Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

35 വർഷം മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കാൻ മുൻപിൽ നിന്ന എഴുത്തുകാരന് നാളെ കരൾ മാറ്റ ശസ്ത്രക്രിയ; പ്രിയതമന് വേണ്ടി കരൾപകുത്തു നൽകുന്നത് ഭാര്യ കണിമോൾ; ഇൻലന്റ് രൂപത്തിലുള്ള 'ഉൺമ' മാസികയുടെ നടത്തിപ്പുകാരൻ നൂറനാട് മോഹന് രണ്ട് ലക്ഷത്തിന്റെ സഹായം നൽകി മറുനാടൻ കുടുംബവും

35 വർഷം മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കാൻ മുൻപിൽ നിന്ന എഴുത്തുകാരന് നാളെ കരൾ മാറ്റ ശസ്ത്രക്രിയ; പ്രിയതമന് വേണ്ടി കരൾപകുത്തു നൽകുന്നത് ഭാര്യ കണിമോൾ; ഇൻലന്റ് രൂപത്തിലുള്ള 'ഉൺമ' മാസികയുടെ നടത്തിപ്പുകാരൻ നൂറനാട് മോഹന് രണ്ട് ലക്ഷത്തിന്റെ സഹായം നൽകി മറുനാടൻ കുടുംബവും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 35 വർഷമായി മലയാള സാഹിത്യത്തെ പരിപോഷിപ്പിക്കാൻ രംഗത്തുള്ള സാഹിത്യക്കാരന് നാളെ കരൾമാറ്റ ശസ്ത്രക്രിയ. ഭർത്താവിന് കരൾരോഗമാണെന്ന് അറിഞ്ഞപ്പോൾ തന്റെ കരൾ അദ്ദേഹത്തിന് പകുത്തുനൽകി ജീവിതം തുടരാൻ കാണിച്ചത് കണിമോളണ്. നാളെയാണ് അമൃത ആശുപത്രിിൽ കരൾമാറ്റ ശസ്ത്രക്രിയ നടക്കുക. അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ മലയാളം അദ്ധ്യാപികയും കവയിത്രിയുമാണ് കണിമോൾ.

ഏകാന്ത സാഹിത്യ പ്രസ്ഥാനത്തിലൂടെ ഒരു നാടിന്റെ പേര് അക്ഷരലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തിയാണ് നൂറനാട് മോഹൻ. 'ഉൺമ'യെന്ന ചെറു മാസികയുടെ പത്രാധിപർ എന്നതിലുപരി പുസ്തക പ്രസാധകൻ, എഴുത്തുകാരൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. മദ്യത്തിനെതിരേ അക്ഷരത്തിലൂടെ പോരാടിയ മോഹന് ലിവർ സിറോറിസാണെന്ന് കണ്ടെത്തിയപ്പോൾ അമൃത ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ച ഏക പോംവഴി കരൾ മാറ്റിവയ്ക്കലാണെന്ന് നിർദ്ദേശിക്കുകയായിരുന്നു. യാതൊരു സങ്കോചവും കൂടാതെ കണിമോൾ ഭർത്താവിന് കരൾ പകുത്തു നൽകാൻ തയ്യാറാണെന്ന് സമ്മതമറിയിച്ചു.

ശസ്ത്രക്രിയക്ക് തടസായിരുന്നത് വലിയ തുക തന്നെയായിരുന്നു. ഇതിലേക്ക് മറുനാടൻ മലയാളി കുടുംബവും രണ്ട് ലക്ഷം രൂപ ധനസഹായം നൽകുകയുണ്ടായി. മറുനാടന്റെ സഹോദരന സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴിയാണ് മോഹന് ധനസഹായം എത്തിച്ചത്. കേരളത്തിലെ മുഴുവൻ എഴുത്തുകാരന്മാരുമായും, സാംസ്‌കാരിക നായകന്മാരുമായും അടുത്ത ബന്ധം പുലർത്തുന്ന അസാധാരണ മികവുള്ള ഒരു സാംസ്‌കാരിക നായകനായിരുന്നു മോഹൻ. അദ്ദേഹത്തിന് കോട്ടയം മണർകാട് പള്ളിയിൽ വച്ചാണ് പണം നൽകിയത്.

നൂറനാട് മോഹന്റെ കഥ ഇങ്ങനെ

ഇരുപതാം വയസ്സിൽ 1986 ജനുവരി 19നാണ് നൂറനാട് മോഹൻ എന്ന യുവാവ് ഉൺമ ഇൻലൻഡ് മാസിക നൂറനാട് ഗ്രാമത്തിൽനിന്ന് തുടങ്ങുന്നത്. മലയാളക്കരയിൽ പിന്നീട് അതൊരു വിപ്ളവമായി മാറി. മലയാളത്തിലെ മിക്ക പ്രശസ്തരായ എഴുത്തുകാരും ആ ചെറുപ്പക്കാരന്റെ കൊച്ചു മാസികയിൽ തങ്ങളുടെ കൃതികൾ പ്രസിദ്ധീകരണത്തിനായി നൽകി. പട്ടണിയും പരിവട്ടവുമായി നടന്ന കാലത്തുൾപ്പെടെ ഉൺമയെന്ന ആ സാഹിത്യരംഗത്തെ ആ വിപ്ളവ സംരംഭം ജീവൻകെടാതെ കാത്തു സൂക്ഷിച്ചു നൂറനാട് മോഹൻ. ഉൺമയെന്ന മാസികയുടെ പേരിൽ പ്രശസ്തനായതോടെ ആ ചെറുപ്പക്കാരനെ പിന്നീട് സാഹിത്യാസ്വാദകരും സുഹൃത്തുക്കളും ഉണ്മ മോഹൻ എന്നുവിളിച്ചു.

അനീതിക്കും അസമത്തങ്ങൾക്കും ജാതിചിന്തകൾക്കും എതിരെ തന്റെ തൂലിക ചലിപ്പിച്ച നന്മയുടെ പ്രതീകമാണ് ഉണ്മ മോഹൻ. ഇൻലൻഡ് മാസികയും സാഹിത്യ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോഴും ധനികനാവാൻ കഴിയാതെ പോയ ഒരു പ്രസാധകൻ. എന്നാൽ പൊടുന്നനെ വിധി അദ്ദേഹത്തെ വേട്ടയാടുന്നു. ഒരു വർഷക്കാലം മുമ്പ്കാലിന് നീരുവന്നതോടെയാണ് തുടക്കം. ഏറെ ചികിത്സകൾക്കും പരിശോധനകൾക്കും പിന്നാലെ ലിവർ സിറോസിസ് ആണ് രോഗ കാരണമെന്ന് തിരിച്ചറിഞ്ഞു. തുടർന്നാണ് കരൾമാറ്റ ശസ്ത്രക്രിക്ക് തീരുമാനിച്ചത്.

ഇതിലേക്ക് പണം കണ്ടെത്താനായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഈസ്റ്റർ വിഷു അപ്പീൽ വഴിയാണ് തുക കണ്ടെത്തിയത്. മദ്യപാനമോ പുകവലിയോ ഇല്ലാത്ത വ്യക്തിയാണ് മോഹനന് ലിവർ സിറോസിസ് ബാധിച്ചതോടെ വിഷമത്തിലായ ഈ കുടുംബത്തെ സഹായിക്കാനാണ് ചാരിറ്റി ഫൗണ്ടേഷൻ തയ്യാറായത്.

കഴിഞ്ഞ 35 വർഷമായി മലയാള സാഹിത്യലോകത്ത് അറിയപ്പെടുന്ന വേറിട്ട വ്യക്തിത്വമാണ് മോഹനൻ. കരൾ മാറ്റിവെക്കുന്നതിന് 35 ലക്ഷം രൂപയാണ് അമൃത ആശുപത്രി ചെലവായി പറഞ്ഞിരിക്കുന്നത്. അനുബന്ധ ചികിത്സ ഉൾപ്പടെ 50 ലക്ഷമെങ്കിലും കരുതേണ്ടിവരും. പക്ഷെ ഇപ്പോഴും ഇരുട്ടിൽ തപ്പുന്ന മോഹനൻ കനിവുള്ളവരുടെ സഹായം എവിടെനിന്നെങ്കിലും ലഭിക്കും എന്ന ആത്മ വിശ്വാസത്തിലാണ്. സഹജീവി സ്‌നേഹം എത്ര ഉണ്ടാവും എന്ന് മനസിലാക്കാൻ അവസരം ലഭിച്ചു എന്നാണ് മോഹനൻ പറഞ്ഞത്. മലയാളികളായ പാവപ്പെട്ട എഴുത്തുകാരെ സഹായിക്കാനായി തുടങ്ങിയ ഒരു സംഘടനയുടെ ആളുകൂടിയാണ് മോഹനൻ. ഇവരുടെയെല്ലാം സഹായം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് മോഹനൻ.

കേരളത്തിലെ മിക്ക സാഹിത്യകാരന്മാരും എഴുതിയ പ്രസ്ഥാനം

കേരളത്തിലെ പഴയതും പുതിയതുമായ മിക്ക സാഹിത്യകാരന്മാരും എഴുതിയ പ്രസിദ്ധീകരണമാണ് മോഹനന്റെ ഉൺമ ഇൻലന്റ് മാസിക. കേരളത്തിലെ എം ടി വാസുദേവൻ നായർ ഉൾപ്പടെ എല്ലാ സാഹിത്യ സാംസ്‌കാരിക നായകന്മാരുമായി നല്ല ബന്ധം പുലർത്തി വന്നിരുന്നയാളാണ് മോഹനൻ. ഉണ്മയിൽ എഴുതാത്ത സാംസ്‌കാരിക സാഹിത്യ നായകർ കുറവാണ്. ഏറ്റവും അടുത്ത 60 സാംസ്‌കാരിക നായകർക്ക് തന്റെ അവസ്ഥ സൂചിപ്പിച്ചു കത്ത് എഴുതിയെങ്കിലും വിരലിൽ എണ്ണാവുന്നവർ മാത്രമാണ് മറുപടി പോലും കൊടുത്തത്. എന്നാലും പ്രതീക്ഷ കൈവിട്ടിട്ടില്ല അദ്ദേഹം. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ കവി പ്രഭാവർമ്മ ഉൾപ്പെടെയുള്ളവരും അടുത്ത ബന്ധം പുലർത്തുന്നുണ്ട് മോഹനനുമായി. അതിനാൽ എല്ലാ ഭാഗത്തുനിന്നും സഹായം ഉണ്ടാവുമെന്നും ശസ്ത്രക്രിയ നടത്ത സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താമെന്നും ഉള്ള പ്രതീക്ഷയിലാണ് നൂറനാട് മോഹൻ.

ഉൺമയ്ക്ക് 32 വയസ്സായി. ഉൺമയുടെ കുഞ്ഞൻപേജുകളിൽ പ്രത്യക്ഷപ്പെട്ട എഴുത്തുകാർ നിരവധി പേരുണ്ട്. ശൂരനാട് കുഞ്ഞൻപിള്ള, ബഷീർ, ഒ എൻ വി, എം ടി, മാധവിക്കുട്ടി കടമ്മനിട്ട, അഴീക്കോട്, എംടി, എം മുകുന്ദൻ, സച്ചിദാനന്ദൻ, സിവിക് ചന്ദ്രൻ, കുരീപ്പൂഴ ഉൾപ്പെടെ ആയിരത്തിലേറെ പേർ പ്രശസ്തരായശേഷവും അതിന് മുമ്പുമെല്ലാം ഉണ്മയിൽ അക്ഷരങ്ങളിലൂടെ ഇടംപിടിച്ചവരാണ്. വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ മോഹനും കൂട്ടുകാരും ചേർന്ന് 'സരണി' എന്നൊരു കൈയെഴുത്തുമാസിക തുടങ്ങിയിരുന്നു.

പിന്നീടാണ് ഒരു സാഹിത്യസുഹൃത്തുമൊത്ത് 'ഉൺമ' പ്രസിദ്ധീകരണമാരംഭിക്കുന്നത്. സുഹൃത്ത് പിന്നീട് മൂന്നു വർഷമായപ്പോഴേക്കും ഇൻലാൻഡ് മാസിക 16 പേജുള്ള മിനി മാസികയായി. ദാരിദ്ര്യം നിറഞ്ഞ ഒരു ജീവിതസാഹചര്യത്തിൽനിന്ന്, ഒരു ഗ്രാമത്തിന്റെ പരിമിതികളിൽനിന്ന്, സാഹിത്യ പരിപോഷണമെന്ന ലക്ഷം മുറുകെപിടിച്ചാണ് മോഹനൻ ഈ മാസിക ഇത്രയും കാലം നടത്തിയത്.

മിനിമാസിക കൂടാതെ, ആയിരത്തോളം മിനി മാസികകളുടെയും ഒരുലക്ഷം കത്തുകളുടെയും പ്രദർശനം, ഒരുവണ്ടി കവികളെ ഉൾപ്പെടുത്തി സ്നേഹസന്ദേശ കാവ്യതീർത്ഥാടനം, സാംസ്‌കാരികസമ്മേളനങ്ങൾ, സാഹിത്യക്യാമ്പുകൾ, പ്രതിമാസ സുഹൃത്സംഗമം, എഴുത്തുകൂട്ടം, പുസ്തകമേളകൾ, വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതികൾ, റേഡിയോ പ്രചാരണം, പാർശ്വവൽക്കരിക്കപ്പെട്ട എഴുത്തുകാരെ ആദരിക്കുന്ന അക്ഷരദക്ഷിണ പുരസ്‌കാരം, നിർധനരായ എഴുത്തുകാർക്ക് സ്നേഹസാന്ത്വനം പകരാൻ അക്ഷരനിധി ഇത്തരത്തിൽ നിരവധി സാംസ്‌കാരിക ഇടപെടലുകൾ മോഹനൻ നടത്തി.

പതിനഞ്ചുവർഷം കഴിഞ്ഞപ്പോൾ തന്റേടത്തോടെ പുസ്തക പ്രസിദ്ധീകരണ രംഗത്തേക്ക് കടന്നു ഉൺമ. കവി പി കെ ഗോപിയുടെ മലയാളപ്പൂക്കൾ എന്ന ലളിതഗാന സമാഹാരവും, ഒപ്പ് എന്ന കവിതാസമാഹാരവുമായിരുന്നു ആദ്യകൃതികൾ. എന്തായാലും ഉൺമ പുസ്തക പ്രസാധനരംഗത്തും വളർന്നു. അറുനൂറിലേറെ പുസ്തകം ഇതിനകം പുറത്തിറങ്ങി. ഇപ്പോഴും ഉൺമയ്ക്ക് ഓഫീസോ ജീവനക്കാരോ ഇല്ല. നോവലിസ്റ്റ് സി രാധാകൃഷ്ണൻ ഒരിക്കൽ ഉൺമയുടെ വേദിയിൽനിന്ന് വിശേഷിപ്പിച്ചതുപോലെ, ഉൺമ മോഹൻ ഒരു ഏകാംഗ സാംസ്‌കാരിക പ്രസ്ഥാനമാണ്.

വായനക്കാർക്കും സഹായിക്കാം

നൂറനാട് മോഹനെ സഹായിക്കാൻ താൽപര്യമുള്ള സുമനസ്സുകൾക്ക് അദ്ദേഹത്തിന് ധനസഹായമെത്തിക്കാം. അക്കൗണ്ട് നമ്പരും വിവരങ്ങളും ഇപ്രകാരം: നൂറനാട് മോഹൻ, എസ്.ബി.ഐ നൂറനാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 57054379242, IFSC SBIN 0070091.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP