Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിൽ എത്തുന്ന അന്ത്യോക്യൻ പാത്രിയർക്കീസ് കാതോലിക്കാ ബവയെ കാണാൻ സമയം ചോദിച്ചു; യാക്കോബായ സഭാധ്യക്ഷന്റെ കത്തിൽ ഓർത്തഡോക്‌സ് സഭാ തലവന്റെ മനസലിയുമെന്ന് പ്രതീക്ഷ; സുപ്രീംകോടതി വിധിമൂലം പ്രതിസന്ധിയിലായ യാക്കോബായ സഭയ്ക്ക് അവസാനത്തെ കച്ചിത്തുരുമ്പ്; ഓർത്തഡോക്‌സ്-യാക്കോബായ പ്രശ്‌നം തീർക്കാൻ പിണറായി വിജയന്റെ ഇടപെടലിന് ഗുണം ഉണ്ടാക്കുമോ?

കേരളത്തിൽ എത്തുന്ന അന്ത്യോക്യൻ പാത്രിയർക്കീസ് കാതോലിക്കാ ബവയെ കാണാൻ സമയം ചോദിച്ചു; യാക്കോബായ സഭാധ്യക്ഷന്റെ കത്തിൽ ഓർത്തഡോക്‌സ് സഭാ തലവന്റെ മനസലിയുമെന്ന് പ്രതീക്ഷ; സുപ്രീംകോടതി വിധിമൂലം പ്രതിസന്ധിയിലായ യാക്കോബായ സഭയ്ക്ക് അവസാനത്തെ കച്ചിത്തുരുമ്പ്; ഓർത്തഡോക്‌സ്-യാക്കോബായ പ്രശ്‌നം തീർക്കാൻ പിണറായി വിജയന്റെ ഇടപെടലിന് ഗുണം ഉണ്ടാക്കുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലങ്കര സഭാതർക്കത്തിൽ പ്രശ്‌നപരിഹാരത്തിന് പാത്രിയർക്കീസ് ബാവയുടെ നീക്കം. പാത്രിയർക്കീസ് ബാവ മാർ അപ്രേം ദ്വിതീയൻ കൂടിക്കാഴ്ചയ്ക്ക് താത്പര്യം അറിയിച്ച് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായ്ക്ക് കത്തയച്ചു. കാതോലിക്കാ ബാവായുടെ സൗകര്യാർഥം ഡൽഹിയിലോ കേരളത്തിലോ കൂടിക്കാഴ്ചയാകാമെന്ന് കത്തിൽ പറയുന്നു. ചൊവ്വാഴ്ച പാത്രിയർക്കീസ് ബാവ കേരളത്തിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നീക്കം. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നാൽ നൂറ്റാണ്ടായി നിലനിൽക്കുന്ന ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തിൽ അത് നിർണായക വഴിത്തിരിവാകും.

സഭാ തർക്കത്തിൽ യാക്കോബായ വിഭാഗത്തിന്റെ തലവനായി മാത്രംനിന്ന് ഒത്തുതീർപ്പുശ്രമം നടത്താതെ ഇരുഭാഗത്തോടും അകലം പാലിച്ചുകൊണ്ട് പ്രശ്‌ന പരിഹാരത്തിനുള്ള നീക്കമാണ് നടത്തുന്നത്. സുപ്രീംകോടതിവിധി ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായതോടെയാണ് സഭാതർക്കം പുതിയ തലത്തിലെത്തിയത്. വിധിയോടെ യാക്കോബായ സഭയുടെ കൈവശമുള്ള കേരളത്തിലെ എല്ലാ പള്ളികളും ഓർത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ടതായി മാറി. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള ഇടപെടലിന് പാത്രിയർക്കീസ് ബാവ മാർ അപ്രേം ദ്വിതീയൻ എത്തുന്നത്.

അതിനിടെ ഭരണഘടന അനുശാസിക്കുന്ന വിധം തങ്ങളുടെ വിശ്വാസവും ആചാരങ്ങളും തുടരുന്ന സാഹചര്യം ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടു യാക്കോബായ സുറിയാനി സഭ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. കേസ് ബന്ധപ്പെട്ട ബെഞ്ച് വേനലവധിക്കുശേഷം ജൂലൈ മൂന്നിനു പരിഗണിക്കും. അതിന് മുമ്പ് ഒർത്തഡോക്‌സുകാരുമായി ഒത്തുതീർപ്പിനുള്ള ശ്രമം. യാക്കോബായ സുറിയാനി സഭയിലെ 61 ഇടവകാംഗങ്ങളാണു ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അന്ത്യോക്യയിലെ പാത്രിയർക്കീസിന്റെ ആത്മീയവും അല്ലാത്തതുമായ പരമാധികാരത്തിൽ വിശ്വസിക്കുന്നവർക്ക് അവരുടെ വിശ്വാസവും ആരാധനയും തുടരാൻ കഴിയാത്ത നിലയാണിപ്പോഴെന്നു ഹർജിയിൽ പറയുന്നു. ഇതിലും അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. ഇത് കൂടി പരിഗണിച്ചാണ് പുതിയ നീക്കം.

'ഇരുഭാഗത്തിനും സ്വീകാര്യമായ രീതിയിൽ സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും പാത നമുക്ക് സ്വീകരിക്കാം. സമാധാനത്തിനുള്ള വാതിലുകൾ തുറന്നുകിടക്കുകയാണ്' - കത്തിൽ പറയുന്നു. കത്തിനോടുള്ള ഓർത്തഡോക്സ് സഭയുടെ പ്രതികരണം നിർണ്ണായകമാകും. ഓർത്തഡോക്സ്- യാക്കോബായ സഭാ സമാധാനത്തിന് മുൻകൈയെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പാത്രിയർക്കീസ് ബാവായ്ക്ക് കത്തയച്ചിരുന്നു. ഇതിനുള്ള മറുപടിക്കത്തിൽ പരിശുദ്ധ കാതോലിക്കാ ബാവായുമായി നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്കുള്ള ആഗ്രഹവും പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് കത്ത്.

കാതോലിക്കാബാവായെ പരിശുദ്ധ എന്ന വിശേഷണം ചേർത്താണ് അഭിസംബോധന ചെയ്യുന്നത്. ആകമാന സുറിയാനി സഭയിൽ പാത്രിയർക്കീസിന് മാത്രമേ ഈ വിശേഷണം ഉപയോഗിക്കാറുള്ളൂ. മലങ്കര സഭയുടേതായുള്ള ഒരു പള്ളിയും പാത്രിയർക്കീസ് ബാവ ഇപ്രാവശ്യം സന്ദർശിക്കുന്നില്ലെന്നതും അനുനയ നീക്കത്തിനുള്ള പ്രധാന സന്ദേശമാണ്. പള്ളി പിടിക്കാൻ വേണ്ടിയല്ല അനുനയത്തിനാണ് താൻ എത്തുന്തെന്ന സന്ദേശമാണ് പാത്രിയർക്കീസ് ബാവ നൽകുന്നത്. അന്ത്യോഖ്യൻ പാത്രിയർക്കേറ്റിന്റെ നേരിട്ടുള്ള ഭരണത്തിൽവരുന്ന സിംഹാസന പള്ളികളുടെ ക്ഷണപ്രകാരമാണ് താൻ വരുന്നതെന്ന് കാതോലിക്കാബാവായ്ക്കുള്ള കത്തിൽ അദ്ദേഹം എടുത്തുപറയുന്നു.

യാക്കോബായ സഭയുടെ ക്ഷണപ്രകാരമല്ല വരുന്നതെന്ന സന്ദേശമാണ് നൽകുന്ത്. പാത്രിയർക്കീസ് ബാവ ആകെ സന്ദർശിക്കുക മുൻഗാമിയായ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവ കബറടങ്ങിയിരിക്കുന്ന മഞ്ഞനിക്കര ദയറായും ശ്രേഷ്ഠ കാതോലിക്കാ ബാവ ബസേലിയോസ് പൗലോസ് ദ്വിതീയൻ കബറടങ്ങിയിരിക്കുന്ന മലേക്കുരിശ് ദയറായുമായിരിക്കും. പുത്തൻകുരിശ് സിംഹാസന ചാപ്പലിലായിരിക്കും കുർബാനയർപ്പിക്കുക. പുത്തൻകുരിശിലെ യാക്കോബായ സഭാ ആസ്ഥാനത്തല്ല താമസം. അത് ഹോട്ടലിലാണ്. ഇതെല്ലാം തന്ത്രപരമായ സമീപനമാണ്.

ഓർത്തഡോക്‌സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം വീണ്ടും കൈയാങ്കളിയിലേക്ക് നീങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് അന്തിമ ശ്രമമെന്ന നിലയിൽ യാക്കോബായക്കാർ വീണ്ടും സുപ്രീംകോടതിയിൽ എത്തുന്നത്. ഏപ്രിൽ 19ലെ സുപ്രീം കോടതി വിധിയെത്തുടർന്നുണ്ടായ അനിശ്ചിതാവസ്ഥയാണ് സഭാതർക്കം വീണ്ടും തെരുവിലേക്കെത്തുന്നതിന് കാരണമായിരിക്കുന്നത്. ഓർത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായ കോടതിവിധി അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് യാക്കോബായ കക്ഷി.

കോടതി വിധി അനുസരിച്ച് സംസ്ഥാനത്തെ സിംഹാസന, ക്‌നാനായ, സുവിശേഷ സമാജം എന്നീ പള്ളികൾക്ക് മാത്രമേ നിലവിൽ വിധി ബാധിക്കാതെയുള്ളൂ. യാക്കോബായ സഭയുടെ കീഴിലുള്ള 400 പള്ളികൾ കോടതി ഉത്തരവിലൂടെ ഓർത്തഡോക്‌സ് സഭയുടെ കീഴിലേക്ക് പോകാനുള്ള സാധ്യതയാണ് ഉരുത്തിരിഞ്ഞുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും കോടതിയിൽ എത്തുന്നത്. കോട്ടയം: ഓർത്തഡോക്സ് സഭ ഒരു പൂവ് ചോദിച്ചപ്പോൾ സുപ്രീംകോടതി നൽകിയത് പൂന്തോട്ടം! സഭാ തർക്കത്തിലെ് സുപ്രീംകോടതി വിധിയെ യാക്കോബായ സഭ മെത്രാപ്പൊലീത്ത ഡോ. ഗീവർഗീസ് മാർ കൂറിലോസ് നോക്കി കണ്ടത് ഇപ്രകാരത്തിലായിരുന്നു. അങ്ങനെ വെറുതെ കോടതി ഒരു പൂന്തോട്ടം കൊടുക്കില്ലെന്നും അതിന് പിന്നിൽ പ്രത്യേക കാരണങ്ങളുണ്ടെന്നും മെത്രാപ്പൊലീത്ത പരിഹസിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP