Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എല്ലാ കണ്ണുകളും ഗവർണറിലേക്ക്; തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി തിരക്കിട്ട ചർച്ചകൾ; ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് കുമാരസ്വാമി; ജെഡിഎസ് എംഎൽഎമാരെ രാജ്ഭവനിൽ കയറ്റാത്തതിനെ തുടർന്ന് കടുത്ത പ്രതിഷേധം; നിയമോപദേശത്തിന് ശേഷം തീരുമാനമെന്ന് ഗവർണർ; ചാക്കിട്ടുപിടുത്തം ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്; ഫോൺ സംഭാഷണം ചോർത്തുന്നുവെന്ന പരാതിയുമായി ബിജെപി എംപിമാർ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു

എല്ലാ കണ്ണുകളും ഗവർണറിലേക്ക്; തന്ത്രങ്ങളും മറുതന്ത്രങ്ങളുമായി തിരക്കിട്ട ചർച്ചകൾ; ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് കുമാരസ്വാമി; ജെഡിഎസ് എംഎൽഎമാരെ രാജ്ഭവനിൽ കയറ്റാത്തതിനെ തുടർന്ന് കടുത്ത പ്രതിഷേധം; നിയമോപദേശത്തിന് ശേഷം തീരുമാനമെന്ന് ഗവർണർ; ചാക്കിട്ടുപിടുത്തം ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി കോൺഗ്രസ്; ഫോൺ സംഭാഷണം ചോർത്തുന്നുവെന്ന പരാതിയുമായി ബിജെപി എംപിമാർ; കർണാടകത്തിൽ രാഷ്ട്രീയ നാടകം തുടരുന്നു

മറുനാടൻ മലയാളി ബ്യൂറോ

ബെംഗളൂരു: കർണാടകത്തിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു. തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തിന് അവകാശവാദം ഉയർത്താൻ എംഎൽഎമാരെ മുഴുവൻ ഗവർണർക്ക് മുന്നിൽ ഹാജരാക്കാനുള്ള കോൺഗ്രസിന്റെ ശ്രമം വിജയിച്ചില്ല. ജെഡിഎസ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് എംഎൽഎമാർ നൽകിയ കത്തുകളുമായി രാജ്ഭവന് മുന്നിലെത്തിയെങ്കിലും എല്ലാവരെയും കാണാൻ ഗവർണർ കൂട്ടാക്കിയില്ല. ഇതിനെ തുടർന്ന് കോൺഗ്രസ്, ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ പ്രതിഷേധം ഉയർത്തി.

ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് ജെഡിഎസ് അംഗങ്ങൾ രാജ്ഭവന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടർന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമിക്കും പത്ത് എംഎൽഎമാർക്കും പ്രവേശനാനുമതി നൽകി.തുടർന്ന് കോൺഗ്രസ്-ജെഡിഎസ് നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. 117 എംഎൽഎമാരുടെ പിന്തുണക്കത്ത് ഗവർണർക്ക് കൈമാറിയതായി കുമാരസ്വാമി പറഞ്ഞു. ഭരണഘടനയ്ക്ക് അനുസൃതമായി പ്രവർത്തിക്കുമെന്ന് ഗവർണർ ഉറപ്പ് നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി ആസ്ഥാനത്ത് നിന്നാണ് എംഎൽഎമാരെ രാജ്ഭവനിലേക്ക് കൊണ്ടുപോയത്. സർക്കാർ രൂപീകരിക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചാൽ അതിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.കുതിരക്കച്ചവടം ഭയന്ന് കോൺഗ്രസ് എംഎൽഎമാരെ ബംഗളുരുവിൽ നിന്ന് മാറ്റുന്നു. രാമനഗര ബിഡാദിയിലെ റിസോർട്ടിലേക്കാണ് എംഎൽഎമാരെ മാറ്റുന്നത്. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിന് പിന്തുണ പ്രഖ്യാപിക്കുന്ന കത്തുകൾ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റുന്നത്.

അതേസമയം, ജെഡി-എസുമായുള്ള പിന്തുണ കത്തിൽ ഒരു സ്വതന്ത്ര എംഎൽഎ ഉൾപ്പെടെ 73 കോൺഗ്രസ് എംഎൽഎമാർ ഒപ്പുവച്ചുവെന്നാണ് സൂചനകൾ. വ്യക്തിപരമായ കാരണങ്ങളാൽ മറ്റ് എംഎൽഎമാർക്ക് കെപിസിസി ആസ്ഥാനത്ത് ഇന്ന് എത്താൻ സാധിച്ചില്ലെന്നും അതുകൊണ്ടാണ് ഇവർ പിന്തുണ കത്തിൽ ഒപ്പുവയ്ക്കാത്തതെന്നും കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു

ജെഡിഎസ് എംഎൽഎമാർക്ക് നൂറ് കോടിവീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് കുമാരസ്വാമി ആരോപിച്ചിരുന്നു. എവിടെ നിന്നാണ് ബിജെപിക്ക് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ടജനങ്ങളുടെ സേവകരായ ഇവർ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണ്. എവിടെയാണ് ആദായനികുതി ഉദ്യോഗസ്ഥർ. കുമാരസ്വാമി ചോദിച്ചു.

രണ്ട് വശത്തുനിന്നും എനിക്ക് വാഗ്ദാനങ്ങൾ ലഭിച്ചിരുന്നു. ഞാൻ ഇത് വെറുതെ പറയുന്നതല്ല. 2004 ഉം 2005 ലും ബിജെപിക്കൊപ്പം പോയ എന്റെ തീരുമാനം അച്ഛന്റെ ജീവിതത്തിൽ കറുത്തപാട് സൃഷ്ടിച്ചിട്ടുണ്ട്. ആ കറുത്തപാട് മായ്ച്ച് കളയാൻ ദൈവം എനിക്കിപ്പോൾ ഒരവസരം തന്നിരിക്കുകയാണ്. അതിനാൽ ഞാൻ കോൺഗ്രസിനൊപ്പം പോവുകയാണ്.

ഓപ്പറേഷൻ താമര വിജയിക്കുമെന്ന് കരുതേണ്ട. ബിജെപിയിൽ നിന്നും എംഎൽഎമാർ ഞങ്ങൾക്കൊപ്പം വരാൻ തയ്യാറായി നിൽപ്പുണ്ട്. ഞങ്ങളിൽ നിന്ന് ഒരാളെ നിങ്ങൾ കൊണ്ടുപോയാൽ തിരിച്ച് നിങ്ങളിൽ നിന്ന് രണ്ട് പേരെ ഞങ്ങൾ സ്വന്തമാക്കും. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നാണ് എനിക്ക് ഗവർണറോട് പറയാനുള്ളത്. കുമാരസ്വാമി പറഞ്ഞു.

അതിനിടെ, കേന്ദ്ര നേതാക്കളുടെ സാന്നിധ്യത്തിൽ ബിജെപി വീണ്ടും യോഗം ചേർന്നു.തങ്ങളുടെ ഫോണുകൾ ചോർത്തുന്നതായി ബിജെപി എംപിമാർ ആരോപിച്ചു. ലോക്‌സഭാ സ്പീക്കർക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.കർണാടക സർക്കാർ പൊലീസിനെ ഉപയോഗിച്ച് തങ്ങളുടെ ഫോൺ സന്ദേശങ്ങൾ ചോർത്തുന്നുവെന്നാണ് ഒരു വിഭാഗം ബിജെപി എംഎ‍ൽഎമാർ ആരോപിച്ചത്. മൂന്ന് ബിജെപി അംഗങ്ങളാണ് ഇത് സംബന്ധിച്ച പരാതി ഉന്നയിച്ചത്. അതേസമയം, തീരുമാനം നിയമോപദേശത്തിന് ശേഷമെന്ന് ഗവർണർ വ്യക്തമാക്കി.സർക്കാർ രൂപീകരിക്കാൻ ആരെ ക്ഷണിക്കണമെന്ന കാര്യത്തിൽ നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ഗവർണർ വാജുഭായ് വാല വ്യക്തമാക്കി. എന്നാൽ ഗവർണറുടെ തീരുമാനം അനുകൂലമല്ലെങ്കിൽ സുപ്രീംകോടതിയെയോ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയോ സമീപിക്കാനാണ് കോൺഗ്രസ് നീക്കം.

ബിജെപി കക്ഷി നേതാവ് ബി.എസ് യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുമെന്ന് റിപ്പോർട്ടുകൾ. ഗവർണർ ബിജെപിയെ മന്ത്രിസഭ രൂപീകരിക്കാൻ ക്ഷണിക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുങ്ങാൻ പ്രവർത്തകർക്ക് ബിജെപി നേതൃത്വം നിർദ്ദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്.

കർണാടകയിലെ ഏറ്റവും വലിയ ഒറ്റ കക്ഷിയാണ് ബിജെപി. ഭൂരിപക്ഷം തെളിയിക്കാൻ ഗവർണർ ഒരാഴ്ച സമയം അനുവദിച്ചെന്ന് ഇന്നലെ തന്നെ യെദ്യൂരപ്പ അവകാശപ്പെട്ടിരുന്നു. ഇതിനിടെ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന് ഗവർണറെ ജെ.ഡി.എസ്-കോൺഗ്രസ് സഖ്യം ധരിപ്പിച്ചിരുന്നു. എന്നാൽ മുഴുവൻ എംഎ‍ൽഎമായരെയും അണിനിരത്തേണ്ടെന്ന് ഗവർണർ അറിയിച്ചിരുന്നതിനാൽ കോൺഗ്രസ്-ജെ.ഡി.എസ് പക്ഷത്ത് നിന്നുള്ള അഞ്ച് വീതം എംഎ‍ൽഎമാരാണ് ഗവർണറെ കണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP