത്രമാണ്).

അവർ പറഞ്ഞതുകൊണ്ട് മാത്രമല്ല, ആ ഇഷ്യുവിൽ അമ്മയുടെ ഭാഗത്തു ന്യായമില്ല എന്നെനിക്കും തോന്നിയതു കൊണ്ടാണ് പൃഥ്വി ൃരാജിനെയും, തിലകനെയും ലാലു അലക്‌സിനേയും ക്യാപ്റ്റൻ രാജുവിനേയും പുതുമുഖം പ്രിയാമണിയെയും ഒക്കെ പങ്കെടുപ്പിച്ച് 'സത്യം' എന്ന സിനിമ ചെയ്തത്. അതോടെ ആ സമരം പിൻവലിച്ച് നടീ നടന്മാർ എഗ്രിമെന്റ് ഒപ്പിടാൻ തയ്യാറാകേണ്ടി വന്നു.

എന്നെ ഒഴിവാക്കിയത് ഒരു സൂപ്പർതാരം: വിനയൻ

പിന്നീട് അമ്മ നേതാക്കൾക്കു മാത്രമല്ല അവരുടെ ആജ്ഞാനുവർത്തികളായി നിന്ന് കാര്യം കണ്ടിരുന്ന പ്രമുഖ സംവിധായകർക്കും വിനയൻ ശത്രുപക്ഷത്തായി. ഇന്നത്തേ പോലുള്ള കാലമല്ലായിരുന്നു അത്. സൂപ്പർസ്റ്റാറുകളുടെ കാൽക്കൽ മലയാള സിനിമ സാഷ്ടാംഗം വീണിരുന്ന കാലം.... മേൽപ്പറഞ്ഞ നിർമ്മാതാക്കൾ എന്റെ വീട്ടിൽ വന്ന ദിവസം ഉച്ചയ്ക്ക് നടൻ ജഗദീഷ് എന്നെ ഫോണിൽ വിളിക്കുന്നു. ഒരാൾക്ക് വിനയനോട് ഒന്നു സംസാരിക്കണം എന്നു പറഞ്ഞ് അദ്ദേഹത്തിനു ഫോൺ കൊടുക്കുന്നു..

ഫോൺ വാങ്ങിയ അമ്മയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ മോഹൻലാൽ വളരെ സ്‌നേഹപൂർവം എന്നോടു സംസാരിച്ചു..അന്നു വൈകിട്ട് ഗോകുലം പാർക്കിൽ അവരെല്ലാം കൂടി കൂടുന്നുണ്ടന്നും വിനയനും കൂടി ആ മീറ്റിങിൽ വരാൻ പറ്റുമോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. അദ്ദേഹം വിളിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ഞാനെന്റെ നിലപാടു വ്യക്തമാക്കുകയും ചെയ്തിരുന്നു..

പക്ഷേ അതിനൊക്കെ... ഞാൻ ഇത്രയും വലിയ വില കൊടുക്കേണ്ടി വരുമെന്നു പ്രതീക്ഷിച്ചില്ല .. സാരമില്ല.. ഇതൊക്കെ ജീവിതത്തിൽ ഒരു സ്പോർട്സ്മാൻ സ്പിരിറ്റോടു കൂടി കണ്ടാൽ പ്രശ്‌നമില്ല...

പൃഥ്വിയെയും ഇന്ദ്രനെയും രക്ഷിച്ചത് വിനയൻ; മല്ലിക സുകുമാരൻ

എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന വിഷയത്തിൽ ഞാൻ എക്കാലവും ശക്തമായ നിലപാട് എടുത്തിട്ടുണ്ട്. അതിൽ ലാഭ നഷ്ടങ്ങൾ നോക്കിയിരുന്നില്ല.. പിന്നീട് അമ്മയുടെ സ്‌പോൺസർഷിപ്പിൽ 'ഫെഫ്ക' എന്ന സംഘടന ഉണ്ടാകുകയും അതിന്റെ ഏക അജണ്ട വിനയൻ എന്ന 'ഏകാധിപതിയേ' സിനിമയിൽ നിന്നും കെട്ടു കെട്ടിക്കുക എന്നതാകുകയും ചെയ്തപ്പോൾ എന്നേ വീട്ടിൽ വന്നു കണ്ട മേൽപ്പറഞ്ഞ സുഹൃത്തുക്കൾ ആരുടെ കൂടെ നിന്നു എന്നതും മറ്റൊരു ചരിത്ര സത്യം..

എനിക്കതിലൊന്നും ആരോടും ഒരു പരാതിയുമില്ല.. അവരൊക്കെ ഇപ്പോഴും എന്റെ സുഹൃത്തുക്കളാണ്. സൂപ്പർസ്റ്റാറുകൾക്കൊപ്പമോ അവരുടെ കൂടെയുള്ള പ്രമുഖരായ സംവിധായകർക്കൊപ്പമോ നിന്നാൽ കിട്ടുന്ന ഗുണം അവർക്കെല്ലാം അനഭിമതനായ വിനയനേ സപ്പോർട്ടുചെയ്താൽ കിട്ടുമോ?

പക്ഷേ ഇവരൊക്കെ കൂടി വിലക്കിയതിൽ അല്ലായിരുന്നു എനിക്കു വിഷമം.. അങ്ങനെ വിലക്കാൻ അവർ പറഞ്ഞു പരത്തിയ നുണകൾ .. അപവാദങ്ങൾ, വ്യക്തിഹത്യകൾ.. ഇതിനെതിരേ ഒരു വാക്കു പറയാൻ സിനിമാ രംഗത്തെ ഒരാളുപോലും മുന്നോട്ടു വരാഞ്ഞ സാഹചര്യത്തിലാണ് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ എനിക്കു സമീപിക്കേണ്ടി വന്നത്..

പൃഥ്വി മാപ്പ് പറയണമെന്ന് അവർ പറഞ്ഞു

അപവാദങ്ങൾ പറഞ്ഞു പരത്തിയ നുണയന്മാർക്ക് കമ്മീഷന്റെ മുന്നിൽ ഏത്തമിടേണ്ടി വന്നു.. അവിടെ ഈ ശൂരന്മാർ മലക്കം മറിഞ്ഞു.. വിനയൻ പ്രഗൽഭ സംവിധായകനാണെന്നും അവർ വിനയനേ വിലക്കിയിട്ടില്ലെന്നും ഈ കാലഘട്ടത്തിൽ നാലു സിനിമകൾ വിനയൻ റിലീസ് ചെയ്‌തെന്നുമാണ് മലയാളസിനിമയിലെ എന്റെ സുഹൃത്തുക്കൾ അവിടെ വാദിച്ചത്.

ആ സിനിമകളൊക്കെ ഞാൻ എങ്ങനെയാണ് ചെയ്തു തീർത്തതെന്നും.. അതൊക്കെ മുടക്കാൻ ഈ കൂട്ടുകാർ ഏതെല്ലാം വൃത്തികെട്ട രീതികൾ ഉപയോഗിച്ചെന്നും.. കോടതി ശരിയായ രീതിയിൽ മനസ്സിലാക്കിയതുകൊണ്ടാണ് എല്ലാവരുടെയും പേരെടുത്ത് പറഞ്ഞ് പിഴ ഒടുക്കാൻ ശിക്ഷിച്ചത്.

'അമ്മ'യെയും 'ഫെഫ്ക' യെയും അതിലേ പ്രമുഖരെയും പ്രതികളാക്കിയാണ് ഞാൻ കേസു കൊടുത്തത്.. സത്യത്തിൽ പ്രൊഡ്യൂസേർസ് അസ്സോസിയേഷന്റെ അന്നത്തെ ഭാരവാഹികൾക്കെതിരെയും വ്യക്തമായ തെളിവുണ്ടന്നും, അവരെകൂടി പ്രതിയാക്കണമെന്നും എന്റെ അഡ്വക്കേറ്റ് എന്നോടു പറഞ്ഞിരുന്നു.. അസ്സോസിയേഷന്റെ ലെറ്റർപാടിൽ ഇവർ ഒപ്പിട്ട് സൗത്തിന്ത്യൻ ഫിലിം ചേമ്പറിന് കത്തെഴുതിയിരുന്നു. എന്റെ സിനിമ നടത്തരുതെന്നും,എനിക്കു ക്യാമറ തന്ന രവിപ്രസാദിനെക്കൊണ്ട് ക്യാമറ പിൻവലിപ്പിക്കണമെന്നും ആയിരുന്നു ആ കത്ത്..

(ഇവർക്കു ശിക്ഷ കിട്ടാനായി ആ ഒരു തെളിവു മാത്രം മതിയായിരുന്നു) അമ്മയേക്കാളും, ഫെഫ്ക്കയേക്കാളും ആവേശത്തോടെ അവരേ സുഖിപ്പിക്കാനായി, നിർമ്മാതാക്കളുടെ സംഘടന എടുത്തു ചാടിയതിന്റെ പിന്നിൽ സംഘടനയുടെ തലപ്പത്തിരുന്ന ചിലരുടെ സ്വാർത്ഥ താൽപ്പര്യം മാത്രമായിരുന്നു എന്ന് ഞാൻ ശരിക്കും മനസ്സിലാക്കിയിരുന്നു.

ഇന്നും നടീനടന്മാരുടെ സംഘടക്കെതിരെ എന്തെങ്കിലും ചർച്ച വരുമ്പോൾ തന്നെ വേദി വിട്ട് ഇറങ്ങി പോകാൻ പോലും തയ്യാറാകുന്ന ആ പഴയഗ്രൂപ്പു തന്നാണല്ലോ മാറിയും മറിഞ്ഞും നിർമ്മാതാക്കളുടെ സംഘടന ഇപ്പോഴും നിയന്ത്രിക്കുന്നത്. പക്ഷേ അതിന്റെ പേരിൽ ഞാനിപ്പോൾ സജീവമായി നിൽക്കുന്ന എന്റെ സംഘടനയായ producerse aossciation- നെ കോംപറ്റീഷൻ കമ്മീഷനിൽ അമ്മയോടും ഫെഫ്കയോടുമൊപ്പം പ്രതിയാക്കി പിഴ അടപ്പിക്കാൻ എന്റെ മനസ്സനുവദിച്ചില്ല എന്നതാണു സത്യം..

വേറൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ...ഇന്നത്തെ ഈ ആവേശം ഉണർത്തുന്ന ന്യൂ ജനറേഷൻ പ്രളയം 11 വർഷങ്ങൾക്കു മുൻപെ 'തുടങ്ങുമായിരുന്നു.. സിനിമാ ഫോറ' മെന്ന മഹത്തായ ഒരു പദ്ധതിയേ ഇതേ producerse aossciation ഭാരവാഹികൾ മറ്റു പലർക്കും വേണ്ടി തച്ചുടച്ചു തരിപ്പണമാക്കിയില്ലായിരുന്നുവെങ്കിൽ..

തീയറ്ററുകാരുടെ 50% ശതമാനം സാമ്പത്തിക ഷെയറോടെ അന്ന് ഒന്നരക്കോടി രൂപ വരെ ബഡ്ജറ്റുള്ള പുതുമുഖചിത്രങ്ങൾ നിർമ്മിച്ചു വിതരണം ചെയ്യാൻ രൂപീകരിച്ച സിനിമാഫോറത്തിന്റെ ചെയർമാനായിരുന്നു ഞാൻ.

തീയറ്റർ ഉടമ ടി.ടി.ബേബി ജനറൽ കൺവീനറും സാഗ അപ്പച്ചൻ ഫിനാൻസ് കൺവീനറുമൊക്കെയായി എല്ലാ വിഭാഗക്കാരെയും ഉൾപ്പെടുത്തി രൂപീകരിച്ച വലിയ കമ്മിറ്റിയായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞ് ആ ഫോറത്തോടു സഹകരിക്കരുത് എന്നു കാണിച്ച് അന്നത്തെ producerse aossciation അയച്ച കത്ത് ഇന്നും ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്..

ആർക്കു വേണ്ടിയാണ് പുതുമുഖ സിനിമകളുടെ ആ സംരംഭം അന്ന് വേണ്ടന്നു വച്ചത്? കുന്നംകുളം തീയറ്റർ ഉടമയായ ശ്രീ ടി.ടി ബേബിയേ ഒന്നു വിളിച്ചു ചോദിച്ചാൽ ഏതു സിനിമാക്കാരനേയും വേദനിപ്പിക്കുന്ന ആ വിവരം അറിയാൻ കഴിയും.

മലയാള സിനിമയ്ക്ക് വേണ്ടി ഒത്തിരി ത്യാഗം സഹിച്ചെന്നു പറയുന്ന പലരും ആർക്കുവേണ്ടിയാണ് ത്യഗം ചെയ്യുന്നതെന്ന് മലയാള സിനിമാ ചരിത്രം മറന്നു പോകുന്നവർ ഒന്നോർക്കട്ടെ എന്നു കരുതിയാണ് യാതൊരു അതിശയോക്തിയുമില്ലാതെ സത്യസന്ധമായി ചിലകാര്യങ്ങൾ ഇവിടെ കുറിച്ചത്.

ഫിലിം ചേംബറിനോടുള്ള ദേഷ്യം തീർക്കൻ വേറെ ചേമ്പർ തുടങ്ങുമെന്നു വരെ ചിലർ പറഞ്ഞപോഴും ബാലിശമായ ആ നീക്കത്തെ ഞാൻ എതിർത്തിരുന്നു.. സിനിമയിൽ ഇന്നും സംഭവിക്കുന്ന പല അപജയങ്ങൾക്കും കാരണം നിലപാടുകൾ ഇല്ലാത്ത സ്വാർത്ഥരായ വ്യക്തികളുടെ പ്രവർത്തികളാണ്. അവരുടെ കൂട്ടായ്മക്കാണ് ഭൂരിപക്ഷവും പബ്ലിസിറ്റിയും എന്നതുകൊണ്ട് അവർക്ക് എന്നും ഇതു തുടരാൻ കഴിയുമെന്നു പ്രതീക്ഷിക്കണ്ട..

കാവ്യ നീതി എന്നൊന്നുണ്ട്. ഇനിയും ധാരാളം സംസാരിക്കുന്ന തെളിവുകളും അനുഭവങ്ങളും ചൂണ്ടിക്കാണിക്കാനുണ്ട് സമയം ഇല്ലാത്തതിനാൽ പിന്നീടാകട്ടെ.. നന്ദി.. നമസ്‌കാരം...വിനയൻ.....

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP