Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രപഞ്ചരഹസ്യങ്ങൾ തേടുന്നവനായി സുദർശനെ വളർത്തിയത് കുട്ടിക്കാലത്ത് ഫിസിക്സിൽ പിതാവും ഗണിതത്തിൽ മാതാവും കൊളുത്തിയ അഭിനിവേശം; ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി നോബലിന്റെ പടിവാതിൽക്കൽ പലവട്ടം എത്തിയിട്ടും കൈവിട്ട് സ്വീഡിഷ് അക്കാദമി

പ്രപഞ്ചരഹസ്യങ്ങൾ തേടുന്നവനായി സുദർശനെ വളർത്തിയത് കുട്ടിക്കാലത്ത് ഫിസിക്സിൽ പിതാവും ഗണിതത്തിൽ മാതാവും കൊളുത്തിയ അഭിനിവേശം; ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി നോബലിന്റെ പടിവാതിൽക്കൽ പലവട്ടം എത്തിയിട്ടും കൈവിട്ട് സ്വീഡിഷ് അക്കാദമി

ഭൗതിക ശാസ്ത്ത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതിയ പേരാണ് ഡോ. ഇ.സി.ജി സുദർശന്റേത്. ആധുനിക ഭൗതിക ശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ അത്രമേൽ വലുതാണ്. പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ടാക്കിയോണുകളുടെ കണ്ടെത്തൽ ഇദ്ദേഹത്തിന്റെ സംഭാവന ആയിരുന്നു. ക്വാണ്ടം പ്രകാശീയത (ക്വാണ്ടം ഓപ്ടിക്സ്) എന്ന പഠനശാഖയ്ക്ക് അടിത്തറ സൃഷ്ടിച്ചയാൾ, സാക്ഷാൽ ആൽബർട്ട് ഐൻസ്‌റ്റൈൻ ആവിഷ്‌ക്കരിച്ച വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തത്തിന്റെ സാധ്യതയെ പ്രകാശവേഗമെന്ന അതിർത്തിക്കപ്പുറത്തേക്ക് ആദ്യമായി കൈപിടിച്ചു നടത്തിയ ശാസ്ത്രജ്ഞനും ഇദ്ദേഹമായിരുന്നു.

കോട്ടയത്ത് പള്ളം എണ്ണയ്ക്കൽ തറവാട്ടിൽ 1931 സെപ്റ്റംബർ 16 ന് ജനിച്ച എണ്ണയ്ക്കൽ ചാണ്ടി ജോർജാണ് പിൽക്കാലത്ത് എണ്ണയ്ക്കൽ ചാണ്ടി ജോർജ് ആണ് ഇസിജി സുദർശൻ എന്ന പേരിൽ പ്രശസ്തനായത. എണ്ണയക്കൽ ഐപ്പ് ചാണ്ടിയുടെയും കൈതയിൽ വർഗീസ് അച്ചാമ്മയുടെയും മൂന്നാമത്തെ മകൻ. കുഞ്ഞുന്നാളിൽ സുദർശന്റെ സംശയങ്ങൾക്ക് അച്ഛനും അമ്മയും നൽകിയ മറുപടിയിൽ നിന്നാണ് ലോകം അറിയപ്പെടുന്ന മഹാശാസ്ത്രജ്ഞനിലേക്കുള്ള സുദർശന്റെ ചുവട് വെയ്‌പ്പ്.

അദ്ദേഹം ഈ കഥയെ കുറിച്ച് പലവട്ടം തന്റെ സംഭാഷണങ്ങളിൽ പറഞ്ഞിട്ടുണ്ട്. ' എനിക്ക് നാലഞ്ച് വയസ്സുള്ളപ്പോൾ ഞങ്ങളുടെ വീട്ടിലൊരു ഗ്രാൻഡ്ഫാദർ ക്ലോക്കുണ്ടായിരുന്നു. എന്റെ ഫാദർ ഇടയ്ക്കൊക്കെ അതെടുത്ത് എണ്ണയിടും. അപ്പോൾ അതിന്റെ അകം എനിക്ക് കാണിച്ചു തരും. ദേ ഈ ചക്രം കറങ്ങുന്നത് സമയത്തിനുവേണ്ടി, മറ്റേ ചക്രം മണിയടിക്കാൻ എന്നൊക്കെ. അതെനിക്ക് വലിയ അത്ഭുതമുണ്ടാക്കി. അല്ലാത്തപ്പോൾ കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങൾ, സമയമാകുമ്പോൾ പെട്ടന്ന് ഞരങ്ങിയും മൂളിയുമൊക്കെ കഴിഞ്ഞ് ശബ്ദമുയർത്തുന്നു!' -സുദർശൻ വിവരിക്കുന്നു. ആ കുട്ടിയുടെ മനസിൽ ഫിസിക്സിനോട് സ്ഥായിയായ താത്പര്യം കൊളുത്തിവെയ്ക്കുകയാണ് പിതാവ് ചെയ്തത്. ഘർഷണം, ഊർജം, ദോലനം തുടങ്ങിയ സംഗതികളെപ്പറ്റി പ്രാഥമിക ധാരണ ആ ബാലമനസിൽ ഉരുത്തിരിയുന്നത് അങ്ങനെയാണ്.

ചെറുപ്പത്തിലുണ്ടായ മറ്റൊരു സംഭവത്തിലെ നായിക അമ്മയാണ്. നല്ലൊരു അദ്ധ്യാപികയായിരുന്നു അച്ചാമ്മ. 'പ്രസവാവധിക്കാലത്ത് ഞാൻ മാത്രമായി അവരുടെ വിദ്യാർത്ഥി. വിഷയം അരിത്മാറ്റിക്. ഇത്ര ചെറിയ കുട്ടിക്ക് കണക്കിന്റെ ഭാരം കൊടുക്കരുതെന്ന് മറ്റുള്ളവർ പറയുമായിരുന്നു. പക്ഷേ, അമ്മ പറയും, ഇവനതൊക്കെ വഴങ്ങുന്നുണ്ടെന്ന്'-സുദർശൻ ഓർക്കുന്നു. പരമ്പരാഗതരീതിയിൽനിന്ന് വ്യത്യസ്തമായിരുന്നു അമ്മ ആ കുട്ടിക്ക് പകർന്നു നൽകിയ പാഠങ്ങൾ. അതായിരുന്നു അവനെ ആവേശഭരിതനാക്കിയ ഘടകവും. ഗുണിതങ്ങളായി ലക്ഷങ്ങൾ വരുന്ന കണക്കുകൾ പോലും അവൻ അനായാസം കൈകാര്യം ചെയ്തു. മുക്കാൽ നൂറ്റാണ്ടിനിപ്പുറം സുദർശൻ ആ പഴയ ഗണിതപഠനം വിവരിക്കുന്നത് തികച്ചും കവിതാത്മകമായി ഇങ്ങനെ: 'അക്കങ്ങൾ എന്നിൽ സ്വാഭാവികമായി വിരിഞ്ഞുവന്നു'.

ഫിസിക്സിൽ പിതാവും ഗണിതത്തിൽ മാതാവും കൊളുത്തിയ അഭിനിവേശമാണ്, പ്രപഞ്ചരഹസ്യങ്ങൾ തേടുന്നവനായി സുദർശനെ വളർത്തിയതെന്ന് കരുതുന്നതിൽ തെറ്റുണ്ടാവില്ല. റോച്ചസ്റ്ററിൽ സുദർശൻ അസിസ്റ്റന്റ് പ്രൊഫസർ പദവിയിൽ നിയമിതനാകുന്നത് 1959ലാണ്. രണ്ടുവർഷം കഴിഞ്ഞ് അവിടെ തന്നെ അസോസിയേറ്റ് പ്രൊഫസറായി. ആ സമയത്താണ് ശ്രദ്ധേയമായ മറ്റൊരു അന്വേഷണം അദ്ദേഹം നടത്തുന്നത്. പ്രകാശത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന സൈദ്ധാന്തിക കണങ്ങൾ സംബന്ധിച്ച അന്വേഷണമായിരുന്നു അത്. സാക്ഷാൽ ആൽബർട്ട് ഐൻസ്‌റ്റൈൻ (18791955) അരനൂറ്റാണ്ടുമുമ്പ് ആവിഷ്‌ക്കരിച്ച ആശയം വിപുലീകരിക്കാനുള്ള ആ ശ്രമം, ശാസ്ത്രലോകത്ത് ഒരേസമയം അമ്പരപ്പും ആകാംക്ഷയും സൃഷ്ടിച്ചു.

വേദാന്തത്തെയും ഊർജതന്ത്രത്തെയും കൂട്ടിയിണക്കുന്ന സുദർശൻ, ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോൺ കണങ്ങളുടെ കണ്ടെത്തലിൽ ഐൻസ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി. വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദർശൻ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിളിച്ചു. 'പ്രകാശപരമായ അനുരൂപ്യം' എന്നു വിളിക്കപ്പെട്ട കണ്ടുപിടിത്തത്തിനു സുദർശൻ 2005 ൽ നൊബേൽ സമ്മാനത്തിന്റെ പടിപ്പുര വരെയെത്തി. ലോകമെങ്ങുംനിന്നു ശാസ്ത്രലോകം സുദർശനുവേണ്ടി വാദിച്ചെങ്കിലും, നൊബേലിന് ഒരു വർഷം മൂന്നിൽ കൂടുതൽ പേരെ പരിഗണിക്കില്ലെന്ന ന്യായത്തിൽ സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ഒഴിവാക്കി. 2007ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നൊബേൽ സമ്മാനം ലഭിക്കാത്തവർക്കു നൽകുന്ന പ്രസിദ്ധമായ ഡിറാക് മെഡലിന് 2010ൽ അർഹനായി.

കോട്ടയം സിഎംഎസ്, മദ്രാസ് ക്രിസ്ത്യൻ കോളജുകളിലും മദ്രാസ് സർവകലാശാലയിലുമായിരുന്നു ഉന്നതപഠനം. ഒരു വർഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽ റസിഡന്റ് ട്യൂട്ടറായിരുന്നു. മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ 1952 മുതൽ '55 വരെ റിസർച്ച് അസിസ്റ്റന്റായി. 1957 ൽ ന്യൂയോർക്കിലെ റോച്ചസ്റ്റർ സർവകലാശാലയിൽ ടീച്ചിങ് അസിസ്റ്റന്റായി. 1958 ൽ അവിടെനിന്നു പിഎച്ച്ഡി നേടി. 1957'59 കാലത്തു ഹാർവാർഡ് സർവകലാശാലയിൽ അദ്ധ്യാപകനായി. 1959 ൽ റോച്ചസ്റ്ററിലേക്കു മടക്കം.

1963 ൽ സ്വിറ്റ്‌സർലൻഡിലെ ബേണിലുള്ള ഇൻസ്റ്റിറ്റ്യൂട്ടിൽ വിസിറ്റിങ് പ്രഫസർ. 1964 ൽ സിറാക്കുസ് പ്രോഗ്രാം ഇൻ എലിമെന്ററി പാർട്ടിക്കിൾസിൽ ഡയറക്ടറും പ്രഫസറുമായി. 1969 മുതൽ ഓസ്റ്റിനിലെ ടെക്‌സസ് സർവകലാശാലയിൽ പ്രഫസർ.1973-'84 കാലത്ത് ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലും 1984-'90 ൽ ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ ഡയറക്ടറായും പ്രവർത്തിച്ചു. ടെക്‌സസ് യൂണിവേഴ്‌സിറ്റിയിലും പ്രഫസറായി. കോട്ടയം കേന്ദ്രമായി ശ്രീനിവാസ രാമാനുജം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചപ്പോൾ, നാടിന്റെ നേട്ടത്തിനൊപ്പം അതിന്റെ പ്രസിഡന്റായി സുദർശനുണ്ടായിരുന്നു. അമേരിക്കയിലാണു ഡോ. സുദർശന്റെ സ്ഥിരതാമസം തമിഴ്‌നാട് സ്വദേശിനി ഭാമതിയാണു ഭാര്യ. മൂന്നു മക്കൾ. എല്ലാവരും അമേരിക്കയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP