Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് ഗവർണറെന്ന സന്ദേശം പ്രചരിച്ചത് കാട്ടുതീ വേഗത്തിൽ; ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ പ്രചാരണം ശക്തമായി; രഘുറാമിനെ താഴെയിറക്കിയ മോദിയുടെ തീരുമാനം തെറ്റായിരുന്നെന്നു സ്ഥാപിക്കാൻ ആവേശത്തോടെ കൂടെക്കൂടി യുകെ മലയാളികളും; തെറ്റായ പ്രചാരണമെന്നും മറ്റു ജോലിയൊന്നും തേടുന്നില്ലെന്നും പ്രതികരിച്ച് രഘുറാം രാജൻ

രഘുറാം രാജൻ ബാങ്ക് ഓഫ് ഇംഗ്‌ളണ്ട് ഗവർണറെന്ന സന്ദേശം പ്രചരിച്ചത് കാട്ടുതീ വേഗത്തിൽ; ശശി തരൂർ കൂടി ഷെയർ ചെയ്തതോടെ പ്രചാരണം ശക്തമായി; രഘുറാമിനെ താഴെയിറക്കിയ മോദിയുടെ തീരുമാനം തെറ്റായിരുന്നെന്നു സ്ഥാപിക്കാൻ ആവേശത്തോടെ കൂടെക്കൂടി യുകെ മലയാളികളും; തെറ്റായ പ്രചാരണമെന്നും മറ്റു ജോലിയൊന്നും തേടുന്നില്ലെന്നും പ്രതികരിച്ച് രഘുറാം രാജൻ

കെ ആർ ഷൈജുമോൻ

ലണ്ടൻ: ലോകമെങ്ങും സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയപ്പോൾ ആ കുഴിയിൽവീഴാതെ ഇന്ത്യയെ പിടിച്ചു നിർത്തിയതിൽ ഒരാളുടെ പങ്കു മാത്രമാണ് എങ്ങും ചർച്ചയായത്. സാക്ഷാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവർണർ ആയിരുന്ന രഘുറാം രാജന്റെ. അമേരിക്കയും യൂറോപ്പും ചൈനയും വരെ കുലുങ്ങിയ മാന്ദ്യം ഇന്ത്യയെ തൊടാതെ പോയപ്പോൾ സകല രാജ്യങ്ങളും ആഗ്രഹിച്ചിരിക്കും ഇതുപോലൊരു ബാങ്ക് ഗവർണറെ ലഭിക്കാൻ. എന്നാൽ ശക്തമായ രാഷ്ട്രീയ മേൽക്കോയ്മയുള്ള ഇന്ത്യൻ സംവിധാനത്തിൽ ഒളിഞ്ഞും തെളിഞ്ഞും രഘുറാം രാജന് എതിരെ നീക്കം ഉണ്ടായിരുന്നു എന്നത് വ്യക്തമാണ്.

ഇന്ത്യൻ പ്രധാനമന്ത്രി ആയിരുന്ന മന്മോഹൻ സിങ് യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിൽ നിന്ന് ഇന്ത്യയിൽ എത്തിച്ച രഘുറാം രാജന് ഹോങ്കോങ് യൂണിവേഴ്‌സിറ്റിയും ലണ്ടൻ ബിസിനസ് സ്‌കൂളും അടക്കമുള്ള പ്രശസ്തമായ സ്ഥാപനങ്ങൾ ഡോക്ടറേറ്റ് നൽകി ആദരിച്ചപ്പോഴും രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മന്മോഹൻ സിങ്ങിന് പിന്മുറക്കാരനായി എത്തിയ നരേന്ദ്ര മോദിയുമായി പലപ്പോഴും തുറന്ന ഏറ്റുമുട്ടൽ വേണ്ടിവന്നു. അപ്പോഴാണ് രഘുറാം രാജൻ റിസർവ് ബാങ്കിന്റെ പടിയിറങ്ങിയത് എന്ന് പരസ്യമായ രഹസ്യമാണ്.

താൻ വീണ്ടും യൂണിവേഴ്‌സിറ്റി പഠന രംഗത്തേക്ക് മടങ്ങും എന്നായിരുന്നു രഘുറാം രാജൻ റിസർവ് ബാങ്കിന്റെ പടിയിറങ്ങിയപ്പോൾ വെളിപ്പെടുത്തിയത് എങ്കിലും പിന്നീട് അദ്ദേഹം പൊടുന്നനെ ചുമതലകൾ ഏറ്റെടുത്തിരുന്നില്ല. അടുത്ത കാലത്തു രാജ്യസഭയിൽ അദ്ദേഹത്തെ എത്തിക്കാനും ശ്രമം ഉണ്ടായെങ്കിലും അദ്ദേഹത്തിന്റെ താൽപ്പര്യക്കുറവിൽ ആ ശ്രമവും നടന്നില്ല.

ഇതിനിടയിൽ ഒട്ടേറെ രാജ്യങ്ങൾ അദ്ദേഹത്തിന്റെ പ്രാവീണ്യം മുതലാക്കാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ വഴിയിൽ അദ്ദേഹത്തിന്റ മിടുക്കു മുതലാക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ശ്രമിക്കുന്നു എന്ന വാർത്തക്കു ലോകമെങ്ങും വലിയ പ്രാധാന്യമാണ്. ലഭിച്ചത് സ്വാഭാവികമായും ഇന്ത്യക്കാർ ഈ വാർത്ത ആഘോഷമാക്കുകയും ചെയ്തു. മോദി വിരോധം മനസ്സിൽ സൂക്ഷിക്കുന്നവർ മോദിയുടെ തെറ്റായ നിലപാടിന് കാലം കാത്തുവച്ച മറുപടിയായി രഘുറാം രാജന്റെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിലേക്കുള്ള നാമനിർദ്ദേശം കണക്കാക്കുകയും ചെയ്തു.

ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞ ദിവസം യുകെ മലയാളികൾ ഒരു പടി കൂടി കടന്ന പ്രകടനമാണ് നടത്തിയത്. ആരോ സൂത്രശാലികൾ തയ്യാറാക്കിയ രഘുറാം രാജന്റെ ചിത്രവും പൂക്കൾ ആലേഖനം ചെയ്ത അനുമോദന സന്ദേശവും ഒക്കെയായി രാജ്യസ്‌നേഹം കാട്ടാൻ മലയാളി സമൂഹം വാട്‌സാപ്പിൽ മത്സരിക്കുക ആയിരുന്നു. തെറ്റായ സന്ദേശമാണ് എന്ന് ചൂണ്ടിക്കാട്ടിയിട്ടും പലരും അംഗീകരിക്കാൻ തയ്യാറാകാതിരുന്നതും രഘുറാം രജനിൽ ഉള്ള വിശ്വാസവും മോദിയോടുള്ള രാഷ്ട്രീയ എതിർപ്പും മൂലം ആണെന്ന് വ്യക്തം.

സാമ്പത്തിക രംഗത്ത് മികച്ച നേട്ടങ്ങൾ സ്വന്തമാക്കിയ ഒട്ടേറെ പേരുടെ പാനലിൽ ആണ് രഘുറാം രാജന്റെ പേര് പ്രത്യക്ഷപ്പെട്ടത് എങ്കിലും ഇപ്പോൾ സാധ്യത പട്ടികയിൽ നിന്നും അദ്ദേത്തിന്റെ പേര് ഒഴിവാക്കപ്പെട്ടിരിക്കുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കാതെയാണ് യുകെ മലയാളികൾ രഘുറാം രാജന് വേണ്ടി പ്രചാരണം ഏറ്റെടുത്തത്. എന്നാൽ ഇപ്പോഴും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് ലഭിക്കാവുന്ന ഏറ്റവും മികച്ച ഗവർണർ രഘുറാം രാജൻ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. കാരണം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് പിന്തുടരാവുന്ന നയത്തിന്റെ ഏകദേശ രൂപമാണ് രഘുറാം രാജൻ ഇന്ത്യയിൽ നടപ്പാക്കിയിരുന്നത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തിരുന്നു.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ പതിനായിരം കോടിയിലേറെ രൂപ തട്ടിച്ച കേസിലും സോഷ്യൽ മീഡിയ രഘുറാം രാജന്റെ പേര് ഉപയോഗിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പി ചിദംബരത്തിനും താൻ മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് രാജൻ പറഞ്ഞതായി വാക്കുകളാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്. ഇതിനെതിരെ അദ്ദേഹം തന്നെ വിശദീകരണവും നൽകിയിരുന്നു.

ഇപ്പോഴും രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണായി നിയമിച്ചെന്ന തരത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തതന്നെയെന്ന സ്ഥിരീകരണവും പുറത്തുവന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത പിന്നീട് മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നെന്ന് ആൾട്ട്‌ന്യൂസ് വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്തു. ഇത്തരത്തിൽ പ്രചരിച്ച വ്യാജവാർത്ത ശശി തരൂർ എംപിയടക്കം നിരവധി പ്രമുഖർ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് വലിയ പ്രചാരം നേടിയത്. ഏപ്രിൽ 28ന് ഒരു ഫേസ്‌ബുക്ക് അക്കൗണ്ടിലാണ് ഇതു സംബന്ധിച്ച വാർത്ത ആദ്യം വരുന്നത്.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണായി തെരഞ്ഞെടുക്കപ്പെട്ട രഘുറാം രാജന് അഭിനന്ദനങ്ങൾ എന്ന തരത്തിലായിരുന്നു വാർത്ത. ഈ വാർത്ത 7000ൽ അധികം തവണ ഷെയർ ചെയ്യപ്പെടുകയും രഘുറാം രാജന് പ്രമുഖരടക്കം സമൂഹമാധ്യമങ്ങളിലുടെ അഭിനന്ദനം അറിയിക്കുകയുമായിരുന്നു. ഇപ്പോൾ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്നും ഇപ്പോഴുള്ള ജോലിയിൽ താൻ സംതൃപ്തനാണെന്നും രഘുറാം രാജൻ പ്രതികരിച്ചുവെന്നും വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്യുന്നു. പുതിയ ജോലിക്കായി ശ്രമമൊന്നും നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രഘുറാം രാജൻ മാജിക്കിലേക്കു ബാങ്ക് ഓഫ് ഇംഗ്ലണ്ടും

തന്റെ വ്യക്തമായ സാമ്പത്തിക നിരീക്ഷണത്തിൽ ഇന്ത്യയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീഴ്‌ത്താതെ മുന്നോട്ടു നയിച്ച റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ രഘുറാം രാജന്റെ പരീക്ഷണ തന്ത്രങ്ങൾ തന്നെയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിനും വഴികാട്ടിയായി കൂടെ നിന്നത്. പണപ്പെരുപ്പത്തെ കൈപ്പിടിയിൽ നിർത്തിയാൽ സാമ്പത്തിക വളർച്ച ഉറപ്പിക്കാം എന്നതായിരുന്നു രഘുറാം രാജൻ മാജിക്കിന്റെ കാതൽ. ഇതിനായി പലിശ നിരക്ക് അൽപം ഉയർത്തി നിർത്തുന്നതിൽ തെറ്റില്ല എന്നും അദ്ദേഹത്തിന് തെളിയിക്കായി. ഈ ഫോർമുലയുടെ ചുവടു പിടിച്ചാണ് ഒരു ദശകത്തോളം താഴ്ന്നു നിന്ന പലിശ നിരക്ക് ആദ്യമായി ഉയർത്താൻ ഏതാനും മാസം മുൻപ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചത്.

പലിശ നിരക്ക് ഉയർന്നാൽ ജീവിത ഭാരം കൂടും എന്ന തിയറി ഒരു വശത്തു നിൽക്കെ പണപ്പെരുപ്പത്തെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ അതിന്റെ ആഘാതം കുറച്ചു ജനത്തിന് ചെറിയ ആശ്വാസം നൽകാൻ കഴിയും എന്നതാണ് രഘുറാം രാജൻ ഇന്ത്യയിൽ നടത്തിയ പരീക്ഷണം വഴി ലോകം കണ്ടറിഞ്ഞത്. പ്രധാനമന്ത്രി മോദിയുമായി ഉടക്കി സ്ഥാന ത്യാഗം നടത്തിയെങ്കിലും അദ്ദേഹം പടിയിറങ്ങിയ ശേഷം ഇന്ത്യൻ വളർച്ചയിൽ പടിയായി താഴോട്ടിറക്കവും ഉണ്ടായിരിക്കുകയാണ്. ഇത് തെളിയിക്കുന്നതും രാജന്റെ വഴിയായിരുന്നു ശരിയെന്നാണ്.

അടുത്ത വർഷം ജൂണിലാണ് നിലവിലുള്ള ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവർണർ മാർക്ക് കാർണിയുടെ കാലാവധി അവസാനിക്കുന്നത്. രഘുറാം രാജനെ പോലെ മാർക്ക് കാർണി പടിയിറങ്ങുന്നതും ഒട്ടേറെ പേർക്ക് ആശ്വാസമായി മാറിയേക്കും. ഉപദേശകരുടെ നയങ്ങൾക്ക് തല വച്ച് കൊടുക്കാതെ സ്വന്തം നയങ്ങൾ നടപ്പാക്കി ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ പിടിച്ചു നില്ക്കാൻ പ്രാപ്തി നല്കിയിട്ടാകും തന്റെ പടിയിറക്കം എന്ന് മാർക്ക് കാർണി പലവട്ടം പരസ്യമായി പറഞ്ഞിട്ടുണ്ട്. ഒരു ഘട്ടത്തിൽ പ്രധാനമന്ത്രി തെരേസ മേയുമായി നേരിട്ട് ഏറ്റുമുട്ടേണ്ട സന്ദർഭവവും കാർണിക്കുണ്ടായി. എന്നാൽ ആ ഘട്ടത്തിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം. പലിശ നിരക്ക് കൂട്ടാൻ സർക്കാരിൽ നിന്നും സമ്മർദ്ദം ഉണ്ടായപ്പോൾ തനിക്കു തന്റെ ജോലി ചെയ്യാൻ അറിയാം എന്ന ചുട്ട മറുപടിയാണ് മാർക്ക് കാർണി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP